Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തത്ത്വമസി

തത്ത്വമസി

ഷാജി ജേക്കബ്

ധുനികതയുടെ സൗന്ദര്യശാസ്ത്രയുക്തികളിലൊന്നായി നിലനിന്ന വരേണ്യ-ജനപ്രിയ വിഭജനം റദ്ദാക്കി എന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവലിന്റെ ഏറ്റവും മൗലികമായ ഭാവുകത്വസ്വഭാവങ്ങളിലൊന്ന്. ആനന്ദും മുകുന്ദനും സാറാജോസഫും ഉൾപ്പെടുന്ന മുതിർന്ന തലമുറ മാത്രമല്ല, ടി.ഡി. രാമകൃഷ്ണനും ടി.പി. രാജീവനും അംബികാസുതനും കെ.ആർ. മീരയുമുൾപ്പെടുന്ന രണ്ടാം തലമുറയും ഇക്കാര്യത്തിൽ കൈവരിച്ച മാറ്റം വിസ്മയകരമാണ്. കലയിലും രാഷ്ട്രീയത്തിലും ഒരുപോലെ ജനകീയവൽക്കരിക്കപ്പെടുന്നതുകൊണ്ടാണ്, മറ്റു മുഴുവൻ പരമ്പരാഗത സാഹിത്യരൂപങ്ങളും കാലയവനികക്കുള്ളിൽ മറയുമ്പോഴും നോവൽ മാത്രം വായനക്കാരെ നേടി നിലനിൽക്കുന്നത്. പത്തും പതിനഞ്ചും പതിപ്പുകളിലേക്കു കുതിക്കുന്ന നോവലുകൾ മുൻപൊരിക്കലുമില്ലാത്തവിധം ഇപ്പോൾ മലയാളത്തിലുണ്ട്. സൗന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ തലങ്ങളിൽ നിശിതമായ നിലപാടുകൾ സൂക്ഷിച്ചും ഇടപെടലുകൾ നടത്തിയും ഈ രചനകൾ സൃഷ്ടിക്കുന്ന വായനാവിപ്ലവം സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു.

വലിയൊരിടവേളക്കുശേഷം എഴുത്തിലേക്കു തിരിച്ചുവന്ന രാജീവ്ശിവശങ്കറിന്റേതാണ് സമകാലമലയാള നോവലിലെ ഏറ്റവും പാരായണക്ഷമതയുള്ള രചനകൾ പലതും. കഴിഞ്ഞ നാലഞ്ചുവർഷങ്ങൾക്കുള്ളിൽ രാജീവ് പ്രസിദ്ധീകരിച്ച നാലഞ്ചു നോവലുകൾ-തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം, പുത്രസൂക്തം, ഇപ്പോൾ മറപ്പൊരുൾ-തെളിയിക്കുന്നതും മറ്റൊന്നല്ല. സാത്താൻപൂജ മുതൽ വിശ്വാസങ്ങളുടെ അധോലോകംവരെ; പരിസ്ഥിതിരാഷ്ട്രീയം മുതൽ പിതാപുത്രബന്ധങ്ങളുടെ അതിസങ്കീർണമായ കെട്ടുപാടുകൾവരെ-ഒന്നിനൊന്നു വൈവിധ്യമുള്ള പ്രമേയങ്ങൾ തെരഞ്ഞെടുക്കുമ്പോഴും നോവലിന്റെ ആഖ്യാനകലയിൽ അസാധാരണമായ കൈവഴക്കത്തോടെ ഒരു സൗന്ദര്യവ്യതിയാനം സൃഷ്ടിക്കാൻ രാജീവിനു കഴിയുന്നു. സംശയമേതുമില്ലാതെ പറയാം, തന്റെ തലമുറയിലെ ഏറ്റവും പ്രൊഫഷണലായ നോവലിസ്റ്റുകളിലൊരാളാണ് രാജീവ്ശിവശങ്കർ. എഴുത്തിനെയും വായനയെയും നോവൽകലയുടെ സൗന്ദര്യമണ്ഡലത്തിൽ അതിവിദഗ്ദമായി കൂട്ടിയിണക്കാൻ കഴിയുന്നു, രാജീവിന്. നിശ്ചയമായും ഇതൊരു ചെറിയ നേട്ടമല്ല. പ്രമേയവൈവിധ്യത്തിന്റെയും ആഖ്യാനശൈലിയുടെയും വായനാക്ഷമതയുടെയും ജനപ്രിയവൽക്കരണത്തിന്റെയും തലങ്ങളിൽ മറ്റൊരെഴുത്തുകാരനും ഇക്കാലയളവിൽ ഇത്രമേൽ പ്രൊഫഷണലായ സമീപനം പ്രകടിപ്പിച്ചിട്ടില്ല. എം ടി.യുടെ തലമുറ 1950കൾ തൊട്ട് നോവലിന്റെ സൗന്ദര്യവിസ്താരത്തിലും ആനന്ദിന്റെ തലമുറ 1970കൾ തൊട്ട് നോവലിന്റെ രാഷ്ട്രീയ തീക്ഷ്ണതയിലും നേടിയ വിജയത്തിന്റെ ഇരട്ട മുഖമുള്ള നേട്ടംതന്നെയാണിത്. 'മറപ്പൊരുൾ' ഈ നേട്ടത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്.

പെരിയാറിന്റെ തീരത്ത് കാലടിയിൽ എ.ഡി. ഒൻപതാം നൂറ്റാണ്ടുമധ്യത്തിൽ ജനിച്ച് മുപ്പത്തിരണ്ടു വയസ്സിനുള്ളിൽ ജഗദ്‌ഗുരുപദം കൈവരിച്ചും ദിഗ്‌വിജയം നേടിയും സർവജ്ഞപീഠം കയറിയും ഹിന്ദുമതത്തിന്റെ ആധ്യാത്മികാടിത്തറയുറപ്പിച്ച മഹാജ്ഞാനിയായിരുന്നു ശങ്കരാചാര്യർ എന്ന് ഒരു ഐതിഹ്യമുണ്ട്.

അദ്വൈതസിദ്ധാന്തമവതരിപ്പിച്ച്, ബുദ്ധ, ജൈന ധർമങ്ങളെ നേരിട്ടെതിർത്തും വർണ, ജാതി സങ്കല്പനങ്ങൾ വ്യവസ്ഥപ്പെടുത്തിയും ബ്രാഹ്മണ്യത്തിന്റെ സാമൂഹ്യാധിപത്യം ഉറപ്പിച്ചെടുത്ത യാഥാസ്ഥിതികനായിരുന്നു ശങ്കരാചാര്യർ എന്ന വിമർശനവും ഇതേതോതിൽ പ്രസക്തമാണ്.

ഈ ഇരുവീക്ഷണങ്ങൾക്കിടയിൽ നിന്നുകൊണ്ട് ശങ്കരാചാര്യരെയും ശങ്കരതത്വങ്ങളെയും കുറിച്ചുള്ള ഒരു വിമർശനാത്മക വിശകലനം സാധ്യമാകേണ്ടതാണ്. പക്ഷെ ഐതിഹ്യങ്ങളെ ചരിത്രമായി തെറ്റിദ്ധരിച്ചും മനുഷ്യജീവിതത്തെ ദിവ്യജന്മങ്ങളായി വാഴ്‌ത്തിപ്പാടിയും ലൗകികാനുഭവങ്ങൾക്ക് അലൗകികാർഥങ്ങൾ വ്യാഖ്യാനിച്ചുനൽകിയും ശങ്കരനെ അമാനുഷികമായ മൂല്യതലങ്ങളിൽ പ്രതിഷ്ഠിക്കുകയാണ് നമ്മുടെ പൊതുരീതി. ഈ നോവലോ? ശങ്കരനെ അവതാരപുരുഷൻ എന്നതിനെക്കാൾ ആത്മീയഗുരു എന്ന നിലയിൽ കാണാനാണ് തനിക്കു താല്പര്യമെന്ന് രാജീവ് ആമുഖത്തിൽ പറയുന്നു. ഒരർഥത്തിൽ ഈ അവകാശവാദത്തിന്റെ വിശകലനം തന്നെയാണ് ഈ നോവലിന്റെ വിമർശനസാധ്യതകളിലൊന്ന്.

നർമദാതീരത്തെ മാഹിഷ്മതി ദേശത്തു ജീവിച്ചിരുന്ന മഹാപണ്ഡിതനും കർമവാദിയും കുമാരിലഭട്ടന്റെ ശിഷ്യനുമായിരുന്നു മണ്ഡനമിശ്രൻ. അദ്ദേഹത്തോട് ജ്ഞാനമാർഗത്തിന്റെ മഹത്വം മുൻനിർത്തി വാദിക്കാനെത്തുന്ന ശങ്കരൻ മണ്ഡനമിശ്രനെ വാദത്തിൽ തോല്പിച്ചുവെങ്കിലും മഹാവിദുഷിയായിരുന്ന ഉഭയഭാരതി(മണ്ഡനമിശ്രന്റെ പത്‌നി)യോട് കാമകലയെക്കുറിച്ചുള്ള തർക്കത്തിൽ പരാജിതനായി. ഈ നാടകീയമുഹൂർത്തത്തിൽ നിന്നാണ് രാജീവ് 'മറപ്പൊരുൾ' ആരംഭിക്കുന്നത്. ഒരു സ്ത്രീയോട് വാദത്തിൽ തോറ്റുവെന്ന 'അപമാന'ത്തിലും കാമകലയിൽ തനിക്കുള്ള അജ്ഞതയോർത്തു ലജ്ജിച്ചും മടങ്ങുന്ന ശങ്കരനെക്കുറിച്ച് ബാല്യകാല സുഹൃത്തും ശിഷ്യനുമായ വിഷ്ണുശർമ (ചിൽസുഖൻ) ഓർത്തെടുക്കുന്ന ഭൂതകാലത്തിന്റെ ആഖ്യാനമാകുന്നു, 'മറപ്പൊരു'ളിന്റെ സിംഹഭാഗവും. ബാക്കിഭാഗവും ചിൽസുഖന്റെതന്നെ കാഴ്ചപ്പാടിലുള്ള ശങ്കരചരിതമാണ്.

കാലടിയിൽ ശിവഗുരു, ആര്യാംബ എന്നീ ബ്രാഹ്മണദമ്പതികൾക്കു ജനിച്ച ശങ്കരൻ ശൈശവത്തിൽതന്നെ മഹാജ്ഞാനിയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കർമമാർഗമല്ല ജ്ഞാനമാർഗമാണ് ജന്മസാഫല്യത്തിനും ഈശ്വരപ്രീതിക്കും പിന്തുടരേണ്ടത് എന്നു വാദിച്ച ശങ്കരൻ അഞ്ചാംവയസിൽ ഉപനയനം കഴിച്ച്, പിതാവിന്റെ മരണത്തിനുശേഷം എട്ടാംവയസിൽ സന്യാസത്തിനു പുറപ്പെടുന്നു. വേദശാസ്ത്രപുരാണങ്ങളിൽ അവഗാഹം നേടി സകലരെയും അമ്പരിപ്പിച്ച ഈ 'അത്ഭുത' ബാലൻ നർമദാതീരത്തെത്തി ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവദ്പാദരെ തന്റെ ഗുരുവായി സ്വീകരിച്ചു. മൂന്നുവർഷം കഴിഞ്ഞ്, ആത്മമിത്രമായ ശങ്കരനെ തേടിയിറങ്ങുന്ന വിഷ്ണു കാണുന്ന ശങ്കരന്റെ ലോകവും സമാധിവരെയുള്ള സംഭവബഹുലമായ ജീവിതവുമാണ് ഈ നോവൽ.

ജ്ഞാനാന്വേഷണവും വാദായനങ്ങളും മുതൽ സ്വർഗാരോഹണം വരെയുള്ള ഓരോ ഘട്ടവും ശങ്കരന്റെ നിഴൽപോലെ കൂടെയുണ്ടായിരുന്ന വിഷ്ണുവിന്റെ നോട്ടപ്പാടിലൂടെ രാജീവ് നോവൽവൽക്കരിക്കുന്നു. നർമദയിൽനിന്നു കാശിയിലും അവിടെനിന്നു ഹരിദ്വാറിലുമെത്തിയ വിഷ്ണുവിന് ശങ്കരൻ സന്യാസദീക്ഷ നൽകി ചിൽസുഖൻ എന്നു പേരിട്ടു. ഋഷികേശും രുദ്രപ്രയാഗും വിഷ്ണുപ്രയാഗും ബദരീനാഥുമൊക്കെ പിന്നിട്ട് ശങ്കരനും ശിഷ്യരും (സനന്ദനൻ, ലക്ഷ്മണൻ, കപർദ്ദൻ, ചിൽസുഖൻ, തോടകൻ, ശുദ്ധകീർത്തി, പിന്നെ ശങ്കരന്റെ വലംകയ്യായിനിന്ന പത്മപാദർ, സദാ ശങ്കരനെ വിമർശിച്ചും സംശയിച്ചും പോന്ന ഭാനുമരീചി, തർക്കത്തിൽ തോറ്റതോടെ ശങ്കരശിഷ്യനായി മാറിയ സുരേശ്വരൻ (മണ്ഡനമിശ്രൻ) എന്നിങ്ങനെ നിരവധിപേർ) പലവട്ടം ഭാരതമുടനീളം സഞ്ചരിച്ചു. ബൗദ്ധരും ജൈനരും ശാക്തേയരും ചാർവാകരും ശൂന്യവാദികളും ഹഠയോഗികളും ഉപവേദികളും മീമാംസകരും സാംഖ്യകരും വൈശേഷികരും നൈയായികരും കാപാലികരും വൈഷ്ണവരും ശൈവരും.... ശങ്കരനോടേറ്റുമുട്ടാത്തവർ ആരുമുണ്ടായിരുന്നില്ല. മുഴുവൻ വാദങ്ങളെയും എതിർത്തുതോല്പിച്ച ശങ്കരൻ അദ്വൈതത്തിന്റെയും ജ്ഞാനമാർഗത്തിന്റെയും ബ്രഹ്മതത്വത്തിന്റെയും വെന്നിക്കൊടി പാറിച്ചു. മൗലികകൃതികൾ, ഭാഷ്യങ്ങൾ, വിമർശനങ്ങൾ, വാദങ്ങൾ, വിയോജിപ്പുകൾ, വിജയപരാജയങ്ങൾ....ശങ്കരന്റെ ജീവിതം അതിന്റെ താത്വികവും പ്രായോഗികവുമായ സകല നാടകീയതകളോടെയും പുനഃസൃഷ്ടിക്കുന്നു, രാജീവ്. പുഴകളും ദേശങ്ങളും കടന്ന് ഭാരതഖണ്ഡത്തിനു നെടുകെയും കുറുകെയും സഞ്ചരിച്ച് ജ്ഞാനമാർഗത്തിന്റെ വിജയവൈജയന്തികൾ രചിച്ചു, ശങ്കരൻ. പൂർണയും ഗംഗയും യമുനയും നർമദയും അളകനന്ദയും കാവേരിയും ഗോദാവരിയും കടന്ന് കൈലാസത്തോളവും ചെന്നെത്തിയ ശാങ്കരപ്രജ്ഞ. കുമാരിലഭട്ടൻ, പ്രഭാകരാചാര്യർ, വിശ്വരൂപൻ, ഉദയഭാരതി തുടങ്ങിയവരുമായുള്ള സംവാദങ്ങൾ. പരകായപ്രവേശം മുതൽ ജലാകർഷണമന്ത്രം വരെയും കാമകല മുതൽ താന്ത്രികവിദ്യവരെയും മറനീങ്ങുന്ന ജീവിതസന്ദർഭങ്ങൾ. അത്ഭുതങ്ങളായി ലോകർക്കനുഭവപ്പെടുന്ന ശാങ്കരചെയ്തികൾ. ആഭിചാരങ്ങളിലൂടെ ശങ്കരനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന എതിരാളികൾ. അമ്മയുടെ മരണം സൃഷ്ടിച്ച ധർമസങ്കടങ്ങൾ. ഭാരതഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും വടക്കും തെക്കും സ്ഥാപിച്ച മഠങ്ങൾ. രചനയും ഭാഷ്യവും നിർവഹിച്ച മഹാഗ്രന്ഥങ്ങൾ. അവയിലെ അചുംബിതങ്ങളായ കാവ്യകല്പനകളും തത്വരത്‌നങ്ങളും. സ്ത്രീക്കും പുരുഷനുമിടയിൽ, ശരീരത്തിനും ആത്മാവിനുമിടയിൽ, ലൗകികതക്കും അലൗകികതക്കുമിടയിൽ അനുഭവിച്ച അപാരമായ സ്വത്വസംഘർഷങ്ങൾ, തർക്കബുദ്ധിയും കവിത്വവും ജ്ഞാനാന്വേഷണവും ഒന്നിനൊന്നു മത്സരിക്കുന്ന ബൗദ്ധികചേതന. ബുദ്ധതത്വങ്ങളും അദ്വൈതവും തമ്മിൽ വ്യത്യാസങ്ങളില്ല എന്നുപോലും തോന്നിപ്പിക്കുന്ന സൂക്ഷ്മവിചാരങ്ങൾ- 'മറപ്പൊരുൾ'അവതരിപ്പിക്കുന്ന ശങ്കരചരിതത്തിന്റെ ആഴങ്ങളും പരപ്പുകളും മലയാളനോവലിൽ അസാധാരണമായ ഒരു ഭാവനാലോകം തന്നെയാണു തുറന്നിടുന്നത്. 

നാലു പ്രധാന തത്വങ്ങളെ ആഖ്യാനത്തിലുടനീളം പ്രശ്‌നവൽക്കരിച്ചുകൊണ്ടാണ് രാജീവിന്റെ നോവൽ ശങ്കരനെ ചരിത്രത്തിലും മിത്തിലും മാറിമാറി പ്രതിഷ്ഠിക്കുന്നത്.'

ബൗദ്ധ, ജൈന മതങ്ങളും ധർമങ്ങളും ദുരാചാരബദ്ധമാണെന്ന ധ്വനി നിരന്തരം ഉയർത്തുന്നു എന്നതാണ് ഒന്ന്. ഹിന്ദുധർമത്തെ പുച്ഛിച്ചും വിഗ്രഹങ്ങൾ തച്ചുടച്ചും വേദങ്ങളെയും ക്ഷേത്രങ്ങളെയും ധ്വംസിച്ചും ബൗദ്ധ-ജൈന സംഘങ്ങൾ നടത്തുന്ന പരാക്രമങ്ങൾ പ്രതിരോധിക്കാനാണ് ശങ്കരൻ സ്വയം നിയുക്തനാകുന്നത് എന്ന് നോവൽ ആവർത്തിച്ചു പറയുന്നു. ശങ്കരന്റെ 'അവതാരോ'ദ്ദേശ്യവും മാർഗവും എന്താണെന്നതിനെക്കുറിച്ചും ബൗദ്ധ-ജൈന സംഘങ്ങളുടെ ദുഷ്‌കൃത്യങ്ങളെങ്ങനെ തടയാമെന്നതിനെക്കുറിച്ചും 'മുചിറി' മുതൽ 'ബദരി'വരെയുള്ള ഇടങ്ങളെയും ചാരുദത്തൻ മുതൽ കുമാരിലഭട്ടൻ വരെയുള്ളവരുടെ ജീവിതത്തെയും മുൻനിർത്തി നോവൽ വിശദീകരിക്കുകയും ചെയ്യുന്നു. 'ബൗദ്ധമതം ഉഴുതുമറിച്ചു വികൃതമാക്കിയ സംസ്‌കാരത്തിന്റെ ശേഷിപ്പുകളിലേക്കാണ് കുമാരിലഭട്ടൻ ജനിച്ചുവീണത്. ബുദ്ധമതത്തിലെ നാസ്തിക ദർശനത്തിന്റെ ചതിക്കുഴികളിൽ വീണു വേദവും വേദാന്തവും മറ ന്ന ജനത, അരാജക ജീവിതമായിരുന്നു അന്നു ജീവിച്ചത്. വേദങ്ങളെയും ഗൃഹസ്ഥ ധർമ്മങ്ങളെയും പാടേ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്ത ബുദ്ധമതം ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടിയെത്താനുള്ള ഇടമായി സന്ന്യാസത്തെ മാറ്റിയെടുത്തിരുന്നു. വേദങ്ങളുടെ അധികാരവും വേദപ്രോക്തമായ ധർമ്മങ്ങളുടെ പവിത്രതയും കാത്തുസൂക്ഷിക്കാൻ കുമാരിലഭട്ടൻ ഇറങ്ങിത്തിരിച്ചത് അങ്ങനെയായിരുന്നു. ബുദ്ധമതത്തെ എതിർക്കണമെങ്കിൽ അതിനെ ആഴത്തിലറിയാതെ കഴിയില്ലെന്നതിനാൽ ബുദ്ധമതാനുയായി എന്നു നടിച്ച് ആ യുവാവ് നാളന്ദയിലെ ബുദ്ധവിഹാരത്തിൽ വിദ്യാഭ്യാസം നേടി. ഒരിക്കൽ വൈദികമാർഗ്ഗത്തെ ദുഷിച്ച് ബൗദ്ധാചാര്യൻ സംസാരിക്കുന്നതുകേട്ടു കുമാരിലഭട്ടന്റെ കണ്ണിൽ നീർ പൊടിഞ്ഞു. ഇതു മറ്റുചിലർ ശ്രദ്ധിച്ചതോടെ കള്ളക്കളി പൊളിഞ്ഞു. അവർ കുമാരിലഭട്ടനെ സംഘടിതമായി ആക്രമിച്ചു. ആക്രമണത്തിനിടയിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു'.

ശങ്കരനാണ് ഹിന്ദുമതത്തിലെ വർണ, ജാതി വ്യവസ്ഥകൾ ഉറപ്പിച്ചെടുത്തതെന്ന വാദം നോവൽ തള്ളിക്കളയുന്നുവെന്നതാണ് രണ്ടാമത്തേത്. ശങ്കരനുമുൻപേതന്നെ നിലനിന്നതാണ് ഈ വ്യവസ്ഥകളെന്നും ശങ്കരൻ പലപ്പോഴും വർണ, ജാതി ക്രമങ്ങളെ തള്ളിപ്പറഞ്ഞും നിരാകരിച്ചും ജ്ഞാനമാർഗത്തെ മുന്നോട്ടു നയിക്കുകയാണു ചെയ്തതെന്നും നോവൽ ആദ്യന്തം വാദിക്കുന്നു.

മൂന്നാമത്തെ പ്രശ്‌നമിതാണ്: ബ്രാഹ്മണാധിപത്യം ശങ്കരനുമുൻപേ നിലവിലുണ്ടായിരുന്നു. കാട്ടാളൻ മുതൽ ബ്രാഹ്മണൻ വരെയുള്ളവരെ ജ്ഞാനയോഗം മുൻനിർത്തിയാണ് ശങ്കരൻ കണ്ടത്. ബ്രാഹ്മണാധിപത്യം ദുഷിപ്പിച്ച കർമമാർഗത്തിനെതിരെയാണ് ശങ്കരൻ നിലകൊണ്ടത്.

ആധ്യാത്മികതക്കുവേണ്ടി ഭൗതികതയെ നിരസിച്ചും ജ്ഞാനത്തിനുവേണ്ടി കർമത്തെ നിരാകരിച്ചും അദ്വൈതത്തിന്റെ വഴിതുറന്ന വേദ, ഉപനിഷത്, ബ്രാഹ്മണഭാഷ്യങ്ങളിലൂടെ ശങ്കരൻ ഇന്ത്യൻ ഹൈന്ദവനവോത്ഥാനത്തിനു തുടക്കമിട്ടു എന്ന സാമാന്യബോധത്തെ നോവൽ ശരിവയ്ക്കുന്നു.

അത്ഭുതപ്രവൃത്തികൾ, അമാനുഷസിദ്ധികൾ, അലൗകികാനുഭൂതികൾ, അതീതയുക്തികൾ..... അവതാരപുരുഷൻ എന്ന നിലയിൽ തന്നെയാണ് 'മറപ്പൊരുൾ' ശങ്കരനെ അവതരിപ്പിക്കുന്നത്. എങ്കിൽപോലും നോവലിന്റെ കലയിൽ വഴിമാറിനടക്കാൻ രാജീവിനു കഴിയുന്നത് അസാധാരണമാംവിധം കാവ്യാത്മകവും കാല്പനികവും ആത്മനിഷ്ഠവും ബിംബസമൃദ്ധവുമായ ആഖ്യാനശൈലികൊണ്ടാണ്. ചിലപ്പോഴൊക്കെ 'യയാതി' മുതൽ 'രണ്ടാമൂഴം' വരെയുള്ളവ മനസ്സിലെത്തിക്കുമെങ്കിലും അതീവ ഹൃദ്യമാണ് രാജീവിന്റെ നോവലെഴുത്തുരീതി. ഒരു സന്ദർഭം നോക്കുക : 'മഹാസമാധിയുടെ മൗനത്തിലെന്നപോലെ നർമദയുടെ തീരം നിശ്ചലമായിരുന്നു. മാഹിഷ്മതിയുടെ തെരുവുകളിൽ നട്ടുച്ച അരണി കടഞ്ഞു തീവെയിൽ തെളിച്ചെടുക്കുന്നു.

നെഞ്ചിടിപ്പിന്റെ തിടുക്കം ഏറ്റുവാങ്ങിയിട്ടെന്നവണ്ണം ദൂരെയെങ്ങോ പെരുമ്പറ മുഴങ്ങുന്നു. വാദസഭയുടെ പന്തലിൽനിന്ന് ആളുകൾ ഇനിയും പിരിഞ്ഞുപോയിട്ടില്ല. ആഴ്ചകൾ നീണ്ട സംവാദങ്ങൾക്കൊടുവിലെ നിർണ്ണായകമായ വഴിത്തിരിവിന്റെ ചമൽക്കാരത്തെപ്പററി എത്രപറഞ്ഞാലും അവർക്കു മതിവന്നേക്കില്ല. തർക്കശാസ്ത്രത്തിന്റെയും മീമാംസയുടെയും വേദാന്തത്തിന്റെയും വാദമുന മൂർച്ചകൾ ഒരുപക്ഷേ, അവർ ഇതിനകംതന്നെ മറന്നേക്കാം. ആയിരം നാവുകൾകൊണ്ടു മതിവരുവോളം ചർച്ചചെയ്യാൻ മാഹിഷ്മതിക്കിപ്പോൾ പുതിയ കഥകളുണ്ടല്ലോ! കാതുകൾ കൈമാറി, അതു ചിറകുവീശി ഇനി സാരസ്വതത്തിലേക്കും ഉത്കലത്തിലേക്കും മൈഥിലത്തിലേക്കും പറന്നുചെല്ലും. കഥപറഞ്ഞു രസിക്കുന്നവർ അതിനെ പൊടിപ്പും തൊങ്ങലുംകൊണ്ടു മിനുക്കും'. ഇതേ രീതിയിൽതന്നെയാണ് ഈ നോവലുടനീളം രാജീവ് തന്റെ കഥനകല കയ്യാളുന്നത്.

അതേസമയം, പ്രസാധകർ എന്ന നിലയിൽ ഡി.സി. ബുക്‌സിനു സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവാരത്തകർച്ചക്ക് ഉത്തമോദാഹരണമാണ് ഈ നോവലിന്റെ പേരുതന്നെയും. 'മറപ്പൊരുൾ' എന്നു വേണ്ടിടത്ത് 'മറപൊരുൾ' എന്ന അസംബന്ധപ്രയോഗമാണ് ഡി.സി. നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച സംഗീതാ ശ്രീനിവാസന്റെ നോവൽ നിരൂപണം ചെയ്തപ്പോൾ, സെൻസേഷനുവേണ്ടി ആ രചനയെ 'ലെസ്‌ബിയൻ പ്രണയത്തിന്റെ അമ്ലലഹരി'യെന്നു വിശേഷിപ്പിച്ച പ്രസാധകന്റെ ക്ഷുദ്രത ചൂണ്ടിക്കാണിച്ചതുകൂടി ഓർക്കുക.

നോവലിൽ നിന്ന്

' 'കഴിക്കുന്നതു കൽക്കണ്ടമാണെങ്കിലും കണ്ഠനാളത്തിനു താഴേക്കുചെല്ലുമ്പോൾ രുചി അപ്രസക്തമാകുന്നതുപോലെ, രതിമൂർച്ഛയ്ക്കുശേഷം ഉടലും അപ്രസക്തമാണെന്ന വാദം ഈ പണ്ഡിതസഭ അംഗീകരിക്കുന്നു. കാനാനുഭൂതി പെട്ടെന്നണയുന്ന തീയും ആധ്യാത്മികാനുഭൂതി എക്കാലവും നിലനിൽക്കുന്ന കനലുമാണെന്നു സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ശങ്കരാചാര്യരുടെ വാക്കുകളെ സഭ ആദരിക്കുകയും ഈ സംവാദത്തിൽ അദ്ദേഹം ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഉഭയഭാരതി പരാജയപ്പെട്ട സാഹചര്യത്തിൽ, വാദത്തിന്റെ തുടക്കത്തിലെ ധാരണപ്രകാരം മണ്ഡനമിശ്രൻ അദ്വൈതസിദ്ധാന്തം അംഗീകരിക്കുകയും സന്ന്യാസം സ്വീകരിച്ച് ശങ്കരാചാര്യരുടെ അനുയായി ആവുകയും ചെയ്യണമെന്നും ഈ സഭ വിധിക്കുന്നു'.

രണ്ടാംഘട്ട സംവാദത്തിന്റെ മൂന്നാംനാൾ, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെയൊന്നാകെ അദ്വൈതവേദാന്തത്തിന്റെ അനുയായികളാക്കിമാറ്റി ശങ്കരാചാര്യർ വാദസഭയിലെ മണ്ഡപത്തിൽ നമ്രശിരസ്‌കനായപ്പോൾ സദസ്സൊന്നാകെ എഴുന്നേറ്റുനിന്നു കൈകൂപ്പി. പുറത്തു പെരുമ്പറകൾ ഇടിവെട്ടിപ്പെയ്തു. ശംഖനാദമുഖരിതമായ സായാഹ്നത്തിലേക്കു ചിത്രശലഭങ്ങളെപ്പോലെ പുഷ്പവൃഷ്ടിയുടെ വർണ്ണക്കൊഴുപ്പ് അലിഞ്ഞു. അഭിമാനം ഉടലിനെ പരമാനന്ദലഹരിയിലേക്കുയർത്തുന്നതറിഞ്ഞു ഞാൻ പത്മപാദരെ കെട്ടിപ്പിടിച്ചു. കഴുത്തിലെ വാടിയ തുളസിമാല ഇലച്ചീന്തിൽവച്ച് ഉഭയഭാരതിയും കൺനിറയെ ആത്മീയലഹരിയുമായി മണ്ഡനമിശ്രനും ശങ്കരന്റെ മുമ്പിൽ സാഷ്ടാംഗനമസ്‌കാരം ചെയ്തു. മണ്ഡനമിശ്രന്റെ സന്ന്യാസപ്രവേശവും അതേ മണ്ഡപത്തിൽത്തന്നെ നടന്നു. സ്വത്തുക്കളെല്ലാം അദ്ദേഹം ബ്രാഹ്മണർക്കു ദാനം ചെയ്തു. അഗ്നിയെ ആത്മാവിൽ ആവാഹിച്ച്, കാഷായമണിഞ്ഞ്, കമണ്ഡലവും ദണ്ഡുമേന്തിയ മാഹിഷ്മതിയുടെ ജ്ഞാനപുരുഷനെ 'സുരേശ്വരൻ' എന്നു പേരുവിളിച്ചു ശങ്കരൻ രണ്ടാം ജന്മത്തിലേക്കു പിച്ചനടത്തി. പ്രഷാമന്ത്രം ഉച്ചരിച്ച് അദ്ദേഹം ഗുരുവിന്റെ പാദം തൊട്ടുവണങ്ങി.

'സുരേശ്വരാ... ജാഗ്രത്തിനും സുഷുപ്തിക്കും സ്വപ്നത്തിനും അതീതമായ തുരീയസ്വരൂപമായ ബ്രഹ്മമാണു നീ... അതു തിരിച്ചറിയുക'.

സുരേശ്വരാചാര്യർക്കുവേണ്ടി ചുരുങ്ങിയ സമയംകൊണ്ടു തയാറാക്കിയ 'തത്ത്വബോധം' എന്ന ഗ്രന്ഥ സമ്മാനിച്ചുകൊണ്ടു ശങ്കരൻ പറഞ്ഞു.

വാടിത്തുടങ്ങിയ കുരുത്തോലകൾക്കു കീഴിലൂടെ വാദസഭയുടെ കവാടം കടന്നു വീഥിയിലേക്കിറങ്ങുന്ന ഞങ്ങളെ മാഹിഷ്മതിയൊന്നാകെ അനുധാവനം ചെയ്തു. കൃഷ്ണശിലകൾ പാകിയ വീഥിക്കിരുവശങ്ങളിലും നിന്നു പുരുഷാരം കൈകൂപ്പി വണങ്ങുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ശങ്കരാചാര്യർക്കു പുകൾപാടി ഗായകസംഘം സ്വരവിശുദ്ധി തീർത്തു.

എന്റെ പാദങ്ങൾ മാഹിഷ്മതിയുടെ മണ്ണു തൊടുന്നുണ്ടോ എന്നു പലതവണ താഴേക്കു നോക്കി ഞാൻ ഉറപ്പുവരുത്തി. ആഹ്ലാദം എന്നെ ഏതേതൊക്കെയോ ആയങ്ങളിലൂടെ ഊഞ്ഞാലാട്ടുകയായിരുന്നു. പത്മപാദർ ഇടയ്ക്കിടെ സന്തോഷത്തെ എന്റെ കൈത്തണ്ടയിൽ നുള്ളിനോവിച്ച് ആഘോഷിക്കുന്നതു ഞാനാസ്വദിച്ചു. ഘോഷയാത്ര ഒരു വലംവച്ചു നർമദയുടെ തീരത്തു പിരിഞ്ഞു. ശങ്കരൻ സ്‌നാനത്തിനായി നീരൊഴുക്കിലേക്കിറങ്ങുമ്പോൾ ഉഭയഭാരതിയുടെ അനുചരരിൽ ഒരാളായ നിചുലൻ എന്നെ തേടിയെത്തി. പൊട്ടിവീണ കുരുത്തോലകളും ചവിട്ടിയരഞ്ഞ പൂക്കളും ചവിട്ടിക്കടന്നു ഞാൻ അയാളോടൊപ്പം നടന്നു. മാളികമുറ്റത്തെ ബദരിവൃക്ഷച്ചോട്ടിൽ ഉഭയഭാരതി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

'കഴിഞ്ഞോ വിജയാഹ്ലാദം?'

അവർ ചോദിച്ചു. ആ മുഖത്തെ ഭാവം വായിച്ചെടുക്കാനാവാതെ ഞാൻ വലഞ്ഞു.

'മണ്ഡനമിശ്രനെ കാഷായം ധരിപ്പിച്ചു സുരേശ്വരനാക്കി. ഉഭയഭാരതിക്ക് എന്താണു ശിക്ഷ? അതേപ്പറ്റി അങ്ങയുടെ ആചാര്യൻ ഒന്നും പറഞ്ഞില്ലല്ലോ'.

എന്തുപറയണമെന്നറിയാതെ, നിലത്തു വൃത്തം വരച്ച വൃക്ഷത്തണലിൽ ശരീരഭാരം ഇടതുകാലിനും വലതുകാലിനും മാറിമാറി പങ്കുവച്ച് ഞാൻ നിന്നു.

'ഭർത്താവു സന്ന്യാസം സ്വീകരിച്ചു നാടുവിടുമ്പോൾ ഭാര്യ എന്തുചെയ്യണമെന്നാണ് അദ്വൈതവേദാന്തം പറയുന്നത്? പതിയുടെ നിഴലാകണം ഭാര്യയെന്നാണു ഞാൻ പഠിച്ചത്. കാഷായമുടുത്തു വന്നാൽ എന്നെയും സ്വീകരിക്കുമോ നിങ്ങൾ?'

ഞാൻ തലകുനിച്ചു. ഞങ്ങളുടെ സംഘത്തിൽ സ്ത്രീകൾക്കു പ്രവേശമില്ലെന്ന് ഉഭയഭാരതിക്കു നന്നായറിയാം. എന്നിട്ടും എന്തിനാണ് ഈ ചോദ്യം?

'ദേവീ... അങ്ങയെ ബ്രഹ്മവിദ്യാസ്വരൂപിണിയായ സരസ്വതിയായാണ് ശങ്കരാചാര്യർ കാണുന്നത്'.

ഉഭയഭാരതിയുടെ ചുണ്ടിന്റെ കോണിൽ പരിഹാസം മൊട്ടിട്ട ചിരി വിടർന്നു.

'ഇതൊക്കെ വാദസഭയിൽ പറയാൻ കൊള്ളാം. വേദാന്തപടുവായ ആചാര്യനോടു പറയൂ, യതികൾക്കു സേവചെയ്യുന്നതു ഭാഗ്യമായിക്കാണുന്ന ഒരു സ്ത്രീ തൊട്ടരികിലുണ്ടെന്ന്. ആചാര്യരുടെ സംഘത്തിനു ചീത്തപ്പേരുണ്ടാക്കാതെയും ഒരാളുടെയും കണ്ണിൽപ്പൊടിയിടാതെയും തീർത്ഥയാത്രയെ അനുഗമിക്കാൻ അവൾക്കു മോഹമുണ്ടെന്ന്. പിന്നെ...' കണ്ണുകളിൽ തീപ്പൊരിവിടർത്തി ഉഭയഭാരതി എനിക്കരികിലേക്കുവന്നു പറഞ്ഞു: 'ഭർത്താവു ജീവിച്ചിരിക്കെ വിധവയെപ്പോലെ കഴിയേണ്ടിവരുന്ന അവളുടെ കണ്ണീരിനു വേദാന്തംകൊണ്ടു മറുപടി പറയരുതെന്ന്' '.

മറപൊരുൾ
രാജീവ് ശിവശങ്കർ
ഡി.സി. ബുക്‌സ്
2016, 295 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP