Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളം കിട്ടാതെ തളർന്ന് വീണ ജെയ്ഷ ബോധമില്ലാതെ കിടന്നത് മൂന്ന് മണിക്കൂർ; മരിച്ചെന്ന് പറഞ്ഞ് ബഹളം വച്ച പരിശീലകനെ അര ദിവസം പൊലീസ് റിമാൻഡ് ചെയ്തു; കുറ്റം എല്ലാം താരത്തിന്റെ തലയിൽ കെട്ടി വച്ച് കൈയൊഴിഞ്ഞ് മേലാളന്മാർ; ഇന്ത്യ ഒളിമ്പിക്‌സിൽ മെഡൽ വാങ്ങാത്തത് എന്താണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മലയാളി താരത്തിന്റെ പുനർജന്മം

വെള്ളം കിട്ടാതെ തളർന്ന് വീണ ജെയ്ഷ ബോധമില്ലാതെ കിടന്നത് മൂന്ന് മണിക്കൂർ; മരിച്ചെന്ന് പറഞ്ഞ് ബഹളം വച്ച പരിശീലകനെ അര ദിവസം പൊലീസ് റിമാൻഡ് ചെയ്തു; കുറ്റം എല്ലാം താരത്തിന്റെ തലയിൽ കെട്ടി വച്ച് കൈയൊഴിഞ്ഞ് മേലാളന്മാർ; ഇന്ത്യ ഒളിമ്പിക്‌സിൽ മെഡൽ വാങ്ങാത്തത് എന്താണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മലയാളി താരത്തിന്റെ പുനർജന്മം

മറുനാടൻ മലയാളി ബ്യൂറോ

 

ന്യൂഡൽഹി: ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഒളിമ്പിക്‌സിൽ മെഡൽ കിട്ടുന്നില്ല എന്ന് ചോദിക്കുന്നവർക്കുള്ള ഏറ്റവും നല്ല മറുപടിയാണ് ഒപി ജെയ്ഷ എന്ന മലയാളി അത്‌ലറ്റിന് സംഭവിച്ചത്. അത്‌ലറ്റുകളെക്കാൾ കൂടുതൽ തിക്കി നിറച്ച് കൊണ്ട് വരുന്ന ഒഫീഷൈൽ സംഘാംഗങ്ങൾ റിയോ ബീച്ചിൽ കറങ്ങി നടന്ന് സുന്ദരികളെ കണ്ടപ്പോൾ ഒരിറ്റ് വെള്ളം പോലും കിട്ടാതെ തളർന്ന് വീണു മരണത്തോട് മല്ലിടുകയായിരുന്നു ഈ അത്‌ലറ്റ്. 42 കിലോമിറ്റർ മാരത്തോൺ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് ജയ്ഷ മൽസരം പൂർത്തിയാക്കിയത്. ബെയ്ജിങ്ങിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തൺ ഓടിയ താരമാണ് ജയ്ഷ.

റിയോയിൽ വനിതകളുടെ മാരത്തണിൽ പങ്കെടുത്ത മലയാളി താരം ഒ.പി.ജയ്ഷയ്ക്ക് മൽസരത്തിനിടെ കുടിക്കാൻ വെള്ളം പോലും നൽകാൻ ടീം അധികൃതർ ആരും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ കായിക ലോകത്തെ തന്നെ ഞെട്ടിച്ചു. എന്നാൽ കുടിവെള്ളം വേണമെന്ന് താരം ആവശ്യപ്പെട്ടില്ലെന്ന വിചിത്രമായ ന്യായവുമായി അത്‌ലറ്റിക് ഫെഡറേഷനും എത്തി. ഓട്ടത്തിനിടെ വെള്ളം വേണമെന്ന് ജയ്ഷയോ കോച്ചോ ആവശ്യപ്പെട്ടില്ല. പിന്നെ എന്തിന് അതുകൊടുക്കണമെന്ന ചോദ്യമാണ് അത്‌ലറ്റിക് ഫെഡറേഷന്റേത്. ഇത് പുതിയ ചർച്ചകൾക്കും വഴിവച്ചു. 42 കിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കുന്ന ഒരാൾക്ക് വെള്ളം വേണമെന്നത് ആർക്കും അറിവായുന്ന കാര്യമാണ്. അത് ഒരു അത്‌ലറ്റും വേണ്ടെന്ന് പറുകയുമില്ല. 42 കിലോമീറ്റർ ഓടിത്തീർക്കേണ്ട മാരത്തണിൽ പങ്കെടുത്ത പെൺകുട്ടിക്കാണ് ഈ ദുര്യോഗം. മൽസരം പൂർത്തിയാക്കിയ ഉടനെ ജയ്ഷ തളർന്നുവീണിരുന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് ജയ്ഷയ്ക്ക് ബോധം തെളിഞ്ഞത്.

മാരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾക്കായി ഓരോ രാജ്യക്കാരും കുടുവെള്ളവും ഗ്ലൂക്കോസും എനർജി ജെല്ലുകളും തയ്യാറാക്കി വയ്ക്കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴും ഇത്തരം ഡെസ്‌കുകൾ ഉണ്ടാകും. എന്നാൽ, മാരത്തൺ ഓടുന്ന വഴിയരികിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ െഡസ്‌കുകളിൽ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുത്താൽ അയോഗ്യയാക്കപ്പെടും. ഒടുവിൽ ഒരുപരിധിവരെയെങ്കിലും തുണയായത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറാക്കിയ കൗണ്ടറുകളാണ്. അതുപക്ഷേ, എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 മീറ്റർ പിന്നിടുമ്പോൾത്തന്നെ ക്ഷീണിക്കുമെന്നതിനാൽ ഈ സഹായവും പേരിനുമാത്രം. 30 കിലോമീറ്റർ പിന്നിട്ടതോടെ ഒട്ടും ഓടാനാവാത്ത അവസ്ഥയിലായിരുന്നു താനെന്നും ജയ്ഷ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെയാണ് വിവാദം പുറത്ത് അറിഞ്ഞത്.

കോച്ച് പൊലീസ് കസ്റ്റഡിയിലുമായി

ജെയ്ഷ ട്രാക്കിൽ തളർന്ന് വീണത് കണ്ട കോച്ച് നിക്കോളാസ് ഭയന്നു വിറച്ചു. ജെയ്ഷ മരിച്ചെന്നായിരുന്നു അദ്ദേഹം കരുതിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെ ഡോക്ടറുമായി നിക്കോളാസ് ഇടഞ്ഞു. ജെയ്ഷയുടെ ആരോഗ്യ നിലയിലെ ആശങ്കയായിരുന്നു കാരണം. വാക്ക് തർക്കം സംഘർഷത്തിലേക്ക് എത്തി. ഒടുവിൽ ഡോക്ടറുടെ പരാതിയിൽ കോച്ചിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അര ദിവസം മുഴുവൻ കസ്റ്റഡിയിലും വിച്ചു. അതിന് ശേഷമാണ് വിട്ടയച്ചതെന്ന് ഒളിമ്പിക്‌സ് അസോസിയേഷനും പറയുന്നു.

ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റർ ദൂരം ഓടിത്തീർത്താണ് ജയ്ഷ ഒടുവിൽ ഫിനിഷിങ് ലൈനിൽ തളർന്നുവീണത്. ഈ സമയത്ത് ടീം ഡോക്ടർ പോലും സ്ഥലത്തില്ലായിരുന്നു. ഒടുവിൽ ജയ്ഷയ്ക്ക് തുണയ്‌ക്കെത്തിയത് പുരുഷവിഭാഗം മാരത്തണിൽ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകൻ രാധാകൃഷ്ണൻ നായരും മാത്രമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കൽ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നൽകിയത്. തുടർന്നായിരുന്നു കോച്ച് നിക്കോളാസ് ഡോക്ടറുമായി ഉടക്കിയതും പൊലീസ് കസ്റ്റഡിയിലായതും.

കൃത്യസമയത്ത് വൈദ്യപരിചരണം ലഭിച്ചതുകൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും ഇപ്പോൾ ജെയ്ഷ പൂർണ ആരോഗ്യവതിയാണെന്നും ഡോക്ടർമാർ അറിയിച്ചു. അതിനിടെയാണ് നാടകീയമായി സംഭവങ്ങൾ അരങ്ങേറിയത്. ജെയ്ഷയെ കാണുന്നതിനായി പരിശോധനാമുറിയിലേക്ക് കയറാൻശ്രമിച്ച പരിശീലകൻ നിക്കോളായി സ്‌നെസ്‌റേവിനെ ലേഡി ഡോക്ടറുടെ പരാതിയെത്തുടർന്ന് റിയോ പൊലീസ് ആറു മണിക്കൂറുകളോളം കസ്റ്റഡിയിൽവച്ചു. ഡോക്ടർമാരുമായി കലഹിച്ചതോടെയാണ് നിക്കോളായി അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർ പൊലീസിൽ പരാതി നൽകിയത്. റിയോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ടാണ് പിന്നീട് കോച്ചിനെ മോചിപ്പിച്ചത്.

റിയോയിൽ ജെയ്ഷയുടെ ഒപ്പമുണ്ടായിരുന്ന സുധാ സിങിനെ അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെയ്ഷുടെ ആരോപണങ്ങൾ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ.) സെക്രട്ടറി സി.കെ. വാസൻ നിഷേധിച്ചു. മാരത്തൺ താരങ്ങൾ കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടത് സംഘാടക സമിതിയാണെന്നും വാസൻ പറഞ്ഞു. കായികതാരങ്ങളുടെ സുഖ സൗകര്യങ്ങൾ നോക്കേണ്ടത് എ.എഫ്.ഐ. ആണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പ്രതികരിച്ചു. എന്നാൽ, ഇതൊന്നുമല്ല രസകരമായ വസ്തുത. ടീം ഇന്ത്യയെ സഹായിക്കാനെന്ന പേരിൽ റിയോയിൽ എത്തപ്പെട്ട സംഘം ഈ സമയങ്ങളിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് സെൽഫിയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ലൈക്കും ഷെറും കമന്റുകളും വാരിക്കൂട്ടി നടക്കുകയായിരുന്നു.

നേരത്തെ റിയോയിലേക്ക് കായികതാരങ്ങൾ ഇക്കണോമി ക്ലാസിലും അകമ്പടി സംഘത്തിലെ പലരും ബിസിനസ് ക്ലാസിലും യാത്ര ചെയ്തത് വിവാദമായിരുന്നു. ഇന്റർനാഷണൽ അത്‌ലറ്റിക് ഫെഡറേഷന്റെ നിയമമനുസരിച്ച് ഓരോ രാജ്യത്തിന്റെയും ഫെഡറേഷനാണ് കൗണ്ടറുകളിൽ മത്സരാർത്ഥികൾക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കി വെക്കേണ്ടത്. ഇതാണ് ലംഘിക്കപ്പെട്ടത്.

ഇത് രണ്ടാം ജന്മമെന്ന് ജെയ്ഷ, സിക്ക വൈറസ് ഇല്ലെന്നും സ്ഥിരീകരണം

'ഇത് എന്റെ രണ്ടാം ജന്മമാണ്. ഒളിംപിക്‌സ് മാരത്തണിൽ ഫിനിഷ് ചെയ്തയുടൻ തളർന്നുവീണ എനിക്കു ബോധമില്ലായിരുന്നു. മൂന്നു മണിക്കൂർ അബോധാവസ്ഥയിൽ കിടന്നു എന്നു പിന്നീട് അറിഞ്ഞു. ഇടയ്ക്കു പരിശീലകൻ വന്നു നോക്കുമ്പോൾ പൾസ് പോലും ഇല്ലായിരുന്നത്രെ. ഞാൻ മരിച്ചുവെന്നാണ് അദ്ദേഹം ഇന്ത്യൻ സംഘത്തെ വിളിച്ചു പറഞ്ഞത്.' റിയോയിൽ മാരത്തൺ മൽസരത്തിനിടെ കുടിക്കാൻ തുള്ളി വെള്ളംപോലും കിട്ടാതെ ഇന്ത്യൻ അധികൃതരുടെ അനാസ്ഥക്കിരയായ മലയാളിതാരം ഒ.പി.ജയ്ഷ പറഞ്ഞു. പനിയും ചുമയും മൂലം വിശ്രമത്തിലാണു ജയ്ഷ. സിക്ക വൈറസ് ബാധയുണ്ടോയെന്ന് ഇന്നലെ പരിശോധന നടത്തി. ഇല്ലെന്നു തെളിഞ്ഞു. ഇവിടെ സഹോദരിക്കൊപ്പം വിശ്രമത്തിലാണു ക്ഷീണിതയായ ജയ്ഷ.

മാരത്തണിൽ 89ാമതായിരുന്നു ജയ്ഷയുടെ ഫിനിഷ്. ഒപ്പം മൽസരിച്ച കവിത റൗത്ത് 120-ാം സ്ഥാനത്തും. 42 കിലോമീറ്ററാണു മാരത്തണിന്റെ ദൈർഘ്യം. മൽസരം നടക്കുമ്പോൾ റിയോയിൽ 35 ഡിഗ്രി ചൂടായിരുന്നുവെന്നു ജയ്ഷ പറഞ്ഞു. 'റോഡിലൂടെ മൽസരം പുരോഗമിക്കുന്തോറും ചൂട് കൂടിവന്നു. ഓരോ എട്ടു കിലോമീറ്റർ കൂടുമ്പോഴാണു സംഘാടകർ വെള്ളം ക്രമീകരിച്ചിരുന്നത്. പക്ഷേ, അത്രയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓരോ രണ്ടര കിലോമീറ്ററിലും അതതു രാജ്യങ്ങൾക്കു വെള്ളവും പഴങ്ങളും വയ്ക്കാം. പക്ഷേ, ആ പോയിന്റുകളിൽ ഇന്ത്യയുടെ പേരെഴുതിയ ബോർഡല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു രാജ്യക്കാർക്കായി വച്ചിരിക്കുന്ന വെള്ളമോ പഴങ്ങളോ എടുക്കാൻ വൊളന്റിയർമാർ സമ്മതിക്കില്ല. കുഴഞ്ഞു തളർന്ന് ഒരുവിധത്തിലാണു ഫിനിഷിലേക്കെത്തിയത്. ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ടിരുന്നു.'

'ഫിനിഷ് ചെയ്തതും ഞാൻ തളർന്നുവീണു. പിന്നീടുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് അറിയുന്നത്. വൊളന്റിയർമാർ എന്നെ ഒരു ക്ലിനിക്കിലേക്കു മാറ്റി. അവിടെ തണുത്ത വെള്ളത്തിലാണു ഡോക്ടർ എന്നെ കിടത്തിയത്. ഒരു കയ്യിലൂടെ ഗ്ലൂക്കോസും മറ്റേ കയ്യിലൂടെ സോഡിയവും കടത്തിവിട്ടു. ഡോക്ടർ ഇടയ്ക്കിടെ എന്റെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെന്നല്ലാതെ എന്താണു സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതിനിടയിലായിരിക്കണം എന്റെ പരിശീലകൻ നിക്കൊളായ് സ്‌നസരേവ് അവിടെയെത്തിയത്. അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു നോക്കിയപ്പോൾ പൾസില്ലായിരുന്നു. ഉടൻ അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായരെ വിളിച്ചു പറഞ്ഞതു ജയ്ഷ മരിച്ചു, നിങ്ങൾ വേഗം ഇവിടേക്ക് എത്തണമെന്നാണ്. ഡോക്ടർമാരോടു വിവരങ്ങൾ തിരക്കുന്നതിനിടെ നിയന്ത്രണം വിട്ട കോച്ചിനെ അധികൃതർ പുറത്താക്കി. രാധാകൃഷ്ണൻ സാറും മറ്റുള്ളവരുമെത്തിയശേഷം എന്നെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിലേക്കു മാറ്റി. വൈകുന്നേരം മുതൽ രാത്രി പത്തുവരെ എനിക്ക് അവിടെ കഴിയേണ്ടിവന്നു.

' ഇതുപോലൊരു സംഭവം ജീവിതത്തിൽ ആദ്യമാണെന്നു താരം പറഞ്ഞു. മാരത്തൺ ഓടാൻ പറ്റില്ലെന്നറിയിച്ച് അത്‌ലറ്റിക് ഫെഡറേഷനും സായിക്കും താൻ കത്തെഴുതിയിരുന്നു. പക്ഷേ, കോച്ച് സമ്മതിച്ചില്ല. 1500ൽ മൽസരിച്ചു യോഗ്യത നേടാനുള്ള തന്റെ ശ്രമത്തെ നിക്കൊളായ് നിരുൽസാഹപ്പെടുത്തി. ഇനി ഒരിക്കലും മാരത്തണിൽ മൽസരിക്കുന്നില്ലെന്നും 1500ൽ ദേശീയ റെക്കോർഡ് തിരുത്തിയശേഷം വിരമിക്കുകയാണു ലക്ഷ്യമെന്നും താരം പറഞ്ഞു.

അത്‌ലറ്റിക് ഫെഡറേഷന്റെ പത്രക്കുറിപ്പിൽ വ്യാപക പ്രതിഷേധം

എന്നാൽ വിവാദങ്ങളോട് താരത്തെ കളിയാക്കും വിധമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ പത്രക്കുറിപ്പ്. ജെയ്ഷയും മറ്റുള്ളവരും വെള്ളം വേണ്ടെന്ന് പറഞ്ഞെന്നായിരുന്നു അവരുടെ വിശദീകരണം. ഒരു അത്‌ലറ്റിനും 42 കിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കുമ്പോൾ അങ്ങനെ പറയാനാകില്ലെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇക്കാര്യത്തിൽ അഭിപ്രായം പോലും ചോദിക്കാതെ സൗകര്യം ഒരുക്കുകയാണ് വേണ്ടിയിരുന്നതെന്നും കായികതാരങ്ങൾ തന്നെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP