Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവ്‌ജ്യോത് സിങ് സിദ്ധു രാജ്യസഭാംഗത്വം രാജിവച്ചു; പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവ്‌ജ്യോത് സിങ് സിദ്ധു രാജ്യസഭാംഗത്വം രാജിവച്ചു; പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവ്‌ജ്യോത് സിങ് സിദ്ധു രാജ്യസഭാംഗത്വം രാജിവച്ചു. വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് സിദ്ധു രാജി രാജ്യസഭാ ചെയർമാന് സമർപ്പിച്ചത്.

വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും സിദ്ധുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം ആം ആദ്മി പാർട്ടിയോ സിദ്ധുവോ സ്ഥിരീകരിച്ചിട്ടില്ല.

മൂന്നുതവണ അമൃതസറിൽനിന്ന് ബിജെപി.യുടെ ലോക്‌സഭാംഗമായിട്ടുള്ള സിദ്ധു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. അരുൺ ജെയ്റ്റ്‌ലിക്കുവേണ്ടി അമൃതസർ സീറ്റ് എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ച് സിദ്ധു പാർട്ടിയുമായി തുറന്നയുദ്ധം പ്രഖ്യാപിച്ചിരുന്നു.

പാർട്ടിയിൽ നിന്നുള്ള അവഗണനയെത്തുടർന്നാണ് ബിജെപിയോടു വിട പറയാൻ സിദ്ധു ഒരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി പിണക്കത്തിലായിരുന്ന സിദ്ധുവിന് സിറ്റിങ് സീറ്റായ അമൃതസറിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതോടെ, സിദ്ധുവും ബിജെപി എംഎൽഎയായ ഭാര്യ നൗവ്ജ്യോത് കൗറും പാർട്ടിയുമായി അകൽച്ചയിലായി. ആരോഗ്യപ്രശ്നങ്ങളാൽ വിശ്രമത്തിലായിരുന്ന സിദ്ദു സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബിജെപി ഗൗനിച്ചില്ല. ഈ ഘട്ടത്തിലാണ് ആം ആദ്മി പാർട്ടിയിൽ ചേരാൻ സിദ്ധു ആലോചിക്കുന്നത്.

ഡൽഹിക്കുശേഷം ആം ആദ്മി പാർട്ടി ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലർത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്. ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നതും ആം ആദ്മിക്കു പഞ്ചാബിൽ പ്രതീക്ഷയേറ്റുന്നുണ്ട്. ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽതന്നെ നാലു ലോക്സഭാ സീറ്റുകളാണ് പഞ്ചാബ് 'ആപ്പിന്' സമ്മാനിച്ചത്. എന്നാൽ, ഈ എംപിമാർ ഇപ്പോൾ പലതട്ടിലാണ്. നേതാക്കൾക്കിടയിൽ അനൈക്യം പടരുകയും സിഖുവിരുദ്ധ കലാപത്തിന്റെ നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന അഡ്വ. ഫുൽക്ക ഉൾപ്പെടെയുള്ളവർ പാർട്ടി വിടുകയും ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാന നേതാവ് എന്നനിലയിൽ മുന്നോട്ടുവെക്കാൻ മുഖമില്ലാത്ത അവസ്ഥയിലാണ് 'ആപ്'.

പാർട്ടി മാറുന്നത് സിദ്ധുവിനും സ്വീകരിക്കുന്നത് ആപ്പിനും ഗുണമാകുമെന്നാണ് വിലയിരുത്തൽ. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടി പ്രചാരണം ശക്തമാക്കാൻ സിദ്ധുവിന്റെ നേതൃത്വം സഹായിക്കുമെന്ന് ആപ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സിദ്ദുവുമായി ആശയവിനിമയം നടത്തി എന്നവാർത്ത പഞ്ചാബിലെ ആപ് നേതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP