Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1921-മലബാർ കലാപമോ, മാപ്പിളലഹളയോ?

1921-മലബാർ കലാപമോ, മാപ്പിളലഹളയോ?

ഷാജി ജേക്കബ്

1921-ന്റേതുപോലെ ഇത്രമേൽ പ്രശ്‌നഭരിതമായ മറ്റൊരു രാഷ്ട്രീയസന്ദർഭം ദേശീയപ്രസ്ഥാനത്തോടോ സാമ്രാജ്യത്ത-ജന്മിത്ത വിരുദ്ധതകളോടോ മതവർഗീയതയോടോ ബന്ധപ്പെട്ട് കേരളചരിത്രത്തിലുണ്ടായിട്ടില്ല. ചരിത്രത്തിന്റെ രാഷ്ട്രീയം എന്നാലെന്താണെന്ന് ഇത്രമേൽ സൂക്ഷ്മവും വ്യക്തവുമായി മലയാളിയെ പഠിപ്പിച്ച മറ്റൊരുദാഹരണവുമില്ല. ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും പുതിയ വായനകൾ 1921 നെക്കുറിച്ചുണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നു തെളിയിക്കുകയാണ് കെ.ടി. ജലീൽ തന്റെ ഈ പഠനഗ്രന്ഥത്തിലൂടെ. കൊളോണിയൽ, ദേശീയവാദ, ഹിന്ദു, മുസ്ലിം, ഇടതുപക്ഷ ചരിത്രരചയിതാക്കൾ താന്താങ്ങളുടെ താല്പര്യത്തിനനുസരിച്ചു വ്യാഖ്യാനിച്ചും വളച്ചൊടിച്ചും സൃഷ്ടിച്ച ഭിന്നങ്ങളായ ചരിത്രജീവിതങ്ങൾ 'മലബാർ കലാപ-'ത്തിനുണ്ട്.

പോർട്ടുഗീസ് അധിനിവേശകാലം തൊട്ട് മലബാറിൽ മുസ്ലിങ്ങൾക്കിടയിൽ നിലനിൽക്കുന്ന അധിനിവേശ-ക്രിസ്ത്യൻ ശത്രുതയുടെ പശ്ചാത്തലം മലബാർ കാലപങ്ങൾക്കുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. (വാസ്‌കോഡഗാമയുടെ വരവും പോക്കും കുരിശുയുദ്ധം തൊട്ടുള്ള ക്രിസ്ത്യൻ-മുസ്ലിം ശത്രുതയുടെ ഭാഗമായി കാണേണ്ടിവരുന്ന സാഹചര്യം പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട പോർച്ചുഗീസ് കാവ്യമായ 'ലൂസിയാദുകളുടെ ഇതിഹാസം' പരിചയപ്പെടുത്തി ഇതേ പംക്തിയിൽ എഴുതിയിരുന്നതോർക്കുക. കെ.എം. പണിക്കരെപ്പോലുള്ളവരും ഇന്ത്യാചരിത്രമെഴുതുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ.) ദേശീയപ്രസ്ഥാനവും ജന്മിത്തവിരുദ്ധതയും കർഷകസമരങ്ങളുമൊക്കെ പിന്നീടേ വരുന്നുള്ളു. ടിപ്പുസുൽത്താനെ കീഴടക്കി ബ്രിട്ടീഷുകാർ മലബാർ പിടിച്ചെടുത്ത 1792 മുതൽ 1921 വരെ ചെറുതും വലുതുമായ എൺപത്തിമൂന്നു കലാപങ്ങൾ മലബാറിലുണ്ടായി. കാലപരമായി ബ്രിട്ടീഷ്ഭരണത്തിനു കീഴിൽ വരുന്നു എന്നതുകൊണ്ടു മാത്രം ഇവയെല്ലാം ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളായിരുന്നു എന്നു കരുതാനാവില്ല. ടിപ്പു, ലോകാരംഭം മുതൽ മലബാർ ഭരിച്ചിരുന്നയാളുമല്ല. ടിപ്പുവിന്റെ കാലത്തും, അതിനു മുൻപും ജന്മിത്തത്തിനെതിരെ ഒരു സമരംപോലും ചെയ്യാത്തവർ ബ്രിട്ടീഷുകാർ വന്നതുമുതൽ ജന്മിത്തവിരുദ്ധ സമരങ്ങളാരംഭിച്ചു എന്നു പറയുന്നതിന്റെ വൈരുധ്യം മറന്നുകൂടാ. അവസാനഘട്ടത്തിലെങ്കിലും കലാപകാരികൾ ജന്മികളെയല്ല, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയോ അവരെ സഹായിച്ച നാട്ടുകാരെയോ ആണ് തെരഞ്ഞുപിടിച്ചു കൊന്നുകൊണ്ടിരുന്നത് എന്നുകൂടി ഓർത്താൽ ഈ ചിത്രം പൂർത്തിയാകും. ടിപ്പുവിനെതിരെയുണ്ടായ ബ്രിട്ടന്റെ വിജയമാണ് മലബാറിലെ മുസ്ലിങ്ങളെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ച രാഷ്ട്രീയഘടകം. അതിൽ എണ്ണപകർന്നവയാണ് മറ്റു ഘടകങ്ങളെല്ലാം.

മലബാർകലാപങ്ങൾക്കു പിന്നിലെ ഈ മതാനുഭവങ്ങളെക്കുറിച്ച് കൊളോണിയൽ ചരിത്രകാരന്മാർക്കുപോലും ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. പിൽക്കാല ചരിത്രരചയിതാക്കളാകട്ടെ, തീർത്തും ചേരിതിരിഞ്ഞ് ചരിത്രത്തെ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കുകയും ചെയ്തു. 1921 മുതൽ തന്നെ നടക്കുന്നുണ്ട് മലബാർകലാപങ്ങളുടെ ചരിത്രരചന. മലബാർമാന്വലിൽ സംഗ്രഹിച്ചിട്ടുള്ള വില്യംലോഗന്റെ പഠനങ്ങളും റിപ്പോർട്ടുകളുമാകട്ടെ 1921നു മുൻപേ വന്നവയാണ്. ചരിത്രപരവും രാഷ്ട്രീയവുമായി ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളവതരിപ്പിക്കുന്നത് ലോഗനാണ്. പിന്നീടാകട്ടെ, കൊളോണിയൽ ചരിത്രങ്ങളായി കരുതാവുന്ന നിരവധി ഗ്രന്ഥങ്ങളും. Thttoenham എഡിറ്റുചെയ്ത മലബാർകലാപം-1921-22 (1922), R.H. Hitchcockന്റെ മലബാർകലാപചരിത്രം (1925), R.E. Miller എഴുതിയ മാപ്പിളമുസ്ലിംചരിത്രം (1976), Stephen F. Dale ന്റെ മലബാർകലാപപഠനം (1987), Conrad Woodന്റെ മാപ്പിളകലാപചരിത്രം എന്നിങ്ങനെ എത്രയെങ്കിലും ഗ്രന്ഥങ്ങളും പഠനങ്ങളും ഈ ഗണത്തിൽപ്പെടുന്നു. ഹിന്ദു-മുസ്ലിം ലഹളകളായോ മുസ്ലിങ്ങളുടെ വർഗീയലഹളകളായോ മലബാർകലാപങ്ങളെ ചിത്രീകരിക്കുന്നവയാണ് ഇവയിൽ പലതും. മലബാർ കളക്ടറായിരുന്ന E.F. Thomaന്റെയും എ.ആ. Evans, പൊലീസ് മേധാവിയായിരുന്ന ഒശരേവരീരസ തുടങ്ങിയവരുടെയും റിപ്പോർട്ടുകളും Madras Mail, The Hindu തുടങ്ങിയ പത്രങ്ങളിലെ വാർത്തകളും വിവിധ കാലങ്ങളിലെ കോടതിവിധികളുമൊക്കെയാണ് ഇവരുടെ സ്രോതസുകൾ.

ദേശീയവാദചരിത്രത്തോടിണങ്ങിനിന്ന് മലബാർ കലാപങ്ങളുടെ കഥപറഞ്ഞ കെ. മാധവൻ നായർ, കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, ഏ.കെ. പിള്ള, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എംപി.എസ്. മേനോൻ, പി.കെ.കെ. മേനോൻ, എം.ജി.എസ്. നാരായണൻ, എം. ഗംഗാധരൻ തുടങ്ങിയവരുടെ രചനകളാണ് മറ്റൊരു വിഭാഗം. വിവിധ മലയാളപത്രങ്ങളിലെ വാർത്തകളും അക്കാലത്തു ജീവിച്ചിരുന്നവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും സാഹിത്യരചനകൾപോലും ഈ ചരിത്രത്തെ പൂരിപ്പിച്ചവയാണ്.

മലബാർകലാപങ്ങൾ ബ്രിട്ടീഷുകാരും ചില ദേശീയവാദികളും പ്രചരിപ്പിച്ചതുപോലെ, മാപ്പിളലഹളകളായിരുന്നില്ല എന്നു സ്ഥാപിക്കുന്ന ഒരുപിടി ചരിത്രങ്ങളും ഇതര രചനകളുമുണ്ട്. ഇ.മൊയ്തുമൗലവി, കെ.കെ. മുഹമ്മദ് അബ്ദുൽകരിം, എ. നിസാമുദീൻ, എ.പി. ഇബ്രാഹിംകുഞ്ഞ്, കെ.എം. മൗലവി, ഏ.കെ. കോഡൂർ, സി.എച്ച്. മുഹമ്മദ്‌കോയ, വക്കം അബ്ദുൾഖാദർ മൗലവി, കെ. കോയാട്ടിമൗലവി എന്നിവർ തൊട്ട് സി.കെ. കരീമും അസ്ഗർ അലി എഞ്ചിനീയറും വരെ ഈ വിഭാഗത്തിൽപ്പെടുന്നു.

മലബാർകലാപങ്ങളെ മറ്റെന്തിലുമുപരി ജന്മിവിരുദ്ധ കർഷകസമരങ്ങളായി കാണുന്ന, ഇടതുപക്ഷ ചരിത്രരചയിതാക്കളുടേതാണ് ഇനിയുമൊരുവിഭാഗം പഠനങ്ങൾ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നിരവധി രചനകൾ, കെ.എൻ. പണിക്കരുടെ ഗവേഷണപ്രബന്ധം, കെ.കെ.എൻ. കുറുപ്പിന്റെ പഠനങ്ങൾ എന്നിവയൊക്കെ ഈ ഗണത്തിൽപ്പെടുന്നു.

കൊളോണിയൽ, ദേശീയവാദ ചരിത്രങ്ങൾ ഏതാണ്ടൊരേ മട്ടിൽ മലബാർകലാപങ്ങൾക്കു പിന്നിൽ ബ്രിട്ടീഷ് വിരുദ്ധവും ഹിന്ദുവിരുദ്ധവുമായ മാപ്പിളവികാരത്തെ കാണുമ്പോൾ മുസ്ലിങ്ങളായ ചരിത്രപഠിതാക്കൾ ഏതാണ്ടൊന്നടങ്കം ഈ കലാപങ്ങൾക്കു പിന്നിലെ മതവർഗീയ ഘടകങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ഇടതുചരിത്രരചയിതാക്കളാകട്ടെ, സാമ്രാജ്യത്ത-ജന്മിത്ത വിരുദ്ധസമരങ്ങളാക്കി ഊതിവീർപ്പിച്ച് മലബാർകലാപങ്ങളെ വ്യാഖ്യാനിക്കുന്നു. ഒപ്പം അവയ്ക്കുപിന്നിലെ മതഘടകങ്ങളെ ന്യൂനീകരിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഇന്നോളമെഴുതപ്പെട്ട ഓരോ മലബാർകലാപചരിത്രവും കൃത്യമായ പക്ഷംചേരലുകൾ പ്രകടിപ്പിക്കുന്നവയാണ്. ഒരർഥത്തിൽ ഇതു ചരിത്രരചനയുടെ രാഷ്ട്രീയം തന്നെയുമാണ്. സ്വാഭാവികമായും കെ.ടി. ജലീലിന്റെ പഠനവും ഇതിൽനിന്നു മുക്തമല്ല.

മേല്പറഞ്ഞ ഭിന്നങ്ങളായ ചരിത്രവായനകൾക്കു നടുവിലാണ് ജലീലിന്റെ പഠനം നിലകൊള്ളുന്നത്. മതം, ദേശീയത, സാമ്രാജ്യത്തം, ജന്മിത്തം എന്നീ നാലുഘടകങ്ങളും പലനിലകളിൽ പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്ത ഒരു സങ്കീർണ്ണ രാഷ്ട്രീയപ്രക്രിയയായി ജലീൽ മലബാർകലാപങ്ങളെ വ്യാഖ്യാനിക്കുന്നു. ഇടതുപക്ഷ, മുസ്ലിം ചരിത്രരചനകളെ സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നതെന്നും പറയാം. അതിലുപരി, വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്‌ലിയാർ എന്നിവരുടെ രാഷ്ട്രീയ ജീവചരിത്രങ്ങൾ കൂടിയായി മാറുന്നു, ഈ പുസ്തകം.

ആറധ്യായങ്ങളുണ്ട്, ഈ പഠനഗ്രന്ഥത്തിൽ. ഒന്നാമധ്യായമായ 'ഒരു തിരിഞ്ഞുനോട്ടം', മലബാറിലെ മുസ്ലിംവ്യാപനം, വാണിജ്യ, കാർഷികരംഗങ്ങളിൽ അവർ നേരിട്ട കൊളോണിയൽ അധിനിവേശങ്ങൾ, ടിപ്പുഭരണം മലബാറിലെ മുസ്ലിങ്ങൾക്കുണ്ടാക്കിയ ആത്മവിശ്വാസം, ബ്രിട്ടീഷ് ഭരണകാലത്തുടനീളം മലബാറിലുണ്ടായ അസ്വസ്ഥതകൾ എന്നിങ്ങനെ പത്താം നൂറ്റാണ്ടുതൊട്ടുള്ള മലബാർ മുസ്ലിങ്ങളുടെ സാമൂഹ്യജീവചരിത്രം സംഗ്രഹിച്ചവതരിപ്പിക്കുന്നു. ബ്രിട്ടീഷ്ഭരണം, ജന്മികൾക്കുമേൽ ടിപ്പു നടപ്പാക്കിയ നിയന്ത്രണങ്ങൾ റദ്ദാക്കി മലബാറിന്റെ കാർഷിക-സാമ്പത്തിക സ്ഥിതിഗതികളെയും മുസ്ലിങ്ങളുടെ ജീവിതത്തെയും താറുമാറാക്കിയതാണ് മലബാർകലാപങ്ങളുടെ ആസന്ന പശ്ചാത്തലമായി ജലീൽ സമർഥിക്കുന്നത്. ഒന്നാം ലോകയുദ്ധാനന്തരം മഹാത്മാഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ച ഖിലാഫത്ത് സമരം ഈ കലാപങ്ങളെ വർധിതവീര്യമുള്ളതാക്കുകയും ചെയ്തു. മദിരാശിസർക്കാരിന്റെ വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ടുകളും വില്യം ലോഗന്റെ പഠനങ്ങളും മുൻനിർത്തി പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിൽ നിലനിന്ന ഭൂവുടമ-കാണക്കുടിയാൻ ബന്ധങ്ങളുടെ സൂക്ഷ്മമായ ചരിത്രവും ചിത്രവും ജലീൽ അവതരിപ്പിക്കുന്നു. പക്ഷെ, ഹിന്ദുക്കളായ ജന്മിമാർക്കെതിരെ മുസ്ലിങ്ങളായ കുടിയാന്മാർ നടത്തിയ സമരങ്ങൾ എന്ന നിലയിൽ മലബാർകലാപങ്ങളെ വ്യാഖ്യാനിക്കുമ്പോൾ സാമ്പത്തികമായി നിലനിന്ന അസ്വസ്ഥതകളെ മതവികാരം തീപിടിപ്പിച്ചു എന്ന യാഥാർഥ്യം അംഗീകരിക്കാൻ ജലീൽ തയ്യാറാകുന്നില്ല. 1850കളിൽപ്പോലും മലബാറിൽ നടന്ന വർഗീയലഹളകളും (മലബാർ മാന്വൽ കാണുക) മലബാർ കളക്ടർ എച്ച്.വി. കനോലി ഉൾപ്പെടെയുള്ളവരെ വധിച്ച മാപ്പിളലഹളക്കാരുടെ ചെയ്തികളും ഗൗരവമായി കാണാൻ ജലീൽ കൂട്ടാക്കുന്നില്ല. കാർഷിക നികുതികൾക്കും കുടിയൊഴിപ്പിക്കലുകൾക്കുമെതിരെ നടന്ന നീക്കങ്ങളെ ഐക്യപ്പെടുത്തിയതും ത്വരിതപ്പെടുത്തിയതും ഹിംസാത്മകമാക്കിയതും വർഗബോധമല്ല, മതവികാരമാണ് എന്നിരിക്കെ അവയെ കാർഷികസമരങ്ങളായി ചിത്രീകരിക്കാനാണ് ജലീലും ശ്രമിക്കുന്നത് എന്നു ചുരുക്കം.

'കലാപത്തിന്റെ പ്രത്യയശാസ്ത്രഭൂമിക' എന്ന രണ്ടാമധ്യായം, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെകൂടി പിന്തുണയോടെ മലബാറിലെ കലാപപരമ്പരയ്ക്കുണ്ടായ 1921ലെ പൊട്ടിത്തെറിയുടെ കഥ വിവരിക്കുന്നു. 1920ൽ നടന്ന മഞ്ചേരി സമ്മേളനമാണ് ഖിലാഫത്തിനെ മുഖ്യധാരയിലെത്തിച്ചത്. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനും സമ്മേളനം വേദിയായി. ദേശീയാടിസ്ഥാനത്തിൽ ഗാന്ധി പ്രഖ്യാപിച്ച നിസ്സഹകരണസമരവും ഖിലാഫത്തുപ്രസ്ഥാനവും കൈകോർത്തതോടെ മലബാറിൽ, ഇന്ത്യയിൽ മറ്റൊരിടത്തും സംഭവിക്കാത്ത രീതിയിൽ കലാപങ്ങളുണ്ടായി. പതിനായിരത്തോളം പേർ കൊല്ലപ്പെടുകയും നാല്പതിനായിരത്തിലധികം പേർ അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. 'മാപ്പിളഭ്രാന്ത്' എന്നുവിളിച്ച് ഗാന്ധിക്കുതന്നെ ഖിലാഫത്ത് പ്രസ്ഥാനം പിരിച്ചുവിടേണ്ടിവന്നു. ഒപ്പം, നിസ്സഹകരണസമരവും അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടിവന്നു. സർക്കാരാഫീസുകൾ തകർത്തും കത്തിച്ചും ഗവൺമെന്റുദ്യോഗസ്ഥരെ കൊന്നൊടുക്കിയും ബ്രിട്ടീഷ്ഭരണ സംവിധാനംതന്നെ സ്തംഭിപ്പിച്ചും ലഹളക്കാർ ഏതാനും ആഴ്ചകൾ നീണ്ട ഇസ്ലാമികഭരണം മലബാറിലെ പല താലൂക്കുകളിലും (നിലമ്പൂർ, മണ്ണാർക്കാട്, തിരൂരങ്ങാടി, പരപ്പനങ്ങാടി...) സ്ഥാപിച്ചു. ആത്മീയനേതാക്കൾ രാഷ്ട്രീയനേതാക്കളായി രംഗത്തുവന്ന് മലബാറിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രഗതി വഴിതിരിച്ചുവിട്ട കാലമായിരുന്നു, ഇത്. ജലീൽ എഴുതുന്നു: 
'ലഹളയിൽ പങ്കെടുത്ത നേതാക്കന്മാരിൽ മിക്കവരും മാപ്പിളമാരുടെ സാമുദായിക മണ്ഡലത്തിൽ നിന്നുള്ളവരായിരുന്നു. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മുസ്ലീങ്ങളെ നയിച്ചിരുന്നത് ആത്മീയ നേതാക്കളായിരുന്നു. പ്രവാചകനായ മുഹമ്മദ്‌നബിയുടെ കുടുംബത്തിൽപ്പെട്ടവരായാണു തങ്ങന്മാരെ പൊതുവെ കണക്കാക്കിയിരുന്നത്. അവർക്കു സാധാരണ ജനങ്ങളുടെമേൽ വലിയ സ്വാധീനവുമുണ്ടായിരുന്നു. തങ്ങൾമാരുടെയും മുസ്‌ലിയാർമാരുടെയും വാക്കുകൾ അനുസരിക്കുകയെന്നത് സാധാരണക്കാരുടെ കടമയായാണു കരുതപ്പെട്ടിരുന്നത്. ഇവരുടെ പ്രവൃത്തികളാണ് മറ്റുള്ളവർ പിന്തുടരേണ്ടത് എന്ന വിശ്വാസവും നിലവിലുണ്ടായിരുന്നു. മതബോധനം നടത്തിയിരുന്നവരും പ്രാർത്ഥനകൾക്കു നേതൃത്വം നല്കുന്നവരുമാണ് മുസ്‌ലിയാർമാർ എന്നറിയപ്പെടുന്നത്. മുസ്‌ലിയാർമാരും ഖാസിമാരും വിദ്യാസമ്പന്നരും ചേർന്ന ബുദ്ധിജീവി സമൂഹമാണ് ഗ്രാമീണരായ മാപ്പിളമാരുടെ ചിന്താഗതി രൂപപ്പെടുത്തിയിരുന്നത്. സമൂഹത്തിൽ ഇവർക്ക് പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്. പൗരോഹിത്യകാര്യങ്ങളിൽ മാത്രമല്ല, സാധാരണക്കാരുടെ ലൗകികജീവിതത്തിലും ഇവർക്കു ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നു.

ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ഖിലാഫത്തുപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ മുസ്‌ലിയാർമാരും തങ്ങന്മാരും ലഹളയിലും സജീവമായ പങ്കു നിർവഹിച്ചിട്ടുണ്ട്. കുഞ്ഞഹമ്മദുഹാജി ഒഴികെ കലാപകാരികളുടെ നേതാക്കന്മാരിൽ പ്രമുഖരായിരുന്ന ചെമ്പ്രശ്ശേരി തങ്ങൾ, ആലിമുസ്‌ലിയാർ, സീതിക്കോയ തങ്ങൾ, കൊന്നാര തങ്ങൾ, ആവോക്കർ മുസ്‌ലിയാർ, കാരാടൻ മൊയ്തീൻകുട്ടി ഹാജി എന്നിവരൊക്കെ ഏറനാടൻ മാപ്പിളമാരുടെ കണ്ണിൽ ആത്മീയ പരിവേഷമുള്ളവരായിരുന്നു. മാപ്പിളമാരുടെ ഇടയിൽ ഇവർക്കുണ്ടായിരുന്ന ബന്ധവും സ്വാധീനവും കലാപം പെട്ടെന്നു പടർന്നുപിടിക്കുന്നതിനു സഹായകമായി. 1920 ഓഗസ്റ്റ് 20നു ശേഷം ബ്രിട്ടീഷുവാഴ്ചയ്‌ക്കെതിരായി നടന്ന ചെറുത്തുനില്പുകളിൽ പണ്ഡിതന്മാർക്കുണ്ടായിരുന്ന പങ്കിന്റെ അടിസ്ഥാനത്തിൽ ലഹളയുടെ ഉത്തരവാദിത്വം ഖിലാഫത്തിനോടൊപ്പം ഈ വിഭാഗത്തിന്മേലും ആരോപിക്കുന്നതിന് ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ തയ്യാറാവുകയുണ്ടായി'.

തുടർന്ന് ആലിമുസ്‌ലിയാർ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയതങ്ങൾ, കൊന്നാരതങ്ങൾ, കുമരമ്പുത്തൂർ സീതിക്കോയതങ്ങൾ എന്നിവരെക്കുറിച്ചുള്ള കുറിപ്പുകളും ജലീൽ അവതരിപ്പിക്കുന്നു.

മൂന്നാമധ്യായം വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ രാഷ്ട്രീയ ജീവചരിത്രമാണ്. ഖിലാഫത്ത് പ്രസ്ഥാനകാലത്തെ മലബാർകലാപങ്ങൾക്കു നേതൃത്വം നൽകിയവരിൽ മതപണ്ഡിതനോ ആത്മീയനേതാവോ അല്ലാതിരുന്ന ഏക പ്രമുഖൻ ഹാജിയായിരുന്നു. 'ലഹളക്കാരിൽ ഏറ്റവും അപകടകാരി'-യെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ ഹാജിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സായുധകലാപങ്ങൾക്കു നൽകിയ നേതൃത്വം, ഖിലാഫത്ത് ഭരണം സ്ഥാപിക്കുന്നതിനു മുൻപുതന്നെ ഒരു സമാന്തര ഭരണകൂടമെന്നപോലെ പ്രവർത്തിച്ച് മധ്യകാല ഇസ്ലാമിക ശിക്ഷാവിധികൾ നടപ്പാക്കിയ ചങ്കൂറ്റം, നിർബന്ധിത മതപരിവർത്തനത്തോടു കാണിച്ച വൈമുഖ്യം, എതിരാളികളെ കൊന്നൊടുക്കുന്നതിൽ പുലർത്തിയ ജാഗ്രത എന്നിങ്ങനെ പലനിലകളിൽ ഹാജിയുടെ രാഷ്ട്രീയജീവിതം ശ്രദ്ധേയമായി മാറി. സർദാർ ചന്ത്രോത്ത് വിവരിക്കുന്ന ഈ സംഭവം ഹാജിയുടെ വ്യക്തിത്വം വെളിപ്പെടുത്തും. 

'അന്നേ ദിവസം രാവിലെ പലസ്ഥലങ്ങളിൽ നിന്നും ചെറുതും വലുതുമായ സംഘങ്ങൾ മഞ്ചേരിയിലെത്തി. എല്ലാവരുടെ കൈയിലും ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. അവയിൽ തോക്ക്, വാൾ, കുന്തം, മഴു എന്നുവേണ്ട തെറ്റാലിവരെയുണ്ടായിരുന്നു. നേരം ചെല്ലുന്തോറും കൂടുതൽ സംഘങ്ങൾ വന്നുചേർന്നുകൊണ്ടിരുന്നു. രാവിലെ പത്തുമണിയോടെ ഒരു വലിയ ആരവം ഉയർന്നു. ആനക്കയത്തുനിന്നു ഒരു ജാഥ വരികയായിരുന്നു. ജാഥാംഗങ്ങൾ ആകാശത്തേക്കു നിറയൊഴിച്ചുകൊണ്ട് ആളുകളെ ആകർഷിക്കുന്നുണ്ടായിരുന്നു. ആറായിരത്തോളം ആളുകൾ അണിനിരന്ന ആ പ്രകടനം ആളുകളെ ആവേശം കൊള്ളിച്ചു. ജാഥയിൽ അഞ്ഞൂറോളംപേർ ഹിന്ദുക്കളായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ നീങ്ങിയ ജാഥയ്ക്ക് മുക്കാൽ മൈൽ നീളമുണ്ടായിരുന്നു. ആരാണു ജാഥയെ നയിച്ചുകൊണ്ടിരുന്നതെന്നോ? മെലിഞ്ഞ് കറുത്ത ഒരു മനുഷ്യൻ. അയാളുടെ കുറെ പല്ലുകൾ കൊഴിഞ്ഞുപോയിട്ടുണ്ട്. കുഴിഞ്ഞ കവിളുകളും ചെറിയ താടിയും വെള്ളനിറമുള്ള മുണ്ടും ഉടുപ്പും കോട്ടുമാണു വേഷം. ഒരു വെളുത്ത ഉറുമാലു ചുറ്റിയ ചുവന്ന കമ്പിളിത്തൊപ്പി വച്ചിട്ടുണ്ട്. അയാൾ നടക്കുമ്പോൾ ചെരുപ്പിന്റെ കറകറ ശബ്ദം കേൾക്കാമായിരുന്നു. ധീരമായ മുഖകാന്തിയുള്ള അയാളുടെ കൈയിൽ വാളുണ്ടായിരുന്നു. ഒട്ടും സുന്ദരമല്ലെങ്കിൽക്കൂടി അയാളുടെ കണ്ണുകൾ ജ്വലിച്ചിരുന്നു. ആ വീരനായകൻ വാരിയം കുന്നത്തു കുഞ്ഞഹമ്മദുഹാജിയായിരുന്നു.

'അല്ലാഹു അക്‌ബർ' (ദൈവം മഹാനാണ്) എന്ന ആയിരങ്ങളുടെ വിളിയിൽ ദിഗന്തങ്ങൾ മാറ്റൊലികൊണ്ടു ഹാജിയെ തൊട്ടുരുമ്മി മുൻ പട്ടാളക്കാരനായിരുന്ന നായിക് ചേക്കുവുമുണ്ട്. അയാളുടെ കൈയിലുള്ള കുന്തത്തിൽ നിണം വാർന്നൊഴുകിക്കൊണ്ടിരുന്ന ഒരു തലയുമുണ്ടായിരുന്നു. കുഞ്ഞഹമ്മദുഹാജി ഒന്നു തിരിഞ്ഞുനിന്നതോടെ ജാഥയും അവിടെ നിന്നു. എല്ലാവർക്കും കാണാൻ കഴിയുംവിധം കുന്തം തറയിൽ കുത്തിനിറുത്തി. തിങ്ങിക്കൂടിയ പുരുഷാരം തങ്ങളുടെ വീകനായകനെ അത്ഭുതാദരങ്ങളോടെ നോക്കിനിന്നു. വഴിയിൽ മേൽമൂടിയില്ലാത്ത ഒരു കാളവണ്ടി കിടപ്പുണ്ടായിരുന്നു. ഹാജി ആ വണ്ടിയിൽ കയറിനിന്നു. അപ്പോഴേക്കും 'അല്ലാഹു-അക്‌ബർ' വിളികൾ കൊണ്ട് അന്തരീക്ഷം പ്രകമ്പനംകൊണ്ടു. ഹാജി കൈയുയർത്തിയപ്പോൾ ജനക്കൂട്ടം നിശ്ശബ്ദമായി. തന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുന്ന ജനസഞ്ചയത്തോടായി ഹാജി പറഞ്ഞു: 'നമ്മൾ ദുരിതത്തിലാണ്. ഇതിനു കാരണം ബ്രിട്ടീഷ് ഗവൺമെന്റാണ്. നാം മറ്റുള്ളവരാൽ ഭരിക്കപ്പെടുകയാണ്. ഈ ഭരണം നമുക്കു വേണ്ടെന്നുവയ്ക്കാൻ സമയമായി. നമ്മുടെ ദുരിതത്തിന് അറുതിവരുത്താൻ ഇനി വൈകിക്കരുത്'.

തുടർന്ന് സർക്കാരിനോടായി നടത്തിക്കൊണ്ടിരിക്കുന്ന സായുധ ചെറുത്തുനില്പിനെക്കുറിച്ച് അദ്ദേഹം സംക്ഷിപ്തമായി വിവരിച്ചു. അതിനുശേഷം നിലത്തു കുത്തിനിറുത്തിയിരുന്ന ശിരസ്സുനോക്കി അദ്ദേഹം പറഞ്ഞു: 'ഇത് ആനക്കയം ചേക്കുട്ടിയുടെ തലയാണ്. ഇദ്ദേഹം പൊലീസിൽനിന്നു വിരമിച്ച ആളാണ്. സർക്കാരിനും ഭൂവുടമകൾക്കുംവേണ്ടി ഇയാൾ നമ്മെ ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഇയാൾ നമുക്കെതിരെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന മനുഷ്യനാണ്. ഇതാണ് ഇയാൾക്കുള്ള പ്രതിഫലം. നിങ്ങൾ എന്തു പറയുന്നു? ഞാൻ ചെയ്തത് തെറ്റാണെന്നു നിങ്ങൾക്കുതോന്നുന്നുവെങ്കിൽ അല്ലാഹുവിന്റെ നാമധേയത്തിൽ എന്നെ കൊന്നുകൊള്ളുക'.

ജനക്കൂട്ടം ഹാജിക്ക് അനുകൂലമായി ഹർഷാരവം മുഴക്കി'.

കെ. മാധവൻനായരുൾപ്പെടെയുള്ളവർ മലബാർകലാപചരിത്രങ്ങളിൽ ഹാജിയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ ജലീൽ വിമർശനാത്മകമായി പരിശോധിക്കുന്നു. 1921 ഓഗസ്റ്റ് 25നു നടന്ന 'പൂക്കോട്ടൂർ യുദ്ധ'മായിരുന്നല്ലോ മലബാർകലാപത്തിന്റെ ക്ലൈമാക്‌സ്. ഡിസംബറിൽ ചെമ്പ്രശ്ശേരിതങ്ങളും സീതിക്കോയതങ്ങളും അറസ്റ്റിലായി. 1922 ജനുവരി ആദ്യം ഹാജിയും. ജനുവരി 20ന് ഹാജിയെ വിചാരണ ചെയ്ത് വെടിവച്ചു കൊന്നു. കെ. മാധവൻനായർ എഴുതുന്നു:

'1922 ജനുവരി 20-ാം തീയതി വാരിയംകുന്നത്തു കുഞ്ഞഹമ്മദുഹാജിയുടെ വധശിക്ഷ നടപ്പിലായതോടെ മലബാർകലാപത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു. 1857ലെ ശിപ്പായിലഹളക്കുശേഷം ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്നിട്ടുള്ള സമരങ്ങളിൽവച്ച് ഏറ്റവും മഹത്തായത് മലബാർകലാപമായിരുന്നു. കലാപത്തിന്റെ മുന്നണിപ്പോരാളി കുഞ്ഞഹമ്മദുഹാജി ആയിരുന്നു. അദ്ദേഹത്തിന് വിദ്യാഭ്യാസമോ ആയുധങ്ങളോ ബാഹ്യലോകവുമായുള്ള പരിചയമോ ഉണ്ടായിരുന്നില്ല. അക്രമസമരത്തിലൂടെ ബ്രിട്ടീഷ് സർക്കാരിനെ അടിയറവുപറയിക്കാമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അഹിംസകൊണ്ടു ഫലമില്ലെന്നു കരുതിയിരുന്ന അദ്ദേഹം അഹിംസാമാർഗ്ഗം പിന്തുടർന്നതുമില്ല. തന്റെ മതത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി ഹാജി നടത്തിയ പോരാട്ടങ്ങളെ അപമാനകരമെന്നു വിളിച്ചുകൂടാ. പ്രത്യാഘാതങ്ങൾ എന്തുതന്നെയായിരുന്നാലും അദ്ദേഹത്തിന് ചില ഉറച്ച ധാരണകൾ ഉണ്ടായിരുന്നു. അവക്കുവേണ്ടി ജീവൻ വെടിയുന്നതിനും അദ്ദേഹം ഒരുക്കമായിരുന്നു. അത്തരത്തിലുള്ള ആളുകൾ ലോകത്ത് ആദരിക്കപ്പെടുകതന്നെ ചെയ്യും.'

നാലാമധ്യായം ആലിമുസ്‌ലിയാരെക്കുറിച്ചാണ്. തികഞ്ഞ മതപണ്ഡിതനും രാഷ്ട്രീയനേതാവുമായിരുന്നു മുസ്‌ലിയാർ. ഗാന്ധിയും ഷൗക്കത്തലിയും നേതൃത്വം നൽകിയ കോൺഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാൾ. തിരൂരങ്ങാടിയായിരുന്നു മുസ്‌ലിയാരുടെ മുഖ്യ പ്രവർത്തനകേന്ദ്രം. കലാപങ്ങളുടെ പരമ്പരയിലൂടെ കടന്നുപോയ മുസ്‌ലിയാരുടെ ജീവിതം ജലീൽ വരച്ചിടുന്നു. 1921 ഓഗസ്റ്റ് 28ന് അറസ്റ്റുചെയ്യപ്പെട്ട മുസ്‌ലിയാരെ കോയമ്പത്തൂരിൽ കൊണ്ടുപോയി മറ്റു പന്ത്രണ്ടുപേർക്കൊപ്പം 1922 ഫെബ്രുവരി 17ന് തൂക്കിക്കൊന്നു.

മലബാർകലാപത്തിന്റെ കാരണങ്ങളും പ്രവണതകളും ഫലങ്ങളും അവലോകനം ചെയ്യുന്ന അധ്യായമാണ് അടുത്തത്. 'ഹിന്ദു-മുസ്ലിം വർഗീയകലാപം', 'മാപ്പിളലഹള' എന്നീ നിലകളിൽ കൊളോണിയൽ, ദേശീയവാദചരിത്രങ്ങൾ വിവരിച്ച മലബാർകലാപങ്ങളുടെ വിമർശനാത്മക വിശകലനമാണ് ഈയധ്യായം. ഇ.എം.എസും കെ.എൻ. പണിക്കരുമുൾപ്പെടെയുള്ളവരുടെ വ്യാഖ്യാനങ്ങൾ ജലീൽ അവതരിപ്പിക്കുന്നു. എന്തുകൊണ്ട് മലബാർകലാപങ്ങൾ മിക്കവയും മാപ്പിളലഹളകളായി അവശേഷിച്ചു എന്ന ചോദ്യം അപ്രസക്തമല്ല. ജന്മിത്തമായിരുന്നു പ്രശ്‌നമെങ്കിൽ അധമർണരായി കണക്കാക്കപ്പെട്ട ഹിന്ദുക്കൾ ഈ കലാപങ്ങളിൽ എന്തുകൊണ്ട് വ്യാപകമായി പങ്കെടുത്തില്ല എന്ന ചോദ്യത്തിന് ജലീൽ നൽകുന്ന വിശദീകരണം ശ്രദ്ധേയമാണ് (പുറം 175-176).

ആറാമധ്യായം, മലബാർകലാപങ്ങളെ സാമ്രാജ്യത്തവിരുദ്ധ, ജന്മിവിരുദ്ധ കർഷകകലാപങ്ങളായി വ്യാഖ്യാനിക്കാനുള്ള ജലീലിന്റെ യുക്തികൾ കൊണ്ടു സമൃദ്ധമാണ്. ഒന്നാമധ്യായത്തിൽ സൂചിപ്പിച്ച കൊളോണിയൽ പൂർവ ചരിത്രത്തിൽ തുടങ്ങി കൊളോണിയലിസം അവശേഷിപ്പിച്ച സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വിപര്യയങ്ങളുടെ സൃഷ്ടിയായി മലബാർകലാപങ്ങളെ ജലീൽ വിശദീകരിക്കുന്നു. നിലനിൽക്കുന്ന ചരിത്രാഖ്യാനങ്ങളെ പലനിലകളിൽ അപനിർമ്മിച്ചും മലബാർകലാപത്തിന്റെ മത-വർഗീയ പ്രവണതകളെ തമസ്‌കരിച്ചും ഇടതുരാഷ്ട്രീയാബോധത്തിൽ മലബാർകലാപത്തിന്റെ വേരുകളും ശാഖകളും വിശദീകരിച്ചും മുന്നേറുന്ന ശ്രദ്ധേയമായൊരു പഠനമാകുന്നു, ഈ പുസ്തകം.

പിണറായി വിജയൻ എഴുതിയ അവതാരിക ഈ പഠനഗ്രന്ഥത്തിന്റെ അക്കാദമിക മൂല്യത്തെ സംശയകരമാക്കാനേ ഉതകുന്നുള്ളു. ''മുസ്ലീം'' എന്ന വികലപ്രയോഗം  ഈ പുസ്തകത്തിലുടനീളം കല്ലുകടിയായുണ്ട് എന്നതു ചൂണ്ടിക്കാണിക്കാതെവയ്യ. അടുത്ത പതിപ്പിലെങ്കിലും ഇത് 'മുസ്ലിം' എന്നു തിരുത്തി പ്രയോഗിക്കാൻ ശ്രദ്ധിക്കണം. ഒപ്പം, റഫറൻസിലെ കുറെയേറെ തെറ്റുകളും രീതിശാസ്ത്രപരമായ പിഴകളും പരിഹരിക്കുകയും വേണം. ഒറ്റവർഷംകൊണ്ടു നാലുപതിപ്പിലെത്തിയിട്ടും ഇതൊന്നും ആരും ചൂണ്ടിക്കാണിച്ചില്ല എന്നതാണ് വിസ്മയകരം!

പുസ്തകത്തിൽ നിന്ന്

'1921 ലെ മലബാർകലാപത്തിന് കലാപകാരികളുടെ വിശ്വാസപരമായ പ്രതിബദ്ധത നല്കിയ ഊർജ്ജം കാണാതെപോകാനാകില്ല. മർദ്ദനവും അടിച്ചമർത്തലും എല്ലാ സീമകളും ലംഘിക്കുമ്പോൾ മതം ആത്മീയവിഷയങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുകയില്ലെന്നതിന്റെ തെളിവുകൂടിയായിരുന്നു മലബാർ കലാപത്തിൽ ദൃശ്യമായത്. കലാപകാരികൾക്ക് അവരുടെ വിശ്വാസം ഉത്തേജനം പകർന്നു. ഇതിന്റെ പേരിൽ ഒരു സമരത്തെ വർഗ്ഗീയമായും സമരക്കാരെ വർഗ്ഗീയവാദികളായും മുദ്രകുത്തുന്നത് ചരിത്രപരമായി ശരിയായിരിക്കുകയില്ല. ഇന്ത്യ ഉൾപ്പെടെ ഗ്രീസ്, അയർലന്റ്, ഇന്തോനേഷ്യ, പേർഷ്യ, ഈജിപ്ത്, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലെല്ലാംതന്നെ ദേശീയസ്വാതന്ത്ര്യസമരങ്ങൾ മതങ്ങളുടെ വിമോചനസങ്കല്പങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നത് നിഷേധിക്കാവതല്ല. ഇന്ത്യയിലെ ഭൂരിപക്ഷ മതസമുദായമായ ഹൈന്ദവരും തങ്ങളുടെ വിശ്വാസധാരകളിൽ ഇന്ത്യൻ ദേശീയ സമരങ്ങൾക്ക് പ്രചോദനം കണ്ടെത്തിയിരുന്നുവല്ലോ. ഗംഗാനദിയിൽ സ്‌നാനം ചെയ്യിച്ച് സ്വാതന്ത്ര്യസമരപ്രതിജ്ഞ എടുപ്പിച്ചതിനും, ഗണേശോത്സവത്തെ ബ്രിട്ടീഷ് വിരുദ്ധപക്ഷത്ത് ജനങ്ങളെ അണിനിരത്താനുപയോഗിച്ചതിനും ദേശീയ നേതാക്കളെ കുറ്റപ്പെടുത്തിക്കൂടാ. അത്രമാത്രം വിശ്വാസബന്ധിതമായിരുന്നു അക്കാലത്തെ എല്ലാ മത സമുദായങ്ങളും. അയർലന്റിൽ സ്വാതന്ത്ര്യസമര പോരാളികൾ ദേശീയതയുടെ അടിസ്ഥാനമായി കണ്ടത് കത്തോലിക്കാ മതത്തെയാണ്. ഇന്തോനേഷ്യയിലും, പേർഷ്യയിലും ഈജിപ്തിലും, അർജന്റീനയിലും മത പണ്ഡിതരായിരുന്നു കോളനിവാഴ്ചക്കെതിരായ സമരമുഖത്ത് ജനങ്ങളെ ഉറപ്പിച്ചുനിർത്തിയിരുന്നത്. ബർമ്മയിൽ ബുദ്ധഭിക്ഷുക്കളായിരുന്നു ഈ ധർമ്മം നിറവേറ്റിയത്. ബൗദ്ധആരാധനാലയങ്ങൾക്ക് ചുറ്റും പാദരക്ഷകൾ ധരിച്ചുകൊണ്ട് നടക്കുന്നതിന് യൂറോപ്യന്മാർ ശഠിച്ചത് ബർമ്മയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് വഴിമരുന്നിട്ടത് സുവിദിതമാണ്.

പ്രക്ഷോഭങ്ങളോ സാമൂഹ്യപരിഷ്‌കരണങ്ങളോ ദേശീയപ്രസ്ഥാനങ്ങളോ എന്തുമാകട്ടെ, ഇവയൊക്കെ ഏതേത് മതവിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ ശക്തിയാർജ്ജിച്ചിട്ടുണ്ടെങ്കിലും അതത് സമൂഹത്തിന്റെ വിശ്വാസങ്ങളും ചിഹ്നങ്ങളും ഇവയിലൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തിക ചൂഷണവും വൈദേശീയരുടെ അവജ്ഞയുമാണ് മാപ്പിളമാരെ അധിനിവേശത്തിനെതിരായ ചെറുത്തുനില്പിന് ആദ്യഘട്ടം മുതലേ പ്രേരിപ്പിച്ചത്. സാമ്പത്തിക കാരണങ്ങളും ദേശീയവികാരവും ഖിലാഫത്ത് പ്രസ്ഥാനവുമായി സംയോജിച്ചുവന്നപ്പോൾ വ്യത്യസ്തമായ ഒരു ചിത്രം 1921 ൽ സൃഷ്ടിക്കപ്പെടുകയായിരുന്നു. ഏഷ്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള യൂറോപ്യന്മാരുടെ വരവ് ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള മുസ്ലിംപണ്ഡിതനേതൃത്വത്തെ ഒരു പുതിയ ഉത്തരവാദിത്വത്തിന് നിർബ്ബന്ധിക്കുന്നതായിരുന്നു. സാധാരണക്കാരായ മുസ്ലിംങ്ങളുടെ പ്രതീക്ഷമുഴുവൻ മതപണ്ഡിതന്മാരിലേക്ക് തിരിഞ്ഞതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. ആധുനിക ജനാധിപത്യസമൂഹത്തിലെന്നപോലെ മതരാഷ്ട്രീയ വേർതിരിവ് ശക്തമായിരുന്നില്ല മദ്ധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ ആദ്യപകുതിയിലും.

ദൈവശാസ്ത്രവിഷയങ്ങളിലും ആത്മീയകാര്യങ്ങളിലും ഒതുങ്ങിനിന്നിരുന്ന മതനേതാക്കളുടെ കല്പനകൾ വൈദേശികാക്രമണങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ അരാജകത്വത്തെത്തുടർന്ന് രാഷ്ട്രീയമേഖലയിലേക്കുകൂടി കടന്നു വരികയായിരുന്നു.

സാമ്രാജ്യത്വവിരുദ്ധസമീപനം സ്വീകരിച്ച ഇന്ത്യയിലെ, വിശിഷ്യാമലബാറിലെ മുസ്ലിം മതനേതൃത്വം സാധാരണക്കാരായ മുസ്ലീങ്ങൾക്കിടയിൽ വലിയ സ്വാധീനം നേടുകയും സാമ്രാജ്യത്വാനുകൂലികളായ മുസ്ലിംപണ്ഡിതരുടെ ചെറുസംഘങ്ങളെ ഭൂരിപക്ഷം മുസ്ലീങ്ങളും മതദ്രോഹികളും കപടനാട്യക്കാരുമായി മുദ്രക്കുത്തുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ മുസ്ലീങ്ങൾക്കിടയിൽ യാതൊരു ചലനവുമുണ്ടാക്കാൻ ഈ ഗണത്തിൽപ്പെട്ട പണ്ഡിതന്മാർക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷ് അനുകൂലിയായിരുന്ന കൊണ്ടോട്ടിതങ്ങളോട് മാപ്പിളമാർക്ക് പ്രവാചക കുടുംബപരമ്പരയിൽപ്പെട്ടയാളെന്ന നിലയിൽ വലിയ ബഹുമാനമുണ്ടായിരുന്നെങ്കിലും കലാപകാരികൾ അദ്ദേഹത്തെ ആക്രമിക്കാൻ കൊണ്ടോട്ടിപ്പള്ളിക്ക് സമീപം എത്തിയെന്നുള്ളത് സ്മരണീയമാണ്. ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം മലബാറിലെ മുസ്ലിങ്ങളെ മതപണ്ഡിതന്മാരിലേക്കും തങ്ങൾമാരിലേക്കും അടുപ്പിച്ചതിൽ അത്ഭുതകരമായി ഒന്നും തന്നെയില്ല. ഈ മതപണ്ഡിതർക്കാകട്ടെ കൊളൊണിയൽ ശക്തികൾക്കെതിരായി സാധാരണക്കാരായ മുസ്ലിംങ്ങളെ അണിനിരത്താൻ പോർച്ചുഗീസുകാരുടെ കാലംമുതൽ ബ്രിട്ടീഷ് വാഴ്ചയുടെ അന്ത്യംവരെ കഴിഞ്ഞു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

കുടിയൊഴിപ്പിക്കലിനു വിധേയരായവരിൽ 62% വരുന്ന കീഴ്ജാതിക്കാരായ ഹൈന്ദവർ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ ഏർപ്പെടാതിരുന്നതിനാൽ കുടിയൊഴിപ്പിക്കൽപ്പോലുള്ള കാർഷിക സംബന്ധിയായ പ്രശ്‌നങ്ങളാണ് 1921 വരെ നടന്ന ലഹളകൾക്ക് വഴിതെളിച്ചതെന്ന് കരുതാനാവില്ലെന്ന ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും ഇതിന്റെ മറപിടിച്ച് ഇതേവാദം ഉയർത്തിയ ചില തദ്ദേശീയ ചരിത്രകാരന്മാരുടെയും അഭിപ്രായം യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല.

ഇത്തരം വാദഗതികൾ ജാതിയടിസ്ഥാനത്തിൽ വരേണ്യവർഗ്ഗത്തിന് മേധാവിത്വമുണ്ടായിരുന്ന മലബാറിലെ ഭൂവുടമാസമ്പ്രദായത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന് ഉൽഭൂതമായിട്ടുള്ളതാണ്. കീഴ്ജാതിക്കാരായ കുടിയാന്മാർ ജന്മിമാരോടും വെള്ളക്കാരോടും ലഹളക്കു തയ്യാറാകാതിരുന്നത് അവരുടെ സാമൂഹ്യവും മതപരവുമായ ജാതീയകെട്ടുപാടുകൾകൊണ്ടായിരുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട അവരുടെ ജാതിവിധേയത്വവും കടപ്പാടും ഭൂവുടമകൾക്കെതിരായി കലാപംനടത്തുന്നതിൽ നിന്നു അവരെ പിൻതിരിപ്പിക്കുകയായിരുന്നു. അതേസമയം മാപ്പിളമാരെ സംബന്ധിച്ചിടത്തോളം അവരുടെ ചുറ്റുപാടുകൾ ചെറുത്തു നില്പുകൾക്ക് അനുകൂലവും സഹായകവുമായിരുന്നു.

ബ്രിട്ടീഷുകാരുടെ ആയുധങ്ങൾക്കുമുമ്പിൽ പിടിച്ചുനില്ക്കാൻ വിശ്വാസത്തെ മാപ്പിളമാർ ഒരു കവചമായി സ്വീകരിച്ചു എന്നത് ശരിയാണ്. രണ്ടുവഴികളായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ അഭിമാനംവെടിഞ്ഞ് വിധേയപ്പെട്ട് നില്ക്കുക. അല്ലെങ്കിൽ പൊരുതി ജയിക്കുകയോ രക്തസാക്ഷിത്വം വരിക്കുകയോ ചെയ്യുക. ഇതിൽ രണ്ടാമത്തെ വഴിയാണ് സാധാരണക്കാരായ ഭൂരിഭാഗം മുസ്ലിംങ്ങളും സ്വീകരിച്ചത്. മതപരമായ ചില ബോദ്ധ്യങ്ങളാണ് മാപ്പിളമാരുടെ ജന്മിത്തവിരുദ്ധവും ബ്രിട്ടീഷ് വിരുദ്ധവുമായ നിലപാടിന് പ്രേരണയെന്ന നിരീക്ഷണം തീർത്തും വസ്തുതാപരമാണ്. മതവും വിശ്വാസവും ഒരു ജനതയെ പ്രതിലോമകാരികളാക്കുമ്പോഴാണ് അവ എതിർക്കപ്പെടേണ്ടിവരിക. മറിച്ച് ഒരു ജനതയെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ പോരാട്ടങ്ങൾക്ക് സജ്ജമാക്കാൻ മതാശയങ്ങൾ ഉൾപ്രേരണയാകുമെങ്കിൽ വിശ്വാസങ്ങളുടെ ഇത്തരം വിപ്ലവ, ഇടതുപക്ഷ മുഖം തന്നെയാണ് സാമ്രാജ്യത്വ ശക്തികളുടെ സാമ്പത്തിക - സാംസ്‌കാരിക അധിനിവേശം ശക്തിപ്പെടുന്ന വർത്തമാനകാലത്തും ഉയർത്തിപ്പിടിക്കേണ്ടതായിട്ടുള്ളത്'.

മലബാർകലാപം: ഒരു പുനർവായന
ഡോ. കെ.ടി. ജലീൽ
ചിന്തപബ്ലിഷേഴ്‌സ്
2015 വില: 200 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP