Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് അപ്രതീക്ഷിത മുൻതൂക്കം; രാജഗോപാൽ തോറ്റാലും കുമ്മനം ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ആർഎസ്എസ്; ഈസി വാക്കോവർ പ്രതീക്ഷിച്ച മുരളീധരന് ആശങ്ക

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് അപ്രതീക്ഷിത മുൻതൂക്കം; രാജഗോപാൽ തോറ്റാലും കുമ്മനം ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ആർഎസ്എസ്; ഈസി വാക്കോവർ പ്രതീക്ഷിച്ച മുരളീധരന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 1987ലായിരുന്നു കുമ്മനം രാജശേഖരന്റെ ആദ്യ തെരഞ്ഞെടുപ്പ് അങ്കം. അതിന് മുമ്പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹൈന്ദവ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ നിലയ്ക്കൽ സമര നായകനെന്ന പരിവേഷവുമായെത്തിയ കുമ്മനം തിരുവനന്തപുരത്ത് രണ്ടാമത് എത്തി. കുമ്മനത്തിന് ജനങ്ങളെ അടുപ്പിക്കാൻ കഴിയുമെന്ന് അന്നേ ഏവരും തിരിച്ചറിഞ്ഞു. പിന്നെ നീണ്ട 29 കൊല്ലം ആരെല്ലാം സമ്മർദ്ദം ചെലുത്തിയിട്ടും കുമ്മനം വഴങ്ങിയില്ല. ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല. ബിജെപിക്കാരാനാവാനുള്ള താൽപ്പര്യക്കുറവായി അത് വിലയിരുത്തപ്പെട്ടു. ഇതിനിടെയിൽ ഏവരേയും ഞെട്ടിച്ച് 2016ൽ കുമ്മനം ബിജെപിയുടെ അമരക്കാരനായി. പിന്നെ സ്ഥാനാർത്ഥിക്കുപ്പായവും.

കേരളത്തിലെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും കുമ്മനം മത്സരിക്കട്ടേയെന്നായിരുന്നു ആർഎസ്എസ് നിലപാട്. നേമത്തിനായിരുന്നു പ്രഥമ പരിഗണന. എന്നാൽ രാജഗോപാലിനെ വേദനപ്പിക്കാൻ കുമ്മനം തയ്യാറായില്ല. ആറന്മുളയിൽ മത്സരിക്കാനായി നിർദ്ദേശം. എന്നാൽ പറ്റില്ലെന്നായിരുന്നു മറുപടി. അതിന് കുമ്മനം നൽകിയ വിശദീകരണം ഏവരേയും ഞെട്ടിച്ചു. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് സമര നായകനായി. ആ സമരം വിജയിക്കുകയും ചെയ്തു. അവിടെ രാഷ്ട്രീയത്തിന് അതീതമായ ബന്ധമുണ്ട്. ഇതെല്ലാം ഉണ്ടാക്കിയെടുത്തത് തെരഞ്ഞെടുപ്പ് നേട്ടത്തിനാണെന്ന വിലയിരുത്തലുകൾ ഉയരും. ഇത് പരിസ്ഥിതിയോട് താൻ കാട്ടിയ ആത്മാർത്ഥമായ സമീപനത്തെ ചോദ്യം ചെയ്യുന്നതാകും. അതുകൊണ്ട് തന്നെ എത്ര ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞാലും ആറന്മുളയിൽ ഇല്ലെന്ന് കുമ്മനം തീർത്തു പറഞ്ഞു.

ഇതോടെ തിരുവനന്തപുരത്തേക്കും വട്ടിയൂർക്കാവിലേക്കുമായി ആർഎസ്എസ് നോട്ടം. ഇതിൽ തീരെ വിജയസാധ്യത കാണാത്ത എന്നാൽ ബെജിപിയക്ക് സംഘടനാ സംവിധാനം ഏറെയുള്ള വട്ടിയൂർക്കാവ് കുമ്മനം തെരഞ്ഞെടുത്തു. കെ മുരളീധരനോട് തോൽക്കാൻ ബിജെപി അധ്യക്ഷൻ വട്ടിയൂർക്കാവിൽ പോകുന്നതിനെ പലരും എതിർത്തു. മത്സരിക്കാതെ മാറി നിന്ന് പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ കുമ്മനത്തിന് നിർദ്ദേശമെത്തി. പക്ഷേ ഉറച്ച മനസ്സുമായി വട്ടിയൂർക്കാവിൽ കുമ്മനമെത്തി. ആദ്യ ഘട്ടപ്രചാരണം പൂർത്തിയാകുമ്പോൾ ആർഎസ്എസിന്റെ സംഘടനാ കരുത്തിൽ പ്രചരണത്തിൽ ബഹുദൂരം മുന്നിലായി കുമ്മനം. പ്രചരണത്തിരക്കിനിടയിൽ പലപ്പോഴും പാർട്ടി അധ്യക്ഷന്റെ ചുമതലയുമായി ഡൽഹിയിലും കേരളത്തിലും ഓടി നടക്കേണ്ടിയും വന്നു. എന്നിട്ടും കുമ്മനം പ്രചരണത്തിൽ മുന്നിലെത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ മുരളീധരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ നവംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുപോലുമോ കുമ്മനം രാജശേഖരൻ എന്നപേര് കുമ്മനത്തുപോലും ചർച്ചചെയ്യപ്പെട്ടു കാണില്ല. എറണാകുളം കലൂരിലെ പാവകുളം ക്ഷേത്രവളപ്പിലെ വി.എച്ച്.പി. വക ഒറ്റമുറി വീട്ടിലോ കഴിഞ്ഞ കുമ്മനം ഇന്ന് പ്രചരണച്ചൂടിൽ നിറപുഞ്ചിരിയോടെ മുന്നേറുകയാണ്. സംസ്ഥാനത്തെ മുതിർന്ന പ്രചാരകൻ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആർഎസ്എസ്. നേമത്ത് രാജഗോപാലിന് ഉള്ളതിനേക്കാൾ വിജയ സാധ്യത കുമ്മനത്തിന് ഉണ്ടെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. തിരുവനന്തപുരത്തെ സംഘടനാ സംവിധാനത്തിന്റെ പകുതി വട്ടിയൂർക്കാവിൽ കുമ്മനത്തെ വിജയിപ്പിക്കാനായി സജീവമായുണ്ട്. ഇത് മുരളീധരനും തിരിച്ചറിയുന്നു. അടുത്ത രണ്ട് ഘട്ടത്തിലും കുമ്മനത്തെ മറികടക്കാൻ വ്യത്യസ്തമായ പ്രചരണത്തിനാണ് മുരളീധരൻ തയ്യാറെടുക്കുന്നത്.

കെ. കരുണാകരൻ എന്ന രാഷ്ട്രീയനായകന്റെ മകനെന്ന മേൽവിലാസത്തിൽനിന്ന് കെ. മുരളീധരൻ പുറത്തുകടന്നിട്ട് കാലങ്ങളായി. കെപിസിസി. പ്രസിഡന്റും മന്ത്രിയും എംപി. യുമൊക്കെയായി സ്വന്തമായ അഡ്രസുണ്ടാക്കി. വട്ടിയൂർക്കാവിന്റെ സ്വന്തം എംഎ‍ൽഎ. എന്ന സൽപ്പേരിലഭിമാനിക്കാനാണ് മുരളീധരൻ ഇന്ന് ആ്ഗ്രഹിക്കുന്നത്. നല്ലൊരു എംഎൽഎ എന്ന പേരുമുണ്ടാക്കി. ഇതിനിടെയിലാണ് വട്ടിയൂർക്കാവിലേക്കുള്ള കുമ്മനത്തിന്റെ കടന്നുവരവ്. കഴിഞ്ഞതവണ 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ മുരളീധരൻ മലർത്തിയടിച്ചത്. മണ്ഡലത്തിന്റെ ഇടതുപക്ഷ സ്വഭാവം എടുത്തുപറയണം. 1980നുശേഷം വട്ടിയൂർക്കാവിന്റെ പഴയരൂപമായ തിരുവനന്തപുരം നോർത്തിൽ അഞ്ചുതവണ ജയിച്ചത് ഇടതുമുന്നണിയാണ്. ഈ മണ്ഡലമാണ് വ്യക്തിപ്രഭാവത്തിൽ മുരളി കൈയടക്കിയത്.

ഇക്കുറി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് സിപിഐ(എം). സംസ്ഥാന കമ്മിറ്റി അംഗവും മുൻ രാജ്യസഭാംഗവുമായ ടി.എൻ. സീമയാണ്. സംഘടനാ തലത്തിലെ പ്രവർത്തനം പരിശോധിച്ചാൽ ബിജെപിക്ക് പിന്നിലാണ് ഇടതുപക്ഷം. ടിഎൻ സീമയ്ക്കായുള്ള വോട്ട് പിടിത്തം അത്രയും സജീവം. അതു തന്നെയാണ് ത്രികോണചൂട് കൂട്ടുന്നത്. ഇവിടെ ആരേയും തോൽപ്പിക്കാൻ വേണ്ടി ആരും വോട്ട് മറിക്കില്ല. അതുകൊണ്ട് തന്നെ ജനകീയരിൽ മുമ്പൻ തന്നെയാണ് എംഎൽഎയായി മാറു, തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലുള്ള കോർപ്പറേഷൻ വാർഡുകളിൽ 38,595 വോട്ടുകളുമായി ഒന്നാമതെത്തിയത് ഇടതുമുന്നണിയാണ്. 32,864 വോട്ടുമായി ബിജെപി. രണ്ടാമതെത്തി. 29,434 വോട്ടുകളാണ് യു.ഡി.എഫ്. നേടിയത്.

മതന്യൂനപക്ഷങ്ങൾ താരതമ്യേന കുറവുള്ള മണ്ഡലമാണിത്. ഭൂരിപക്ഷ സമുദായങ്ങൾ 80 ശതമാനത്തിനു മുകളിൽവരും. സാമുദായിക സമവാക്യങ്ങൾ ജനവിധിയെ സ്വാധീനിച്ചാൽ കണക്കുകൾ വീണ്ടും മാറും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിനായിരുന്നു ഇവിടെ ഭൂരിപക്ഷം. 43,589 വോട്ടാണ് ബിജെപി അന്ന് നേടിയത്. അത്രയും വോട്ടുകൾ കുമ്മനത്തിനായി ഉറപ്പാക്കാനാണ് ബിജെപി പാടുപെടുന്നത്. 2926 വോട്ടിന്റെ മുൻതൂക്കം നിലനിർത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ ലോക്‌സഭയും തദ്ദേശമൊന്നും കാര്യമാക്കേണ്ടെന്നാണ് മുരളീധരന്റെ പക്ഷം. വികസന നായകനെന്ന പ്രതിച്ഛായയിൽ ജയിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അപ്പോഴും കുമ്മനത്തേയും സീമയേയും ശക്തി കുറഞ്ഞ എതിരാളികളായി കാണുന്നുമില്ല.

സ്ത്രീവോട്ടർമാരുടെ അനുകൂലതയിൽ വിജയമാണ് സീമയുടെ ലക്ഷ്യം. വട്ടിയൂർക്കാവിനെ വീണ്ടും ചുവപ്പിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്ന് സീമ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കുമ്മനം ക്യാമ്പിൽ തന്നെയാണ് കൂടുതൽ ആത്മവിശ്വാസം. പിപി മുകുന്ദനെ ബിജെപിയിൽ തിരിച്ചെടുത്തതോടെ എല്ലാ പ്രശ്‌നവും തീർന്നുവെന്ന് ആർഎസ്എസും കരുതുന്നു. ബിജെപിയിലെ ഒരുവിഭാഗം എതിർത്തിട്ടും മുകുന്ദനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത് കുമ്മനത്തിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. അതുകൊണ്ട് തന്നെ മെയ്യും കൈയും മറന്ന് ആർഎസ്എസുകാരെല്ലാം വട്ടിയൂർക്കാവിൽ ഒരുമിക്കുകയാണ്.

പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ കുമ്മനത്തിന്റെ സാധ്യത സജീവമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ഇതോടെ വട്ടിയൂർകാവിൽ കുമ്മനം തരംഗമാകുമെന്നാണ് ആർഎസ്എസ് കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP