Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം

നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം

റമീസ് മുഹമ്മദ്

ടുത്ത കാലത്തൊന്നും ഇത്ര ആവേശത്തോടുകൂടി ഒരു സിനിമക്കു വേണ്ടി കാത്തിരുന്നിട്ടില്ല. കാണാൻ ആഗ്രഹിച്ചിട്ടും ഇല്ല. അതുകൊണ്ടു തന്നെ ആദ്യ ഷോ കാണാൻ തീരുമാനിച്ചു.

സിനിമ ഇറങ്ങും മുൻപ് തന്നെ രജനീകാന്ത് എന്ന നടന്റെ പേരും പെരുമയും എത്രത്തോളം കച്ചവടവത്കരിക്കാൻ പറ്റിയോ അത്രത്തോളം അവർ അതു ഭംഗി ആയ നിർവഹിച്ചു.

തീർച്ചയായും കച്ചവടത്തിന് വേണ്ടി സിനിമ എടുക്കുമ്പോൾ കുറ്റപ്പെടുത്താൻ പറ്റില്ല. വമ്പിച്ച രീതിയിൽ ഉള്ള മാർക്കറ്റിങ്ങും എല്ലാ ഇടത്തും എത്തി പറ്റുന്ന വിധത്തിൽ ഉള്ള പരസ്യ വാചകങ്ങളും സംവിധായകനും നിർമ്മാതാവും കൊടുക്കാൻ തയ്യാറായത് അവർ സ്വകാര്യ പ്രിവ്യു കണ്ടതിനു ശേഷം ആകാം.

പഴയ കാലം പോലെ അല്ല. മേക്കപ്പിനു പുറമെ നന്നായി വീഡിയോ എഡിറ്റിങ്ങും സാധ്യമാണ് ഈ കാലത്ത്. എന്നാൽ, അതിന്റെ എല്ലാ സാധ്യതയും നന്നായി ഉപയോഗിച്ചിട്ടും നമ്മളെ എല്ലാം രജനീകാന്ത് എന്ന നടന്റെ നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും വളരെ അവശതയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പഴയ കാലങ്ങളിൽ നമ്മെ കോൾമയിർ കൊള്ളിച്ച അതിമാനുഷകനായ രജനി എന്ന താരത്തിൽ നിന്ന് ആരാധകർ ഈ അവശത പ്രതീക്ഷിക്കുന്നില്ല എന്നതാണു സത്യം.

പ്രത്യേകിച്ച് എല്ലാ രംഗങ്ങളിലും കീഴ്ചുണ്ട് അദ്ദേഹത്തിന്റെ ഇംഗിതത്തിനു അനുസരിച്ചു കിട്ടാതെ പോകുന്നു. കുറെ ശസ്ത്രക്രിയകൾ ചുണ്ടിനു വേണ്ടി അദ്ദേഹം ചെയ്തിട്ടും ഒരു നായക നടന് വേണ്ട രീതിയിൽ അതു ശരി ആക്കിഎടുക്കാൻ കഴിഞ്ഞിട്ടില്ല. നടത്തത്തിലും സംഘട്ടന രംഗങ്ങളിലും അദ്ദേഹത്തിന്റെ ശാരീരിക അവശത നമ്മുക്ക് വ്യക്തമായും കാണാൻ കഴിയും. യുവാവിനെ പോലെ അദ്ദേഹം പറന്നടിക്കണം എന്നല്ല. ഇത്രത്തോളം കാശു മുടക്കി എന്നു അവകാശപ്പെടുമ്പോൾ നടന്റെ ശാരീരിക അവസ്ഥകൂടി നോക്കുന്നത് നല്ലതായിരിക്കും.

കഴിഞ്ഞ കാല പടങ്ങൾ ഇത് അടിവര ഇടുന്നതാണ്. അദ്ദേഹത്തിന് ഒപ്പം കൂടിയവരോ, അതോ കൂടെ ഉള്ളവരോ ആ നല്ല മനുഷ്യന്റെ വ്യക്തിത്വവും ആ ഇടിമുഴക്കം ഉള്ള പേരും ബുദ്ധിപരമായി ഉപയോഗിക്കുന്നു. എന്തിനു നമ്മൾ രജനിയെ മാത്രം പറയുന്നു. ഒന്നോ രണ്ടോ കഥാ പത്രങ്ങൾ ഒഴിച്ചു പ്രേക്ഷകന്റെ ശ്രദ്ധ പതിയുന്ന ആരും അതിൽ നടിച്ചിട്ടില്ല. പല രംഗങ്ങളും കാണുന്ന പ്രേക്ഷകൻ തീയേറ്റർ വിട്ടു പോകാൻ ആഗ്രഹിക്കും. കഥാപാത്രങ്ങൾക്കു ഇമോഷൻ വരുമ്പോൾ പ്രേക്ഷകന് പലപ്പോഴും ചിരിയാണ് വരുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തിയത്. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമൊക്കെത്തന്നെയാണു പുലർച്ചെ ആരാധകർ ആഘോഷമാക്കി സ്വീകരിച്ചത്. എന്നാൽ, രജനീ ആരാധകർ ആവേശപൂർവ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നൽകുന്നില്ല എന്നു തന്നെയാണു സൂചന. കബാലി കണ്ട് എഴുന്നേറ്റ് കൈയടിച്ചു സെൻസർ ബോർഡ് എന്നാണു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തെ പുകഴ്‌ത്തിയതെന്ന സംശയമാണ് ചിത്രം കണ്ടിറങ്ങുമ്പോൾ ഉയരുന്നത്.

ഒരു ഡോക്യുമെന്ററി എന്നവണ്ണം വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്നു പറയാം. രജനീകാന്ത് എന്ന സൂപ്പർ താരത്തിന്റെ അതിവേഗ ചലനങ്ങളും കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും സൂപ്പർ ആക്ഷനും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു നിരാശാബോധം തന്നെയാണു ചിത്രം നൽകുന്നത്. അതായതു പ്രതീക്ഷകളുടെ അമിത ഭാരവുമായി കബാലി കാണാൻ കഷ്ടപ്പെട്ട് തിയേറ്ററുകളിൽ എത്തുന്നവർക്ക് നിരാശയായിരിക്കും ഫലം.

തിരക്കഥയും ഛായാഗ്രഹണവും ഒരു ഡോക്യുമെന്ററിയെയാണ് ഓർമിപ്പിക്കുക. ചിത്രം കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തുമെന്നും ആരാധകർ പോലും പറയുന്ന തരത്തിലേക്ക് എത്തുകയാണു കാര്യങ്ങൾ.

കബാലി മാസായില്ല എന്നു തന്നെയാണു പൊതുവെ ഉള്ള വിലയിരുത്തലുകളും. രജനീകാന്ത് എന്ന താരസ്വരൂപത്തിന്റെ അമാനുഷിക പ്രകടനങ്ങൾ കണ്ട് ഹരം കയറുന്നവർക്ക് ഈ ചിത്രം പിടിക്കില്ല. പഴഞ്ചൻ ഗ്യാംഗ്സ്റ്റർ സിനിമകളുടെ ചേരുവകൾ തന്നെയെങ്കിലും ഒരു നിശബ്ദതയാണു ചിത്രത്തിൽ പ്രകടമാകുന്നത്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും വലിയ റിലീസായാണ് കബാലി എത്തിയത്. അത്രത്തോളം ആവേശകരമായിരുന്നു പ്രേക്ഷകരുടെ ചിത്രത്തിനായുള്ള കാത്തിരിപ്പ്. കഴിഞ്ഞ രണ്ട് മാസങ്ങളായി അതിന്റെ അലയൊലികൾ തന്നെയായിരുന്നു എങ്ങും. വിദേശ രാജ്യങ്ങളിൽ പോലും ചിത്രം നേടിയ പ്രചാരണസ്വീകാര്യത ഇതിന് ഉദാഹരണമാണ്. ദൃശ്യങ്ങൾ കൂട്ടിയിണക്കി ചിത്രം ഒരുക്കിയ സംവിധായകൻ പാ രഞ്ജിത്തിന് അത് രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാക്കാൻ കഴിഞ്ഞില്ല. ത്രസിപ്പിക്കുന്ന രംഗങ്ങൾ കുറഞ്ഞതും കുടുംബബന്ധങ്ങളിൽ ഊന്നുള്ള രംഗങ്ങൾ അതിരുകടന്നതും ദോഷമായി. രജനീകാന്ത് തന്റെ സ്ഥിരം ശൈലിയിലുള്ള മാനറിസങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും അത് അമാനുഷികമായ ഒരു തലത്തിലല്ല.

രജനിയുടെ ഇൻട്രൊഡക്ഷൻ സീൻ മാത്രമാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ് ആയിട്ടുള്ളത്. പിന്നീട് അത്രത്തോളം ഒരു സീനും മാസിലേക്ക് എത്തിയില്ല. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കബാലി എത്തുമ്പോൾ അത് ആരാധകർക്ക് എത്രത്തോളം സ്വീകാര്യമാകും എന്ന് കണ്ട് തന്നെയറിയണം.

ചില കോണുകളിൽ നിന്നും നല്ല വശങ്ങളും കേൾക്കുന്നു. അതിനും കാരണം ഉണ്ട്. കഴിഞ്ഞ 5 വർഷമായി തമിഴ് സിനിമയുടെ പോക്ക് നോക്കുമ്പോൾ അതിനൊക്കെ ഒരു അപവാദം ആകാം കബാലി. കുറെ കാലം ആയി തമിഴ് ഒരു സിനിമ വിജയിക്കണമെങ്കിൽ നായകനോടൊപ്പം ഒരു യന്ത്രവും അത്യാവശ്യ ഘടകം ആണ്. നട്പിനും പാസത്തിനും, നേസത്തിനും, ഉറവിനും ഒന്നും നമ്മളെ ചിന്തിപ്പിച്ച, കരയിപ്പിച്ച, ചിരിപ്പിച്ച തമിഴ് സിനിമയിൽ സ്ഥാനം ഇല്ലാതെ പോയി. എല്ലാം യന്ത്രമയം ആകുമ്പോൾ അങ്ങനെ ആകുമായിരിക്കാം.

ഈ സിനിമയിൽ അടിമത്തവും ഒറ്റപ്പെടുത്താലും അനുഭവിച്ച ഒരു ജനതയുടെ കോപം ചില ഇടങ്ങളിൽ കാണാം. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് പ്രവാസികൾ ആയി വന്ന ചൈനീസ് കുടിയേറ്റക്കാരന് തമിഴ് കുടിയേറ്റക്കാരനോടുള്ള പുച്ഛം കലർന്ന പെരുമാറ്റത്തിന് തമിഴന്റെ സിനിമയിലൂടെ ഉള്ള ഒരു പ്രതികാരം.

ഈ കുറവുകൾ നമ്മളെ ഒക്കെ കോരിത്തരിപ്പിച്ച, ചിരിപ്പിച്ച രജനി എന്ന മഹാ ലേബൽ ഉള്ള നടൻ യന്തിരൻ 2 എന്ന യന്ത്ര മനുഷ്യൻ ആയി വന്നു നികത്തിയേക്കാം. കാരണം വ്യക്തിയിലെ കുറെ ഏറെ വലിയ കുറവുകൾ യന്ത്ര മനുഷ്യന് നികത്താൻ പറ്റും. പാ വിജയ്ക്ക് അഭിമാനിക്കാം തന്റെ പഴയ വിജയ സിനിമകളുടെ ശ്രേണിയിൽ, മാർക്കറ്റിങ് കൊണ്ട് എങ്ങനെ സിനിമ ഇറങ്ങുന്നതിനു മുൻപേ വിജയിപ്പിക്കാം എന്ന ഒരു പുതിയ തിയറി കൂടി പഠിച്ചതിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP