Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

9000 കോടി മോഷ്ടിച്ചിട്ടു വിജയ് മല്യ പാർപ്പുറപ്പിച്ചത് യുകെയിലെ കൂറ്റൻ ഫാം ഹൗസിൽ; ജെറ്റ് എയർവേസിന്റെ ഫസ്റ്റ് ക്ലാസിൽ ഇന്ത്യക്കാരെ പറ്റിച്ച് സുന്ദരികളുമായി കറങ്ങാൻ മദ്യമുതലാളി എത്തിയതിങ്ങനെ

9000 കോടി മോഷ്ടിച്ചിട്ടു വിജയ് മല്യ പാർപ്പുറപ്പിച്ചത് യുകെയിലെ കൂറ്റൻ ഫാം ഹൗസിൽ; ജെറ്റ് എയർവേസിന്റെ ഫസ്റ്റ് ക്ലാസിൽ ഇന്ത്യക്കാരെ പറ്റിച്ച് സുന്ദരികളുമായി കറങ്ങാൻ മദ്യമുതലാളി എത്തിയതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നിയമങ്ങളും നൂലാമാലകളും എപ്പോഴും സാധാരണക്കാരന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങുമ്പോൾ അതിസമ്പന്നതയുടെ മടിത്തട്ടിൽ വിരാജിക്കുന്ന മുതലാളിമാർക്ക് അതിൽ നിന്ന് ഊരാൻ പല മാർഗമങ്ങളുമുണ്ട്. ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് 9000 കോടി രൂപയുടെ കടം വാങ്ങിയ മദ്യമുതലാളി വിജയ് മല്യയുടെ കാര്യത്തിലും മറ്റൊന്നുമല്ല സംഭവിച്ചത്.

ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ വരെ വയറ്റത്തടിച്ചികൊണ്ട് ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ ഇപ്പോൾ ഹെർട്ട്‌ഫോർഷെയറിലെ ആഡംബര വസതിയിൽ പെണ്ണുങ്ങളുമൊത്തു സുഖവാസത്തിലാണ്.

മല്യയുടെ സുഖയാത്രയ്ക്ക് അവസരമൊരുക്കിക്കൊടുക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ചാരന്മാർ പോലും ഉണ്ടായിരുന്നുവെന്നത് പകൽ പോലെ സത്യം. ഈ മാസം രണ്ടിനു ലണ്ടൻ യാത്രയ്ക്ക് ഏഴു വലിയ പെട്ടികളുമായി ജെറ്റ് എയർവേസിന്റെ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യാൻ വിജയ് മല്യയ്ക്കു പതിവു പോലെ ഒരു സുന്ദരി കൂടി കൂട്ടിനുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് യാത്രയുടെ എല്ലാ സുഖങ്ങളും മല്യയും കൂട്ടുകാരിയും അനുഭവിച്ചു തന്നെയാണ് ലണ്ടനിലെത്തിയതും.

നിലവിൽ യാത്രാവിലക്ക് ഒന്നുമില്ലാത്ത മല്യയെ തടയാൻ അധികാരികൾക്ക് കഴിഞ്ഞതുമില്ല. ജെറ്റ് എയർവേസിന്റെ ഡൽഹി- ലണ്ടൻ വിമാനത്തിലാണ് തന്റെ ലണ്ടൻ വാസത്തിന് മല്യ എത്തിയത്. തീരുമാനിച്ചുറപ്പിച്ചതു പോലെ വലിയ ഏഴു പെട്ടികളുമായാണ് മല്യ തന്റെ സുഖവാസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. നോർത്ത് ലണ്ടനിലെ ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ആഡംബര വസതിയിലേക്കായിരുന്നു മല്യയുടെ യാത്ര. ഹാർട്ട്‌ഫോർഷെയറിലെ ടിവെൻ ഗ്രാമത്തിൽ 30 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ലേഡ് വാക്ക് എന്ന വസതിയിലാണ് മല്യയുടെ ഇപ്പോഴത്തെ ജീവിതം. 

ഇവിടെ ക്യൂൻ ഹൂ റോഡിലെ ഏറ്റവും വലിയ ബംഗ്ലാവാണ് ലേഡി വാക്ക്. വിക്ടോറിയൻ ശൈലിയേക്കാൾ കണ്ടംപററി ശൈലിയിൽ പണിതിരിക്കുന്ന ഈ വസതി ബ്രിട്ടണിലെ ഏറ്റവും ആഡംബരമായ ഭവനങ്ങളിലൊന്നാണ്. കൂറ്റൻ ഇരുമ്പു ഗേറ്റുകളും സിസിടിവി ക്യാമറകളും ഒക്കെയുള്ള അതിമനോഹരമായ ബംഗ്ലാവാണിത്. ഇന്ത്യയിലെ സെലിബ്രിറ്റി ആയാലും ഇവിടത്തെ ഗ്രാമവാസികൾക്ക് മല്യ സുപരിചിതൻ. ലോക്കൽ പബ്ബുകളിൽ സ്ഥിരം സന്ദർശകനായ മല്യയെ തിരിച്ചറിഞ്ഞിട്ടുള്ളവരും ഏറെ. പ്ലേബോയ് ഇമേജുള്ള ഇന്ത്യൻ കോടീശ്വരനെ ഗ്രാമവാസികൾക്കെല്ലാം അറിയുകയും ചെയ്യാം. ഈയടുത്ത ദിവസം ഫോഴ്‌സ് ഇന്ത്യ എന്നെഴുതിയ കറുത്ത ഔഡി കാറിൽ ഒരു സുന്ദരി മല്യയെ കാണാൻ എത്തിയെന്ന് ഇവിടെയെത്തിയ പാപ്പരാസികളോട് ഒരു ഗ്രാമവാസി അറിയിച്ചു. മല്യ ഇവിടെയുള്ളപ്പോൾ ഗ്രാമത്തിൽ ആകെയൊരു ഇളക്കമാണെന്നും ഫാൻസി കാറുകളിൽ മാറിമാറി കോടീശ്വരൻ നാട്ടിൽ ചുറ്റിയടിക്കുന്നത് പതിവാണെന്നും ഗ്രാമവാസി ചൂണ്ടിക്കാട്ടി. ലേഡി വാക്കിൽ നിന്ന് ഏതാനും മീറ്റർ അകെലെ വൈറ്റ് ഹോർഴ്‌സ് എന്നൊരു പബ്ബൽ ഈയടുത്ത ദിവസം മല്യ ചെന്നുവെന്നും ഒപ്പം ഏതാനും ചെറുപ്പക്കാരികളും രണ്ടു ചെറുപ്പക്കാരും ഉണ്ടായിരുന്നുവെന്ന് പബ്ല് ജീവനക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ പൗരനാണെങ്കിലും 28 വർഷത്തോളമായി യുകെ റെസിഡന്റ് കൂടിയാണ് ഈ ശതകോടീശ്വരൻ. ബ്രിട്ടണിൽ കണ്ണായ സ്ഥലങ്ങളിൽ വസ്തുവകകളുള്ള മല്യയ്ക്ക് കാലിഫോർണിയയിലും ആഡംബര വീടുണ്ട്.

മല്യയുടെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്നു ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 16ന് ആണു സിബിഐ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാൽ യാത്ര തടയാനുള്ള നിർദ്ദേശം സിബിഐ നൽകാതിരുന്നതിനാൽ ഇമിഗ്രേഷൻ അധികൃതർ ഒന്നും ചെയ്തില്ല. ഈ പഴുത് ഉപയോഗിച്ചാണ് മല്ല്യ രക്ഷപ്പെട്ടത്. അന്വേഷണ നടപടികളിൽ മല്യ സഹകരിച്ചു കൊണ്ടിരുന്നതിനാലാണു വിദേശയാത്രകൾ തടയാതിരുന്നതെന്നാണു സിബിഐ അധികൃതരുടെ വിശദീകരണം. സുപ്രീം കോടതി ഉത്തരവുപ്രകാരം ഒരു വ്യക്തിക്കെതിരെ കുറ്റപത്രം സമർപ്പിച്ചാലോ വിചാരണ നടക്കാനിരിക്കയാണെങ്കിലോ മാത്രമേ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാനാകൂവെന്നും സിബിഐ അറിയിച്ചു.

ഒക്ടോബർ അവസാനവാരം വിദേശത്തുപോയ മല്യ നവംബറിൽ തിരിച്ചുവന്നു. ഡിസംബറിൽ ആദ്യവും അവസാനവും രണ്ടു വിദേശയാത്രകൾ കൂടി നടത്തിയെന്ന് ഇമിഗ്രേഷൻ അധികൃതർ സിബിഐയെ അറിയിച്ചിരുന്നു. ഒടുവിൽ ഈ മാസം രണ്ടിനു മല്യ ലണ്ടനിലേക്കു മുങ്ങുകയും ചെയ്തു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ടാണു മല്യയ്‌ക്കെതിരെ സിബിഐ കേസെടുത്തത്. ഐഡിബിഐ ബാങ്കിൽനിന്നു 900 കോടി രൂപയുടെ വായ്പ അനുവദിച്ചതു ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ബാങ്കുകൾ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രീകോടതി ഇടപെടൽ ഭയന്നാണ് മല്ല്യ ഇപ്പോൾ മുങ്ങിയത്.

ഇതിനിടെ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും പടിയിറങ്ങാൻ വിജയ് മല്യയ്ക്ക് 515 കോടി രൂപ കൊടുത്തതായാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഡിയാഗോ ഏറ്റെടുത്തിരുന്നുവെങ്കിലും വിജയ് മല്യ ചെയർമാൻ സ്ഥാനത്തുതന്നെ തുടരുകയായിരുന്നു. മക്കൾക്കൊപ്പം ഇംഗ്ലണ്ടിൽ സമയം ചെലവഴിക്കാനായാണ് ഈ സ്ഥാനമൊഴിയൽ എന്നാണ് വിജയ് മല്യ വ്യക്തമാക്കുന്നത്. യുബി സ്പിരിറ്റ്‌സിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തിൽ ഏറെ കാലമായി തർക്കത്തിലായിരുന്നു ഡിയോഗോയും മല്യയും.

സർക്കാർ തലത്തിലുള്ള ഒത്താശയോടെയാണ് മല്യ ഇന്ത്യ വിട്ടതെന്ന് തെളിയിക്കുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്. മാർച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യയ്‌ക്കെതിരേ നിയമനടപടികളുണ്ടായത് ഏഴിനു മാത്രം. മല്യ ഇന്ത്യ വിട്ടെന്ന് ഉറപ്പായ ശേഷം മാത്രമാണ് ബാങ്കുകളുടെ കടം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചതു തന്നെ. ഇന്ത്യയിലെ ബാങ്കുകളുടെ കടം വീട്ടുന്നതിനുള്ള നടപടികളെന്നോണം രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് എത്തണമെന്നുള്ള സുപ്രീം കോടതിയുടെ നോട്ടീസ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി നൽകാനാണ് ആലോചന. എന്നാൽ ഇന്ത്യന് സർക്കാരിന്റെ കണ്ണുവെട്ടിച്ച് പരസ്യ രഹസ്യ ജീവിതം നയിക്കുന്ന മദ്യവ്യവസായിക്ക് ഇപ്പോൾ സുഖജീവിതം തന്നെ. സന്തോഷം പകരാൻ പതിവു പോലെ ഒരു കൂട്ടം പെണ്ണുങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP