Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകവിപണിയെ പിടിച്ചുകുലുക്കുന്ന ഹിതപരിശോധനയിലേക്ക് ബ്രിട്ടൻ; ജയിക്കുന്നത് ബ്രക്‌സിറ്റോ റീമെയ്‌നോ എന്ന് നോക്കി ലോകരാജ്യങ്ങൾ; ഇംഗ്ലീഷുകാർ യൂറോപ്യൻ യൂണിയൻ വിടുമോ എന്ന് നാളെയറിയാം

ലോകവിപണിയെ പിടിച്ചുകുലുക്കുന്ന ഹിതപരിശോധനയിലേക്ക് ബ്രിട്ടൻ; ജയിക്കുന്നത് ബ്രക്‌സിറ്റോ റീമെയ്‌നോ എന്ന് നോക്കി ലോകരാജ്യങ്ങൾ; ഇംഗ്ലീഷുകാർ യൂറോപ്യൻ യൂണിയൻ വിടുമോ എന്ന് നാളെയറിയാം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രക്‌സിറ്റോ അതോ റീമെയ്‌നോ. ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും ഭാവിയിൽ ഏറ്റവും നിർണായകമായ വോട്ടെടുപ്പിന് ബ്രിട്ടീഷ് ജനത ഇന്നിറങ്ങുമ്പോൾ ഒരു രാജ്യത്തെ തിരഞ്ഞെടുപ്പിനെക്കാളും പ്രാധാന്യത്തോടെ കാതുകൂർപ്പിച്ച് ലോകം. ബ്രിട്ടന്റെ സാമ്പത്തികരംഗത്തു മാത്രമല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേയും സമ്പദ് വ്യവസ്ഥയിൽ ബ്രിട്ടനിൽ ഇന്നു നടക്കുന്ന ഹിതപരിശോധന നിർണായക മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പ്. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിധിയെഴുത്ത് യൂറോപ്യൻ മേഖലയിലെ രാജ്യങ്ങളിലെല്ലാം ചലനങ്ങളുണ്ടാക്കും.

യൂറോയുടേയും പൗണ്ടിന്റെയും മൂല്യത്തിലും ഈ റഫറണ്ടത്തിന്റെ ഫലം ശക്തമായി പ്രതിഫലിക്കുമെന്നുറപ്പ്. ഇതിന്റെ തുടർച്ചയായി ലോകത്താകമാനം ഓഹരിവിപണികളിൽ വൻ ചലനമുണ്ടാകും. ഇതുകൊണ്ടെല്ലാം നിരവധി ലോകരാജ്യങ്ങളുടെ സാമ്പത്തികരംഗത്ത് നിർണായക ചലനങ്ങളുണ്ടാക്കും ഇന്നത്തെ ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്ത്. ഇംഗഌഷുകാർ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചാൽ നിരവധി വിദേശ കറൻസികളുടെ മൂല്യം പൊളിച്ചെഴുതുന്ന വൻ സാമ്പത്തിക ഭൂകമ്പമാകും ഉണ്ടാവുക.

ഇന്നാണ് ഹിതപരിശോധനയെങ്കിലും എല്ലാ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനിൽ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സർവേയിൽ ബ്രിട്ടൻ യൂണിയനിൽ തുടരണമെന്ന പക്ഷക്കാരായ റീമെയ്‌നും വിടണമെന്ന പക്ഷക്കാരയ ബ്രക്‌സിറ്റും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കാരണം യൂറോപ്പുമായും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിർണയിക്കുക ഇന്ന് നടക്കുന്ന ഹിതപരിശോധനയാണ്. ബ്രിട്ടനിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കും ഈ വിധിയെഴുത്ത് ഏറെ നിർണായകമാണ്. ബ്രക്‌സിറ്റ് വാദത്തിനാണ് അവർക്കിടയിൽ മുൻതൂക്കം.

യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദത്തിന് (ബ്രെക്‌സിറ്റ്-ബ്രിട്ടീഷ് എക്‌സിറ്റ്) ദിവസങ്ങൾക്കു മുമ്പുവരെ നേരിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായ പ്രതിരോധശ്രമം ബലാബലം ഇപ്പോൾ തുല്യനിലയിലെത്തിച്ചെന്നാണു വിലയിരുത്തൽ. അതിസമ്പന്നമായിരുന്ന ബ്രിട്ടൻ 2005ൽ യൂറോപ്യൻ യൂണിയനിൽ അംഗമായതു മുതൽ ദുർബലമായെന്നും സ്വതന്ത്രമായ നിലനിൽപാണു രാജ്യത്തിനു മെച്ചമെന്നുമാണ് ഇവരുടെ വാദം. യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു പോകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും തൊഴിലവസരങ്ങളും ആരോഗ്യമടക്കം സേവനമേഖലയുടെ സാമ്പത്തികവിഹിതവും കുറയാൻ ഇടവരുത്തുമെന്നുമാണ് തുടരണം (റിമെയ്ൻ) വോട്ടിനു നിലപാടെടുക്കുന്നവരുടെ വാദം.

പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, പ്രതിപക്ഷ നേതാവ് ജെറിമി കോർബിൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ റിമെയ്ൻ വോട്ടിനു വേണ്ടി വാദിക്കുന്നവരാണ്. മുൻ മേയർ ബോറിസ് ജോൺസൻ, നിജൽ ഫാറേജ് തുടങ്ങിയവർ 'നമ്മുടെ രാജ്യത്തിന്റെ ശക്തിയിൽ വിശ്വസിക്കുക' എന്ന പ്രചാരണവുമായി ബ്രെക്‌സിറ്റ് പക്ഷത്താണ്. ഇന്നു ബ്രിട്ടന്റെ സ്വാതന്ത്ര്യദിനമാകുമെന്നാണ് ബോറിസ് ജോൺസന്റെ പ്രഖ്യാപനം.

ബ്രക്‌സിറ്റിന് അനുകൂലമായി നിരവധി ഘടകങ്ങൾ

യൂറോപ്യൻ യൂണിയന്റെ കരിനിയമങ്ങളിൽ നിന്നും സ്വതന്ത്രമാകുന്നതോടെ ബ്രിട്ടന് സ്വന്തം വിധി നിർണയിക്കുന്നതിനുള്ള പരമാധികാരം ലഭിക്കുമെന്നാണ് ബ്രെക്സിറ്റുകാർ വാദിക്കുന്നത്.  ഒരു പരമാധികാര രാജ്യമെന്ന സ്ഥാനം തിരിച്ച് ലഭിക്കുകയും ചെയ്യും. നിലവിൽ ബ്രിട്ടനെ നിയന്ത്രിക്കുന്ന 60 ശതമാനം നിയമങ്ങളും യൂറോപ്യൻ യൂണിയനിൽ നിന്നാണുണ്ടാകുന്നതെന്നാണ് കോമൺസ് ലൈബ്രറി പറയുന്നത്. ബ്രെക്സിറ്റിലൂടെ ഇതിൽ വിപ്ലവകരമായ മാറ്റം വരും. യൂണിയനിൽ നിന്നും സ്വതന്ത്രമാകുന്നതോടെ മറ്റ് ലോകരാജ്യങ്ങളുമായി ബ്രിട്ടന് തങ്ങളുടേതായ വ്യാപാരക്കരാറുകൾ യഥേഷ്ടം ഉണ്ടാക്കാനാവും. നിലവിൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും അവിടങ്ങളിലേക്ക് നടത്തുന്ന കയറ്റുമതിയേക്കാൾ വർഷം തോറും 89 ബില്യൺ പൗണ്ടിന്റെ ഇറക്കുമതിയാണ് ബ്രിട്ടൻ നടത്തേണ്ടി വരുന്നത്.

യൂണിയൻ വിട്ടാൽ ബ്രിട്ടന് യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട തൊഴിലുകൾ നഷ്ടമാകുമെന്നാണ് റിമെയിൻ കാംപയിൻകാർ പറയുന്നത്. എന്നാൽ അതിൽ യാഥാർത്ഥ്യമില്ലെന്നാണ് മറുവാദം. അതായത് നിലവിൽ യൂറോപ്യൻ യൂണിയൻ അംഗത്വവുമായി ബന്ധപ്പെട്ട് 3.3 മില്യൺ ബ്രിട്ടീഷ് ജോലികളാണുള്ളത്. എന്നാൽ അതേ സമയം ബ്രിട്ടനുമായുള്ള വ്യപാരവുമായി ബന്ധപ്പെട്ട 5 മില്യണിലധികം ജോലികൾ ഭൂഖണ്ഡത്തിലുണ്ടെന്നാണ് റിപ്പോർട്ട്. 

യൂറോപ്യൻ യൂണിയനിൽ നിന്ന് തിരിച്ച് കിട്ടുന്നതിനേക്കാൾ ബില്യൺ കണക്കിന് പൗണ്ട് ബ്രസൽസിന് ബ്രിട്ടൻ നൽകേണ്ടി വരുന്നുണ്ട്. യൂണിയൻ ബന്ധം ഉപേക്ഷിച്ചാൽ അത് രാജ്യത്തിന് ലാഭിക്കാനും നേട്ടമുണ്ടാക്കാനും സാധിക്കും.അന്തരാഷ്ട്ര സഹായത്തിനായി മാത്രം യൂണിയനിലേക്ക് ബ്രിട്ടനിൽ നിന്നും ഒരു ബില്യൺ പൗണ്ട് പോകുന്നുണ്ട്.

അതിർത്തി നിയന്ത്രണം ഫലപ്രദമാകും

യൂണിയൻ രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള സ്വതന്ത്ര സഞ്ചാര നിയമങ്ങൾ പ്രകാരം യൂണിയനിലെ ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും ബ്രിട്ടനടക്കമുള്ള മറ്റേത് രാജ്യത്തും ഇപ്പോൾ യഥേഷ്ടം കടന്നുചെല്ലാം തൽഫലമായി യുകെയിൽ മൂന്ന് മില്യണോളം യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഈസ്റ്റേൺ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ കൂട്ടിച്ചേർത്ത് യൂണിയൻ വികസിക്കുന്നതിന് മുമ്പുള്ള സമയമായ 2004നേക്കാൾ ഇരട്ടിയാണിത്.

കിഴക്കൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് കൂടുതൽ കുടിയേറ്റക്കാർ നിയന്ത്രണമില്ലാതെ എത്തിച്ചേരുന്ന പ്രതിസന്ധി രൂക്ഷമാണ്. ഇതൊഴിവാക്കിയേ തീരൂ എന്ന് ബ്രെക്‌സിറ്റുകാർ വാദിക്കുന്നു. ഏത് യൂറോപ്യൻ യൂണിയൻ പൗരനെയും അയാളുടെ കഴിവുകൾ കണക്കാക്കാതെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിണമെന്ന നിലയും മാറും. ഇപ്പോഴത്തെ സ്ഥിതി മൂലം ഉയർന്ന യോഗ്യതകളും വിദ്യാഭ്യാസവുമുള്ള പ്രഫഷണലുകളെ കോമൺവെൽത്ത് രാജ്യങ്ങൾ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിനുള്ള വർക്ക് പെർമിറ്റ് ലഭിക്കുന്നില്ല.

എന്നാൽ ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന പോയിന്റ് അധിഷ്ഠിത സിസ്റ്റത്തിലൂടെ പൗരത്വത്തിനുപരി കഴിവിനനുസൃതമായി യുകെയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും. ഇതിനൊപ്പം യുകെയിലെ പാർലിമെന്റിന്റെ അധികാരങ്ങളിൽ യൂറോപ്യൻ യൂണിയൻ ജഡ്ജിമാരുടെ ഇടപെടൽ തടയാനുമാകും. ഇവിടുത്തെ ബിയറിന്റെ വില മുതൽ തീവ്രവാദികളെ നാട് കടത്തുന്ന വിഷയത്തിൽ വരെ യൂണിയൻ ഇടപെടലുണ്ടാകുന്നത് ബ്രിട്ടന് തലവേദനയായിരുന്നു.

വിദേശ ക്രിമിനലുകൾ കുറയും; തീവ്രവാദവും

യൂണിയൻ നിയമപ്രകാരമുള്ള റൈറ്റ് ടു ഫ്രീ മൂവ്മെന്റിന്റെ ബലത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ള കൊലപാതകികൾ, സ്ത്രീ പീഡനക്കാർ, മയക്കുമരുന്ന് കച്ചവടക്കാർ തുടങ്ങിയ ക്രിമിനലുകൾ ബ്രിട്ടനിൽ യഥേഷ്ടം വിഹരിക്കുന്ന അവസ്ഥയയുണ്ട്. കഴിഞ്ഞ ഒരു ശതാബ്ദമായി ഇത് ബ്രിട്ടീഷുകാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ബ്രിട്ടീഷ് ജയിലുകളിൽ 10,000 വിദേശ തടവുകാരുണ്ടെന്നാണ് ലേബർ നയിച്ച കോമൺസ് അഫയേർസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

ഈ നിലയ്ക്ക് ബ്രെക്‌സിറ്റ് പരിഹാരമാകും. യുകെയുടെ നിയമമനുസരിച്ച് ഇവിടുത്തെ സമാധാന ജീവിതത്തിന് ഭീഷണിയായിത്തീരുന്ന ആരെയും പുറത്ത് നിർത്താം. എന്നാൽ യൂറോപ്യൻ യൂണിയൻ നിയമപ്രകാരം അതു പറ്റില്ല. ഇത് ദുരുപയോഗം ചെയ്തുകൊടും കുറ്റവാളികൾ പോലും ബ്രിട്ടനിലെത്തുന്നു. ഇതോടൊപ്പം തീവ്രവാദത്തിനും ശമനമുണ്ടാകും. യൂണിയന്റെ തുറന്ന അതിർത്തികൾ മുതലെടുത്ത് തീവ്രവാദികൾ ഇവിടേക്ക് കടന്ന് വരുന്നുണ്ടെന്നും ഭൂഖണ്ഡത്തിൻ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും യൂറോപ്യൻ യൂണിയന്റെ ഫ്രന്റക്സ് ബോർഡർ സെക്യൂരിറ്റി മുന്നറിയിപ്പേകിയിരുന്നു. കഴിഞ്ഞ വർഷം പാരീസിലുണ്ടായ ആക്രമത്തിനെത്തിയ രണ്ടു ജിഹാദികൾ യൂണിയന്റെ ഈ തുറന്ന അതിർത്തി സംവിധാനം മുതലെടുത്താണിവിടെ എത്തിയിരുന്നത്. ഐസിസ് പരിശീലനം ലഭിച്ച 5000ത്തോളം ജിഹാദികൾ യൂറോപ്പിലേക്ക് എളുപ്പത്തിൽ കടന്ന് വരാനൊരുങ്ങുന്നുണ്ടെന്ന് യൂറോപോളിന്റെ ബ്രിട്ടീഷ് തലവനും മുന്നറിയിപ്പേകിയിരുന്നു. ഇതിനെല്ലാം ബ്രിക്‌സെറ്റ് പഹിരാഹമാകും.

തുർക്കി കൂടി എത്തിയാൽ സ്ഥിതി വഷളാകും

തുർക്കി യൂണിയനിൽ ചേർന്നാൽ 77 മില്യൺ പേർ കൂടി യൂറോപ്യൻ യൂണിയനിലേക്ക് ജോലി തേടിയെത്താനും കുടിയേറാനും വഴിയൊരുങ്ങും. ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ 21 വർഷത്തിനിടെ യൂണിയനിൽ ഉണ്ടായ വൻ അഴിമതി. ഇക്കാര്യം കഴിഞ്ഞ വർഷം യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് തന്നെ അംഗീകരിച്ചിരുന്നു. മില്യൺ കണക്കിന് പണം യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക നിയമങ്ങൾ ലംഘിച്ചാണ് ചെലവഴിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം പല ഘടകങ്ങളാലും സാമ്പത്തിക വളർച്ച മുരടിപ്പിലുമാണ്. ബിസിനസുകൾ ചുവപ്പ് നാടയിൽ ബന്ധിക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കാനും പൊതു സർവീസുകളെ സംരക്ഷിക്കാനും ബ്രക്‌സിറ്റ് വരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽ 1.3 മില്യൺ പേരാണ് അഭയാർത്ഥിത്വം തേടിയത്. അഭയാർത്ഥി പ്രവാഹം തടയാനും ബ്രക്‌സിറ്റ് തന്നെ വേണ്ടിവരും. യൂണിയനോട് യോജിക്കാൻ പറ്റാത്ത മറ്റൊരു കാര്യം ഫാമിങ് ബജറ്റ് തട്ടിപ്പാണ്. ഫാം സബ്‌സിഡി സിസ്റ്റമനുസരിച്ചുള്ള ആനുകൂല്യങ്ങൾ കർഷകർക്കല്ലാതെ ധനികരായ ഭൂവുടമകൾക്കാണ് ലഭിക്കുന്നതെന്നും ആരോപണമുണ്ട്. കടുത്ത പ്രകാശമുള്ള ബൾബുകൾ ഉപയോഗിക്കുന്നത് യൂണിയൻ നിരോധിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം ഉണ്ടായിരുന്നു. അതുപോലെ വാറ്റിനെ സംബന്ധിച്ച യൂണിയൻ കരിനിയമത്തിനെതിരെയും വ്യാപക വിമർശനം ഉണ്ടായി.

യൂണിയൻ നിയമം ഇവിടുത്തെ മത്സ്യബന്ധ വ്യവസായത്തെ തകർക്കുന്നതായാണ് മറ്റൊരു പരാതി. 1975ൽ ബ്രിട്ടനിൽ 12,000 മീൻപിടിത്തക്കാർ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അവർ കുറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഓരോ രാജ്യത്തിനും കരയിൽ നിന്നും 200 മൈൽ ദുരം എക്സ്‌ക്ലൂസിവ് എക്കണോമിക് സോൺ ആണ്. എന്നാൽ യൂണിന്റെ കോൺ ഫിഷറീസ് പോളിസി അനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും ഒരൊററ സോണാണുള്ളത്. ഇത് മീൻപിടിത്തക്കാർക്ക് സാധ്യത പരിമിതപ്പെടുത്തുന്നതായാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP