Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് എന്നെ കുടുക്കിയത് പ്രതികാര ബുദ്ധിയോടെ; അനീതി കണ്ട് പ്രതികരിക്കാൻ പോയത് വിനയായി; സാക്ഷിയെന്ന വ്യാജേന സ്‌റ്റേഷനിലെത്തിച്ച് പ്രതിയാക്കി; സ്‌റ്റേഷനിൽ വച്ച് മദ്യപിക്കാനും നിർബന്ധിച്ചു; നിരപരാധിത്വം ബോധ്യപ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾക്കും മൗനം: യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കള്ളകേസിൽ പൊലീസ് കുടുക്കിയ ഗവൺമെന്റ് പ്ലീഡർ മറുനാടനോട്..

പൊലീസ് എന്നെ കുടുക്കിയത് പ്രതികാര ബുദ്ധിയോടെ; അനീതി കണ്ട് പ്രതികരിക്കാൻ പോയത് വിനയായി; സാക്ഷിയെന്ന വ്യാജേന സ്‌റ്റേഷനിലെത്തിച്ച് പ്രതിയാക്കി; സ്‌റ്റേഷനിൽ വച്ച് മദ്യപിക്കാനും നിർബന്ധിച്ചു; നിരപരാധിത്വം ബോധ്യപ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾക്കും മൗനം: യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കള്ളകേസിൽ പൊലീസ് കുടുക്കിയ ഗവൺമെന്റ് പ്ലീഡർ മറുനാടനോട്..

കൊച്ചി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പൊലീസ് പിടിയിൽ...! വ്യാഴാഴ്‌ച്ച രാത്രി 10 മണിയോടെ മലയാളം വാർത്ത ചാനലുകളിൽ മിന്നി മറഞ്ഞ ന്യൂസ് ഫ്‌ലാഷിന്റെ വരികളാണിത്. ഇതിനൊപ്പം മുഖം മറച്ച ധനേഷ് മാഞ്ഞൂരാന്റെ ദൃശ്യങ്ങളും ചാനലുകളിൽ മിന്നി മറഞ്ഞു. അതേസമയം എന്താണ് തനിക്ക് ചുറ്റും നടക്കുന്നത് അദ്ദേഹത്തിന് അറിവില്ലായിരുന്നു. തെരുവിൽ നടന്ന അക്രമത്തിലെ വസ്തുത അറിയാൻ പോയപ്പോൽ ഇതേകേസിൽ പ്രതിയാണെന്ന് പറഞ്ഞാണ് സർക്കാർ പ്ലീഡറെ പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ പരാതിയിലാണ് ധനേഷ് മാഞ്ഞാരാനെ അറസ്റ്റു ചെയ്തത്. ചാനലുകളിൽ വാർത്തയും പത്രങ്ങളിൽ വാർത്തയും വന്ന ശേഷമാണ് പലരും ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞത്. ആളുമാറിയാണ് പൊലീസ് ഗവൺമെന്റ് പ്ലീഡറെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് കസ്റ്റഡിയിൽ എടുത്തത് ധനേഷല്ല തന്നെ ഉപദ്രവിച്ചതെന്ന് യുവതി പറയുന്നത് വരെ നീണ്ടു സംഘർഷങ്ങൾ. ലോകത്തിന് മുന്നിൽ കുറച്ച് സമയത്തേക്കെങ്കിലും കുറ്റക്കാരനെന്ന് ധരിക്കേണ്ടി വന്നതിൽ വേദന മാറുന്നില്ല ധനേഷിന്. കുടുംബത്തെയും നാട്ടുകാരെയും ഓർത്ത് തലപെരുക്കുന്നത് പോലുള്ള അനുഭവമായിരുന്നു തനിക്കെന്നാണ് ധനേഷ് പറയുന്നത്. സത്യാവസ്ഥ ബോധ്യപ്പെടുത്താൻ എന്തു ചെയ്യണമെന്ന് ഓർത്ത് പകച്ചുപോയ നിമിഷങ്ങൾ. അത്രയ്ക്ക് കടുത്ത സമ്മർദ്ദമാണ് ഒന്നുമറിയാത്ത സംഭവത്തിന്റെ പേരിൽ ഈ ഗവൺമെന്റ് പ്ലീഡർ അനുഭവിക്കേമ്ടി വന്നത്. മുൻവൈരാഗ്യം തീർക്കാൻ പൊലീസ് തന്നെ കെട്ടിച്ചമച്ച കേസായിരുന്നു ഇതെന്നാണ് ധനേഷ് മാഞ്ഞൂരാൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഘാതമുണ്ടാക്കിയ സംഭവത്തെ കുറിച്ച് ധനേഷ് മഞ്ഞൂരാൻ മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു...

  • സത്യത്തിൽ എങ്ങനെയാണ് കേസിൽ താങ്കൾ ആരോപണ വിധേയനായത്? പൊലീസ് പിടികൂടിയത് എന്തിനാണ്?

എന്റെ ഭാര്യ വീടിന്റെ പാലുകാച്ചൽ ചടങ്ങായിരുന്നു സംഭവം നടക്കുന്ന വ്യാഴാഴ്‌ച്ച. അന്ന് വീട് വെഞ്ചരിക്കാനായി വന്ന വൈദികനെയും സഹായിയെയും തിരിച്ചുപള്ളിയിൽ കൊണ്ടുവിട്ടത്തിന് ശേഷം കോൺവെന്റ് ജംഗഷനിൽ എത്തിയതായിരുന്നു ഞാൻ. ഇവിടെ വിൽക്കാനിയ പരസ്യം നൽകിയ ഫ്‌ളാറ്റിലെ വാടകകാരോട് ഫ്‌ലാറ്റ് വിൽക്കുന്ന കാര്യം സംസാരിച്ചു തിരിച്ചു വന്നു. ഫ്‌ലാറ്റിന്റെ അടുത്ത ബിൽഡിങ്ങായാ ഗുഡ്‌വില്ലിന്റെ മുൻപിൽ പാർക്ക് ചെയ്ത കാറിന്റെ മുൻപിലേക്ക് എത്തുബോൾ സ്ത്രീകൾ അടക്കമുള്ള ആളുകൾ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു. കുറച്ചു കൂടി മുൻപോട്ടു നടന്നു എന്റെ കാറിന്റെ സമീപത്തു എത്തിയപ്പോഴേക്കുമാണ് അതുവഴി വേറൊരു ഐ10 കാർ വന്നത്.

കാറുകാരൻ ചില്ലു താഴ്‌ത്തി ലൈറ്റ് ഇട്ടു ദേ പോയത് കള്ളൻ ആണ് പിടിച്ചോ... എന്ന് പറഞ്ഞു ഓടി മറയുന്ന ഒരാളെ നോക്കി വിളിച്ചു പറയുന്നത്. ഇയാളെ ഞാനും അതുവഴി വന്ന കാറുകാരനും മാത്രം ഓടുന്നതേ കണ്ടുള്ളൂ. ഇത് കേട്ട അവിടെ ഉണ്ടായിരുന്ന കുറെ ആളുകൾ ഇതിന്റെ പിറകെ ഓടി. കാറുകാരൻ പോകുകയും ചെയ്തു. 126 കിലോ ശരീരമുള്ള താനും ഇവരുടെ പിറകെ എന്താണ് സംഭവം എന്നറിയാൻ പോയി. ശരീരഭാരം കൊണ്ട് ഓടാൻ വയ്യാത്തതിനാൽ ഞാൻ നിന്നും. 600 മീറ്റർ അപ്പുറത്തും ആദ്യം പോയി ആളെ കണ്ടെത്താൻ ആവത്തവർ നിൽക്കുന്നത് കണ്ടു ഞാനും അവിടെ എത്തി. അങ്ങോട് പോവാതെ ഞാൻ എന്റെ വണ്ടി എടുത്തു അന്വേഷിക്കാൻ പോയില്ലെങ്കിൽ എന്റെ ഫോട്ടോയോ പേരോ ചാനലുകളിൽ വരികയില്ലായിരുന്നു എന്നാണ് ഇപ്പോൾ എനിക്ക് പറയാനുള്ളത്.

ഈ സമയം കുറേ ആളുകൾ അവിടെ ചുറ്റുംകൂടിയിരുന്നു. ആദ്യം പറഞ്ഞ കാറുകാരനും, അവിടെ ബസ് കയറാൻ നിന്ന സ്ത്രീകളും, ഞാനും മാത്രമേ ഓടിയ ആളെ കണ്ടുള്ളൂ. അതിനാൽ കുടി നിന്ന അവരോടു ഓടുന്ന ആളെ കണ്ട ഒരാൾ എന്ന നിലയിൽ വെളുത്ത പയ്യൻ ആണെന്നും മുടി മുകളിലേക്ക് വച്ച ആളാണെന്നും അവിടെ കൂടി നിന്നവരോട് അവരുടെ നടുവിൽ നിന്ന് സംഭവത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അവിടേക്ക് പരാതികാരി എന്ന നില്ലയിൽ ഒരു സ്ത്രീ കടന്നു വരുന്നത്. നടന്നു വന്ന സ്ത്രീ ആദ്യം ചോദിച്ചത് ആളെ കിട്ടിയോ എന്നാണ്, ഒപ്പം നടക്കൂ നിന്ന് സംസാരിച്ച ഞാൻ ആണ് ആളെന്നും എന്നെ പിടിച്ചു വച്ചിരിക്കുയാണ് എന്ന് ധാരണയിൽ എന്നോട് 'നീ എന്തിനാട എന്നെ പിടിച്ചിട്ടു ഓടിയത്' എന്ന് ചോദിച്ചു. അപ്പോഴേക്കും അവിടെ നിന്ന ആളുകൾ രണ്ടായി തിരിഞ്ഞു. സംഭവം കേട്ടറിഞ്ഞു വന്ന ചില നാട്ടുകാർ ഈ സ്ത്രീക്കൊപ്പം നിന്നു എന്നോട് കയർത്തു.

കുറച്ചാളുകൾ എന്റെ പക്ഷത്തും ചേർന്നു. സംഭവം വഷളാവാൻ തുടങ്ങിയപ്പോൾ പൊലീസ് കൺട്രോൾ റൂമിലെ നമ്പർ ഞാൻ ആ സ്ത്രീക്ക് കൊടുത്തു. സ്ത്രീയോട് പൊലീസിനെ വിളിക്കാൻ പറഞ്ഞു. അവിടെ നിന്നവരോട് ഞാൻ ഒരു ഗവർമെന്റ് പ്ലീഡർ ആണെന്ന് പറയാനും പോയില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പൊലീസുകാരൻ അവിടെ വന്നപ്പോൾ അവരോടു ഗവർമെന്റ് പ്ലീഡർ ആണെന്നും ഉടൻ നൈറ്റ് പെട്രോളിങ് പൊലീസിനെ വിളിക്കാനും പറഞ്ഞു. അങ്ങനെ പൊലീസ് വന്നു അവരോടു ആദ്യം ഞാൻ പറഞ്ഞത് നടപടികൾ അറിയാവുന്നതുകൊണ്ട് കൊണ്ട് അവിടെ കൂടിനിൽക്കുന്ന ആളുകളുടെ അഡ്രസ്സ് എഴുതി വാങ്ങാനാണ്. കൈക്ക് കയറി പിടിച്ചു എന്നും മാല പറിച്ചു എന്നുമാണ് സ്ത്രീ ആദ്യം പറഞ്ഞത്. എന്നാൽ, മാല കഴുത്തിൽ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞപ്പോൾ കൈയ്ക്കു പിടിച്ചു എന്നാക്കി. ഇതോടെ കള്ളം പറഞ്ഞതിന്റെ ജാള്യതയിൽ അവരും എന്തോപോലെയായി.

ഗവൺമെന്റ് പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ പരാതിയുമായി കോൺവെന്റ് ജഗ്ഷനിൽ നിൽക്കുന്നു എന്നാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് വയർലസിൽ വിളിച്ചു പറഞ്ഞത്. തുടർന്നു സാറിനെ സുരക്ഷിതമായി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കണം എന്നും പറഞ്ഞു. ഇപ്പോൾ ബോർഡ് വച്ച കാർ എടുത്താൽ പ്രശ്‌നമാകും എന്നുകരുതി പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് പോയി. അപ്പോഴും സംഭവത്തിലെ സാക്ഷി എന്ന നിലയിൽ പരാതി വാങ്ങാനാണ് എന്നാണ് ഞാൻ കരുതിയത്. പിന്നാലെ എന്റെ വണ്ടി പൊലീസുകാർ തന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നാലെ പരാതിക്കാരിയായ സ്ത്രീ ഓട്ടോയിലും സ്റ്റേഷനിൽ എത്തി.

സെൻട്രൽ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. എസ്‌ഐ വിമൽ ആയിരുന്നു. വിമലിനേ മുൻപേ നന്നായി അറിയാം. 8.14 ആയപ്പോഴേക്കുമാണ് താൻ കെണിയിൽ പെട്ടിരിക്കുകയാണെന്ന് ബോധ്യമായത്. സ്റ്റേഷനും ചുറ്റും ചാനൽ ക്യാമറകൾ.. സ്‌റ്റേഷന് അകത്തായി കുറേ സ്ത്രീകൾ. തുടർന്നു സാർ ആ മുറിയിൽ ഇരിക്കൂ, ഐഡന്റിഫിക്കേഷൻ പരേഡ് കഴിഞ്ഞ് എന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ, കാറിന്റെ താക്കോൽ ഇവ മേടിച്ച് ഒരു പൊലീസുകാരന്റെ തോപ്പിൽ ഇട്ടു വെക്കുമ്പോഴാണ് ഞാൻ പ്രതിയായ വിവരം എനിക്ക് ബോധ്യമായത്.

  • പൊലീസ് കസ്റ്റഡിയിൽ ആയതിന് ശേഷം പൊലീസ് എങ്ങനെയാണ് പെരുമാറിയത്?

ഗവൺമെന്റ് പ്ലീഡർ എന്ന നിലയിൽ അവർ ഒരു മുറിയിൽ ഇരുത്തി സാർ എന്നൊക്കെയാണ് വിളിച്ചത്. നടന്ന സംഭവങ്ങൾ എന്താണെന്ന് പൊലീസിനോട് വ്യക്തമാക്കുകയും ചെയ്തു. സാറിനെ പോലെ ഒരാളെ ആ പെണ്ണിന് തെറ്റിപ്പോകുമോ സർ, സാറു തന്നെയല്ലേ പിടിച്ചത് സാർ സമ്മതിക്ക് എന്നായിരുന്നു. പൊലീസ് പറഞ്ഞത്. ഇതിനിടയിൽ പൊതുസ്ഥലത്തു മദ്യപിച്ചു എന്ന് പറഞ്ഞു രണ്ടു ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുവന്നു. അവരുടെ കയ്യിൽ നിന്നും ഒരു കുപ്പി മദ്യവും ഒരു കോള കുപ്പിയും ഉണ്ടായിരുന്നു. ഇത് എന്റെ നേരെ കാണിച്ചു. ഒരു പൊലീസുകാരൻ സാറെ അടിക്കണ്ടോ എന്നാണ് ചോദിച്ചത്. ഒപ്പം എന്റെ മുൻപിൽ ഇരുന്നു ആളെ കണ്ടാൽ എനിക്കറിയാം പേര് അറിയാത്ത പൊലീസുകാരൻ എന്റെ തന്നെ മുൻപിൽ വച്ച് സ്ത്രീയെ കേറി പിടിച്ച ഗവർമെന്റ് പ്ലീഡർ പിടിയിലായി എന്ന് ചില പത്രം ഓഫിസിലേക്കും വിളിച്ചു പറയുന്നുണ്ടായിരുന്നു.

അപ്പോഴേക്കും മൊബൈൽ കൈയിൽ കിട്ടിയെങ്കിലും ബാറ്ററി ചാർജ് കുറവായിരുന്നു. എങ്കിലും ഞാൻ സഹോദരങ്ങൾക്ക് ഒരു ട്രാപിൽ പെട്ട് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ആണ് എന്ന് മെസ്സേജ് അയച്ചു. 8.38 ആയി സമയം എസ്‌ഐ വിമൽ അപ്പോൾ അവിടെയെത്തി. എന്നോട് സാറെ ഒന്നും പേടിക്കണ്ട. അവർ സാർ അല്ല പ്രതി എന്ന സ്റ്റേറ്റ്‌മെന്റ് തന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴേക്കും സഹോദരങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അവരെ എന്നെ കാണിക്കുന്നില്ല. പുറത്തു അവർ വരുമ്പോൾ പരാതിക്കാരി ഉൾപ്പടെ അവിടെ ഉണ്ട്. ഇവിടെ നിൽക്കുന്നത് എന്റെ സഹോദരങ്ങൾ ആണെന്ന് പൊലീസുകാർക്കും അറിയാനും പാടില്ല. അവിടെ എത്തിയ വിമൽ ഈ സ്ത്രീയോട് പറഞ്ഞത് നേരെ തിരിച്ചാണ് നിങ്ങൾ കൊണ്ടുവന്നിരിക്കുന്നയാൾ ഹൈക്കോടതിയിലെ പ്രമുഖനായ പ്രോസികൂട്ടർ ആണെന്നും അദ്ദേഹത്തിന് എതിരാണ് പരാതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം നിങ്ങൾക്കെതിരെ പരാതി കൊടുക്കാതിരിക്കാനായി നിങ്ങൾ ഒരു പരാതി എഴുതി തരണമെന്നുമാണ്.

എന്നാൽ, ഇവർ അപ്പോഴും പറഞ്ഞത് ഞാൻ ഇയാളെ കണ്ടിട്ടില്ല അറിയാനും പാടില്ല എന്നായിരുന്നു. ഞാൻ ആ പരാതിക്കാരി സ്ത്രീയെ കുറ്റം പറയുന്നില്ല. കാരണം, ആ മാനസികാവസ്ഥയിൽ അവർ പെട്ടുപോയതാണ്. കള്ളൻ തേങ്ങ കട്ടാൽ കട്ട സാധനം കാണിച്ചു കൊടുക്കുന്ന രീതിയില്ലേ.. ഞാൻ എന്ത് കുറ്റമാണ് ചെയ്ത് എന്ന് ഞാനും പൊലീസിനോട് ചോദിച്ചു. അപ്പോഴേക്കും വാർത്ത അറിഞ്ഞു സ്റ്റേഷനിലേക്ക് പല കോളുകൾ വന്നു, ഒപ്പം പുറത്തു ആളുകളും നിറഞ്ഞു. ഇടക്ക് ഫോൺ ചാർജ് തീർന്നു എന്ന് പറഞ്ഞപ്പോൾ പ്രതികൾക്കു ഫോൺ ചെയ്യാൻ അനുമതിയില്ല എന്നാണ് പോലുസുകാരൻ അടുത്തുവന്ന് പറഞ്ഞത്. ഒരു കേസിൽ ഒരാൾ പ്രതിയാകുന്നത് എപ്പോഴാണ് എന്ന് എനിക്കറിയാം എന്നാൽ അപ്പോഴേക്കും അവർ എന്നെ പ്രതിയാക്കി കഴിഞ്ഞിരുന്നു. ഞാൻ പകുതി മരിച്ചിട്ടാണ് ഇരിക്കുന്നത്. അപ്പോഴാണ് പൊലീസുകാരൻ ആദ്യം മദ്യം കാണിച്ചു എന്റെ നേരെ രണ്ടെണ്ണം അടിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നത്.

  • എന്തുകൊണ്ടാണ് പൊലീസിന് ഇത്ര വൈരാഗ്യം താങ്കളോട് ഉണ്ടാവാൻ കാരണം? അതിന് എന്തെങ്കിലും കാരണം വേണ്ടേ?

കഴിഞ്ഞ ദിവസം ജസ്റ്റിസ് കമാൽപാഷ കോടതി നിർത്തിവച്ച് ഈ സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. ആരും ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും ധനേഷ് മാഞ്ഞൂരാനെ എനിക്കറിയാമെന്നും അദ്ദേഹം എന്നെകുറിച്ച് നല്ലകാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കും ഒരു ആത്മാഭിമാനം തോന്നി. എങ്കിലും പൊലീസുകാർ എന്തിന് എന്നെ ഇതിലേക്ക് വലിച്ചിഴച്ചു എന്നു ചോദിച്ചാൽ അതിനും കാരണമുണ്ട്. ഈ സംശയം എല്ലാവർക്കും ഉണ്ടാക്കാം.

2011 മുതൽ ഗവർമെന്റ് പ്ലീഡർ ആവുമ്പോൾ മുതൽ പൊലീസുകാർ യൂണിഫോം തെറ്റിച്ചു ഇട്ടുവന്നാലോ, ഷൂവിനു പകരം ചേരുപ്പിട്ടു വന്നാലോ ഞാൻ എന്റെ സ്ഥാനം വച്ച് അതിനെ എതിർക്കുമായിരുന്നു. ഇതൊന്നുമല്ല, സെൻട്രൽ പൊലീസിന് എന്നോട് ദേഷ്യം ഉണ്ടാകാൻ കാരണം . എന്റെ ഭാര്യയുടെ ചേട്ടന്റെ വിവാഹം കഴിഞ്ഞത് 2016 ൽ ആയിരുന്നു. അതൊരു പത്തു മുപ്പത്തി അഞ്ചു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യ ബന്ധം മാത്രമായിരുന്നു അളിയന്റെ ഭാര്യ അവരെ മനസികമായോ ശരീരികമായി അളിയൻ പീഡിപ്പിച്ചു എന്ന് കേസു കൊടുത്തു. ഇവർ താമസിച്ചത് പനമ്പിള്ളി നഗറിൽ ആയിരുന്നു. കടവന്ത്ര പൊലീസ് സ്‌റ്റേഷൻ പരിധിയിയിലായിരുന്നു ഇത്.

എന്നാൽ, സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കടവത്ര പൊലീസിന് ഇത് എന്റെ വീടാണ് എന്ന് മനസ്സിലാക്കിയ പൊലീസുകാർ പരാതിക്കാരിയായ അളിയന്റെ ഭാര്യയുടെ സർട്ടിഫിക്കറ്റും വസ്ത്രങ്ങളുമുണ്ട്. അത് പ്ലീഡറുടെ വീട്ടിൽ നിന്ന് റെയ്ഡ് ചെയ്താൽ പ്രശ്‌നമാകില്ലേ എന്നുകണ്ട് സിഐയെ അറിയിച്ചു. സിഐയോട് ഇത് ടോർച്ചറിങ് ആകുമെന്ന് ഞാൻ പറഞ്ഞു. എന്നാൽ, സിഐ അന്ന് പറഞ്ഞത് നാളെ വൈകുന്നേരം 4.30 വരെ സമയം തരുമെന്നും വീട് തുറന്നു കൊടുത്തില്ലഎങ്കിൽ ചവിട്ടി പൊളിക്കുമെന്നുമായിരുന്നു. അപ്പോൾ ഞാനും അതേഭാഷയൽ പ്രതികരിച്ചു. നീ ചവിട്ടി പൊളിക്കുകയാണെകിൽ ഒരു തേക്കിന്റെ വാതിൽ വെക്കാനുള്ള പണി എനിക്കറിയാം എന്ന് ഞാനും പറഞ്ഞു. അവസാനം സിഐയുമായി ദേഷ്യപ്പെട്ട് സംസാരിച്ചാണ് ഫോൺ വച്ചത്.

ഇങ്ങാനെ ഒരു പ്രശനം ഉണ്ടെങ്കിൽ അവർ കോടതിയിൽ ആണ് പോകേണ്ടത്. മറിച്ച്, പൊലീസ് സ്‌റ്റേഷനിൽ അല്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. പിറ്റേ ദിവസം ഞാൻ അഡ്വ. രാജീവ് വഴി ജസ്റ്റിസ് ഉബൈദിന്റെ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ, സിഐ, കടവന്ത്ര എസ്‌ഐ എന്നിവരെ പ്രതിയാക്കിയാണ് കേസ് ആണ് ഫയൽ ചെയ്യുന്നത്. ഫൈനൽ റിപ്പോർട്ട് ഫയൽ ചെയ്ത കേസിൽ പൊലീസിന് യാതൊരു അവകാശവുമില്ല എന്ന വിധിയാണ് പുറത്തുവന്നത്. അതിനു ശേഷം മൂന്നോ നാലോ ദിവസം കഴിയുമ്പോഴാണ് ഈ സിഐ സസ്‌പെൻഷനിൽ ആകുന്നത്. ഇതിന്റെ പേരിൽ ഞാനാണെന്ന് തെറ്റിദ്ധരിച്ച് എന്നോടുള്ള വൈരാഗ്യം തീർക്കുകയാണ് പൊലീസ് പിന്നീട് ചെയ്തത്.

ഇപ്പോൾ ഈ കേസിൽ അല്ലെങ്കിൽ മറ്റൊരു കേസിൽ അവർ എന്നെ പെടുത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. അവർ ആഗ്രഹിച്ചതുപോലെ ഞാൻ അറിയാതെ തന്നെ അവരുടെ കെണിയിൽ വന്നു ചേരുകയായിരുന്നു. എനിക്ക് രണ്ടു പെൺകുട്ടികളാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അനീതി കണ്ടാൽ പ്രതികരിക്കുന്ന നിലപാടാണ് എന്റേത്. അനീതി കണ്ടപ്പോൾ പ്രതികരിക്കാതെ ആദ്യം പോയ കാറുകാരനെ പോലെ ഞാനും പോയിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ല.

  • എങ്ങനെയാണ് നിങ്ങൾക്ക് നിരപരാധിത്വം ബോധിപ്പിക്കാൻ സാധിച്ചത്?

സെൻട്രൽ സ്റ്റേഷനിലുണ്ടായ സംഭവം ഇപ്പോഴും എനിക്ക് ഓർക്കാൻ സാധിക്കുന്നതല്ല. എനിക്ക് നീതി ലഭിച്ചില്ലെന്നതാണ് ഇതിന് പ്രധാന കാരണം. ടെൻഷൻ താങ്ങാൻ സാധിക്കാതെ അന്ന് രാത്രി എനിക്ക് പ്രഷർ കൂടി. ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി അഡ്‌മിറ്റ് ആക്കി ഒപ്പം ഇവർ ഞാൻ മദ്യപിച്ചിട്ടുണ്ടോ എന്നും ആശുപത്രിയിൽ കൊണ്ടുപോയി നോക്കിയിരുന്നു. അപ്പോഴാണ് ആദ്യം പൊലീസുകാരൻ കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പിന്നിലെ ഗൂഢാലോചനയും എനിക്ക് മനസിലായത്. ഇവർ എന്നെ മനപ്പൂർവം കുടുക്കിയതാണെന്ന് ബോധ്യമായത് അപ്പോഴാണ്.

ആശുപത്രിയിൽ ഏകോ, ട്രേഡ്മിൽ ടെസ്റ്റ് ഉൾപ്പടെ നടത്തി. ട്രിപ്പ് ഇട്ടു ആശുപത്രിയിൽ കിടക്കുന്ന എന്നെ എപ്പോൾ ഡിസ്ചാർജ് ചെയ്യും എന്നറിയാൻ ആയിരുന്നു അവർക്കു തിടുക്കം. എന്റെ പ്രൊഫഷൻ, എന്റെ മക്കൾ എന്റെ ഭാര്യ ഈ ചിന്തകൾ ആയിരുന്നു മനസ് മുഴുവൻ ഈ സമയത്തു പൊലീസ് വന്നു ജയിൽ കൊണ്ടുപോകുമെന്നും അറിയിച്ചു. ആളുകൾ ഓടിച്ചാണ് പിടിച്ചത് എന്ന് 126 കിലോ തൂക്കമുള്ള ഞാൻ എങ്ങനെ ഒടുമെന്നു എന്നെ നോക്കിയ ഡോക്ടർ വരെ ചോദിച്ചു. അവർ അവസാനം 3 മണിക്ക് കോടതിയിൽ ഹാജരാകുമ്പോൾ ജാമ്യം ലഭിച്ചത് പരാതി ഉന്നയിച്ച സ്ത്രീ പരാതി ഇല്ല എന്ന് പറഞ്ഞപ്പോഴാണ്.

ക്യാമറകൾ മുൻപിലേക്ക് വരുമ്പോൾ ക്യാമറാമാന്മാരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ക്യാമറക്ക് കണ്ണീരില്ല, പക്ഷെ പുറകിൽ നിൽക്കുന്ന ക്യാമറാമാന് കണ്ണും മനസും ഉണ്ട് എന്നാണ്. മാദ്ധ്യമങ്ങൾ സത്യം കാണാതെയാണ് പ്രവർത്തിച്ചത്. തന്റെ പേരിൽ കുറ്റമില്ല, ഞാൻ നിരപരാധി ആണെന്ന് എത്രപേർ മനസിലാക്കി? പീഡന കേസിൽ അറസ്റ്റിലായെന്ന് പറഞ്ഞവർ നിരപരാധിയാണെന്ന് കണ്ടപ്പോൾ അതിൽ മൗനം പാലിച്ചു. തെറ്റു തിരുത്താൻ തയ്യാറായതുമില്ല.

എന്റെ സ്വന്തം നാട്ടിൽ ഞാൻ അങ്ങനെ ചെയ്യുമോ? നാളെ എന്റെ ഫ്‌ലാറ്റിൽ കയറുമ്പോൾ സ്ത്രീകൾ പേടിക്കില്ലേ? ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയർ ഒരു ദിവസം കൊണ്ട് പോയില്ലേ? എന്തായാലും പൊലീസിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ കൊണ്ട് ഇനി വഴിയിൽ ഒരാൾ കുത്തേറ്റു കിടന്നാൽ പോലും അവനെ രക്ഷിക്കാൻ ഞാനില്ല.. അതിന്റെ പേരിൽ എന്നെ പിടിച്ച് പ്രതിയാക്കില്ലെന്ന് ആരുകണ്ടു. ഒരു സ്ത്രീ പരാതി തന്നാൽ അന്വേഷിക്കാതെ തന്നെ എഫ്‌ഐആർ ഇടണം എന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. എന്തായാലും ഞാനും എന്റെ കുടുംബവുമാണ് ഇല്ലാത്ത കേസിന്റെ പേരിൽ ദുരിതം അനുഭവിക്കേണ്ടി വന്നത്. ഈ സംഭവത്തിൽ സീനിയർ കൗൺസിലർ അടക്കമുള്ള ആളുകളാണ് തനിക്കു ജാമ്യം നില്ക്കാൻ മുന്നോട്ടു വന്നത്. സംഭവത്തിൽ ബാർ അസോസിയേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ധനേഷ് മാഞ്ഞൂരാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP