Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുസ്തിയിൽ വെങ്കലം നേടി ഇന്ത്യയുടെ സാക്ഷി മാലിക്; ക്വാർട്ടറിൽ നിന്നും പുറത്തായ സാക്ഷിയുടെ മെഡൽ അപ്രതീക്ഷിതം; മെഡൽ പ്രതീക്ഷയോടെ റിയോയ്ക്ക് പോയവർ വെറും കൈയോടെ മടങ്ങിയപ്പോൾ ഇന്ത്യയുടെ അന്തസ്സ് കാത്തത് ഹരിയാനയുടെ 23 വയസ്സുകാരി; ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിൽ എത്തിച്ച അഭിമാന താരത്തിന് രാജ്യത്തിന്റെ കൈയടി

ഗുസ്തിയിൽ വെങ്കലം നേടി ഇന്ത്യയുടെ സാക്ഷി മാലിക്; ക്വാർട്ടറിൽ നിന്നും പുറത്തായ സാക്ഷിയുടെ മെഡൽ അപ്രതീക്ഷിതം; മെഡൽ പ്രതീക്ഷയോടെ റിയോയ്ക്ക് പോയവർ വെറും കൈയോടെ മടങ്ങിയപ്പോൾ ഇന്ത്യയുടെ അന്തസ്സ് കാത്തത് ഹരിയാനയുടെ 23 വയസ്സുകാരി; ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിൽ എത്തിച്ച അഭിമാന താരത്തിന് രാജ്യത്തിന്റെ കൈയടി

മറുനാടൻ മലയാളി ബ്യൂറോ

റിയോ ഡി ജനെയ്‌റോ: ഒടുവിൽ റിയോ ഒളിമ്പിക്‌സിലെ മെഡൽ പട്ടികയിൽ ഇന്ത്യക്കും സ്ഥാനം. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലിൽ ഇന്ത്യൻ താരം സാക്ഷി മാലിക്കാണ് വെങ്കലം നേടിയത്. കിർഗിസസ്ഥാന്റെ ഐസുലു ടിൻബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയയുടെ വെങ്കല മെഡൽ വിജയം. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ  വനിതയുമാണ് സാക്ഷി.

ആദ്യ പിരീയഡിൽ കിർഗിസ്ഥാൻ താരത്തിനെതിരെ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് തിരിച്ചു വന്നത്. ആദ്യ പിരീയഡിൽ ഐസുലു അഞ്ച് പോയിന്റ് നേടിയപ്പോൾ സാക്ഷിക്ക് ഒരു താക്കീത് ലഭിച്ചു.എന്നാൽ രണ്ടാം പിരീയഡിൽ എട്ട് പോയിന്റുമായി സാക്ഷി മത്സരത്തിലേക്ക് തിരിച്ചു വന്നു. സാക്ഷിക്ക് മൂന്ന് ക്ലാസ് പോയിന്റും ഐസുലുവിന് ഒരു ക്ലാസ് പോയിന്റുമാണ് ലഭിച്ചത്. നേരത്തെ റെപ്പഷാഗെ റൗണ്ടിൽ മംഗോളിയയുടെ പുറവദോർജ് ഓർക്കോനെ പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കല മെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്. സ്‌കോർ: 12-3.

മെഡൽ പ്രതീക്ഷ പുലർത്തിയ ഇനങ്ങളെല്ലാം നിരാശ മാത്രം സമ്മാനിച്ചപ്പോൾ, അപ്രതീക്ഷിതമായൊരു മെഡൽനേട്ടമാണ് സാക്ഷിയിലൂടെ രാജ്യത്തിന് ലഭിച്ചത്. ഒളിംപിക്‌സിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ ഗുസ്തി താരമാണ് 23കാരിയായ സാക്ഷി. ഹരിയാന സ്വദേശിയായ സാക്ഷി, 2014 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2015ൽ ദോഹയിൽ നടന്ന സീനിയർ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്.

ഒളിംപിക്‌സ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന നാലാമത്തെ വനിതാ താരമാണ് സാക്ഷി. കർണം മല്ലേശ്വരി, സൈന നെഹ്‌വാൾ, മേരി കോം എന്നിവരാണ് സാക്ഷിയുടെ മുൻഗാമികൾ. 2000ലെ സിഡ്‌നി ഒളിംപിക്‌സിൽ 69 കിലോഗ്രം വിഭാഗം ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയാണ് ഒളിംപിക്‌സ് മെഡൽ നേടിയ ആദ്യ ഇന്ത്യ വനിത. 2012 ലെ ലണ്ടൻ ഒളിംപിക്‌സിൽ ബാഡ്മിന്റൻ സിംഗിൾസ് വിഭാഗത്തിൽ സൈന വെങ്കലം നേടിയപ്പോൾ, 51 കിലോഗ്രം വിഭാഗം ബോക്‌സിങ്ങിലാണ് മേരി കോം വെങ്കലം സ്വന്തമാക്കിയത്.

ഒളിംപിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണ് സാക്ഷിയിലൂടെ നേടിയത്. 1952ലെ ഹെൽസിങ്കി ഒളിംപിക്‌സിൽ ഫ്രീസ്‌റ്റൈൽ ബാന്റംവെയ്റ്റ് ഇനത്തിൽ വെങ്കലം നേടിയ കെ. ഡി. യാദവാണ് ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ്. സുശീൽ കുമാർ 2008ലെ ബെയ്ജിങ് ഒളിംപിക്‌സിൽ 66 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വെങ്കലവും 2012ൽ ലണ്ടനിൽ ഇതേ ഇനത്തിൽ വെള്ളിയും നേടി. 2012ൽ ലണ്ടനിൽ 60 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ യോഗേശ്വർ ദത്ത് വെങ്കലവും നേടിയിരുന്നു.

പന്ത്രണ്ട് വർഷത്തെ കഠിന പ്രയത്‌നത്തിനുള്ള അംഗീകരാമെന്ന് സാക്ഷി

എന്റെ പന്ത്രണ്ട് വർഷത്തെ കഠിന പ്രയത്‌നത്തിനുള്ള അംഗീകാരമാണ് ഈ മെഡൽ. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരമാകുമെന്ന് ഒരിക്കലും വിചാരിച്ചു പോലുമില്ല. മറ്റുള്ള ഗുസ്തി താരങ്ങളും നന്നായി ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷ-മെഡൽ നേട്ടത്തിന് ശേഷം സാക്ഷി മാലിക്കിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തന്റെ സീനിയറായ ഗീതയാണ് ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ വനിതാ താരമെന്നും സാക്ഷി കൂട്ടിച്ചേർത്തു.

ഗുസ്തിയിൽ ഇന്ത്യയുടെ തറവാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയിൽ നിന്ന് തന്നെയാണ് സാക്ഷി മാലിക്കും വരുന്നത്. 1992 സെപ്റ്റംബർ മൂന്നിന് ഹരിയാനയിലെ റോഥക്കിലാണ് സാക്ഷി ജനിച്ചത്. അച്ഛൻ സുദേശും അമ്മ സുഖ്ബീറും നൽകിയ പ്രചോദനമായിരുന്നു ഗോദയിൽ സാക്ഷിയുടെ കരുത്ത്. റോഥക്കിലെ മൊക്ര ഗ്രാമത്തിൽ നിന്നും 12ാം വയസ്സിൽ തന്നെ സാക്ഷി ഗോദയിൽ ശക്തി പരീക്ഷിക്കാൻ തുടങ്ങി. പരിശീലകനായ ഈശ്വർ ദഹിയ ഗ്രാമത്തിലെ ആൺകുട്ടികളോടൊപ്പം അടി കൂടിച്ചാണ് സാക്ഷിയെ ഒരൊന്നാന്തരം ഗുസ്തി താരമാക്കി വളർത്തിയെടുത്തത്. പെൺകുട്ടികൾ ഗുസ്തിയിൽ മത്സരിക്കുന്നത് കണ്ടാൽ നെറ്റി ചുളിച്ചിരുന്ന ഗ്രാമവാസികളുടെ എതിർപ്പ് മറികടന്നായിരുന്നു ഈശ്വർ സാക്ഷിക്ക് പരിശീലനം നൽകിയിരുന്നത്.

ഫ്രീ സ്‌റ്റൈൽ ഗുസ്തിയിൽ 58, 63, 60 കിലോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാക്ഷി റിയോയിൽ 58 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2006ൽ സബ്ജൂനിയർ ഏഷ്യൻ ലെവലിൽ മെഡൽ നേടിയാണ് സാക്ഷി ഗുസ്തിയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2010ൽ തന്റെ പതിനെട്ടാം വയസ്സിൽ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെ സാക്ഷി തന്റെ കരിയർ ഗുസ്തി തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP