Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഹങ്കാരത്തിന്റെ ആൾരൂപമായി മാറി സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ; സർക്കാരിനെ വെല്ലുവിളിച്ച് കോടതിയിലേക്ക്; വഴിയാധാരമാകുന്നത് എൻട്രൻസ് എഴുതി പാസായ കുട്ടികൾ; മെഡിക്കൽ കോളേജ് അഡ്‌മിഷൻ വിഷയത്തിൽ എന്താണ് സംഭവിക്കുന്നത് ?

അഹങ്കാരത്തിന്റെ ആൾരൂപമായി മാറി സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ; സർക്കാരിനെ വെല്ലുവിളിച്ച് കോടതിയിലേക്ക്; വഴിയാധാരമാകുന്നത് എൻട്രൻസ് എഴുതി പാസായ കുട്ടികൾ; മെഡിക്കൽ കോളേജ് അഡ്‌മിഷൻ വിഷയത്തിൽ എന്താണ് സംഭവിക്കുന്നത് ?

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ നിർദേശങ്ങൾ പാലിച്ചാൽ കോളജുകൾ പൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്ന വാദം ശക്തമാക്കി മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ. എന്നാൽ മെഡിക്കൽ പ്രവേശനം പൂർണമായി നീറ്റ് പട്ടികയിൽ നിന്ന് നടത്തണമെന്ന കേന്ദ്ര നിർദ്ദേശം ലംഘിക്കാൻ കഴിയില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇരുവിഭാഗവും ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ മെഡിക്കൽ പ്രവേശന നടപടികൾ നീളും. സ്വാശ്രയ മേഖലയിലെയും കൽപിത സർവകലാശാലയിലെയും മുഴുവൻ മെഡിക്കൽ, ഡെന്റൽ സീറ്റുകളിലും പ്രവേശനം നടത്തുന്നതിനുള്ള ചുമതല പ്രവേശന പരീക്ഷാ കമ്മിഷണർക്കു നൽകി കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതാണ് മെഡിക്കൽ കോളേജ് മുതലാളിമാരെ ചൊടിപ്പിക്കുന്നത്.

ഈ സാഹചര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ എംബിബിഎസ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഇന്നും നാളെയുമായി ഓരോ മെഡിക്കൽ കോളജും വെവ്വേറെ കേസ് ഫയൽ ചെയ്യുമെന്നു സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിയിൽ അറിയിച്ചു. ഇന്റർചർച്ച് കൗൺസിലിനു കീഴിലുള്ള നാലു സ്വാശ്രയ മെഡിക്കൽ കോളജുകളും ഇന്നു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നുണ്ട്. മുഴുവൻ സീറ്റിലും പ്രവേശനം നടത്തുമെന്ന ഉത്തരവു സർക്കാർ പിൻവലിക്കണമെന്നു മാനേജ്‌മെന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്കു വിളിച്ചാൽ പോകാൻ തയാറാണ്. പക്ഷേ ഈ ഉത്തരവു പിൻവലിക്കാതെ ചർച്ച നടത്തിയിട്ടു പ്രയോജനമില്ല. ഉത്തരവു പിൻവലിക്കുകയും ന്യായമായ ഫീസ് തീരുമാനിക്കുകയും ചെയ്താൽ 50% സീറ്റ് സർക്കാരിനു നൽകാൻ തയാറാണ്. അല്ലെങ്കിൽ 100% സീറ്റിലും മാനേജ്‌മെന്റുകൾ സ്വന്തം നിലയിൽ പ്രവേശനം നടത്തുമെന്നും അനിൽകുമാർ അറിയിച്ചു.

എന്നാൽ നിലപാടിൽ മാറ്റമില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ നെടുമ്പാശ്ശേരിയിൽ ചേർന്ന യോഗത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനിച്ചു. മുഴുവൻ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈയാഴ്ച തന്നെ പരസ്യംനൽകും. സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കാതെ സർക്കാരുമായി ചർച്ചവേണ്ടെന്നും അസോസിയേഷൻ യോഗം തീരുമാനിച്ചു. ഏറ്റെടുത്ത അൻപതു ശതമാനം സീറ്റ് വിട്ടുനൽകണം. മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസും വർധിപ്പിക്കണം. സർക്കാർ മുൻകയ്യെടുത്താൽ ചർച്ചയ്ക്കും ചെറിയ വിട്ടു വീഴ്ചയ്ക്കും തയാറാണ്. അല്ലെങ്കിൽ നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിന്ന് സ്വന്തം നിലയിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തും. സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചു.

കഴിഞ്ഞ വർഷം ഇന്റർ ചർച്ച് കൗൺസിലിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽ 50% സീറ്റിൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തി. ഈ സീറ്റിൽ 4.25 ലക്ഷം രൂപയായിരുന്നു വാർഷിക ഫീസ്. ശേഷിക്കുന്ന 50% ശതമാനം സീറ്റിൽ മാനേജ്‌മെന്റുകൾ പ്രവേശനം നടത്തി. ഇതിൽ 35% മാനേജ്‌മെന്റ് സീറ്റിൽ 4.25 ലക്ഷവും 15% എൻആർഐ സീറ്റിൽ 10 ലക്ഷവും ഫീസ് വാങ്ങുകയും ചെയ്തു. എന്നാൽ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷനു കീഴിലുള്ള ഭൂരിപക്ഷം മെഡിക്കൽ കോളജുകളിലും 50% സീറ്റിൽ പ്രവേശന പരീക്ഷാ കമ്മിഷണറാണു പ്രവേശനം നടത്തിയത്. ഈ സീറ്റിന്റെ 30 ശതമാനത്തിൽ 25,000 രൂപയും 20 ശതമാനത്തിൽ 1.85 ലക്ഷവുമായിരുന്നു ഫീസ്. ശേഷിച്ച 50% സീറ്റിൽ മാനേജ്‌മെന്റുകൾ പ്രവേശനം നൽകി. ഇതിൽ 35% മാനേജ്‌മെന്റ് സീറ്റിൽ 8.5 ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 12.5 ലക്ഷവുമായിരുന്നു ഫീസ്. ആറു സ്വാശ്രയ മെഡിക്കൽ കോളജുകൾ 100% സീറ്റിലും സ്വന്തം നിലയിൽ പ്രവേശനം നടത്തിയിരുന്നു. ഏഴു മുതൽ എട്ടുലക്ഷം രൂപ വരെയാണ് ഇവർ എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ ഈടാക്കിയത്.

ഇത്തവണ ഇതിനാണ് സർക്കാർ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇന്റർ ചർച്ച് കൗൺസിലിനു കീഴിലുള്ള ഈ കോളജുകളിലെ 100% സീറ്റിലും പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുമെന്നു സർക്കാർ നിർദ്ദേശിച്ചു. മാനേജ്‌മെന്റുകളുമായി സർക്കാർ ഒപ്പുവച്ച കരാർ അനുസരിച്ച് 85% സീറ്റിൽ 4.4 ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 11 ലക്ഷവുമാണു ഫീസ്. എന്നാൽ കരാർ നടപ്പാക്കുന്നതിനെക്കുറിച്ചോ ഫീസ് എത്രയായിരിക്കുമെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഈ വർഷം എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും അമൃത കൽപിത സർവകലാശാലയിലെയും മുഴുവൻ സീറ്റിലും പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുമെന്നു സർക്കാർ വ്യക്തമാക്കിയില്ല. എന്നാൽ ഫീസ് എത്രയെന്ന കാര്യം തീരുമാനിച്ചതുമില്ല. എന്നാൽ മുഴുവൻ സീറ്റും സർക്കാരിന് നൽകാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. അതിനിടെ സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് തിങ്കളാഴ്ച ചേരാനിരുന്ന ജയിംസ് കമ്മിറ്റി യോഗം മാറ്റി.മാനേജ്‌മെന്റുകളുടെ നിലപാട് അറിഞ്ഞശേഷം നടപടികളിലേക്ക് കടക്കാമെന്ന ധാരണയിലാണ് യോഗം മാറ്റിയത്.

എല്ലാ സീറ്റിലും മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്‌മെന്റ് നടത്തുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം. ഇത് അംഗീകരിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറായാൽ ഫീസ് സംബന്ധിച്ച് ചർച്ചക്ക് വിളിക്കാനാണ് അലോചിക്കുന്നത്. കോളേജുകളുടെ നടത്തിപ്പ് ചെലവ് കണക്കാക്കി ഫീസ് ഉയർത്തി നല്കാൻ സർക്കാർ തയ്യാറുമാണ്. ഇക്കാര്യത്തിൽ സമവായത്തിലെത്താനായില്ലെങ്കിൽ ജയിംസ് കമ്മിറ്റിയെക്കൊണ്ട് കോളേജുകളുടെ വരവ് ചെലവ് വിലയിരുത്തി ഫീസ് നിശ്ചയിച്ച് നടപ്പാക്കുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

അതേസമയം മെരിറ്റ് മാനേജ്‌മെന്റ് സീറ്റുകളിൽ ഒറ്റഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ സർക്കാർ നയപരമായ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പ്രവേശന പരീക്ഷയിലെ (കീം) റാങ്ക് ലിസ്റ്റിൽ നിന്നാണ് മെരിറ്റ് സീറ്റുകളിലെ പ്രവേശനം. മാനേജ്‌മെന്റ് സീറ്റുകളിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയിലെ (നീറ്റ്) റാങ്കുമാണ് അടിസ്ഥാനമാക്കുന്നത്. രണ്ടും മെറിറ്റ് ലിസ്റ്റായതിനാൽ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാർമികമല്ലെന്നതിനാലാണ് ഏകീകൃത ഫീസ് പരിഗണിക്കേണ്ടിവരുന്നത്. ഏകീകൃത ഫീസ് അംഗീകരിച്ചാൽ താഴ്ന്ന വരുമാനക്കാരായ നിശ്ചിത ശതമാനം കുട്ടികൾക്ക് സ്‌കോളർഷിപ്പ് നല്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ട് വച്ചേക്കും. മാനേജ്‌മെന്റുകളുമായുള്ള ചർച്ചകൾക്ക് ശേഷം ഡെന്റൽ സീറ്റുകളിൽ ഈ മാതൃകയാണ് സ്വീകരിച്ചത്. അതേസമയം ഡെന്റലിൽ ഉയർന്ന കീകൃത ഫീസ് നിശ്ചയിച്ചതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.

ഡെന്റൽ കോളേജുകളിൽ 85 ശതമാനം സീറ്റുകളിൽ നാല് ലക്ഷം രൂപ എന്ന ഏകീകൃത ഫീസ് സർക്കാർ അംഗീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മെഡിക്കൽ സീറ്റിലെ ഫീസുകൂടി തീരുമാനിച്ചശേഷമേ ഉത്തരവുണ്ടാകാൻ ഇടയുള്ളുവെന്നാണ് കരുതുന്നത്. 15 ശതമാനം എൻ ആർ ഐ സീറ്റീൽ 5.75 ലക്ഷമാണ് ഡെന്റലിൽ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP