Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ സുധീരൻ; 'നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത് തെറ്റ്, പോകും മുമ്പ് ഔചിത്യം കാണിക്കണമായിരുന്നു'; കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല: കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് മൂർച്ഛകൂട്ടി അടൂർ പ്രകാശിന്റെ ബന്ധുത്വം

ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ സുധീരൻ; 'നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത് തെറ്റ്, പോകും മുമ്പ് ഔചിത്യം കാണിക്കണമായിരുന്നു'; കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല: കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് മൂർച്ഛകൂട്ടി അടൂർ പ്രകാശിന്റെ ബന്ധുത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തും ഏതും വിവാദമാകുന്ന കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ട് മുന്മന്ത്രി അടൂർ പ്രകാശിന്റെയും ബാറുടമാ നേതാവ് ബിജു രമേശിന്റെയും ബന്ധുത്വം. ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. മുൻസർക്കാറിനെ താഴെയിറക്കാൻ കൂട്ടു നിന്ന വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി.

വിവാഹ നിശ്ചയ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് തെറ്റാണെന്ന് സുധീരൻ പറഞ്ഞു. വ്യക്തിപരമായ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നേതാക്കൾ ഔചിത്യം കാണിക്കണമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. യുഡിഎഫ് സർക്കാറിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും മുൻകൈയെടുത്ത് ആളാണ് ബിജു. അങ്ങനെയുള്ള വ്യക്തിയുടെ വിവാഹത്തിന് പോകുമ്പോൾ ഔചിത്യം കണക്കാണക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സ്വകാര്യമായ ചടങ്ങാണ് എങ്കിലും മുൻകരുതൽ ആവശ്യമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ബിജു രമേശിന്റെ മകൾ മേഘയും, മുൻ റവന്യൂമന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിന്റെ മകനുമായ അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അതേസമയം സുധീരന്റെ വിമർശനത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.

ബിജു രമേശിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ പി അനിൽ കുമാർ, ഗണേശ് കുമാർ എംഎൽഎ, ശബരീനാഥ് എംഎൽഎ യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ എന്നിവർ പങ്കെടുത്തിരുന്നു. എൽഡിഎഫിൽ നിന്നും വിഎസും പിണറായി വിജയനും ഒഴികെ എല്ലാ നേതാക്കളും പങ്കെടുക്കുകയുണ്ടായി.

അതേസമയം വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നത് വിവാദമാകുമെന്നതിൽ രണ്ട് നേതാക്കളും മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് എത്തിയത്. മാദ്ധ്യമങ്ങളെല്ലാം പോയ ശേഷമായിരുന്നു ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് എത്തിയത്. ക്യാമറ കണ്ണുകളെ വെട്ടിച്ച് നേതാക്കൾ എത്തിയത്. ഇക്കാര്യം ഇന്നലെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എത്തിയിരുന്നില്ല. അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.

സംഭവത്തിൽ സുധീരൻ പരസ്യമായി എതിർപ്പുയർത്തിയതോടെ കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന് പുതിയ ആയുധമായി അടൂർ പ്രകാശിന്റെ പുതിയ ബന്ധുത്വം മാറുകയാണ്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ തങ്ങൾക്കെതിരെ സുധീരൻ തിരിഞ്ഞതിൽ ഇരുവർക്കും കടുത്ത അമർഷമുണ്ട്. അടൂർ പ്രകാശും ഈ വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പോയതിൽ മാണിക്കും കടുത്ത അമർഷമുണ്ട്. മാണി ആരോപിച്ച ബാർകോഴയുടെ സൂത്രധാരന്മാർ ആരെന്ന് തെളിയിക്കുന്നതാണ് നേതാക്കൾ വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതിലൂടെ വ്യക്തമായതെന്നാണ് കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിലും അടക്കം പറച്ചിൽ.

വ്യാഴാഴ്‌ച്ച തിരുവനന്തപുരത്ത് കഴക്കൂട്ടം അൽസാജിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. പന്ത്രണ്ട് മണിക്കായിരുന്നു മുഹൂർത്തം. ഈ സമയത്തൊന്നും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വന്നിരുന്നില്ല. എന്നാൽ അതിഥികളൊക്കെ പോയെന്ന് ഉറപ്പായ ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേദിയിലെത്തി അടൂർ പ്രകാശിന്റെ മകനേയും ബിജു രമേശിന്റെ മകളേയും ആശിർവദിച്ചു. പുറത്ത് ആരും അറിയാതിരിക്കാനായിരുന്നു ഇത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചടങ്ങിനെത്തിയില്ലെന്ന വാർത്തയുമെത്തി.

കല്ല്യാണ നിശ്ചയ വേദിയിൽ ആളുകളെല്ലാം പോയ ശേഷം രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എത്തിയെന്ന് ഉറപ്പിച്ചു. ഇതിന് ശേഷം ബിജു രമേശ് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയുമുണ്ടായി. ഫേസ്‌ബുക്ക് പോസ്റ്റ് വന്നതോടെ കെഎം മാണിയുടെ ശ്രദ്ധയിലും ഇതു പെട്ടിരുന്നു. ആരും അറിയാതെ ഇരുവരും പോയത് തന്നെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് മാണിയുടെ പക്ഷം. കോൺഗ്രസിലെ എല്ലാ നേതാക്കളും ബിജു രമേശുമായി അവിഹിതത്തിലാണെന്ന ആരോപണമാണ് മാണി ഉയർത്തുന്നത്. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ഒഴിച്ചു കൂടാനാവാത്ത ചടങ്ങായി ഇതിനെ കണ്ടു.

മന്ത്രിസഭയിലെ സഹപ്രവർത്തകനായിരുന്നു അടൂർ പ്രകാശ്. എന്നാൽ യുഡിഎഫിന്റെ തുടർ ഭരണ മോഹം അട്ടിമറിച്ച ബാർ കോഴയിലെ ബന്ധുത്വം ഉറപ്പിക്കാൻ എന്ത് ന്യായത്തിന്റെ പേരിൽ പോയതായാലും ശരിയല്ലെന്ന് മാണി ഉറച്ചു വിശ്വസിക്കുന്നു. മാണിയുടെ അതേവാദവമാണ് ഇപ്പോൾ സുധീരനും ഉയർത്തുന്നത്. തീർത്തും ഒരു ഉത്സവാന്തരീക്ഷത്തിലാണ് വ്യവസായി ബിജു രമേശിന്റെ മകളും മുൻ റവന്യു മന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിന്റെ മകൻ അജയ് കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഒന്നിന് പുറകെ ഒന്നായി എത്തിയ രാഷ്ട്രീയ സാമൂഹിക സാംസാരിക നായകരെ സ്വീകരിക്കുതിനായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുത്. ചടങ്ങ് ക്യാമറയിൽ പകർത്തുതിനായി മാത്രം അനേകം ക്യാമറാമാൻ മാരെ സജ്ജമാക്കിയിരുന്നു.

തനത് കേരളീയ ശൈലിയിലെ ഇളനീർ മുതൽ വിവിധ ഇനം പാനീയങ്ങൾ നൽകിയാണ്് അതിഥികളെ സ്വീകരിച്ചത്. കൃത്യം 11.30 കഴിഞ്ഞപ്പോൾ വരനും കൂട്ടരും വേദിയിലെത്തി. വധൂ വരന്മാരെ താലപ്പൊലിയുടെ അകമ്പടിയോടാണ് വേദിയിലേക്ക് സ്വീകരിച്ചത്.പ്രാർത്ഥനയ്ക്ക് ശേഷമാരംഭിച്ച വിവാഹ നിശ്ചയ ചടങ്ങിൽ ചടങ്ങിൽ ഇരുവരുടേയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുതാണ് ആദ്യം നടന്നത്. വേദിയിൽ പ്രതിശ്രുത വധു വരന്മാർക്കൊപ്പമാണ് വേദിയിൽ ബന്ധുക്കളുടെ സ്ഥാനം. വധു മേഘയുടെ അടുത്തായി അച്ഛൻ ബിജു രമേശും അമ്മയും സഹോദരിയും നിന്നപ്പോൾ വരൻ അജയുടെ അടുത്തായി അച്ഛൻ അടൂർ പ്രകാശും ഭാര്യയും ഇവരുടെ മൂത്ത മകനും കുടുംബവും, അടൂർ പ്രകാശിന്റെ മകളും ഭർത്താവുമാണ് വേദിയിലുണ്ടായിരുന്നത്. തുടർന്ന് ജാതകം കൈമാറുന്നതിനായി ബിജു രമേശും അടൂർ പ്രകാശും മുഖാമുഖം ഇരുന്ന ശേഷം ജാതകം കൊടുക്കുന്നതും സ്വീകരിക്കുന്നതുമായി സദസ്സിനെ അറിയിച്ചു. ശേഷം ജാതകം കൈമാറുകയും ചടങ്ങിന് ഏവരുടേയും അനുവാദം വാങ്ങിയ ശേഷം ബിജു രമേശ് മകൾക്കും അടൂർ പ്രകാശ് മകൻ അജയ്ക്കും വിവാഹ നിശ്ചയത്തിനുള്ള മോതിരങ്ങൾ കൈമാറി. തുടർന്ന് ഇരുവരും മോതിരം മാറി.

ഡിസംബർ 4ന് വൈകുന്നേരം 6.30നും 7 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുന്നത്. മന്ത്രിമാർ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP