Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്നും വയോധിക വീണു; ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അഞ്ച് രൂപ കൊടുത്ത് ജീവനക്കാർ ഇറക്കിവിട്ടു; ചോദിക്കാൻ ചെന്ന യുവാക്കളെ പൊലീസ് പൊക്കികൊണ്ട് പോയി മർദ്ദിച്ചു; സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദ്ദിച്ച യുവാവിന്റെ നട്ടെല്ല് തകർന്നു

അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്നും വയോധിക വീണു; ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അഞ്ച് രൂപ കൊടുത്ത് ജീവനക്കാർ ഇറക്കിവിട്ടു; ചോദിക്കാൻ ചെന്ന യുവാക്കളെ പൊലീസ് പൊക്കികൊണ്ട് പോയി മർദ്ദിച്ചു; സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദ്ദിച്ച യുവാവിന്റെ നട്ടെല്ല് തകർന്നു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ : സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കമുണ്ടാക്കിയെന്ന പോരിൽ പൊലീസ് മർദ്ദിച്ച യുവാക്കൾക്ക് ഗുരുതര പരിക്ക്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച മർദ്ദനം അർദ്ധരാത്രി പിന്നിടും വരെ തുടർന്നു. കോൺസ്റ്റബിൾമാരിൽ തുടങ്ങിയ മർദ്ദനം തുടർന്ന് ഗ്രേഡനുസരിച്ച് എസ്.ഐ.യും സിഐയും ഏറ്റെടുക്കുകയായിരുന്നുവെന്ന് പരിക്കേറ്റ യുവാക്കൾ പറഞ്ഞു. കരിമണ്ണൂർ സ്വദേശികളായ വെട്ടിപ്ലാക്കൽ ഷാനു നാസർ (19), വേളൂപറമ്പിൽ ആഷിക് ഹമീദ് (20), അമ്പലക്കാട്ട് ദീപു അഭിലാഷ് (20) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരും തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട സ്വകാര്യ ബസിലെ ജീവനക്കാർ ഒരു വിദ്യാർത്ഥിനിയെ അപമാനിച്ച് ഇറക്കി വിട്ടിരുന്നു. അമിതവേഗത്തിൽ പോയ ബസ് വളവ് വീശിയപ്പോൾ പ്രായമായ ഒരു യാത്രക്കാരി സീറ്റിൽ നിന്നും താഴെ വീണിരുന്നു. ബസിന്റെ വേഗത കുറക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ കണ്ടക്ടർ അഞ്ച് രൂപ നൽകി ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് വിദ്യാർത്ഥിനി പരാതി പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. ഇതിന്റെ പേരിലാണ് ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കം ഉണ്ടായത്. എന്നാൽ പൊലീസ് ഈ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കൊപ്പം നിന്നു.

പൊലീസ് മർദ്ദനത്തെ കുറിച്ച് യുവാക്കൾ പറയുന്നത് ഇങ്ങനെയാണ്- ബസ് സ്റ്റാന്റിൽ വച്ച് സ്വകാര്യ ബസ് ജീവനക്കാരുമായി ചെറിയ തർക്കമുണ്ടായി. ഇതേതുടർന്ന് ബസ് ജീവനക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മൂവരെയും പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കോൺസ്റ്റബിൾമാരുടെ നേതൃത്വത്തിൽ മർദ്ദനം തുടങ്ങി. പിന്നീട് എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഒടുവിൽ സർക്കിൾ ഇൻസ്‌പെക്ടർ മർദ്ദിച്ചതോടെ ഇവരിൽ ആഷിക് തലകറങ്ങി സ്റ്റേഷനിൽ വീഴുകയായിരുന്നു. വീടുകളിലേക്ക് ഫോൺ വിളിക്കുന്നതിനോ മറ്റാരെയെങ്കിലും വിവരം അറിയിക്കുന്നതിനോ പൊലീസ് അനുവദിച്ചില്ല.

മർദ്ദനം ആരംഭിച്ചപ്പോൾ ആഷിഖിന്റെ നട്ടെല്ലിന് ഓപ്പറേഷൻ നടത്തിയതാണെന്ന് പറഞ്ഞ് ഇവർ കരഞ്ഞെങ്കിലും പൊലീസ് കരുണ കാട്ടിയില്ല. ഓപ്പറേഷൻ നടത്തിയത് ഏത് ഭാഗത്താണെന്ന് സർക്കിൾ ഇൻസ്‌പെക്ടർ സ്‌നേഹപൂർവ്വം ചോദിച്ചു. ഓപ്പറേഷൻ ചെയ്ത ഭാഗം കാണിച്ച് കൊടുത്തപ്പോൾ അവിടം നോക്കിയായിരുന്നു സർക്കിൾ വക മർദ്ദനം. മൂവരും അവശരായി തറയിൽ വീഴുന്ന അവസ്ഥയായപ്പോൾ പൊലീസ് അർദ്ധരാത്രിയോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. തിരിച്ച് സ്റ്റേഷനിൽ എത്തിച്ചശേഷം ഇവരെ മദ്യപാനികളാക്കുവാനുള്ള നീക്കമാണ് നടന്നത്. മൂവരുടെയും വായിൽ ബലമായി പൊലീസ് ഉദ്യോഗസ്ഥർ മദ്യം ഒഴിച്ച് കുടിപ്പിക്കുവാൻ ശ്രമിച്ചു. ഇതിനുശേഷമാണ് വീട്ടുകാരെ വിവരം അറിയിക്കുവാൻ പൊലീസ് അനുവദിച്ചു.

രക്ഷകർത്താക്കൾ സ്റ്റേഷനിൽ എത്തിയപ്പോൾ അവശനിലയിൽ കിടക്കുന്ന മക്കളെയാണ് കണ്ടത്. തുടർന്ന് മൂവരെയും തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുതുതായി ഒരു ദിവസം മുമ്പ് ചുമതലയേറ്റ സർക്കിൾ ഇൻസ്‌പെക്ടർ ചാർജ്ജെടുത്ത വിവരം ജനങ്ങളെ അറിയിക്കുന്നതിന് മർദ്ദനം നടത്തിയപോലെയാണ് കാര്യങ്ങൾ. മർദ്ദനമേറ്റ യുവാക്കളുടെ പേരിൽ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി എന്ന പേരിൽ 160ാം വകുപ്പും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നുകാണിച്ച് 118 എ വകുപ്പുമാണ് ചാർത്തിയിരിക്കുന്നത്. ഇതേസമയം ഇവരുമായി പ്രശ്‌നമുണ്ടാക്കിയ സ്വകാര്യ ബസ് ജീവനക്കാരുടെ പേരിൽ കേസെടുത്തിട്ടില്ല. ഒരു വിഭാഗം തന്നെ എങ്ങനെ പ്രശ്‌നം ഉണ്ടാക്കുമെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല.

സിപിഐ(എം) അജണ്ട നടപ്പിലാക്കുവാൻ പ്രാദേശിക നേതാക്കൾ താൽപര്യമെടുത്തുകൊണ്ടുവന്ന പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ തൊടുപുഴയിൽ കുഴപ്പങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ആരോപിച്ചു. നിരപരാധികളെ സ്റ്റേഷനിൽ അന്യായമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ശനിയാഴ്ച രാത്രിയിൽ നടന്ന പൊലീസ് മർദ്ദനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് എൻ.ഐ. ബെന്നി ആവശ്യപ്പെട്ടു. മുമ്പ് സബ് ഇൻസ്‌പെക്ടർ ആയിരിക്കെ നിരവധി വിവാദങ്ങൾക്കിടയാക്കിയിട്ടുള്ള ഉദ്യോഗസ്ഥൻ സിഐയായി തൊടുപുഴയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ ഇറങ്ങിയാൽ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും ബെന്നി മുന്നറിയിപ്പ് നൽകി.

കൗമാരക്കാരായ മൂന്ന് യുവാക്കൾക്ക് തൊടുപുഴ ലോക്കപ്പിൽ മർദ്ദനമുണ്ടായ സംഭവത്തിൽ ഐഎൻ.റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ജലാലുദ്ദീൻ പ്രതിഷേധിച്ചു. എൽ.ഡി.എഫ്. ഭരണം തുടങ്ങിയതേ ലോക്കപ്പ് മർദ്ദനം ആരംഭിച്ചിരിക്കുന്നത് പ്രതിഷേധാർഹമാണ്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ജലാലുദ്ദീൻ ആവശ്യപ്പെട്ടു. ഇതേസമയം ബസ് സ്റ്റാന്റിൽ ബഹളം വച്ചവരെ പിടികൂടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പൊലീസ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP