Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംവിആറിനെ മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയാക്കിയ ദേശാഭിമാനി; നിയമസഭയ്ക്ക് അകത്തിട്ട് ചവിട്ടിക്കൂട്ടിയ ഇടതു സാമാജികർ; അച്ഛനോടു സിപിഐ(എം) ചെയ്ത കൊടും പാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോയെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം

എംവിആറിനെ മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയാക്കിയ ദേശാഭിമാനി; നിയമസഭയ്ക്ക് അകത്തിട്ട് ചവിട്ടിക്കൂട്ടിയ ഇടതു സാമാജികർ; അച്ഛനോടു സിപിഐ(എം) ചെയ്ത കൊടും പാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോയെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം

അരുൺ ജയകുമാർ

തിരുവനന്തപുരം: എം.വി രാഘവനെ പുകഴ്‌ത്തിയും അദ്ദേഹത്തിന്റെ മകനും അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.വി നികേഷ്‌കുമാറിനോട് ചില കാര്യങ്ങൾ ചോദ്യ രൂപത്തിൽ ആരാഞ്ഞും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലേഖനം. കേരളകൗമുദി പത്രത്തിലാണ് അദ്ദേഹം ലേഖനം എഴുതിയിരിക്കുന്നത്. എംവിആർ എന്ന നേതാവ് സിപിഐ(എം) വിട്ടു പുറത്ത് വന്ന ശേഷം നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് സിപിഎമ്മിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തേയും അതിനു മുന്നോടിയുള്ള പല സംഭവങ്ങളേയും ലേഖനത്തിലൂടെ വിശദീകരിക്കുന്ന മുഖ്യമന്ത്രി ലക്ഷ്യം വെയ്ക്കുന്നത് നികേഷിന്റെ സ്ഥാനാർത്ഥിത്വത്തിൽ സിപിഐ(എം) പ്രവർത്തകരിൽ ഇപ്പോഴും നിലനിൽക്കുന്ന അസ്വാരസ്യങ്ങളെ മുതലെടുക്കുകയും അതു വഴി കണ്ണൂർ ജില്ലയിൽ ആകെ അതിന്റെ അലയൊലി സൃഷ്ട്ടിക്കാമെന്നതും തന്നെയാണ്. കൂത്തുപറമ്പിലെ തങ്ങളുടെ സഖാക്കളുടെ രക്തസാക്ഷ്യത്വത്തിന് കാരണക്കാരനായ നേതാവിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയ പാർട്ടി നിലപാട് അണികളിൽ ആളിക്കത്തിയാൽ അതു കണ്ണൂരിൽ മാത്രമല്ല ഒരുപക്ഷേ മലബാറിലാകമാനം ഗുണം ചെയ്‌തേക്കാമെന്നും ഉമ്മൻ ചാണ്ടി കണക്കു കൂട്ടുന്നുണ്ടാകാം.

കേരളാ നിയമസഭയിൽ ദീർഘകാലം പ്രവർത്തിച്ച തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയത് സഭയ്ക്കകത്തുവച്ച് എം.വി ആറിനെ ഇടതുപക്ഷ അംഗങ്ങൾ ചവിട്ടിക്കൂട്ടിയ ദാരുര രംഗമാണെന്നു പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. 1987ൽ ഏകെജി സ്മാരക സഹകരണാശുപത്രിയിലെ ഭരണം പിടിക്കുന്നതിനായി സിപിഐ(എം) കള്ള ഷെയർ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും ആശുപത്രി ഭരണസമിതി പ്രസിഡന്റായിരന്ന എം വിആറിനെപ്പോലും വോട്ടു ചെയ്യാനനുവദിക്കാതെ പുറത്താക്കിയതും സംബന്ധിച്ച് എംവിആർ നിയമസഭയിലുന്നയിച്ച സബ്മിഷനു മറുപടി നൽകിയിരുന്നില്ലെന്നും തുടർന്ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി ടികെ രാമകൃഷ്ണന്റടുത്ത് ചെന്ന തെളിവു നൽകുന്നതിനിടയിലാണ് മന്ത്രിയെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ഇടത് അംഗങ്ങൾ അദ്ദേഹത്തെ മർദ്ദിച്ചതെന്നും മുഖ്യമന്ത്രി തന്റെ ലേഖനത്തിൽ പറയുന്നു.

തുടർന്ന് 1991ൽ യുഡിഎഫ് സർക്കാറിൽ സഹകരണ മന്ത്രിയായ എംവിആർ സഹകരണ മേഖലയിലെ അട്ടിമറികൾ തടയുന്നതിനു കൊണ്ടുവന്ന പല ഭേദഗതിയും ഇടത്പക്ഷം എതിർത്തതിനേയും അതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയതും ലേഖനത്തിൽ പ്രതിപാദിക്കുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ടൈണ് കള്ളവോട്ടർമാരുടെ പട്ടിക തിരുത്തിയതെന്നും തുടർന്ന് നടന്ന ഭരണസമിതിയിൽ യുഡിഎഫ് വിജയിച്ചതിൽ കലിപൂണ്ട സിപിഐ(എം) കണ്ണൂർ ജില്ലയിലാകെ സംഹാര താണ്ഡവമാടിയതും മുഖ്യമന്ത്രി ലേഖനത്തിൽ കുറിക്കുന്നു. വടക്കൻ മലബാറിന്റെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് 1996 ജനുവരി രണ്ടിന് പരിയാരം സഹകരണ മെഡിക്കൽകോളജ് എംവിആറിന്റെ പദ്ധതിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് കൂത്തുപറമ്പ് വെടിവയ്‌പ്പ്. എം വിആർ എന്ന വർഗശത്രുവിനെ തോൽപ്പിക്കാൻ സിപിഐ(എം) കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകൾ ഉറങ്ങുന്നതാണ് കൂത്തുപറമ്പ്. 1994 നവം 26ന് ഉച്ചയ്ക്ക് ഉദ്ഘാടനത്തിന് മന്ത്രി കൂത്തുപറമ്പ് ടൗൺഹാളിന് 30 മീറ്റർ അകലെ എത്തിയപ്പോൾ വാഹനവ്യൂഹത്തിന്റെ യാത്രനിലച്ചു. ആയിരക്കണക്കിന് പേർ വഴി തടഞ്ഞിരിക്കുന്നു.പൊലീസ് ലാത്തിവീശി വഴിയുണ്ടാക്കി മന്ത്രിയെ ടൗൺഹാളിലേക്കു നയിച്ചു. ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. സിപിഐ(എം) ഡിവൈഎഫ്ഐ പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടയിൽ മന്ത്രി ഉദ്ഘാടനകർമം നിർവഹിച്ചു.

പൊലീസിന്റെ കനത്ത സംരക്ഷണത്തിൽ മന്ത്രി പുറത്തിറങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി. തുടർന്നായിരുന്നു വെടിവയ്പ്. കൂത്തുപറമ്പ് വെടിവയ്പിനെ തുടർന്ന് കണ്ണൂർ കത്തി. രണ്ടു ദിവസം ജില്ലയിലുടനീളം കൊള്ളയും കൊള്ളിവയ്പും നടന്നു. പാപ്പിനിശേരിയിൽ എം വിആറിന്റെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് തീയിട്ട സംഭവും തുടർന്ന് സംഭവത്തിനു ശേഷം ദേശാഭിമാനി പത്രത്തിൽ എംവിആറിനെ മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയെപ്പോലെ മന്ത്രി എം വി രാഘവൻ, ഡ്രാക്കുളയുടെ ചിരി, ഇളംചോരമോന്തിയ രാഘവന്റെ ക്രൗര്യം,പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ, വെടിയേറ്റു വീണത് നാടിന്റെ ഓമനകൾ, കൊലക്കുറ്റത്തിനുകേസെടുക്കണം തുടങ്ങിയ തലക്കെട്ടുകളോടെയാണ് പ്രസിദ്ധീകരിച്ചതെന്നും ലേഖനത്തിൽ പ്രതിപാദിക്കുന്നു.

1996ൽ അധികാരത്തിൽ വന്ന ഇടതുസർക്കാർ കൂത്തുപറമ്പ് വെടിവയ്പ് കേസിൽ കൊലക്കുറ്റം ചുമത്തി എം വിആറിനെ അറസ്റ്റ് ചെയ്തു. തുടർന്നു കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെന്നും എന്നാൽ ഭക്ഷണവുമായി എത്തിയ മക്കളെയോ ഭാര്യ ജാനകിയെയോ അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ലെന്നും ഇതിൽ പ്രതിഷേധിച്ച് എംഎൽഎമാരായ താനും കെ സുധാകരനും എംപിമാരായ മുല്ലപള്ളിയും ഇ അഹമ്മദും അവിടെ കുത്തിയിരുന്നതായും ലേഖനത്തിൽ കുറിക്കുന്നു.

അന്നത്തേതിൽ നിന്ന് എം.വി രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ എന്തുമാറ്റമാണ് വന്നതെന്നും എല്ലാ വർഷവും കൂത്തുപറമ്പ് രക്തസാക്ഷി ദിനം പാർട്ടി ആചരിക്കുന്ന സാഹചര്യത്തിൽ, കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരോടും സിപിഎമ്മിന് എന്തു ന്യായീകരമാണുള്ളതെന്നും അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എന്തു സന്ദേശമാണ് സിപിഐ(എം) നല്കുന്നതെന്നും അച്ഛനോടു പാർട്ടി ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോയെന്നും തറവാടിനു തീവച്ചവരോടൊപ്പം നടക്കുന്ന അനന്തരവൻ എന്ന് എം വിആറിന്റെ സഹോദരി എം വി ലക്ഷ്മി പറഞ്ഞതിനും നികേഷ് മറുപടി നൽകമമെന്നും രാഷ്ട്രീയകേരളം ഉത്തരംകേൾക്കാൻ കാത്തിരിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

ലേഖനത്തിന്റ പുർണരൂപം ചുവടെ:

കേരള നിയമസഭയെ ദീർഘകാലം തൊട്ടടുത്തു നിന്നു കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാൻ. നിയമസഭയിൽ എത്രയെത്ര സംഭവങ്ങൾ. എന്നാൽ എന്നെ ഏറ്റവുംവേദനിപ്പിച്ചത് എം വി രാഘവനെ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയ ദാരുണ രംഗമാണ്.

1987ൽ നായനാർ സർക്കാർ ഭരണമേറ്റ് മൂന്നു മാസത്തിനകമായിരുന്നു എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലെ തിരഞ്ഞെടുപ്പ്. സിപിഐ(എം) കള്ള ഷെയർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കള്ളവോട്ട് നടത്തി ആശുപത്രി ഭരണം പിടിച്ചെടുത്തു. ആശുപത്രി ഭരണസമിതിയുടെ പ്രസിഡന്റായ എം വിആറിനുപോലും വോട്ടുചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നു. വോട്ടുചെയ്യാനെത്തിയ അദ്ദേഹത്തെ പോളിങ് സ്റ്റേഷനിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി മർദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു.

ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് 1987 ജൂലായ് ഒന്നിന് എം വി രാഘവൻ ഉന്നയിച്ച സബ്മിഷനാണ് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങൾക്ക് ഇടയാക്കിയത്. സഹകരണവകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ വകുപ്പിലെ അഴിമതി സംബന്ധിച്ച സബ്മിഷന് തെറ്റായ മറുപടി നൽകുകയാണെന്ന് എം വിരാഘവൻ പറഞ്ഞു. തുടർന്ന് അദ്ദേഹം ആശുപത്രിയുടെ കള്ളഷെയർ സർട്ടിഫിക്കറ്റുകൾ ഇതാ എന്നു പറഞ്ഞ് ചില കടലാസുകളുമായി മന്ത്രിക്കടുത്തേക്ക് ചെന്നു. എന്നാൽ ടി.കെ. അത് സ്വീകരിച്ചില്ല. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന കടലാസ് രാഘവൻ മന്ത്രിയുടെപോക്കറ്റിലേക്ക് വച്ചുകൊടുക്കാൻ ശ്രമിച്ചു.

ബദ്ധശത്രുവായി മാറിയ എം വിആറിൽ നിന്നും ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സിപിഐ(എം) എംഎ‍ൽഎമാർക്ക് സഹിക്കാനായില്ല. മന്ത്രിയെ എം വി രാഘവൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നു പറഞ്ഞ് സിപിഐ(എം) അംഗങ്ങൾ ചാടിവീണ് നിയമസഭയുടെ നടുത്തളത്തിലിട്ട് എം വിആറിനെ ക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. വീണുകിടന്ന എം വിആറിനെ വളഞ്ഞിട്ടു ചവിട്ടി. സ്പീക്കർ സഭ നിർത്തി ചേംബറിലേക്കുപോയി. രാഘവനെ മെഡിക്കൽകോളജ് ആശുപത്രിയിലാക്കി. സഭ വീണ്ടും സമ്മേളിച്ചപ്പോൾ അദ്ദേഹത്തെ ജൂലൈ 15 വരെ സസ്‌പെൻഡ് ചെയ്യാൻ പ്രമേയത്തിലൂടെ തീരുമാനിച്ചു. മർദ്ദിച്ച ഇടത് എംഎ‍ൽഎമാർക്കെതിരെ നടപടിയുണ്ടായില്ല

വേട്ടയാടപ്പെട്ട മന്ത്രി

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും എം വിആർ കഴക്കൂട്ടത്തുനിന്ന് ജയിച്ച് സഹകരണ മന്ത്രിയാകുകയും ചെയ്തു. സഹകരണ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഒട്ടേറെ നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടു. സംഘങ്ങളിലെവോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി മൂന്നു വർഷമാക്കൽ തുടങ്ങിയ വ്യവസ്ഥകളടങ്ങിയ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഐ(എം) അംഗങ്ങൾ ബഹളം വച്ച് ബിൽ തടസപ്പെടുത്താൻനോക്കി. ബിൽ പാസായതിനെത്തുടർന്ന് മന്ത്രിയെ തെരുവിൽ വേട്ടയാടി. അദ്ദേഹം സഞ്ചരിച്ച ട്രെയിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കല്ലെറിഞ്ഞു.

1993ൽ എ.കെ.ജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ അക്രമം പാരമ്യത്തിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാലായിരത്തിൽപ്പരം കള്ളവോട്ടർമാരെ നീക്കിയശേഷം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. തുടർന്ന് സംഭവിച്ചത് എം വി രാഘവൻ ഒരു ജന്മം' എന്ന തന്റെ ആത്മകഥയിൽ അദ്ദേഹം പറയുന്നത് ഇപ്രകാരം: തോൽവിയിൽ സിപിഐ(എം) സംഹാരതാണ്ഡവമാടി. ജില്ലയാകെ ഗുണ്ടാവിളയാട്ടത്തിൻ കീഴെയായി. എന്റെ ജാമാതാവ് കുഞ്ഞിരാമന്റെ പറമ്പിലെ കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പറശനിക്കടവിലെ സർപ്പോദ്യാനം ആക്രമിക്കപ്പെട്ടു. മിണ്ടാപ്രാണികളെ ചുട്ടുകൊന്നു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തി.''

എം വിആർ മുൻകൈ എടുത്തു തുടങ്ങിയ ഈ സ്ഥാപനം അടുത്ത ഭരണമാറ്റത്തിൽ സിപിഐ(എം) പിടിച്ചെടുക്കുകയും ചെയ്തു. വടക്കൻ മലബാറിന്റെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് 1996 ജനുവരി രണ്ടിന് പരിയാരം സഹകരണ മെഡിക്കൽകോളജ് ഉദ്ഘാടനം ചെയ്തത്. ഇതും എം വിആറിന്റെ പദ്ധതിയായിരുന്നു. മെഡിക്കൽകോളജിനെ ആദ്യമേതന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് എതിർത്തു. കോഴിക്കോട് മെഡിക്കൽകോളജ് ഉള്ളപ്പോൾ കണ്ണൂരിൽ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് ഇവിടെനിന്നു പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി.

സിപിഎമ്മിന്റെ എല്ലാ എതിർപ്പുകളെയും മറികടന്ന് അത്യാധുനിക സൗകര്യമുള്ള ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അവിടെ ഉയർന്നു. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാൻ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമ്മിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. അടുത്ത ഭരണമാറ്റത്തിൽ തന്നെ സിപിഐ(എം) ഈ ആശുപത്രിയുടെ ഭരണവും പിടിച്ചെടുത്തു.

കൂത്തുപറമ്പ് വെടിവയ്പ്

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് കൂത്തുപറമ്പ് വെടിവയ്പ്. കൂത്തുപറമ്പ് നഗരഹൃദയത്തിൽ മനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്രയടി വീതിയിൽ 45 അടി ഉയരത്തിലുള്ള ഈ മണ്ഡപം പത്തുലക്ഷം രൂപ മുടക്കി ആറുമാസം കൊണ്ടാണിത് നിർമ്മിച്ചത്. എം വിആർ എന്ന വർഗശത്രുവിനെതോല്പിക്കാൻ സിപിഐ(എം) കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകൾ ഇതിലുറങ്ങുന്നു. ഇവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെ ചൊക്ലി നോർത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട് ഒരു രക്തസാക്ഷി മണ്ഡപം'. അവിടെ പുഷ്പൻ കിടക്കുന്നു. കൂത്തുപറമ്പ് വെടിവയ്പിനിടയിൽ കഴുത്തിനു വെടിയേറ്റ് ശരീരം മൊത്തം തളർന്നുപോയ പുഷ്പൻ. രണ്ടു ദശാബ്ദമായി പുഷ്പൻ ഒരേ കിടപ്പിലാണ്. ആൾ ചെറുതായി ചെറുതായി വരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ പാർട്ടി പുഷ്പനെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു.

കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഐക്യകേരളം കണ്ട ഏറ്റവും വലിയ വെടിവയ്പുകളിലൊന്നായ കൂത്തുപറമ്പ് വെടിവയ്പ്. 1994 നവം 26ന് ഉച്ചയ്ക്ക് ഉദ്ഘാടനത്തിന് മന്ത്രി കൂത്തുപറമ്പ് ടൗൺഹാളിന് 30 മീറ്റർ അകലെ എത്തിയപ്പോൾ വാഹനവ്യൂഹത്തിന്റെ യാത്രനിലച്ചു. ആയിരക്കണക്കിന് പേർ വഴി തടഞ്ഞിരിക്കുന്നു.പൊലീസ് ലാത്തിവീശി വഴിയുണ്ടാക്കി മന്ത്രിയെ ടൗൺഹാളിലേക്കു നയിച്ചു. ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. സിപിഐ(എം) ഡി.വൈ.എഫ്‌ഐ പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടയിൽ മന്ത്രി ഉദ്ഘാടനകർമം നിർവഹിച്ചു.പൊലീസിന്റെ കനത്ത സംരക്ഷണത്തിൽ മന്ത്രി പുറത്തിറങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി. തുടർന്നായിരുന്നു വെടിവയ്പ്. കൂത്തുപറമ്പ് വെടിവയ്പിനെ തുടർന്ന് കണ്ണൂർ കത്തി. രണ്ടു ദിവസം ജില്ലയിലുടനീളം കൊള്ളയും കൊള്ളിവയ്പും നടന്നു. പാപ്പിനിശേരിയിൽ എം വിആറിന്റെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു.

മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയെപ്പോലെ മന്ത്രി എം വി രാഘവൻ, ഡ്രാക്കുളയുടെ ചിരി, ഇളംചോരമോന്തിയ രാഘവന്റെ ക്രൗര്യം,പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ, വെടിയേറ്റു വീണത് നാടിന്റെ ഓമനകൾ, കൊലക്കുറ്റത്തിനുകേസെടുക്കണം തുടങ്ങിയ തലക്കെട്ടുകളോടെയാണ് അടുത്ത ദിവസംദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇല്ല, ഇത് കേരളം പൊറുക്കില്ല എന്ന് മുഖപ്രസംഗവും എഴുതി.പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ എന്ന തലക്കെട്ടോടെ ഒരുപേജ് നിറയെ ചിത്രങ്ങളും.

1996ൽ അധികാരത്തിൽ വന്ന ഇടതുസർക്കാർ കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസിൽ കൊലക്കുറ്റം ചുമത്തി എം വിആറിനെ അറസ്റ്റ് ചെയ്തു. തുടർന്നു കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെ നടന്ന കാര്യങ്ങൾ എം വിആർ ആത്മകഥയിൽ പറയുന്നത് ഇപ്രകാരം: ആശുപത്രിയിൽ എന്നെ കാണാൻ എത്തിയ മക്കളെപൊലീസ് കടത്തിവിട്ടില്ല. ഭാര്യ ജാനകി വന്നപ്പോഴും കാണാൻ അനുമതി നിഷേധിച്ചു. ഭക്ഷണവുമായി വന്ന മകന് ഭക്ഷണപ്പാത്രംപൊലീസ് ഉദ്യോഗസ്ഥനു കൈമാറി മടങ്ങേണ്ടി വന്നു. ഉമ്മൻ ചാണ്ടി, കെ. സുധാകരൻ എന്നീ എംഎ‍ൽഎമാരേയും ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ എംപിമാരേയും സുജനപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും എന്നെ കാണുന്നതിൽ നിന്നുപൊലീസ് വിലക്കി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കളും എന്റെ മക്കളും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു.''

എം വിആർ സ്വപ്നം കണ്ട വിഴിഞ്ഞം പദ്ധതി നമുക്ക് യാഥാർത്ഥ്യമാക്കാനായി. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല. അന്നത്തേതിൽ നിന്ന് എം.വി രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ ഇപ്പോൾ എന്തെങ്കിലും മാറ്റമുണ്ടോ എല്ലാ വർഷവും കൂത്തുപറമ്പ് രക്തസാക്ഷി ദിനം പാർട്ടി ആചരിക്കുന്ന സാഹചര്യത്തിൽ, കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരോടും സിപിഎമ്മിന് എന്തു ന്യായീകരമാണുള്ളത് അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എന്തു സന്ദേശമാണ് സിപിഐ(എം) നല്കുന്നത് അച്ഛനോടു പാർട്ടി ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോ തറവാടിനു തീവച്ചവരോടൊപ്പം നടക്കുന്ന അനന്തരവൻ എന്ന് എം വിആറിന്റെ സഹോദരി എം വി ലക്ഷ്മി പറഞ്ഞതിനു മറുപടിയുണ്ടോ രാഷ്ട്രീയകേരളം ഉത്തരംകേൾക്കാൻ കാത്തിരിക്കുന്നു.

( കടപ്പാട്: കേരളകൗമുദി )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP