Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിഎസി ലളിതയെ ഗോദയിൽ ഇറക്കുന്നത് ഇന്നസെന്റിന്റെ അപേക്ഷ പ്രകാരം; ചാലക്കുടി മോഡൽ വിജയിക്കണമെങ്കിൽ സിഎൻ ബാലകൃഷ്ണൻ തന്നെ സ്ഥാനാർത്ഥിയാവണം

കെപിഎസി ലളിതയെ ഗോദയിൽ ഇറക്കുന്നത് ഇന്നസെന്റിന്റെ അപേക്ഷ പ്രകാരം; ചാലക്കുടി മോഡൽ വിജയിക്കണമെങ്കിൽ സിഎൻ ബാലകൃഷ്ണൻ തന്നെ സ്ഥാനാർത്ഥിയാവണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കരുതലോടെയാണ് വടക്കാഞ്ചേരിയിൽ പോരിന് സിപിഐ(എം) എത്തുന്നത്. കോൺഗ്രസിനെ ഇവിടെ തോൽപ്പിക്കണമെങ്കിൽ രാഷ്ട്രീയത്തിന് അപ്പുറമുള്ള കരുനീക്കം വേണമെന്ന് സിപിഐ(എം) തിരിച്ചറിഞ്ഞു. ചാലക്കുടി എംപിയും ഇടത് സഹയാത്രികനുമായ ഇന്നസെന്റ് തന്നെയാണ് ഇത്തരത്തിലൊരു ബുദ്ധിയും അവതരിപ്പിച്ചത്. ചാലക്കുടി മോഡൽ പരീക്ഷണം വടക്കാഞ്ചേരിയിലും ആകാമെന്ന് സിപിഎമ്മും തീരുമാനിച്ചു. അതായത് കോൺഗ്രസിനുള്ളിലെ ഭിന്നത പരമാവധി മുതലെടുത്തുള്ള തെരഞ്ഞെടുപ്പ് പരീക്ഷണം.

ചാലക്കുടിയിൽ പിസി ചാക്കോയായിരുന്നു ലോക്‌സഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. ഹൈക്കമാണ്ടിലെ സ്വാധീനമുപയോഗിച്ചാണ് തൃശൂരിനെ വിട്ട് ചാക്കോ ചാലക്കുടിയിൽ എത്തിയത്. ഇതിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ഏറെയായിരുന്നു. അതു മനസ്സിലാക്കിയാണ് വെള്ളിത്തിരയിലെ മിന്നും താരമായ ഇന്നസെന്റിനെ മത്സരിപ്പിച്ചത്. കണക്ക് കൂട്ടൽ തെറ്റിയില്ല. പിസി ചാക്കോ തോറ്റു. ഇന്നസെന്റ് പാർലമെന്റിൽ എത്തുകയും ചെയ്തു. വടക്കാഞ്ചേരിയിൽ സിഎൻ ബാലകൃഷ്ണനാണ് കോൺഗ്രസിൽ നിന്നുള്ള സിറ്റിങ് എംഎൽഎ. സഹകരണ മന്ത്രിയായ ബാലകൃഷ്ണനെതിരെ തൃശൂരിലെ കോൺഗ്രസിൽ ചേരിതിരിവ് ശക്തമാണ്.

ഇത് മുതലെടുക്കാനാണ് കെപിഎസി ലളിതയെ സിപിഐ(എം) അവതരിപ്പിക്കുന്നത്. ഇന്നസെന്റിന്റെ ഈ നിർദ്ദേശം സിപിഐ(എം) സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. കെപിഎസി ലളിത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയാകും. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്നായിരിക്കും ലളിത ജനവിധി തേടുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എൻ.ആർ ബാലനെ 6685 വോട്ടിനാണ് സിഎൻ ബാലകൃഷ്ണൻ തോൽപ്പിച്ചത്. കെപിഎസി ലളിതയിലൂടെ ഈ അന്തരം മറികടക്കാമെന്നാണ് സിപിഐ(എം) പ്രതീക്ഷ.

ചാലക്കുടിയിൽ പിസി ചാക്കോ മത്സരിച്ചതു കൊണ്ടാണ് ഇന്നസെന്റിന് അനുകൂലമായ വികാരം കോൺഗ്രസിനുള്ളിലും എത്തിയത്. സിഎൻ ബാലകൃഷ്ണനെത്തിയാൽ അതേ തരംഗം വടക്കാഞ്ചേരിയിലും ഉണ്ടാകും. എന്നാൽ സിഎൻ ബാലകൃഷ്ണൻ മത്സരിക്കാതിരിക്കാനും സാധ്യതയുണ്ട്. മത്സരത്തിൽ നിന്ന് മാറി നിൽക്കാമെന്ന് ബാലകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതായാലും വടക്കഞ്ചേരി സിപിഐ(എം) പക്ഷത്ത് എത്തിക്കാൻ കെപിഎസി ലളിതയ്ക്ക ്കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കെപിഎസി ലളിതയെ കൊണ്ട് മത്സരത്തിന് സമ്മതിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്.

പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് മൽസരിക്കാൻ നിൽക്കുന്നത്. കൂടാതെ സ്ത്രീകൾ കൂടുതലായി ഈ രംഗത്ത് വരണം എന്നാണ് ആഗ്രഹിക്കുന്നത്. പാർട്ടി പറഞ്ഞിരിക്കുന്നത് മൽസരിക്കണമെന്നാണ്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും കെപിഎസി ലളിത പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. ജയവും തോൽവിയും നേരത്തെ നിശ്ചയിക്കാൻ സാധിക്കില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയവും മുന്നോട്ട് കൊണ്ടു പോകാനാണ് ആഗ്രഹമെന്നും കെപിഎസി ലളിത വ്യക്തമാക്കി.

ഇടതു പക്ഷ സഹയാത്രികയാണ് കെപിഎസി ലളിത. കെപിഎസി നാടക സമിതിയിലേക്ക് ലളിതയെ എത്തിച്ചതും കമ്മ്യൂണിസത്തോടുള്ള താൽപ്പര്യമാണ്. അതുകൊണ്ട് തന്നെ കെപിഎസി ലളിതയുടെ സ്ഥാനാർത്ഥിത്വത്തെ വടക്കാഞ്ചേരിക്കാർ ഏറ്റെടുക്കുമെന്ന് തന്നെയാണ് സിപിഐ(എം) പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP