Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിഷേധത്തിനൊപ്പം മക്കളുടെ എതിർപ്പും അനാരോഗ്യവും നടിയുടെ മനസുമാറ്റി; കെപിഎസി ലളിത സ്വയം പിന്മാറിതോടെ വിവാദങ്ങൾ തൽക്കാലം അടങ്ങിയ ആശ്വാസത്തിൽ സിപിഐ(എം); പ്രവർത്തക വികാരം മാനിച്ച് സേവ്യർ ചിറ്റിലപ്പള്ളി തന്നെ സ്ഥാനാർത്ഥിയായേക്കും

പ്രതിഷേധത്തിനൊപ്പം മക്കളുടെ എതിർപ്പും അനാരോഗ്യവും നടിയുടെ മനസുമാറ്റി; കെപിഎസി ലളിത സ്വയം പിന്മാറിതോടെ വിവാദങ്ങൾ തൽക്കാലം അടങ്ങിയ ആശ്വാസത്തിൽ സിപിഐ(എം); പ്രവർത്തക വികാരം മാനിച്ച് സേവ്യർ ചിറ്റിലപ്പള്ളി തന്നെ സ്ഥാനാർത്ഥിയായേക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോൺഗ്രസിന്റെ കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ താരപ്പൊലിമയുള്ള കെപിഎസി ലളിതയെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ച് മണ്ഡലം തിരികെ പിടിക്കാനുള്ള സിപിഎമ്മിന്റെ പദ്ധതിയാണ് പ്രവർത്തകരുടെ പ്രതിഷേധങ്ങളിൽ തട്ടി തകർന്നത്. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു ലളിതയെ വടക്കാഞ്ചേരിയിൽ പരിഗണിച്ചത്. എന്നാൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് നേതൃത്വത്തിന് തിരിച്ചടിയാകുകയും ചെയ്തു. എന്തായാലും ഇപ്പോൾ ലളിത തന്നെ സ്വയം പിന്മാറിയതോടെ വിവാദങ്ങൾ തൽക്കാലം ശമിപ്പിക്കാൻ സിപിഎമ്മിന് സാധിച്ചു.

ഇന്നലെ വൈകുന്നേരം വരെ മത്സര രംഗത്തുണ്ടാകുമെന്ന് ഉറച്ച നിലപാടിലായിരുന്നു ലളിത. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ ലളിത മുംബൈയിൽ ഒരു പരിപാടിയിലായിരുന്നു ലളിത. സിപിഐ(എം) നേതാക്കൾ മത്സരിക്കാമോ എന്ന് ചോദിച്ചപ്പോൾ അതിന് അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, ലളിതയുടെ മകൻ സിദ്ധാർത്ഥിനും മകൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് അനുകൂലമായ നിലപാടായിരുന്നില്ല. വിജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റിൽ മത്സരിക്കുന്നത് കഠിനമായിരിക്കും എന്ന കാര്യമാണ് മക്കൾ ചൂണ്ടിക്കാട്ടിയത്. ഇതിനിടെയാണ് പ്രതിഷേധങ്ങളും ഉയർന്നത്. ഇതോടെ ലളിതയ്ക്കും മത്സരിക്കുന്ന കാര്യത്തിൽ രണ്ട് മനസായി.

എന്നാൽ, തുടക്കത്തിലെ എതിർപ്പ് മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയോടെയാണ് ലളിത ഇന്നലെ വടക്കാഞ്ചേരിയിൽ എത്തിയതും. അവിടെ വച്ചും അവർ മത്സരിക്കുമെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, അടുത്ത സുഹൃത്തുക്കളും മറ്റും തിരഞ്ഞെടുപ്പ് പ്രചരണം കഠിനമാകുമെന്ന് പറഞ്ഞതോടെയാണ് ലളിതയുടെ മനസിന് ചാഞ്ചാട്ടം ഉണ്ടായത്. ഇന്നലെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റും ലളിതയെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ശരിവച്ചിരുന്നു. പിന്നീടാണ് ഇന്ന് നാടകീയമായി അവർ പിന്മാറിയത്. ഇന്നലെ തന്നെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി താൻ പിന്മാറുന്നു എന്ന കാര്യം അവർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു.

പ്രധാനമായും ആരോഗ്യ പ്രശ്‌നമാണ് ലളിത ചൂണ്ടിക്കാട്ടിയത്. രണ്ട് കാൽമുട്ടിനും ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണ് ലളിത. കൂടാതെ മൂത്രാശയ സംബന്ധമായ രോഗവും ഇവർക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ശക്തമായ വേനൽകാലത്ത് വോട്ടു പിടിക്കാൻ ഇറങ്ങിയാൽ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന് ഭയപ്പെട്ടു. ഇത് കൂടാതെ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന സിനിമയുടെ ഭാഗമാകാൻ അവർ വലിയതായി ആഗ്രഹിച്ചിരുന്നു. ഇതിനും ലളിത്ക്ക് കൃത്യമായ കാരണമുണ്ട്. കുഞ്ചാക്കോ ബോബന്റെ പിതാവിന്റെ സിനിമാ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആയിരുന്നു ഇവർ ആദ്യമായി സിനിമയിൽ എത്തിയത്. അതുകൊണ്ട് ഈ സിനിമയെ ഉപേക്ഷിക്കാൻ അവർക്ക് മനസു വന്നില്ല. ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് പിന്മാറുന്നതായി ലളിത സിപിഐ(എം) നേതൃത്വത്തെ അറിയിച്ചത്.

ലളിതയോട് മത്സര രംഗത്തിറങ്ങാൻ നിർദേശിച്ച സിപിഎമ്മിന് പ്രതിഷേധം ശക്തമായതോടെ മറിച്ച് പറയാനും മടിയായിരിക്കുകയായിരുന്നു. ഇതിനിടെയാണ് അവർ പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ നേരിട്ട് ശീലമുള്ള കെപിഎസി ലളിത തുടക്കത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ വകവച്ചിരുന്നില്ല. എന്നാൽ വേനൽ കാലത്തെ തിരഞ്ഞെടുപ്പ് പ്രചരണവും വിജയിക്കാൻ സാധ്യത എത്രത്തോളമുണ്ടെന്ന സംശയവും കൂടി ഉയർന്നതോടെയാണ് അവർ പിന്മാറാൻ തീരുമാനിച്ചത്.

ലളിതയുടെ പിന്മാറ്റത്തോടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പള്ളി തന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് അറിയുന്നത്. നേരത്തെ തന്നെ ലളിതയുടെ പേരിനെ ജില്ലാ കമ്മിറ്റി എതിർത്തിരുന്നു. കമ്മിറ്റിയിലെ 33 അംഗങ്ങളിൽ 31 പേർ എതിർപ്പ് രേഖപ്പെടുത്തിയപ്പോൾ. ഒരാൾ നിഷ്പക്ഷത പാലിക്കുകയും ഉണ്ടായി. വടക്കാഞ്ചേരിയുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവിനെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

വടക്കാഞ്ചേരിയിൽ ഏറെ ജനപിന്തുണയുള്ള നേതാവാണ് സേവ്യർ ചിറ്റിലപ്പള്ളി. ഓട്ടുപാറ സ്വദേശിയായ സാധാരണ കുടുംബത്തിലെ അംഗമായ സേവ്യർ ചിറ്റിലപ്പള്ളി വിദ്യാഭ്യാസ ശേഷം മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറിയ ജനപ്രിയ നേതാവായിരുന്നു. ഡി വൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും ഇപ്പോൾ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കെ എസ് നാരായണൻ നമ്പൂതിരിയുടെ മരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സേവ്യറെ പരിഗണിച്ചിരുന്നതാണ്. പിന്നീട് കെ മുരളീധരൻ മത്സരിച്ചപ്പോൾ അന്നത്തെ ഏരിയാ സെക്രട്ടറി എ സി മൊയ്തീനാണ് സ്ഥാനാർത്ഥിയായത്. അന്നും സേവ്യറുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. ഇത്തവണ സേവ്യർ എന്നുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ലളിത കടന്നുവന്നത്.

മുമ്പ് വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ച എസി മൊയ്തീൻ ഇത്തവണ കൂടുതൽ വിജയ സാധ്യതയുള്ള കുന്നംകുളത്താണ് മത്സരിക്കുന്നത്. ജനസമ്മതിയോടൊപ്പം രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി മുതലെടുത്താണ് മൊയ്തീൻ ജില്ലാ സെക്രട്ടറി പദവി വരെ എത്തിയത്. മൊയ്തീനെ പോലെ തന്നെ ജനപിന്തുണയുള്ള നേതാവാണ് സേവ്യർ ചിറ്റിലപ്പള്ളി. അതിനാൽ സേവ്യർ ചിറ്റിലപ്പള്ളിയുടെ വളർച്ചയ്ക്ക് തടയിടാൻ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ നടത്തിയ നീക്കമാണ് അദ്ദേഹത്തെ ഒഴിവാക്കി കെപിഎസി ലളിതയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്നും ആരോപണവും ശക്തമായിരുന്നു. എന്തായാലും സേവ്യർ ചിറ്റിലപ്പള്ളി വീണ്ടും വിജയം ഉറപ്പാക്കണമെന്ന കർക്കശ നിർദ്ദേശം സിപിഐ(എം) സംസ്ഥാന നേതൃത്വം നൽകിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP