Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീരിയൽ കണ്ട് ഒരു അമ്മായിയമ്മക്കും മരുമക്കൾ വിഷം കൊടുത്തിട്ടില്ലെന്ന് ദീപ്തി ഐപിഎസ്; ഫെയ്സ് ബുക്കിൽ പൊങ്കാലയിടുന്നത് സീരിയലിൽ നിന്ന് സിനിമയിലെത്തിയവരെന്ന് കറുത്തമുത്തിലെ ബാലചന്ദ്രൻ; ചുംബനരംഗം കാണിക്കാത്ത സീരിയലുകൾക്ക് എന്തിന് കത്രികയെന്ന് പരസ്പരത്തിലെ സൂരജ്; നിലവാരം കൂടുമെന്ന് പ്രണയത്തിലെ ലക്ഷ്മി: സീരിയൽ സെൻസറിംഗിനോട് മിനിസ്‌ക്രീൻ താരങ്ങളുടെ പ്രതികരണം ഇങ്ങനെ

സീരിയൽ കണ്ട് ഒരു അമ്മായിയമ്മക്കും മരുമക്കൾ വിഷം കൊടുത്തിട്ടില്ലെന്ന് ദീപ്തി ഐപിഎസ്; ഫെയ്സ് ബുക്കിൽ പൊങ്കാലയിടുന്നത് സീരിയലിൽ നിന്ന് സിനിമയിലെത്തിയവരെന്ന് കറുത്തമുത്തിലെ ബാലചന്ദ്രൻ; ചുംബനരംഗം കാണിക്കാത്ത സീരിയലുകൾക്ക് എന്തിന് കത്രികയെന്ന് പരസ്പരത്തിലെ സൂരജ്; നിലവാരം കൂടുമെന്ന് പ്രണയത്തിലെ ലക്ഷ്മി: സീരിയൽ സെൻസറിംഗിനോട് മിനിസ്‌ക്രീൻ താരങ്ങളുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ദൂരദർശൻ മാത്രം അടക്കിവാണ ടെലിവിഷൻ മേഖലയിൽ നിന്നാണ് സീരിയലെന്ന പദം മലയാളി ആദ്യം കേൾക്കുന്നത് പതിനഞ്ചും പതിനാറും എപ്പിസോഡുകളിൽ പൂർണമാകുന്ന സീരിയലുകൾ പിന്നീട് മലയാളം സ്വകാര്യ വിനോദ ചാനലുകൾ കൈയടക്കി ഏറ്റെടുത്തപ്പോൾ അത് മൂന്നക്കത്തിൽ കുറയാത്ത എപ്പിസോഡുകളുള്ള പരമ്പരകളായി. ശ്യാമപ്രസാദും പിന്നീട് കെകെ രാജീവും, രാജീവ് ദേവരാജും കെ കെ നസീറുമൊക്കെ സംവിധാനം ചെയ്തു അരങ്ങു വാണ മെഗാ സീരിയലുകൾ മലയാളിയുടെ അലങ്കാര മുറികൾകളുടെ സായാഹ്ന വിനോദമായി. സീരിയലുകളാണ് സിനിമക്ക് തീയറ്ററുകളിൽ ആളെ കുറക്കുന്നതെന്നു പരാതികൾ വന്നു. സ്ത്രീ പ്രേക്ഷകർ സീരിയലുകൾക്കൊപ്പമാണ് എന്നുള്ള രീതിയും കേരളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഇതാണ് സ്ഥതി എന്ന് വാർത്തകൾ വന്നു.

പിന്നീട് സോഷ്യൽ മീഡിയകൾ സജീവമായതോടെ സീരിയലുകൾക്കും, അതിന്റെ മുന്നിലും അണിയറയിലും പ്രവർത്തിക്കുന്നവർക്ക് പാരയായി. സീരിയലുകൾ പറയുന്നത് യഥാർത്ഥ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ അല്ല എന്നും എല്ല സീരിയലുകളും അമ്മായി അമ്മ -മരുമകൾ പോരാണ് ചർച്ച ചെയ്യുന്നതെന്നും ഒപ്പം കുട്ടികളെ മറ്റും വഴിതെറ്റിക്കുന്ന കാര്യങ്ങളും, നിലവര കുറവുമാണ് ഇറങ്ങുന്ന ഒട്ടുമിക്ക സീരിയലുകളും എന്നും പരാതികൾ വ്യാപകമായി. തിരുവനന്തപുരത്തു ഒരു സ്ഥലത്ത് ജീവിക്കുന്ന മുഴുവൻ കുടുംബങ്ങളും സീരിയലുകൾ കാണുന്നത് പൂർണമായും നിർത്തി ടിവി ഓഫ് ചെയ്തു.

ആ സമയം വായനയുടെ ലോകത്തേക്ക് പോയി എന്ന വാർത്തയും മലയാളി കണ്ടു. സീരിയലുകൾ നിരോധിക്കണം എന്നുവരെ പല ഉന്നതരും പരസ്യമായി വിളിച്ചു പറയുമ്പോഴും ചാനൽ പണസഞ്ചികൾ നിറച്ചു സീരിയലുകൾ മുന്നോട്ടുപോകുമ്പോഴാണ് സിനിമകളെ പോലെ സീരിയലുകൾക്കും സെൻസർ ഷിപ്പ് വേണമെന്നുള്ള അഭിപ്രായങ്ങൾ ഉയർന്നത് ഇത് വേണം വേണ്ട എന്നുള്ള അഭിപ്രായങ്ങൾ സൈബർ ലോകത്തും പൊതു ഇടങ്ങളിലും ചർച്ചയായി. ഇതിനിടെ സെൻസറിങിനുള്ള സാധ്യതകൾ തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ഇതോടെ സീരിയൽ രംഗത്ത് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ചിലർ സെൻസറിംഗിനെ അനുകൂലിച്ചപ്പോൾ മറ്റു ചിലർ എതിർത്തുകൊണ്ടാണ് സംസാരിച്ചത്. സെൻസറിങ് നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ സീരിയൽ രംഗത്തെ പ്രമുഖർക്ക് പറയാനുള്ളത് എന്താണ്. സീരിയൽ രംഗത്തെ പ്രമുഖ നടിമാരും സംവിധായകരും മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അവരുടെ പ്രതികരണങ്ങൾ ഇങ്ങനെ:

സീരിയൽ കണ്ടതു കൊണ്ട് അമ്മായി അമ്മക്ക് ആർക്കും വിഷം കൊടുത്തിട്ടില്ല: ഗായത്രി (നായിക പരസ്പ്പരം, ഏഷ്യാനെറ്റ്)

സീരിയലിന് സെൻസർഷിപ്പ് എന്നത് ഒരു പരിധി വരേ നല്ലതാണ്. എന്നാൽ സീരിയലുകളാണ് സമൂഹത്തിലെ എല്ലാ വിപത്തുകൾക്കും കാരണമെന്നുള്ള ആരോപങ്ങളോട് യോജിക്കുന്നില്ല. എന്നാണ് ഗായത്രി പറയുന്നത്. ഒരുപാട് സിനിമകൾ സെൻസർഷിപ്പ് കഴിഞ്ഞു ഇറങ്ങുന്നത് ആണെങ്കിലും യുവാക്കളെ വഴിതെറ്റിക്കുന്ന സിനിമകളും ഇറങ്ങുന്നുണ്ട്. ഒരു സീരിയലിന്റെ ഒരു എപ്പിസോഡ് ചിത്രീകരിക്കാൻ പകുതി ദിവസം എങ്കിലും കുറഞ്ഞത് വേണ്ടി വരും. അതിനാൽ അതിന്റെ കുറവുകൾ സീരിയലുകളിൽ ഉണ്ടാകുന്നുണ്ട്. ഒപ്പം സാധാരണ സീരിയലുകൾക്ക് ആവശ്യമായ മസാലകൾ ചേർക്കുമ്പോൾ ആണ് സീരിയലിലെ എല്ലാവരും കളിയാക്കുന്ന പോലെയുള്ള അമ്മായിയമ്മ-മരുമകൾ പോരെല്ലാം വരുന്നത് എന്നും ഗായത്രി പറയുന്നു. എന്നാൽ ഒരു സീരിയൽ കണ്ടതു കൊണ്ട് അമ്മായി അമ്മക്ക് വിഷം കൊടുത്തെന്നോ ഇവർ തമ്മിൽ കത്തികുത്തു നടന്നെന്നോ ഒരു വാർത്ത പോലും വന്നിട്ടില്ല. അതിനു കാരണം എല്ലാം നല്ല രീതിയിൽ എടുക്കുന്ന പ്രേക്ഷകരാണ് മലയാളി എന്നുമാണ് ഗായത്രിയുടെ വാദം.

സീരിയലിലെ തന്റെ കഥാപാത്രമായ ദീപ്തി ഐപിഎസിന് പ്രേക്ഷകരിൽ നിന്ന് തനിക്കു കിട്ടുന്നത്. പരസ്പരത്തിലെ കഥാപാത്രത്തെ പോലെ നന്നായി പഠിക്കുന്ന പെൺകുട്ടിയെ പഠിക്കാൻ വിട്ടതു വരെ ഉണ്ടായി എന്ന് പറയുന്നു ഗായത്രി. സീരിയലിലെ ഓരോ എപ്പിസോഡും കണ്ടു സെൻസർ ചെയ്യാൻ എങ്ങനെ സാധിക്കും? സീരിയലുകളിൽ കേൾക്കുന്ന ചില വാക്കുകൾ കുട്ടികൾ അടക്കം ഏറ്റെടുക്കുന്നു എന്നുള്ളത് വസ്തുതയാണ്. ഇത് പരിഹരിക്കാൻ സ്‌ക്രിപ്റ്റിൽ തന്നെ തിരുത്തലുകൾ വരുതിയോ അല്ലെങ്കിൽ ഇപ്പോൾ പറയുന്നത് പോലെ സെൻസർ വന്നാലോ ചിലപ്പോൾ സാധ്യമായേക്കാം എന്നും ഗായത്രി മറുനാടനോട് പ്രതികരിച്ചു.

എന്നാൽ പരസ്പ്പരം എന്നാ സീരിയലിൽ ഷൂട്ട് ചെയ്ത ഒരു തീവ്രവാദി ആക്രമണം സിനിമയിലെ താനെ സ്റ്റഡ് മാസ്റ്റേഴ്‌സ് അടക്കമുള്ളവരെ കൊണ്ടുവന്നാണ് ചെയ്തത്. എന്നാൽ ചാനൽ തന്നെ ഇടപെട്ടു ഇതിൽ പലതും ടെലികാസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. എഡിറ്റ് ചെയ്താണ് പിന്നീട് ചില രംഗങ്ങൾ പുറത്തുവിട്ടത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ചാനലുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നാണ് അതിൽ നിന്ന് തനിക്കു മനസിലായതെന്നും അതിനപ്പുറം എന്താണ് സെൻസറിംഗിലൂടെ ഉദേശിക്കുന്നതെന്ന് അറിയില്ലെന്നും ദീപ്തി ഐപിഎസിനെ മിനി സ്‌ക്രീനിൽ അവതരിപ്പിക്കുന്ന ഗായത്രി വ്യക്തമാക്കി.

ചാനലുകളിൽ സെൽഫ് സെൻസറിങ് ഉണ്ട്, വേറൊരു സംവിധാനം ആവശ്യമില്ല: കിഷോർ സത്യ (നായകൻ കറുത്തമുത്ത് ഏഷ്യാനെറ്റ്)

ഒന്നുരണ്ടു കാര്യങ്ങളിൽ പറഞ്ഞു ഒതുക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല സീരിയലിൽ സെൻസർഷിപ്പ് എന്നാണ് പ്രശസ്ത ടെലിവിഷൻ അവതാരകനും സീരിയൽ നടനുമായ കിഷോർ സത്യ പറയുന്നത്. ഏഷ്യാനെറ്റിലെ കറുത്ത മുത്ത് സീരിയലിലെ ഡോ. ബാലചന്ദ്രൻ എന്ന വേഷമാണ് കിഷോർ സത്യ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിൽ വരെ സെൻസർ എന്ന സമ്പ്രദായം വേണോ വേണ്ടയോ എന്നുള്ള ചർച്ച സജീവമായിയുള്ള സാഹചര്യത്തിൽ ടെലിവിഷൻ സീരിയലുകൾക്ക് സെൻസർ വേണം എന്നുള്ള അഭിപ്രായത്തിൽ യോജിപ്പില്ല എന്നാണ് കിഷോർ സത്യ പറയുന്നത്. അതിനു ചില ഉദാഹരങ്ങൾ കിഷോർ തന്നെ വ്യക്തമാക്കുന്നു അത് പ്രയോഗികമാക്കില്ല എന്നതാണ്.

പല പ്രമുഖ ചാനലുകൾ ഒരു സെൽഫ് സെൻസർ നടത്തിയാണ് സീരിയലുകൾ ടെലികാസ്റ്റ് ചെയ്യുന്നത്. കറുത്ത മുത്ത് എന്ന ഞാൻ അഭിനയിക്കുന്ന സീരിയലിലെ നായിക കറുത്ത പെൺകുട്ടിയാണ്. നായികയുടെ കറുപ്പിനെ വിമർശിക്കുന്ന പാദങ്ങൾ ചാനലുകൾ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇതേ സീരിയലിൽ തന്നെ കറമ്പി എന്ന് വിളിക്കുന്ന രംഗം വരെ ചാനൽ സെൻസർ കമ്മറ്റി പറഞ്ഞു ബീപ് സൗണ്ട് ഇട്ടു മറച്ചു സംപ്രേഷണം ചെയ്താൽ മതിയെന്ന്. ഇങ്ങനെയുള്ള ചരിത്രം സീരിയലുകൾക്ക് ഉണ്ട്. കൃത്യമായ വസ്ത്രം ധരിച്ചുകൊണ്ടാണ് സീരിയലുകൾ എത്തുന്നത്. ഒരു കുടുംബത്തിന് ഒരുമിച്ചിരുന്നു കാണാവുന്ന സീനുകൾ ആണ് സീരിയലുകളിൽ ഉള്ളത് എന്നും കിഷോർ പറയുന്നു.

പല ചാനലുകളും സെൽഫ് സെൻസർ നടത്തുന്നു എന്നാൽ കണ്ടന്റ് അഥവാ കഥാപാരമായ കാര്യങ്ങൾ ആണ്. സെൻസർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ ആത്യന്തികമായ ഉത്തരവാദിത്വം കാണുന്ന പ്രേക്ഷകൻ ആണ്എന്നാണ കിഷോർ സത്യയുടെ അഭിപ്രായം. അമ്മായി അമ്മ പോര് കാണുന്നത് മോശം ആണെങ്കിൽ വേണ്ടത് കാണുന്ന പ്രേക്ഷകരുടെ സെൽഫ് സെൻസറിഗ് ആണ് എന്നും കിഷോർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ടെലിവിഷൻ എന്ന് കേൾക്കുമ്പോൾ നെഞ്ചിൽ കയറി പൊങ്കാല ഇടുന്ന സ്വഭാവം സോഷ്യൽ മീഡിയക്കും ഉണ്ട്. സോഷ്യൽ മീഡിയയിൽ കുറ്റപെടുത്തുന്ന പലരും സീരിയലുകളിലെ എല്ല കഥപാത്രങ്ങളുടെയും സീരിയലിന്റെയും പേര് അറിയാം. അത് ഇവർ ഡെയ്‌ലി കാണുന്നു എന്ന് സമ്മതിക്കാതെ അടുക്കയിൽ നിന്ന് കേട്ടതാണ് എന്ന് പറയും. ഇത് കണ്ടു ഇതിനെ വിമർശിക്കുന്ന ചില ബുദ്ധിജീവികൾ എന്നവകാശപ്പെടുന്നവരാണെന്നും കിഷോർ സത്യ പറയുന്നു. ഒപ്പം തന്നോടൊപ്പം സീരിയലിൽ അഭിനയിച്ചു സിനിമയിൽ എത്തി സീരിയലിനെ പറ്റിയും ടെലിവിഷനേ പറ്റിയും ചാനൽ ചർച്ചകളിൽ ചീത്ത വിളിക്കുന്ന നടിമാർ ഉണ്ടെന്നും അവരുടെ പേര് പറയാൻ താല്പര്യമില്ല എന്നും കിഷോർ സത്യ പ്രതികരിച്ചു. ഇത്തരം കള്ളത്തരം മാറണം പ്രേക്ഷകന്റെയും ഹിപ്പോക്രസി മാറണം. മോശമാണ് എന്ന് പറഞ്ഞു സീരിയലുകൾ കാണാതെ കാണുന്നവർ മാറാതെ നല്ല സീരിയലുകൾ ഉണ്ടാവില്ലെന്നും പറയുന്ന കിഷോർ പല ചാനലുകളിലും നല്ല ക്വാളിറ്റി സീരിയലുകൾ റേറ്റിഗിൽ താഴെ ആണെന്നും പറഞ്ഞു.

സീരിയലിനുള്ള ചീത്തപ്പേര് മാറ്റാൻ സഹായിച്ചേക്കും: നവീൻ അറക്കൽ (പ്രണയം വില്ലൻ ഏഷ്യാനെറ്റ്)

സീരിയലുകൾ പിള്ളേരെ വച്ച് ടോർച്ചർ ചെയ്യുന്നതും, അമ്മായിയമ്മ ഗ്യാസ് ഓണാക്കിവെക്കൽ തുടങ്ങിയ സീരിയൽ ടോർച്ചർ സംവിധാനങ്ങൾ മാറാൻ ചിലപ്പോൾ സെൻസർ സഹായിക്കും എന്നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പ്രണയമെന്ന സീരിയലിലേ വില്ലനും ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിലെ ഈ വർഷത്തെ മികച്ച വില്ലൻ ആയി തിരഞ്ഞെടുക്കപ്പെട്ട നവീൻ അറക്കൽ പറയുന്നത്. സിനിമ ആയാലും സീരിയൽ ആയാലും നല്ലൊരു മെസ്സേജ് പാസ് ചെയ്യാൻ സഹായിക്കണം എന്നാണ് നവീന്റെ അഭിപ്രായം.

ഒപ്പം സീരിയലുകൾ കേൾക്കുന്ന ചീത്ത പേരുകൾ മാറാൻ ചിലപ്പോൾ ഇത് സഹായമാകും എന്ന് പറയുന്ന നവീൻ സെൻസർ പ്രയോഗികമാക്കാൻ സീരിയൽ പ്രവർത്തകരും സഹകരിച്ചു സ്‌ക്രിപ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്താൽ നല്ല കലാമൂല്യമുള്ള സീരിയലുകൾ ഉണ്ടാകും എന്നും നവീൻ വ്യക്തമാക്കി. സിനിമയിലും സീരിയലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നവീൻ കലാ മൂല്യമുള്ള കലകൾ മലയാളത്തിൽ വരണം എന്നാണ് ആഗ്രഹമെന്നും പറഞ്ഞു.

വലിച്ചുനീട്ടൽ ഒഴിവാക്കാൻ സെൻസർഷിപ്പ് വരണം: ആര്യ (സീരിയൽ നടി, ബഡായി ബംഗ്ലാവ്)

സീരിയലുകൾ കാണുന്ന ആളുകളുടെ വ്യക്തി ജീവിതത്തിൽ ബാധിക്കുന്നു എന്നുള്ള കാരണം കൊണ്ടാണ് സീരിയലുകൾക്ക് സെൻസർ വേണം എന്നാണ് എങ്കിൽ അതിനോട് ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യക്ക് യോജിപ്പില്ല.

പേർസണൽ ലൈഫിൽ ഏതു ചെയ്യണം എന്നുള്ളതു സീരിയൽ നോക്കിയിട്ടില്ല പ്രവർത്തിക്കേണ്ടത് ഉള്ളതാണ് ആര്യ ഇതിനു കണ്ടെത്തുന്ന കാരണം. പക്ഷെ ചില സീരിയലുകൾ വലിച്ചു നീട്ടി കാണിക്കുന്ന കാര്യങ്ങൾ പ്രാക്റ്റിക്കൽ ലൈഫിൽ ഒട്ടും നടക്കില്ല. അതിലെ സംഭവങ്ങൾ ബോറടി ആവുമ്പോഴും സെൻസർ എന്നാ സംഭവത്തിൽ നൂറു ശതമാനം യോജിക്കുന്നു എന്നുമാണ് ആര്യ വ്യക്തമാക്കുന്നത്. താൻ അഭിനയിച്ച ചില സീരിയൽ കാണുമ്പോൾ തന്നെ തനിക്കു അത് പലപ്പോഴും ഇത് തോന്നിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലപ്പോഴും തനിക്കു തന്നെ സംശയം വന്നിട്ടുള്ളതിനാൽ അതാണ് സെൻസർഷിപ്പ് വരാൻ കാരണം എങ്കിൽ താൻ അതിനു യോജിക്കുന്നു എന്നും ആര്യ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

സീരിയലുകൾക്കുള്ള ചീത്തപ്പേര് മാറ്റാൻ സഹായകമായാൽ നല്ലത്: ഡിനി ഡാനിയൽ(ചന്ദനമഴയിലെ ദീദി)

സീരിയൽ എന്ന് കേൾക്കുമ്പോൾ ചിലർ പറയുന്ന ചില കുറ്റങ്ങൾ പരിഹരിക്കാനും നല്ല സീരിയലാകുമ്പോൾ വരാനും സെൻസർ സഹായിക്കുകയാണ് എങ്കിൽ സെൻസർഷിപ്പ് സീരിയലുകളിൽ വരുന്നതിനെ യോജിക്കുന്നു എന്നാണ് ഏഷ്യാനെറ്റിലെ ചന്ദനമഴയിലെ ദീദി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിനി ഡാനിയൽ പറയുന്നത്. സീരിയൽ എന്ന് കേൾക്കുമ്പോൾ പൊതുവേ പറുന്നത് അമ്മായിയമ്മ മരുമകൾ പോരും, കുട്ടികൾ സീരിയൽ കണ്ടുവഴി തെറ്റുന്നു എന്നുള്ള ആരോപണവും പരിഹരിക്കാൻ സെൻസർ വന്നാൽ സഹായകം ആകുമെങ്കിൽ അതിനെ അനുകൂലിക്കുന്നു എന്നും ഡിനി വ്യക്തമാക്കി.

വിവേക് ഗോപൻ (നായകൻ പരസ്പ്പരം ഏഷ്യാനെറ്റ്)

സെൻസർ ചെയ്യാനുള്ള കാര്യങ്ങൾ സീരിയലുകളിൽ ഉണ്ടെന്നു തനിക്കു തോന്നിട്ടില്ലെന്നാണ് പരസ്പ്പരം നായകൻ വിവേക് ഗോപൻ അഭിപ്രായപ്പെടുന്നത്. വീട്ടിലെ കുടുംബിനികളെ ഉദ്ദേശിച്ചു ചെയ്യുന്ന സീരിയലുകൾ അത്രയ്ക്ക് ശ്രദ്ധിച്ചാണ് ചെയ്യുന്നത്. അതുകൊണ്ടു സിനിമയെ പോലെ ടെലിവിഷൻ സീരിയലുകൾക്ക് സെൻസർ ആവശ്യമില്ലെന്നാണ് ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളിൽ ഒന്നായ പരസ്പരത്തിലെ ദീപ്തിയുടെ ഭർത്താവായ സൂരാജ് ആയി വേഷമിടുന്ന വിവേക് ഗോപന്റെ അഭിപ്രായം.

ചുണ്ടും ചുണ്ടും ഒരുമിക്കുന്ന കിസ്സ് പോലും സെൻസർ കഴിഞ്ഞു ഇറങ്ങുന്ന സിനിമകളിൽ കാണിക്കുന്നു എന്നാൽ ഇതൊന്നും സീരിയലിൽ കാണിക്കുന്നില്ല അമ്മായി അമ്മ പോരുപോലെയുള്ള കാര്യങ്ങൾ സെൻസർ ചെയ്യാൻ ഉള്ള കാരണമായി തനിക്കു ഇതുവരെ തോന്നിട്ടില്ല. സിനിമയിൽ ഏതു കാണിച്ചാലും അത് സിനിമയല്ലേ എന്ന് പറയുമ്പോൾ സീരിയലിൽ കാണിക്കുന്ന കാര്യങ്ങൾ സീരിയൽ അല്ലെ എന്ന് പറയാൻ പലരും മുതിരുന്നില്ല. ഇതെല്ലം ഒരു കലയാണ് എന്ന് മനസിലാകുകയാണ് വേണ്ടതെന്നാണ് വിവേക് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

നിലവാരമുയർത്താൻ സഹായിക്കും: വരദ (നായികാ പ്രണയം ഏഷ്യാനെറ്റ്)

സീരിയലുകൾക്കു സെൻസർ ഷിപ്പ് എന്നത് ഒരു പരിധിവരെ നല്ലതാണെന്നാണ് ഏഷ്യാനെറ്റിലെ പ്രണയത്തിലെ നായികയായ വരദയുടെ അഭിപ്രപായം. റേറ്റിങ് കൂട്ടാനായി എന്തും കാണിച്ചു കൂട്ടുന്ന അവസ്ഥയിൽ നിന്നും ചിലപ്പോൾ സീരിയലുകളുടെ നിലവാരം ഉയരാൻ ചിപ്പോൾ ഇതുകൊണ്ടു സാധിച്ചേക്കുമെന്നാണ് വരദ പറയുന്നത്. ലോകത്തു ഒരിക്കലും നടക്കാത്തത് എന്ന് പലരും സീരിയലിൽ കണ്ടെത്തുന്ന ക്ലീഷേകൾ മാറ്റാൻ ഒരു പരിധി വരെ ഇത് സഹായിക്കുംമെന്നും വരദ മറുനാടനോട് പറഞ്ഞു.

നടപ്പിലാക്കാൻ സാധിക്കാത്ത കാര്യം: പ്രദീപ് വള്ളിക്കാവ് സീരിയൽ സംവിധായകൻ

സീരിയലിന് സെൻസർ വന്നാൽ അത് പ്രായോഗികമാവുമോ എന്നാ സംശയമാണ് സീരിയൽ സംവിധായകൻ ആയിരുന്ന ഇപ്പോൾ സിനിമയിലേക്ക് കാലുറപ്പിക്കാൻ ശ്രമിക്കുന്ന പ്രദീപ് വള്ളികാവിനുള്ളത്. ഒരു മാസത്തെ സീരിയൽ എപ്പിസോഡുകൾ ഷൂട്ട് ചെയ്യാൻ 15 ദിവസവും എഡിറ്റ്, ഡബ്ബിങ് തുടങ്ങിയ വർക്കുകൾക്ക് ബാക്കി ദിവസവും വേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുമ്പോൾ സീരിയലുകൾ സെൻസർ ചെയ്യാൻ സമയം ഉണ്ടാവുന്ന എന്നതാണ് പ്രദീപ് ചോദിക്കുന്നത്. 40 സീരിയലുകൾ ഇങ്ങനെ എപ്പിസോഡുകൾ കണ്ടു സെൻസർ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിലും സംശയമാണെന്നും അദ്ദേഹം പറയുന്നു. സീരിയൽ സെൻസറിങ് ഒരു മണ്ടത്തരമാണെന്നും പ്രദീപ് വള്ളിക്കാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP