Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴ കനത്തതോടെ മലബാറിൽ മൺസൂൺ ടൂറിസത്തിന് പ്രിയമേറുന്നു; സാഹസിക ടൂറിസം തേടിയെത്തുന്നവർ ഏറെ; ജനങ്ങളെ ആകർഷിച്ച് തുഷാരഗിരിയും സമീപ പ്രദേശങ്ങളും

മഴ കനത്തതോടെ മലബാറിൽ മൺസൂൺ ടൂറിസത്തിന് പ്രിയമേറുന്നു; സാഹസിക ടൂറിസം തേടിയെത്തുന്നവർ ഏറെ; ജനങ്ങളെ ആകർഷിച്ച് തുഷാരഗിരിയും സമീപ പ്രദേശങ്ങളും

കോഴിക്കോട്: ഇപ്പോൾ തുഷാരഗിരിയെ അറിയാത്തവർ അധികമുണ്ടാകില്ല. പണ്ട് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടം മാത്രമായിരുന്നു തുഷാരഗിരി വെള്ളച്ചാട്ടം. എന്നാലിന്ന് ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന കേരളത്തിലെ ഏക വേദി കൂടിയാണിവിടം. കയാക്കിംഗിലൂടെ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലെ ഈ വെള്ളചാട്ടം ഇന്ന് ലോക സ്പോർട്സ് ഭൂപടത്തിൽ ഇടംനേടിയിരിക്കുകയാണ്.

ജൂലൈഓഗസ്റ്റ് മാസത്തിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിലിനോടനുബന്ധിച്ചാണ് ദേശീയ കയാക്കിങ് മത്സരം നടക്കുന്നത്. ആർത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടിൽ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികൾ, കോടമഞ്ഞ്, തണുത്തകാറ്റ്. ഇതെല്ലാം ആസ്വദിച്ച് മഴയുടെ സൗന്ദര്യം നുകർന്നുള്ള യാത്രയാണ് തുഷാരഗിരിയുടെ ആകർഷണം. സാധാരണ സെപ്റ്റംബർ ഡിസംബർ മാസം ആണ് തുഷാരഗിരി സന്ദർശന കാലഘട്ടമെങ്കിലും മഴ കനക്കുന്നതോടെ ഇവിടെ സഞ്ചാരികൾ നിറയും. മഴ കനത്തതോടെ മലബാറിൽ മൺസൂൺ ടൂറിസത്തിന് പ്രിയമേറിത്തുടങ്ങി. ഇവിടെ വിവിധ ജില്ലകളിൽനിന്ന് ദിവസവും നൂറുകണക്കിന് ആളുകൾ സന്ദർശകരായി എത്താറുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിലെ നിറഞ്ഞൊഴുകുന്ന പുഴകളെ കേന്ദ്രീകരിച്ചാണ് മലബാറിൽ മഴക്കാല ടൂറിസം
സജീവമായത്. അതിൽ പ്രധാനമാണ് തുഷാരഗിരി.

മഴക്കാലത്ത് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ പി ജി ശിവൻ പറഞ്ഞു. മഴക്കാലത്ത് സാഹസിക ടൂറിസമാണ് അധികം ആളുകൾക്കും ഇഷ്ടം. മലബാറിൽ ഇതിനുപറ്റിയ നിരവധി പ്രദേശങ്ങളുണ്ട്. കഴിഞ്ഞവർഷം തുഷാരഗിരിയിൽ റാഫ്റ്റിങ്ങും വൈറ്റ് വാട്ടർ കയാക്കിങ്ങും ഉൾപ്പെടെ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന ഇനങ്ങൾ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്‌വയനാട് ജില്ലകൾ മൺസൂൺ ടൂറിസത്തിന് ഏറെ യോജിച്ച സ്ഥലങ്ങളാണ്.

കണ്ണൂർ ജില്ലയിലെ വൈതൽമല, ആറളം ഫാം, പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, വയനാട് ജില്ലയിലെ മീന്മുട്ടി, സൂചിപ്പാറ, ബാണാസുര അണക്കെട്ട്, പൂക്കോട് താടകം, കോഴിക്കോട് ജില്ലയിലെ താമരശേരി ചുരം, വയലട, തുഷാരഗിരി, പുലിക്കയം, പതങ്കയം, അരിപ്പാറ, വനപർവം, ആനക്കാംപൊയിൽ, കക്കാടംപൊയിൽ, കോഴിപ്പാറ, പുൽമേട്, ഉടുമ്പ്പാറ, തേവർമല, ഒലിച്ചുച്ചാട്ടം, വെള്ളരിമല, മുത്തപ്പൻപുഴ, കിളികല്ല്,
കാലമാൻപാറ, കുറിക്കയം, കൂമ്പിടാംകയം, കക്കയം, പെരുവണ്ണാമൂഴി, മീൻതുള്ളിപ്പാറ, കോഴിക്കോട് ബീച്ച്, ?ഭട്ട് റോഡ് ബീച്ച്, കാപ്പാട്, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം മഴക്കാല ടൂറിസത്തിന് അനുയോജ്യമായ പ്രദേശങ്ങളാണ്.

സാഹസിക യാത്രക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയാണ്. വനംവകുപ്പിന്റെ നിയന്ത്രണമുള്ളതിനാൽ ഡിടിപിസി നേതൃത്വത്തിൽ കാട്ടിലൂടെ സംഘടിപ്പിക്കുന്ന മഴക്കാല യാത്ര ഈ വർഷമില്ല. എങ്കിലും തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർഷന്തോറും വർധനവാണ്. ഈരാറ്റുമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിർത്താതെ പെയ്യുന്ന മഴയിൽ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേർ എത്തുന്നു.

മൺസൂൺ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളെ സ്വീകരിക്കാൻ തുഷാരഗിരി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അകംപൊള്ളയായ താന്നി മുത്തശ്ശി മരം, ആർച്ച്പാലം, മിനി ജലവൈദ്യുതി പദ്ധതി, പുലിക്കയത്തെ ചെക്ക് ഡാം, നാടൻ ഭക്ഷണവിഭവങ്ങൾ തുടങ്ങി സഞ്ചാരികൾക്ക് മറക്കാനാവത്ത നിമിഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തുഷാരഗിരിയുടെ താഴെഭാഗമായ ചാലിപ്പുഴയുടെ ഓളങ്ങളിൽ ആവേശത്തിമിർപ്പുണ്ടാക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കയാക്കിങ് താരങ്ങളും എത്തിയിട്ടുണ്ട്. താമരശേരി ചുരത്തിൽ നിരവധിപേരാണ് മഴയാത്ര നടത്താറുള്ളത്. മഴക്കാലത്ത് വയനാട്ടിൽ എത്തുന്ന സഞ്ചാരികളിൽ അധികവും പ്രകൃതിചികിത്സ, ആദിവാസി ചികിത്സ, ഫാം ടൂറിസം, ആദിവാസി ?ക്ഷണങ്ങൾ തുടങ്ങിയവക്കായി എത്തുന്നവരാണ്. ആയുർവേദ ചികിത്സക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ തുഷാരഗിരിയിൽ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്. ഈ മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം. റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർഅതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തും. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും
അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്.

അന്യംനിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ തുഷാരഗിരി വനമേഖലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷംമുമ്പ് അന്യംനിന്നുപോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിങ് ബ്രൗൺ എന്ന ചിത്രശലഭം ഈ മേഖലയിലെ പ്രധാന ശലഭമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP