Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുത്തനച്ചിയായിരുന്നപ്പോൾ പുരപ്പുറം തൂത്ത പിണറായി ഒടുവിൽ നിലപാട് മാറ്റി; മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പിണറായി പിന്മാറുന്നത് ഇന്നലെ പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിൽക്കുന്നതെന്ന് അടിവരയിടിട്ട് പറഞ്ഞ നിലപാടിൽ നിന്ന്

പുത്തനച്ചിയായിരുന്നപ്പോൾ പുരപ്പുറം തൂത്ത പിണറായി ഒടുവിൽ നിലപാട് മാറ്റി; മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; പിണറായി പിന്മാറുന്നത് ഇന്നലെ പറഞ്ഞിടത്ത് തന്നെയാണ് ഇന്നും നിൽക്കുന്നതെന്ന് അടിവരയിടിട്ട് പറഞ്ഞ നിലപാടിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയും സർവ്വ കക്ഷിയോഗവും എടുത്ത നിലപാടിൽ താൻ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമസഭയും സർവകക്ഷിയോഗത്തിലും എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. താൻ ഇക്കാര്യത്തിൽ വ്യത്യസ്തമായ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് തൃക്കാക്കര എംഎ‍ൽഎ പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. പി.ടി തോമസിന് മറുപടി പറയുകയായിരുന്നു പിണറായി. അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് കൃത്യമായ നിലപാടില്ലെന്ന് പിടി തോമസ് ആരോപിച്ചു.

മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നു പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിലായിരുന്നു കേരളത്തിന് ആശങ്ക. അതാണു കേരളം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. അണക്കെട്ടിൽ പരിശോധന നടത്തിയ വിദഗ്ദ്ധർ നൽകിയ റിപ്പോർട്ട് സുരക്ഷാകാര്യത്തിലുള്ള കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കുന്നതാണ്. ഈ പരിശോധനാ റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്. അതിന്മേൽ വീണ്ടുമൊരു പരിശോധന നടത്തണം. അതിനിടെ മുല്ലപ്പെരിയാർ വിഷയം വിവാദമാക്കുന്നതു കൊണ്ടോ വികാരം പ്രകടിപ്പിക്കുന്നതു കൊണ്ടോ കാര്യമില്ല. അതുകൊണ്ടു പ്രത്യേക ഗുണമൊന്നും ലഭിക്കില്ല. മുല്ലപ്പെരിയാറിനെ സംഘർഷ പ്രശ്‌നമായി ഉയർത്തുകയല്ല, പരിഹാരം കാണുകയാണു വേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയായ ശേഷമുള്ള ഡൽഹി സന്ദർശനത്തിലെ പ്രതികരണം.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ട് നൽകിയത്. ഇത് അവഗണിക്കാനാകില്ല. പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയത് അന്നത്തെ സാഹചര്യത്തിലാണ്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇപ്പോഴത്തെ അണക്കെട്ട് എന്തുചെയ്യുമെന്നും വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചോദിച്ചു. അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കയില്ല എന്നതുകൊണ്ട് ജലനിരപ്പ് ഉയർത്തണമെന്നു പറയുന്നതിനോട് യോജിക്കാനും കഴിയില്ല. തമിഴ്‌നാട് സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ സംബന്ധിച്ച് ഡൽഹിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ പ്രതിപക്ഷം അന്ന് ശബ്ദമുയർത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് ആവർത്തിക്കുകയും ചെയ്തു.

സംഘർഷമല്ല, സമാധാനമാണ് വേണ്ടതെന്നും പ്രശ്‌നപരിഹാരത്തിന് തമിഴ്‌നാടുമായി തുറന്നചർച്ച നടത്തണമെന്നും പിണറായി പ്രതികരിച്ചിരുന്നു. കേരളത്തിന് ഏകപക്ഷീയമായി ഡാം നിർമ്മിക്കാൻ കഴിയില്ല. ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിഷ്‌കർഷിക്കുന്നത്. ഈ നിലപാടാണ് താൻ പറഞ്ഞതെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടറഞ്ഞ് പിണറായി നിയമസഭയിൽ മാറ്റി പറയുന്നത്. ഇടത് മുന്നണി സർക്കാരിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ പിണറായിയെ വിമർശിച്ചിരുന്നു. ഇടുക്കിയിലെ സിപിഐ(എം) നേതൃത്വവും മുഖ്യമന്ത്രിയെ അനുകൂലിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമസഭയെ രേഖാമൂലം കാര്യങ്ങൾ മുഖ്യമന്ത്രി അറിയിക്കുന്നത്.

പിണറായിയുടെ ഡൽഹി പ്രസ്താവനയെ നിയമപോരാട്ടങ്ങളിൽ അനുകൂലമാക്കാൻ തമിഴ്‌നാടും രംഗത്ത് എത്തിയിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടിന് തമിഴ്മക്കളുടെ നന്ദി അറിയിച്ച് ചെന്നൈയിലും കുമിളിയിലും ഫ്‌ലക്‌സുകൾ പോലും പ്രത്യക്ഷപ്പെട്ടു. മുല്ലപ്പെരിയാർ പുതിയ അണക്കെട്ട് വേണ്ടന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിനാണ് തമിഴ്‌നാട്ടിൽ പരക്കെ അഭിനന്ദനം കിട്ടിയിരിക്കുന്നത്. തേനി ജില്ലയിലെ കർഷക സംഘടനകൾ, തേനി ജില്ലാ മുല്ലപ്പെരിയാർ അണൈ പാതുകാപ്പ് കുഴു (മുല്ലപ്പെരിയാർ അണക്കെട്ട് സംരക്ഷണസമിതി) തുടങ്ങിയ പലസംഘടനകളും കേരള മുഖ്യമന്ത്രിക്ക് 'നൻട്രി' അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടറുകളുമെല്ലാം നിരത്തികഴിഞ്ഞു. ജലനിരപ്പ് 152 അടിയായി ഉയർത്തുവാൻ കേരളം നൽകിയ അനുവാദമായി തമിഴ്മക്കൾ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ കാണുന്നത്. ഈ വർഷംതന്നെ 152 അടിയായി ഉയർത്തുവാനായി സുപ്രീംകോടതിയെ സമീപിക്കുവാൻ തമിഴ്‌നാട് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ മുഖ്യമന്ത്രിക്ക എതിരെ വികാരം ശക്തമായി. ഇതു മനസ്സിലാക്കിയാണ് പിണറായിയുടെ തിരുത്തൽ.

നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയതു നിർമ്മിക്കണമെന്നുമുള്ള നിലപാടാണ് കേരളം വർഷങ്ങളായി സ്വീകരിച്ചുപോരുന്നത്. പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് 2011 ഡിസംബർ ഒമ്പതിനു നിയമസഭ ഏകകണ്ഠമായ പ്രമേയം പാസാക്കിയിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 30 ലക്ഷത്തോളം പേരുടെ സുരക്ഷയാണു പ്രശ്‌നമെന്നും പുതിയ അണക്കെട്ട് നിർമ്മിച്ചാലും തമിഴ്‌നാടിനു നൽകുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തില്ലെന്നും അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. അതിനു ശേഷവും സുപ്രീം കോടതിയുടെ തീരുമാനം കേരളത്തിന് എതിരായിരുന്നു.

തുടർന്ന് ഭരണഘടനയുടെ 143ാം വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് 2014 ജൂൺ ഒമ്പതിനു നിയമസഭ മറ്റൊരു പ്രമേയം പാസാക്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനന്ദനാണു ചർച്ച തുടങ്ങിവച്ചത്. കാലങ്ങളായി സ്വീകരിച്ചുപോന്ന ഈ നിലപാടിനൊപ്പമാണ് താനെന്നും പിണറായി ഇപ്പോൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP