Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവാർഡ് കിട്ടിയതു കൊണ്ട് വലിയ അവകാശവാദങ്ങൾക്കില്ല; ബോറടിക്കാത്ത സാമൂഹിക വിഷയങ്ങൾ ജനകീയ കൂട്ടായ്മയോടെ ഇനിയും സിനിമകളാക്കും: 'ക്രൈം നമ്പർ 89' സംവിധായകൻ മറുനാടൻ മലയാളിയോട്

അവാർഡ് കിട്ടിയതു കൊണ്ട് വലിയ അവകാശവാദങ്ങൾക്കില്ല; ബോറടിക്കാത്ത സാമൂഹിക വിഷയങ്ങൾ ജനകീയ കൂട്ടായ്മയോടെ ഇനിയും സിനിമകളാക്കും:  'ക്രൈം നമ്പർ 89' സംവിധായകൻ മറുനാടൻ മലയാളിയോട്

നകീയ സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ് സുദേവൻ പെരിങ്ങോടിന് ലഭിച്ച സംസ്ഥാന സിനിമ അവാർഡ് ലബ്ധി. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പട്ട ക്രൈം നമ്പർ 89 എന്ന സിനിമ തെരഞ്ഞെടുക്കപ്പെടുമെന്ന് സുദേവനും കൂട്ടരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല താനും. ഹ്രസ്വചിത്രങ്ങൾ മാത്രം ചെയ്ത് പരിചയമുള്ള സുദേവന്റെ 'പേസ്‌ന' എന്ന കൂട്ടയ്മയുടെ ചലച്ചിത്രം കൂടിയാണ് ഈ സിനിമ. സമൂഹത്തിൽ ആയുധങ്ങളടെയും അതിപ്രസരം മൂലം മനുഷ്യന്റെ സ്വതന്ത്രമായ ജീവിതം പോലും ഹനിക്കപ്പെടുന്നു എന്ന രാഷ്ട്രീയമാണ് സുദേവൻ ഈ സിനിമയിലൂടെ മുന്നോട്ടു വെക്കുന്നത്. ജോൺ എബ്രഹാമിന്റെ മാതൃകയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിച്ച ചെറിയതുക ചിലവിട്ടാണ് സുദേവനും കൂട്ടരും സിനിമ പൂർത്തിയാക്കിയത്. പെരിങ്ങോട് എന്ന വള്ളുവനാടൻ ഗ്രാമത്തിലെ ഓടുമേഞ്ഞ സുദേവന്റ ആ ചെറിയ വീട്ടുമുറ്റത്തിരുന്ന് അദ്ദേഹം തന്റെ സിനിമാ അനുഭവങ്ങൾ മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാരനുമായി പങ്കുവച്ചു.

അവാർഡ് കിട്ടി എന്നതുകൊണ്ട് ഇതൊരു വലിയ സിനിമയാണ് എന്നൊരു അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല. അത് ജൂറികളുടെ തീരുമാനമാണ്. നമ്മുടെയൊരു കൺസെപ്റ്റ് എനിക്ക് ബോറടിക്കാത്ത സബ്ജക്ടുകൾ അല്ലെങ്കിൽ ഞാൻ രാഷ്ട്രീയമായിട്ടും സാമൂഹികമായിട്ടും ശരി എന്നു തോന്നുന്ന തരത്തിലുള്ള സ്വതന്ത്രനിലപാടുള്ള സിനിമകൾ തന്നെയാണ് ആദ്യകാലം മുതലേ ചെയ്തിരുന്നത്. ഈ സിനിമയും ആ ജനുസ്സിൽ വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളം മുഴുവൻ നടന്ന് ഉണ്ടാക്കിയെടുത്തിട്ടുള്ള ഓഡിയൻസ് ഉണ്ട് നമുക്ക് അവർക്ക് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമ തയൊണ് ക്രൈം നമ്പർ 89 അതിന് ഒരു ഫീച്ചർ ലെങ്ങ്ത്ത് വരുന്നു എന്നതുകൊണ്ട് അവാർഡിനു വേണ്ടി സമർപ്പിച്ചു. ഇങ്ങനെ ഒരു പരിഗണന കിട്ടിയതിൽ സന്തോഷം.

  • എത്രമണിക്കൂർ ആണ് സിനിമയുടെ ദൈർഘ്യം? ഈ സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച്?

120 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം... നമ്മൾ ഒരു വ്യക്തി എന്നനിലയിൽ സമൂഹത്തോട് പുലർത്തേണ്ടതുണ്ട്. ഏതൊരു കാര്യത്തിൽ ഇടപെടുമ്പോഴും മൂല്യബോധം സൂക്ഷിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്.

  • സിനിമയുടെ തീം?

സിനിമയുടെ തീം എന്നുപറയുന്നത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളും ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളുമാണ്. അത് ജാതീയമാവാം, രാഷ്ട്രീയമാവാം ക്വട്ടേഷൻ പോലുള്ള വിഷയങ്ങളാവാം. എല്ലാവരെയും ഞങ്ങൾ പ്രതിപ്പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആയുധമെടുക്കുന്നത് ആരായാലും അത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള നുഴഞ്ഞുകയറ്റമാണ്. അതിനെ ചെറുക്കേണ്ടതുണ്ട് എതാണ് ക്രൈം നമ്പർ 89 പറയുന്നത്.

  • സിനിമ അവാർഡിനു സമർപ്പിക്കുമ്പോൾ അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നോ?

അങ്ങനെ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്ങാനും എന്തെങ്കിലും ചെറിയ പരിഗണനയോ സ്‌പെഷ്യൽ ജൂറി മെൻഷനോ ഉണ്ടായേക്കും എന്നൊരു തോന്നൽ ഉണ്ടായിരുന്നു.

  • ഈ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു.?

2004 ഓടുകൂടിയാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത് അതിനുമുൻപ് പലതരം ജോലികൾ ചെയ്തുനടന്നിരുന്ന ഒരാളായിരുന്നു. സിനിമ ചെറുപ്പം മുതലേയുള്ള ഒരു പാഷനാണ്. എല്ലാ അർത്ഥത്തിലും അതിനുപിറകേ നടന്ന ഒരാൾ തന്നെയായിരുന്നു ഞാൻ. അതിന്റെ ചില അലച്ചിലുകൾ ചെറിയ എഴുത്തുപണികൾ....പക്ഷെ സിനിമ ചെയ്യും എന്നുള്ള താല്പര്യം അല്ലെങ്കിൽ ഊഹം ഒന്നും ഉണ്ടായിരുന്നില്ല. ധനസമ്പാദനമാർഗ്ഗം എന്നതിലുപരി ഒരു ജോലിയിലും സംതൃപ്തി കിട്ടാതെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്ന അവസ്ഥയുണ്ടായിരുന്നു. നാട്ടിൽ വന്നപ്പോൾ വ്യക്തിത്വം എന്നത് ഒരുതരം പ്രതിസന്ധിയുണ്ടാക്കി. ജീവിതം കൊണ്ട് ഇതാണോ ചെയ്യേണ്ടത്, അല്ലെങ്കിൽ എന്തുചെയ്യണം, ഇതാണോ ആത്യന്തികമായ ലക്ഷ്യം എന്നൊക്കെ ചിന്തിച്ചിരുന്നു. ആ സമയത്ത് വര, ചുമരെഴുത്ത് പിന്നീട് ഡിസൈനിങ് എന്നുള്ളരീതിയിലൊക്കെ ചെയ്തിരുന്നു. ഏകദേശം 2000 മുതൽ 2004 വരെ ഇഷ്ടപ്പെട്ട ജോലി മാത്രമേ ചെയ്യൂ എന്ന വാശിയിലിരിക്കുകയായിരുന്നു. സ്ഥിരമായി വായനയുണ്ടായിരുന്നു. വായനശാലയിൽ പോവും, പിന്നെ അനാട്ടമി ഓഫ് ഡ്രോയിങ് എന്ന പുസ്തകം വാങ്ങി പഠിച്ചിരുന്നു. വായനയും വരയുമൊക്കെയാണ് അന്ന് ആശ്വാസമായത്. ആ സമയത്താണ് അച്ചുതാന്ന്ദൻ ഇവിടെ വീടുവാങ്ങി താമസമാവുന്നത്. പിന്നീട് ആന്ന്ദനും നമ്മുടെ ഗ്രൂപ്പിൽ ചേരുകയായിരുന്നു. അദ്ദേഹം വലിയ അത്യാഗ്രഹം ഒന്നും പ്രകടിപ്പിക്കാത്ത ഒരു എൽ.ഐ.സി ഏജന്റാണ്... അദ്ദേഹത്തിനും വായനയിലും സിനിമയിലും താല്പര്യമുണ്ട്. പിന്നീട് ചർച്ചകളിൽ മിക്കവാറും സിനിമയായിരുന്നു. അങ്ങനെ നമുക്ക് ചെയ്യാവുന്ന സിനിമയെക്കുറിച്ച് അന്വേഷണമായി...... വീടുകൾക്കിടയിൽ ധാരാളം ഇടവഴികൾ ഉണ്ടായിരുന്നു.

നമ്മളോക്കെ ഓടിക്കളിച്ച, ഒളിച്ചുകളിച്ച ഇടവഴികൾ ഓട്ടോറിക്ഷ വരാൻ പാകത്തിൽ വലുതാവുകയാണ്. അതൊക്കെ ഷൂട്ട് ചെയ്ത് വെക്കാം എന്ന ആശയമുണ്ടായി. ഹാൻഡിക്യാമറക്കു വേണ്ടിയുള്ള ശ്രമമായിരുന്നു. അതിന് മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. ഇടവഴികൾ വെറുതെ ഷൂട്ട് ചെയ്താൽ രസമുണ്ടാവില്ല എന്ന് തോന്നി അങ്ങനെ ഒരു സ്റ്റോറി സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു. അതാണ് ആദ്യത്തെ സിനിമ 'വരൂന'. അത് ഫെസ്റ്റിവലിന് വേണ്ടിയായിരുന്നില്ല. ഞങ്ങൾക്ക് വീട്ടിലിരുന്ന് കാണാൻ വേണ്ടിയായിരുന്നു. എന്നാൽ അത് ഫെസ്റ്റിവലിൽ പോവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പത്ത് വർഷത്തിനിപ്പുറം ആ വഴികളൊന്നുമില്ല എല്ലാം വലുതായി ആ വഴികളൊക്കെ കാണണമെങ്കിൽ പെരിങ്ങോട്ടുകാർക്ക് ഡി.വി.ഡി കാണണം അന്ന് ഷൂട്ട് ചെയ്തത് ആ ഉദ്ദേശത്തിൽ തന്നെയാണ്. ഫെസ്റ്റിവലിൽ വന്നപ്പോൾ നമ്മൾ നമ്മുടേതായ സ്റ്റൈൽ അടയാളപ്പെടുത്തുന്നു. അന്ന് അവിടെ 70 ഓളം സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് ഫിലിം ഫെഡറേഷനിലെ മധു ജനാർദ്ദനനെ പരിചപ്പെടുന്നത്. അദ്ദേഹം തിരുവന്ന്തപുരത്തേക്ക് വിളിച്ചു. അത് ദേശീയതലത്തിലുള്ള ഫെസ്റ്റിവൽ ആയിരുന്നു. 8 മലയാളം ചിത്രങ്ങൾ അടക്കം 21 ചിത്രങ്ങൾ ഉള്ളുരുക്കം പോലെ വലിയ സംവിധായകരുടെ സിനിമകൾ ഉണ്ടായിരുന്നു. 500 രൂപ കൊണ്ടാണ് 'വരൂന' ഷൂട്ട് ചെയ്തത് പോസ്റ്റ് പ്രൊഡക്ഷൻ ചിലവും ചേർത്ത് 5000 രൂപ. ഇത്ര ചെറിയ ബഡ്ജറ്റ് ആണെന്നതോ, ഹാൻഡിക്യാമറയിൽ ഷൂട്ട് ചെയ്തതാണ് എന്നതോ ഫിലിം ഫെസ്റ്റിവലിൽ കാര്യമാക്കില്ല എന്നത് വലിയ ആത്മവിശ്വാസമാണ് തന്നത്. പിന്നീട് 'വിബ്‌ജ്യോർന' അടക്കം ഒട്ടെറെ ഫെസ്റ്റിവലുകളിൽ അത് പ്രദർശിപ്പിച്ചു.അത് ശരിക്കും അറിവായിരുന്നു... പിന്നീട് നമുക്ക് ചെയ്യാവു കഥകൾ തിരയുകയായിരുന്നു. കഥകൾക്ക് വേണ്ടി കഥാപാത്രങ്ങളെ തേടിയിട്ടില്ല. ക്രൈം നമ്പർ 89 അങ്ങനെ തന്നെ.

  • പെരിങ്ങോട് എന്ന ഗ്രാമം എങ്ങനെയാണ് സിനിമയെ സ്വാധീനിച്ചിട്ടുള്ളത്? താങ്കളുടെ കലാവാസനയെ വളർത്തിയെടുത്ത പെരിങ്ങോട് ഈ സിനിമയെ സ്വാധീനിച്ചിരിക്കണമല്ലോ..?

അങ്ങനെയില്ല...അക്രമത്തിന്റെ ദിവസവും വാർത്തയാണ്. പണ്ട് മാസങ്ങളുടെ ഇടവേളയിൽ കേട്ടിരുന്ന ക്രൂരമായ കൊലപാതകങ്ങൾ അല്ലെങ്കിൽ അക്രമങ്ങൾ ഇപ്പോൾ വല്ലാതെ എണ്ണതിൽ വർദ്ധിച്ചിരിക്കുന്നു. വഴിയെ പോവുന്നയാളെ മുളക്കുപൊടി വിതറി വെട്ടിക്കൊല്ലുന്നു. പണ്ടൊക്കെ മോഷണം എന്നാൽ കളവ് മാത്രമായിരുന്നു. ഇന്ന #് തലക്കടിച്ചും കൊന്നും ആണ് മോഷണം. ഇത് വലിയ മാറ്റമാണ്. ഒപ്പം കുട്ടി കുറ്റകൃത്യങ്ങൾ വർദ്ധിച്ചിരികുന്നു. മിക്ക കേസുകളിലും മുപ്പത് വയസ്സിൽ താഴെ ഉള്ളവരും കൗമാരക്കാരും ആണ് കൂടുതൽ ഇതൊക്കെ ആയിരിക്കാം പ്രചോദനം എന്നു തോന്നുന്നു.

  • പേരറിയാത്തവൻ എന്ന സിനിമയിലെ അഭിനയത്തിന് സുരാജിന് ദേശീയ അവാർഡ് ലഭിച്ചു. അതിന്റെ സംവിധായകൻ ബിജുവിന്റെ ഭാഷയിൽ പറഞ്ഞാൽ മലയാളികൾ കോമാളിയായി കണ്ടിരുന്ന ഒരാൾക്കാണ് അവാർഡ് ലഭിച്ചത്. സിനിമയുടെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടാത്ത കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോവുന്നത്. ജനകീയ സിനിമകളെ ഗവണ്മെന്റ് വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. അതിനെക്കുറിച്ച്.?

ഉ: അത് സത്യം തന്നെയാണ്. മാറി മാറിവരുന്ന ഇടത് വലത് ഗവണ്മെന്റുകൾ ഈ സിനിമകളോട് വേണ്ടത്ര അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. തിരുവന്ന്തപുരത്തുള്ള കൈരളി തിയേറ്റർ ഇതിനുവേണ്ടി ഉണ്ടാക്കിയതാണ്. 56 വർഷം മുൻപത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. നേരത്തെ പ്രിവ്യൂ നടത്താൻ വേണ്ടി കലാഭവൻ തിയേറ്റർ ഉച്ചവരെ മറ്റുസിനിമകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ സമയത്തും കൂടി കമേഴ്‌സ്യൽ സിനിമകൾ പ്രദർശിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ ഗവണ്മെന്റ് തയൊണ് ഇടപെടേണ്ടത്. സർക്കാർ അവാർഡ് നല്കുന്ന സിനിമകളെ ഇത്തരം തിയേറ്ററുകളിലും, സർക്കാർ കോളേജുകളിലും സ്‌കൂളുകളിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. സംസ്‌കാരികവകുപ്പ് ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടാറില്ല.

  • സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ടെക്‌നിക്കൽ ക്വാളിഫിക്കേഷൻ ഉണ്ടോ...അസിസ്റ്റന്റ് ആയോ മറ്റൊ പരിചയം വല്ലതും?

അങ്ങനെ പഠനം ഒന്നും ഇല്ല. ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അസിസ്റ്റന്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നമ്മൾ കാണൂന്ന സിനിമ തന്നെയായിരുന്നു അറിവ്. ഫൈനൽ പ്രൊഡക്റ്റ് ആണല്ലൊ തിയേറ്ററിൽ കാണുന്നത്. അത് എങ്ങനെ ചെയ്യാം എന്നാണ് നോക്കിയത്.

  • ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നതിൽ താങ്കളും അച്ചുതാന്ന്ദനും മാത്രമാണോ ഉണ്ടായിരുന്നത്? വേറെ ആരെങ്കിലും?

നമുക്ക് കാണാവു സിനിമകൾ എന്ന നിലയിൽ ഹാൻഡി ക്യാമറയിൽ ആണ് തുടങ്ങിയത് ക്രൈം നമ്പർ 89 പോലെ ഒരു സിനിമ ചെയ്യാൻ കഴിയും എന്ന് കരുതിയിരുന്നില്ല. ഞങ്ങൾ അങ്ങനെ തുടങ്ങിയ ആളുകളാണ്. അങ്ങനെ ചെയ്ത പ്ലാനിങ് എന്ന മൂവിക്കാണ് രണ്ട് ടെലിവിഷൻ അവാർഡുകൾ ലഭിച്ചത് മികച്ച ചിത്രവും നടനും..പിന്നെ പണിക്ക് പോവുന്ന ആളുകൾ ചിലപ്പോൾ നൂറുരൂപയൊ ഒക്കെ തന്നിട്ടുണ്ട് അടുത്ത സിനിമക്ക് എന്ന് പറഞ്ഞ്#. അതോക്കെ ചേർത്തുവച്ചാണ് പ്ലാനിങ് എന്ന സിനിമ എടുക്കുന്നത്. അതിന് സ്റ്റേറ്റ് അവാർഡിന് പുറമേ എട്ടോളം അവാർഡുകൾ കിട്ടുകയുണ്ടായി. അങ്ങനെ നമ്മളെ ഫിലിം ഫെസ്റ്റിവൽ സർക്കിളുകളിൽ തിരിച്ചരിയപ്പെടാൻ തുടങ്ങി. അഭിനേതാക്കളും തിരിച്ചറിയപ്പെടാൻ തുടങ്ങി. പരിചപ്പെട്ട പലരും പൈസ അയച്ചുതന്ന് സഹായിച്ചിട്ടുണ്ട്. അതിൽ നിന്നാണ് 'രണ്ട്‌ന' എന്ന ചിത്രം ചെയ്തത് കിണറുകുഴിന്ന രണ്ടുപേരുടെ കഥ.

ഏഷ്യാനെറ്റിലെ മാധവൻസാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെളിച്ചം എന്ന പരിപാടിയിൽ സിനിമ പ്രദർശിപ്പിച്ചു. അങ്ങനെ കേരളത്തിലുടനീളം നമുക്ക് പ്രേക്ഷകരെ ഉണ്ടാക്കാൻ സാധിച്ചു.. 8000 രൂപയായിരുന്നു രണ്ടാമത്തെ സിനിമയുടെ ബജറ്റ്. സിനിമ ചാനലിൽ നിന്ന് കണ്ടിട്ട് സാഹിത്യകാരന്മാരും പ്രമുഖരും വിളിക്കുകയുണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടായ പ്രേക്ഷകർ എകദേശം 60000 ത്തോളം രൂപ അയച്ചു തരികയുണ്ടായി അതുകൊണ്ടാണ് 'തട്ടുമ്പൊറത്തപ്പൻന' ചെയ്യുന്നത്. ഇവിടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഷൂട്ട് ചെയ്തത്. ദിവസവും വീട്ടിൽ നിന്നുള്ള പൊതിച്ചോറ് സഹോദരൻ എത്തിച്ചു തരികയായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങും. നമ്മളെ സഹായിച്ച നാട്ടുകാർക്ക് വേണ്ടിയാണ് 3 തട്ടുമ്പൊറത്തപ്പൻ ചെയ്തത്. ഫെസ്റ്റിവൽ ലക്ഷ്യം വച്ചല്ലായിരുന്നു. അതിനുവേണ്ട സമയപരമായ ഒതുക്കം ഇല്ലയിരുന്നു. 50 മിനിറ്റുള്ള സിനിമയായിരുന്നു. പൈസ തന്ന ആളൂകളെ വിളിച്ച് വരുത്തി അവർക്ക് വേണ്ടി പ്രദർശിപ്പിച്ചു. പിന്നീട് മൂന്ന് സിനിമകൾ ചേർത്ത് ഒരു ഡി.വി.ഡി ആയി ഇറക്കി. തട്ടുമ്പൊറത്തപ്പൻ പാർട്ടി വേദികളിലടക്കം വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടു. 500ലധികം പ്രദർശനങ്ങൾ. നമ്മളറിയാതെയും ഒരുപാട് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

  • തട്ടുമ്പൊറത്തപ്പൻ കൈകാര്യം ചെയ്ത വിഷയം...?

മുകളിലുള്ള ദൈവത്തിനും നമുക്കും ഇടയിലുള്ള തട്ടുമ്പൊറത്തപ്പൻ ആരാണ് എതാണ് ആ സിനിമ ചർച്ച ചെയ്തത്. 2010ലായിരുന്നു അത്. ആയിടക്ക് ആൾ ദൈവങ്ങൾ ഒരുപാട് ആരോപണങ്ങൾ നേരിടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. വേറെ തരത്തിലും ഈ വിഷയം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.

  • താരമൂല്യം മാത്രമുള്ള സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. മലയാളിയുടെ ദൈനംദിന വിഷയങ്ങളിൽ നിന്ന് വേർപ്പെടുത്തി കുറച്ച് സമയം സാങ്കേതിക ലോകത്ത് നിർത്തുന്നു സിനിമ എന്റെർടെയിന്മെന്റ് ആയിക്കഴിഞ്ഞു. ഈ ശീലം മാറ്റിയെടുക്കാൻ കഴിയുമോ?

ആരുടെയും ശീലം അത്രപെട്ടെന്ന് മാറ്റിയെടുക്കാനൊന്നും കഴിയില്ല. പണ്ടും ഇങ്ങനെ തയൊയിരുന്നു. കൊടിയേറ്റം, നിർമ്മാല്യം പോലുള്ള സിനിമകൾ ഇറങ്ങു കാലത്ത് പി.ജെ ആന്റണിയൊന്നും സൂപ്പർ സ്റ്റാർ ആയിരുന്നില്ല. പക്ഷെ സിനിമാ രംഗത്ത് ബദൽ ആയി നിന്നിരുന്നവർ ഇന്നത്തേക്കാളും ശക്തരായിരുന്നു. പദ്മരാജൻ, ഭരതൻ പോലുള്ളവരൊക്കെ... നസീർ അടക്കമുള്ള ഒന്നാം നിരയും ലാലും രതീഷും ഒക്കെയുള്ള രണ്ടാം നിരയും നിലനില്ക്കുമ്പോൾ അശോകനെപ്പോലെയൊരാളെ നായകനാക്കി സിനിമയെടുക്കാൻ ആരെങ്കിലും ധൈര്യം കാണിക്കുമോ...അതുപോലെ ഒരിടത്തൊരു ഫയൽവാൻ..ഇന്ന് അത്തരം പരീക്ഷണങ്ങൾ നടത്താൻ ആരും തയ്യാറല്ല. ഒന്ന് വിമർശനമായിട്ടല്ല എന്നാലും ബിജു അല്ലെങ്കിൽ സലിം അഹമ്മദ് അടക്കമുള്ളവർ എല്ലാം ആശ്രയിക്കുന്നത് മുൻനിര താരങ്ങളെയാണ്. ഇത് വിമർശനം അല്ല വാസ്തവം ആണ്.

  • ഒട്ടെറെ സിനിമകൾ വീണ്ടും ഒന്നോ രണ്ടോ അവാർഡുകൾ ആണ് മലയാളത്തിന് കിട്ടിയത് താരമൂല്യത്തിന്റെയും പണത്തിന്റെയും പിന്നാലെ പോവുന്നതല്ലേ ഇതിന്റെ കാരണം?

അങ്ങനെ പറയാൻ പറ്റില്ല ഒരുപിടി നല്ല ചിത്രങ്ങൾ വന്നിട്ടുണ്ട്. പിന്നെ പ്രതിഭകൾ കുറഞ്ഞതാവാം കാരണം എന്ന് കരുതുന്നു. എന്നിരുന്നാലും മറ്റു പ്രാദേശിക ഭാഷകളെ അപേക്ഷിച്ച് മലയാളം ഒട്ടും പിന്നിലല്ല. താരമൂല്യത്തെക്കുറിച്ച് നമ്മൾ ഏറെ വിമർശിക്കേണ്ട കാര്യമില്ല. അവരൊക്കെ വലിയ അനുഭവത്തുള്ളവരാണ്. മോഹൻലാലോ മമ്മൂട്ടിയോ ഇനി കഴിവു തെളിയിക്കേണ്ടവരല്ലല്ലോ...അവരെവച്ച് സിനിമ ചെയ്യുന്നവരാണ് ആലോചിക്കേണ്ടത് എന്താണ് ചെയ്യേണ്ടത് എന്നത്. തെളിയിക്കാനുള്ളത് വലിയ താരങ്ങളെ വച്ച് സിനിമ ചെയ്യുന്നവർക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP