Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമ - അഭിഭാഷക പോരിന്റെ പുകമറയിൽ ഹാരിസണിന് വേണ്ടി ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കാൻ സർക്കാരിന്റെ തന്ത്രം; ഭൂമി കൈയേറിയവരെ സോപ്പിട്ട് സമരക്കാരെ പുറത്തിറക്കാൻ സർക്കാർ വകുപ്പുകൾ കൂട്ടത്തോടെ ചെങ്ങറയിലേക്ക്; ളാഹാ ഗോപാലൻ കൈയൊഴിഞ്ഞതോടെ നാഥനില്ലാതായ സമരഭൂമിയിലെ ഭിന്നത തുണയാകും

മാദ്ധ്യമ - അഭിഭാഷക പോരിന്റെ പുകമറയിൽ ഹാരിസണിന് വേണ്ടി ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കാൻ സർക്കാരിന്റെ തന്ത്രം; ഭൂമി കൈയേറിയവരെ സോപ്പിട്ട് സമരക്കാരെ പുറത്തിറക്കാൻ സർക്കാർ വകുപ്പുകൾ കൂട്ടത്തോടെ ചെങ്ങറയിലേക്ക്; ളാഹാ ഗോപാലൻ കൈയൊഴിഞ്ഞതോടെ നാഥനില്ലാതായ സമരഭൂമിയിലെ ഭിന്നത തുണയാകും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭൂമി ലഭിക്കാൻ വേണ്ടി ആദിവാസികൾ നടത്തിയ സമരങ്ങളെയെല്ലാം അടിച്ചമർത്തിയ ചരിത്രമാണ് സർക്കാറുകൾക്കുള്ളത്. ഇതിന് ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല. ഇങ്ങനെ സമരം നടത്തുന്നവരെ പരാജയപ്പെടുക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങളുണ്ടാകുകയും ചെയ്യും. ഏറെനാളുകളായി ചെങ്ങറ സമരക്കാർ കൈയേറിയിരിക്കുന്ന ഭൂമി ഒഴിപ്പിക്കാൻ വേണ്ടി സർക്കാർ ശ്രമം തുടങ്ങിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മാദ്ധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള കൊമ്പുകോർക്കൽ വാർത്തകൾ മാത്രം ശ്രദ്ധ നേടുന്ന സമയത്താണ് ആദിവാസി സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നത്.

ചെങ്ങറ സമരഭൂമി ഹാരിസണിന് വേണ്ടി ഒഴിപ്പിക്കാനുള്ള തന്ത്രങ്ങളാണ് മാദ്ധ്യമ-അഭിഭാഷക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ മെനയുന്നത്. അനുനയത്തിന്റെ പാത തുറന്ന്, സോപ്പിട്ട് സമരക്കാരെ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. സമരക്കാർക്കിടയിലെ ഭിന്നത കൂടി ഇതിനായി മുതലെടുക്കും. എക്കാലവും ഹാരിസണിന് വേണ്ടി നില കൊണ്ടിട്ടുള്ളവരാണ് ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഐ. അതു കൊണ്ട് തന്നെയാണ് ഈ സർക്കാർ അധികാരമേറ്റ്, റവന്യൂ വകുപ്പിൽ സിപിഐ മന്ത്രി ഭരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഹാരിസൺ കേസുകൾ കൈകാര്യം ചെയ്ത ഗവ. പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റിയത്. വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ചെങ്ങറയിൽ ദളിത്-ആദിവാസി ഭൂമി കൈയേറ്റം നടക്കുന്നത്. ഹാരിസണിന്റെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമായിരുന്നു ചെങ്ങറ. അത് ഏറ്റെടുക്കുന്നതിന് പകരം ഹാരസണിനെ തുടരാൻ അനുവദിക്കുകയായിരുന്നു സർക്കാർ ചെയ്തത്.

ഇതേ തുടർന്നാണ് സാധുജനവിമോചന സംയുക്തവേദി നേതാവ് ളാഹ ഗോപാലനും സംഘവും തോട്ടം കൈയേറിയത്. ആദിവാസി-ദളിത് സ്‌നേഹം ഘോരഘോരം പ്രസംഗിക്കുന്ന സിപിഐ(എം) ചെങ്ങറ സമരക്കാരെ അവിടെ നിന്ന് ഇറക്കി വിടാൻ കാണിച്ച് ശുഷ്‌കാന്തി പിന്നീട് ചരിത്രമായി. 2007 ഓഗസ്റ്റ് നാലിന് പുലർച്ചെ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡിവിഷൻ കൈയേറിയ സമരക്കാർക്കിടയിലേക്ക് ആദ്യമായി ഉദ്യോഗസ്ഥർ കടന്നു ചെല്ലുന്നത് കഴിഞ്ഞ 28 നായിരുന്നു. അതിന് മുൻപ് ഒരൊറ്റ സർക്കാർ ഉദ്യോഗസ്ഥനെയോ പൊലീസിനെയോ സമരഭൂമിയിലേക്ക് ഇവിടുള്ളവർ കടത്തി വിട്ടിരുന്നില്ല. ഇപ്പോൾ സമരം ഏതാണ്ട് നിർജീവ അവസ്ഥയിലാണ്. സമരനേതാവ് ളാഹ ഗോപാലനെ സമരഭൂമിയിൽ നിന്ന് അടിച്ചിറക്കി. ഗോപാലന്റെ മേധാശക്തിയുള്ള ഒരു നേതാവും സമരഭൂമിയിലില്ല. അതു കൊണ്ട് തന്നെ സംഘശക്തിയും കുറവ്. പൊലീസിനെ ഉപയോഗിച്ച് ഒരു മിന്നൽ നീക്കം നടത്തിയാൽ ഒറ്റ മണിക്കൂർ കൊണ്ട് തോട്ടം വെടിപ്പാകും. അത്തരം മണ്ടത്തരം കാണിക്കാതെ സമരക്കാരെ അനുനയിപ്പിച്ച് ഇറക്കി വിടാനാണ് നീക്കം.

സമരക്കാർക്ക് വേണ്ട സൗകര്യങ്ങൾ നൽകി ആദ്യം വശത്താക്കുക. പിന്നീട് ബോധവൽക്കരിച്ച് മറ്റു സ്ഥലങ്ങളിൽ പട്ടയം നൽകി പുനരധിവസിപ്പിക്കുക. ഇങ്ങനെ പട്ടയം നൽകുന്നതിന് മുൻപായി സമരക്കാരുടെ ആസ്തി പരിശോധിക്കുമ്പോൾ ഭൂരിഭാഗവും ഒരു പക്ഷേ, ഭൂമിക്ക് അർഹരാണെന്ന് വരില്ല. അങ്ങനെ വരുന്നവർ ഒറ്റപ്പെട്ട് പോവുകയും ചെയ്യും. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്ത്, ജില്ലാഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, പൊലീസ് എന്നി വയുടെ സംയുക്താഭി മുഖ്യത്തിൽ ചെങ്ങ റ സമരഭൂമിയിൽ സ്‌പെഷ്യാലിറ്റി മെഡി ക്കൽ ക്യാമ്പ് നടത്തിയത്. ജില്ലാ കലക്ടർ എസ്.ഹരികിഷോർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ, ശിശുരോഗവിഭാഗം, ഗൈനക്കോളജി, ഇ.എൻ.ടി, നേത്ര വിഭാഗം വിദഗ്ധ ഡോക്ടർമാർ പരിശോ ധന നടത്തി.

കുഷ്ഠ രോഗ നിർണയത്തിനു പുറമേ ജീവിതശൈലി രോഗ നിർണയത്തിനായി രക്ത സമ്മർദം, പ്രമേഹം എന്നിവ പരിശോധിച്ചു. മരുന്നുകൾ വിതരണം ചെയ്തു. 1200 പേർ ചികിത്സയ്‌ക്കെത്തി. ബോധവത്ക്കരണത്തിന്റെ ഭാഗമായി പോസ്റ്ററുകൾ, നോട്ടീസ്എന്നിവ വിതര ണം ചെയ്തു. ശരിയായ ആഹാരക്രമത്തെപ്പറ്റിയും പകർച്ചവ്യാധി കളെക്കുറിച്ചും ശുചിത്വശീലങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. ഡോ. തനൂജ, ഡോ. നിഹാർ ഷാനവാസ്, ഡോ.രജിഷ, ഡോ. ഐശ്വര്യ, ഡോ. സീന തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, ഡെപ്യു ട്ടി ഡി.എം.ഒമാരായ ഡോ.ടി.അനിതകു മാരി, ഡോ.നന്ദി നി സി.എസ്, ഡോ.ദേവ് കിരൺ, ഡിവൈ.എസ്‌പി എ.സന്തോ ഷ്‌കുമാർ, സർക്കിൾ ഇൻസ്‌പെക്ടർ സുരേ ഷ്‌കുമാർ, എസ്.ഐമാരായ ജയകുമാർ, വിജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസിലെ ലെപ്രസി വിഭാഗം, മാസ് മീഡിയ വിഭാഗം, കോന്നി, മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു ചെങ്ങറ സമരം. ഇത് പൊളിക്കാൻ പല വഴികളും സർക്കാർ നോക്കി. വി എസ്. അച്യുതാനന്ദൻ വ്യക്തിപരമായി ളാഹ ഗോപാലനെ കടന്ന് ആക്രമിക്കുന്നതാണ് പിന്നീട് കണ്ടത്. സമരം പരിഹരിക്കാൻ പല തവണ സർക്കാർ ചർച്ച നടത്തി. ഗോപാലൻ വഴങ്ങിയില്ല. വിവരമില്ലാത്ത തന്റെ ജാതിക്കാരെ പറഞ്ഞു പറ്റിച്ച് സമരഭൂമിയിൽ നിന്ന് ഇറക്കി വിടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് ഗോപാലൻ ആരോപിച്ചു. പിന്നെ, സമരഭൂമിയിൽ ഭിന്നത ഉണ്ടാക്കാനായി ശ്രമം. പത്തനംതിട്ടയിൽ വി എസ്. വന്ന് നടത്തിയ പട്ടയമേളയിൽ സമരഭൂമിയിലുള്ള 1300 പേർക്ക് പട്ടയം കൊടുത്തു. അന്നു വരെ ളാഹ ഗോപാലന്റെ വലംകൈ ആയിരുന്ന സെലീന പ്രക്കാനത്തെ അടർത്തിയെടുത്താണ് സമരഭൂമിയിൽ നിന്ന് 1300 പേരെ സർക്കാർ പട്ടയം വാങ്ങാൻ എത്തിച്ചത്. അന്ന് ഗോപാലൻ ഒരു പ്രവചനം നടത്തി. സമരഭൂമി വിട്ടു പട്ടയം വാങ്ങിയവർ ഒരു മാസത്തിനുള്ളിൽ ഇവിടെ തിരിച്ചെത്തും.

അന്ന് ഒറ്റയെണ്ണത്തിന് ഇതിനുള്ളിൽ കടത്തില്ല. സർക്കാർ നിങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഗോപാലന്റെ പ്രവചനം ഫലിച്ചു. സമരഭൂമി വിട്ട് പട്ടയം വാങ്ങിയവർ വഞ്ചിക്കപ്പെട്ടു. അവർക്ക് കിട്ടിയത് ഇടുക്കിയിലെ ചന്ദ്രമണ്ഡലത്തിലും കാസർകോട്ടും കരിമ്പാറക്കെട്ട് നിറഞ്ഞ ഭൂമി. തിരികെ വന്നവരെ ളാഹഗോപാലൻ സമരഭൂമിയിലേക്ക് കടത്തിയില്ല. അവർ സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തുന്നു. യു.ഡി.എഫ് എന്നും മൃദുസമീപനമാണ് ചെങ്ങറ സമരക്കാരോട് കാണിച്ചത്. അതു കൊണ്ട് അവരിൽ നിന്നും വലിയ ദ്രോഹവും നേരിടേണ്ടി വന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലാ കലക്ടർ ആയിരുന്ന പി.സി. സനൽകുമാർ സമരഭൂമിയിൽ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി കലക്ടറെ കണക്കറ്റ് ശാസിച്ചപ്പോൾ തന്നെ പുറത്തു വന്നതാണ് സിപിഐഎമ്മിന്റെ ദലിത് സ്‌നേഹം.

ഇനി ചെങ്ങറയുടെ ചരിത്രം:

2007 ഓഗസ്റ്റ് മൂന്ന് അർധരാത്രി. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസൺസ് മലയാളം കൈവശം വച്ചിരിക്കുന്ന കോന്നി ചെങ്ങറ എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിലേക്ക് ഒരു സംഘം ആൾക്കാർ ഇരച്ചു കയറി. എണ്ണം കൊണ്ട് രണ്ടായിരം പേർ വരുന്ന വലിയ ജനക്കൂട്ടം അവിടെ നിറഞ്ഞു. മരണം കാത്തുകഴിയുന്ന റബർ മരങ്ങളുടെ ചുവട്ടിൽ അവർ കാട്ടുകമ്പും പ്ലാസ്റ്റിക് ഷീറ്റുമുപയോഗിച്ച് കുടിൽ കെട്ടി. നേരം പുലർന്നു വന്നതോടെ ഏക്കർ കണക്കിന് വരുന്ന എസ്റ്റേറ്റിന് ചുറ്റും അവർ മനുഷ്യമതിൽ തീർത്തു. കഴുത്തിൽ കുടുക്കുമായി ചിലർ റബർ മരത്തിന് മുകളിൽ മരണം സ്വാഗതം ചെയ്തിരുന്നു. മരത്തിലേറാൻ കഴിയാത്ത സ്ത്രീകളും കുട്ടികളും, കന്നാസിൽ നിറയെ നീലനിറമുള്ള മണ്ണെണ്ണയുമായി നിലത്ത് വട്ടം കൂടിയിരുന്നു.

ഐതിഹാസികമായ ഒരു ഭൂസമരത്തിന്റെ തുടക്കമായിരുന്നു അത്. കേരളം കണ്ട ആദിവാസി-പിന്നാക്ക-ഭൂരഹിത സമൂഹത്തിന്റെ നിശബ്ദ വിപ്ലവം. കാലത്ത് വിവരമറിഞ്ഞെത്തിയ പൊലീസ് സേനയ്ക്ക് മുന്നിൽ ഒരു കറുത്തു മെലിഞ്ഞ ഒരു മനുഷ്യൻ നെഞ്ചും വിരിച്ച് നിന്നു. ഒറ്റയൊരെണ്ണം ഒരടി മുന്നോട്ട് വയ്ക്കരുത്. ഇവിടെ ചോരപ്പുഴയൊഴുകും. ഇവിടെയുണ്ടാകുന്ന മരണത്തിന് നിങ്ങൾ മാത്രമാകും ഉത്തരവാദി. വയർലസ് സന്ദേശങ്ങൾ തലസ്ഥാനത്തേക്കും സർക്കാരിലേക്കുമൊക്കെ പോയി. അരമണിക്കൂറിനകം പൊലീസ് പിന്നാക്കം പോയി. അതായിരുന്നു ളാഹ ഗോപാലൻ. സാധുജന വിമോചന സംയുക്തവേദിയുടെ ഏക നേതാവ്. 'വിവരമില്ലാത്തവന്മാർ' എന്ന് സ്വയം തന്റെ സമുദായത്തെ വിശേഷിപ്പിക്കുന്ന നിഷേധി. അയാൾക്ക് മുന്നിൽ സർക്കാരുകൾ വിറച്ചു, പൊലീസ് വിറച്ചു. ചെങ്ങറയിലുള്ള പ്രതീക്ഷ ഹാരിസണും സർക്കാരും കൈവിട്ടു. അവിടിപ്പോൾ ജീവിതം തളിർക്കുന്നു. ചെങ്ങറ സ്വയം ഒരു പഞ്ചായത്തായി മാറിക്കഴിഞ്ഞു.

ഇനി പത്തനംതിട്ടയിൽ നിന്നും പ്രമാടത്തേക്ക് പോകുന്ന വഴിയിൽ കല്ലറക്കടവ് പാലത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടുപിന്നിലായി റോഡിന് ഇടതുവശത്ത് കാണുന്ന മൂന്നുനില കെട്ടിടത്തിലേക്ക് കടന്നു ചെല്ലാം. അവിടെ ഒരു കിടക്കയിൽ മൂടിപ്പുതച്ച് ചീർത്തു വീർത്ത ഒരു രൂപം കിടപ്പുണ്ട്. ഇതും ളാഹ ഗോപാലനാണ്. പദവിയും പ്രതാപവും ഒക്കെ ഒഴിഞ്ഞ, ആയുധം കൈവിട്ടു പോയ സർവസൈന്യാധിപൻ. സ്വന്തമെന്ന് കരുതിയിരുന്ന ആൾക്കാൾ വിരിച്ച ശരശയ്യയിൽ ഉത്തരായനം കാത്തുകഴിയുന്നു ഈ ഭീഷ്മാചാര്യൻ. കൂട്ടിന് രോഗവും ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും. സംസ്ഥാനത്തെ ഭൂസമരങ്ങൾക്ക് ഉണർവു പകർന്ന ളാഹ ഗോപാലൻ പാളയത്തിനുള്ളിലെ പടയൊരുക്കത്തിലാണ് പിന്നിൽ നിന്നുള്ള കുത്തേറ്റ് വീണത്. പത്തനംതിട്ടയിലെ ഓഫീസിനുള്ളിൽ രോഗവുമായി മല്ലടിച്ച് കഴിയുന്ന ഗോപാലനൊപ്പം സമരഭൂമിയിൽ നിന്നും സർവതും ഉപേക്ഷിച്ച് മടങ്ങിയ ഏഴ് കുടുംബങ്ങളാണുള്ളത്.

ബാഹ്യശക്തികൾ ചെങ്ങറ സമരം ഹൈജാക്ക് ചെയ്‌തെന്ന് ളാഹ ഗോപാലൻ പറയുന്നു. ഇപ്പോൾ ഗോപാലന് പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. മാസങ്ങൾക്കു മുമ്പുണ്ടായ ഹൃദ്രോഗവും ഓപ്പറേഷനും ശരീരം തളർത്തിക്കളഞ്ഞു. അതിലും വലുതാണ് മനസിനേറ്റ മുറിവ്. ഏതു നിമിഷവും തനിക്കു നേരെ ആക്രമണം ഉണ്ടാകുമെന്ന ഭീതി വേറെയും. 2007 ഓഗസ്റ്റ് നാലു മുതൽ സമരക്കാരെ ചെങ്ങറ തോട്ടത്തിൽ നിന്നും ഇറക്കിവിടാൻ പൊലീസും അന്നത്തെ എൽ.ഡി.എഫ് സർക്കാരും ആവുന്നതെല്ലാം ചെയ്തു. കേരളത്തിലെ ദളിത് ആദിവാസി സമരങ്ങൾക്കെല്ലാം പുതിയ ദിശാബോധം പകർന്നു ചെങ്ങറ സമരം. കാലം കടന്നതോടെ ളാഹ ഗോപാലനിൽ നിന്നും പല സമര നേതാക്കളും അകന്നു. സർക്കാരിന്റെ വാഗ്ദത്ത ഭൂമി തേടി ചെങ്ങറ വിട്ടവർ ഇപ്പോഴും ഭൂമി ലഭിക്കാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയുന്നു. എങ്കിലും ചെങ്ങറയിൽ സമരം തുടർന്നു കൊണ്ടിരുന്നു. റബർ മരങ്ങൾ വെട്ടിമാറ്റിയ സമരക്കാർ അവിടെ പുതിയ കൃഷിയിടം ഒരുക്കി. പഴയ കുടിലുകൾ പൊളിച്ചുമാറ്റി കെട്ടുറപ്പുള്ള പുതിയ പാർപ്പിട മേഖലകൾ ഉയർന്നു. സമരഭൂമിയിൽ പുതിയ വഴിത്താരകൾ ഉണ്ടായി.

വ്യാപാര ശാലകൾ ഉയർന്നു. സമരം വിജയത്തിന്റെ പാതയിലൂടെ കുതിച്ചു കയറുമ്പോഴാണ് നേതാവിനു നേരെ അണികൾ പടയൊരുക്കം തുടങ്ങിയത്. വലം കൈയായിരുന്ന തട്ടയിൽ സരസ്വതി, സെലീന പ്രക്കാനം എന്നിവരാണ് ആദ്യം പോയത്. പിന്നാലെ പലരും. ഗത്യന്തരമില്ലാതെ താൻ പലായനം ചെയ്യുകയായിരുന്നുവെന്ന് ളാഹ ഗോപാലൻ പറയുന്നു. ഹാരിസൺ വിജയിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഭൂ മാഫിയയുടെ ഭീതിപ്പെടുത്തുന്ന അട്ടഹാസമാണ് ഇപ്പോൾ ചെവിയിൽ അലയടിക്കുന്നത്.

ളാഹ ഗോപാലന്റെ വാദം ഖണ്ഡിക്കുകയാണ് സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റ് രാഘവൻ തോന്ന്യാമലയും സെക്രട്ടറി എ.എസ്.അച്യുതൻ റാന്നിയും. സമരഭൂമിയിൽ നിന്നും ളാഹ ഗോപാലൻ സമരക്കാരെ ആട്ടിപ്പായിക്കാൻ ശ്രമിക്കുകകയാണെന്നും ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ കൊലപ്പെടുത്താൻ തയ്യാറെടുക്കുകയാണെന്നുമാണ് ഇവരുടെ വാദം. നിലവിലുള്ളവരെ ചെങ്ങറയിൽ നിന്നും പുറത്താക്കി പകരം പണം വാങ്ങി ഭൂമി മറിച്ചു വിൽക്കാനാണ് ളാഹഗോപാലൻ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി സമർപ്പിച്ചതായും ഇവർ പറയുന്നു.

ഇതിൽ കലിമൂത്ത ളാഹഗോപാലൻ സമരക്കാരെ വകവരുത്താൻ ശ്രമിച്ചുവെന്നും പൊലീസിന്റെയും അധികാരികളുടെയും ഇടപെടൽ മൂലമാണ് തങ്ങൾ രക്ഷപെട്ടതെന്നുമാണ് സമരക്കാർ പറയുന്നത്. സമരക്കാരിൽ നിന്നും പതിനായിരം മുതൽ അമ്പതിനായിരം രൂപാ വരെ വാങ്ങിയാണ് ചെങ്ങറയിലെ അഞ്ഞൂറ് ഏക്കറോളം വരുന്ന ഭൂമി ളാഹ ഗോപാലൻ പകുത്തുനൽകിയതെന്നാണ് സമരക്കാരുടെ ആക്ഷേപം. പണം വാങ്ങി കോടീശ്വരനായ ഗോപാലൻ ഇപ്പോൾ സാധുക്കളെ പുറത്താക്കാൻ ശ്രമിക്കുകയാണ്. കൗമാരക്കാരായ പെൺകുട്ടികൾ ളാഹ ഗോപാലൻ മൂലം ജീവനൊടുക്കാൻ ശ്രമിച്ചു. യുവാക്കൾ സമരഭൂമി വിട്ടുപോയി. വയോധികർ യാചകരായി അലയുന്നു. പൗരസ്വാതന്ത്ര്യം പോലും സമരഭൂമിയിൽ നിഷേധിക്കപ്പെട്ടു. മഹാന്മാരുടെ പേരിൽ കൊള്ളപിരിവ് നടത്തിയാണ് ളാഹഗോപാലൻ കഴിയുന്നതെന്നും സമരക്കാർ വെളിപ്പെടുത്തി.

ആരോപണങ്ങൾ സത്യവിരുദ്ധമാണെന്നും ഇത്തരത്തിൽ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ളാഹ ഗോപാലൻ പറയുന്നു. മരണഭയത്തിൽ കഴിയുന്നത് താനാണ്. താൻ സ്ഥാപിച്ച സംഘടനയാണ് സാധുജന വിമോചന സംയുക്ത വേദി. അതിന്റെ സംസ്ഥാന പ്രസിഡന്റും താൻ തന്നെയാണ്. എങ്ങനെയാണ് രാഘവൻ തോന്ന്യാമലയും എസ്.അച്യുതൻ റാന്നിയും ഇതിന്റെ പ്രസിഡന്റും സെക്രട്ടറിയുമായതെന്നറിയില്ലെന്നും ളാഹ ഗോപാലൻ പറയുന്നു. പുറത്തായത് താനാണ്. മറ്റൊരു അഭയമില്ലാത്തതിനാലാണ് സംഘടനയുടെ സംസ്ഥാന ഓഫീസിൽ കഴിയുന്നത്. പട്ടികജാതി/വർഗക്കാരുടെ ഉന്നമനത്തിനുള്ള ശ്രമം ഉപേക്ഷിക്കുകയാണ്. ദിവസേന മരുന്നിനു മാത്രം 300 രൂപ വേണം. വൈദ്യുതി ബോർഡിൽ നിന്നും ലഭിക്കുന്ന തുച്ഛമായ പെൻഷൻ മാത്രമാണ് ഏക വരുമാനം. നിലവിൽ ഇരുപത്തി ആറിലധികം കേസുകൾ തന്റെ പേരിലുണ്ട്. വക്കീലിനുകൊടുക്കാൻ പോലും പണമില്ല. ലക്ഷക്കണക്കിനു രൂപാ താൻ പുറത്തു നിന്നും പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.

സത്യവിരുദ്ധമായ ആക്ഷേപങ്ങളാണിവ. ഡയറിയിൽ ആത്മഹത്യാ കുറിപ്പ് തയാറാക്കി വച്ചിരിക്കുകയാണ്. താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന് കാരണക്കാർ സമരക്കാർ ആണെന്നും ളാഹ ഗോപാലൻ പറഞ്ഞു. അടുത്തൊരു ദിവസം ഒരു ചാനലിന് ളാഹ ഗോപാലൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഈ സർക്കാർ സമരം പൊളിച്ച് അടുക്കുമെന്നായിരുന്നു. അതിനായി അവർ സൗഹൃദപരമായി കരുക്കൾ നീക്കും. ഒരിക്കൽ കൂടി ളാഹ ഗോപാലന്റെ പ്രവചനം സത്യമായി മാറുകയാണ്. ചെങ്ങറ സമരം വെറും ചരിത്രമായി മാത്രം ഒതുങ്ങുന്ന കാലം വിദൂരമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP