Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എച്ച്‌ഐവിയുടെ പേരിൽ പഠനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിനി വീണ്ടും കോളജിലേക്ക്; ഒപ്പം അയൽക്കാരും; ജില്ലാ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിൽ പഠിക്കാനും ഹോസ്റ്റലിൽ താമസിക്കാനും സൗകര്യമുണ്ടാമെന്ന് കോളജ് മാനേജ്‌മെന്റ് ഉറപ്പു നൽകി

എച്ച്‌ഐവിയുടെ പേരിൽ പഠനം നിഷേധിക്കപ്പെട്ട വിദ്യാർത്ഥിനി വീണ്ടും കോളജിലേക്ക്; ഒപ്പം അയൽക്കാരും; ജില്ലാ കളക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിൽ പഠിക്കാനും ഹോസ്റ്റലിൽ താമസിക്കാനും സൗകര്യമുണ്ടാമെന്ന് കോളജ് മാനേജ്‌മെന്റ് ഉറപ്പു നൽകി

രഞ്ജിത് ബാബു

കണ്ണൂർ: എച്ച്‌ഐവി പോസിറ്റീവായ പിലാത്തറ വിറാസ് കോളേജ് വിദ്യാർത്ഥിനി അക്ഷര 
ഒരാഴ്‌ച്ചത്തെ ഇടവേളക്കു ശേഷം നാളെ കോളേജിലെത്തും. എച്ച്.ഐ.വി പോസിറ്റീവാണെന്ന കാരണത്താൽ കോളേജ് ഹോസ്റ്റലിൽ നിന്നും മാറ്റി നിർത്തപ്പെട്ട വിദ്യാർത്ഥിനി കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയൂരിലെ സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിന്നും കോളേജ് അധികൃതർക്കു നേരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ പി.ബാലകിരൺ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർത്ഥിനിക്ക് വീണ്ടും കോളേജിൽ പഠിക്കാനും ഹോസ്റ്റലിൽ താമസിക്കാനും സൗകര്യമുണ്ടാക്കാൻ തീരുമാനമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കലക്ടർ മാനേജ്‌മെന്റിന് താക്കീത് നൽകിയിരുന്നു. അതിന്റെ ഭാഗമായി ഇന്ന് കോളജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണക്യാമ്പ് നടത്തും.

നാളെ അതിരാവിലെ അഞ്ചു മണിക്കു തന്നെ കൊട്ടിയൂരിൽ നിന്നും തുടർപഠനത്തിനായി അമ്മയോടൊപ്പം വിദ്യാർത്ഥിനി കോളേജിലേക്ക് പുറപ്പെടും. സഹപാഠികൾ തന്നെ പഴയതുപോലെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവൾ. നേരത്തേയും അവരുടെ ഭാഗത്തു നിന്നും യാതൊരു ദുരനുഭവവുമുണ്ടായിട്ടില്ല. ആരോടും പരിഭവവുമില്ല. കഴിഞ്ഞതെല്ലാം മറന്ന് പഠിക്കുക എന്നതാണ് തന്റെ ലക്ഷ്യം. എന്നാൽ യാതൊരു അവഗണനക്കും ഞാൻ നിന്നുകൊടുക്കില്ല. കൂടുതലൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നു വിദ്യാർത്ഥിനി പറഞ്ഞു.

എന്നാൽ കോളേജ് മാനേജ്‌മെന്റ് ഇനിയും ഉരുണ്ടു കളിക്കുമോ എന്ന ഭയത്തിലാണു വിദ്യാർത്ഥിനിയുടെ അമ്മ. കൊട്ടിയൂരിലെ അയൽക്കാരും വിദ്യാർത്ഥിനിയോടൊപ്പം നാളെ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇത്രയും കാലം ഞങ്ങളുടെ കുട്ടികളോടൊപ്പം കളിച്ചു വളർന്ന വിദ്യാർത്ഥിനി അവരുടെയെല്ലാം ഓമനയാണ്. അതുകൊണ്ടു തന്നെ അവളെ ബാധിക്കുന്ന ഏതു പ്രശ്‌നവും നാട്ടുകാരും ഏറ്റെടുക്കുന്നു. അവരുടെ വികാരവിക്ഷോഭങ്ങളെ തണുപ്പിക്കാൻ അമ്മ ഏറെ പാടുപെടേണ്ടി വരുന്നു.

വിദ്യാർത്ഥിനി പഠനം നിർത്തി വീട്ടിൽ എത്തിയതറിഞ്ഞ് കോളേജ് അധികൃതർക്കെതിരെ അമർഷവുമായി നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. എന്നാൽ അമ്മയും മകളും ചേർന്ന് അവരെ അനുനയിപ്പിക്കുകയായിരുന്നു. ഒടുവിൽ ജില്ലാ കലക്ടർതന്നെ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. 12 വർഷം മുമ്പ് ഈ കുടുംബത്തെ അവഗണിക്കുകയും ഒറ്റപ്പെടുത്തിനിർത്തിയവരുമെല്ലാം ഇന്ന് അവർക്ക് തണലായി നിൽക്കുകയാണ്. ആ കുറ്റബോധത്തിൽ നിന്നും അവർ മോചിതരായിട്ടില്ല.

വാദിഹൂദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനിക്കാണ് പഠനം പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നത്. ഒപ്പം ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടു വിദ്യാർത്ഥിനികൾ ഹോസ്റ്റൽ താമസം ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് കാരണമായത്. വിദ്യാർത്ഥിനിയെ സമീപത്തെ വയോവയോധികരെ താമസിപ്പിക്കുന്ന സാന്ത്വന പരിചരണ കേന്ദ്രത്തിൽ കഴിയാൻ അദ്ധ്യാപകർ നിർദേശിച്ചതാണ് കോളേജ് വിട്ടിറങ്ങാൻ കാരണമായത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മെഡിക്കൽ വിദഗ്ദ്ധർ ബോധവൽക്കരണ ക്ലാസ് നടത്തും. വിദ്യാർത്ഥിനിയുടെ തുടർ പഠനത്തെക്കുറിച്ച് ജനപ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമടങ്ങിയ സംയുക്ത കമ്മിറ്റി വിലയിരുത്തും. നാളെ വിദ്യാർത്ഥിനി കോളേജിലെത്തുമ്പോൾ സാധാരണ നില കൈവരിക്കാനും കലക്ടർ നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP