Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിയിൽ നിന്ന് തെറി വിളിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; വെള്ളാപ്പള്ളിയുടെ ശ്രമം ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ; നിയമ നടപടി പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം, സ്വമേധയാ ഇല്ല: വി ഡി സതീശൻ മറുനാടൻ മലയാളിയോട്

വഴിയിൽ നിന്ന് തെറി വിളിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട; വെള്ളാപ്പള്ളിയുടെ ശ്രമം ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ; നിയമ നടപടി പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം, സ്വമേധയാ ഇല്ല: വി ഡി സതീശൻ മറുനാടൻ മലയാളിയോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: ക്ഷേത്രസ്വത്തുക്കൾ മുഴുവൻ സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്ന പ്രചരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചപ്പോൾ മുതൽ കോൺഗ്രസ് നേതാവ് വി ഡി സതീശൻ സംഘപരിവാറുകാരുടെ കണ്ണിലെ കരടാണ്. രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സതീശൻ ആർഎസ്എസ് പ്രചരണത്തെ ശക്തമായി ചെറുത്തത്. ഇതോടെ സംഘപരിവാറുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്തു. ഇതിനിടെയാണ് വെള്ളാപ്പള്ളി നടേശനെ സതീശൻ വേദിയിൽ ഇരുത്തി വിമർശിച്ചത്. മൈക്രോഫിനാൻസ് തട്ടിപ്പുകളെ കുറിച്ചായിരുന്നു സതീശൻ വിമർശനം ഉന്നയിച്ചത്. എന്നാൽ, വിമർശനത്തിനുള്ള മറുപടിയായി വെള്ളാപ്പള്ളി അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പരസ്യമായി തന്നെ സതീശനെതിരെ വെള്ളാപ്പള്ളി മോശമായി സംസാരിച്ചു. ഇതിനെതിരെ കോൺഗ്രസുകാർക്കിടയിൽ കടുത്ത വികാരവും ഉയരുന്നുണ്ട്. എന്നാൽ, പാർട്ടിയോ മുന്നണിയോ ആവശ്യപ്പെട്ടാൽ മാത്രമേ വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിക്കുള്ളൂവെന്നും സ്വമേധയ നിയമനപടി സ്വീകരിക്കാൻ ഇല്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ സതീശൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ക്ഷേത്ര സ്വത്തുക്കൾ സർക്കാർ ഖജനാവിലേക്ക് കൊണ്ടുപോകുന്നു എന്ന സംഘപരിവാർ വാദം തെറ്റെന്ന് താൻ നിയമസഭയിൽ തെളിയിച്ചതിന് ശേഷം അവർക്ക് അന്നുമുതൽ തന്നോട് എതിർപ്പുണ്ട്. അതിന്റെ ഫലമായി ആർഎസ്എസ് നേതൃത്വത്തെ പ്രീതിപ്പെടുത്താനാണ് ഇപ്പോൾ വെള്ളാപ്പള്ളി തനിക്കെതിരെ തിരിഞ്ഞതെന്നും സതീശൻ പറഞ്ഞു. എന്നാൽ, വഴിയിൽ നിന്ന് തെറിവിളിച്ച് തന്റെ വായടപ്പിക്കാമെന്ന ആരും കരുതേണ്ട, വെള്ളാപ്പള്ളിയുടെ സംസ്‌കാരം ആർഷ ഭാരത സംസ്‌ക്കാരത്തിന്റെ വക്താക്കളായ അദ്ദേഹത്തിന്റെ പുതിയ സുഹൃത്തുക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

17 വർഷം മുൻപ് മരിച്ചുപോയ തന്റെ മാതാപിതാക്കളെ അപമാനിക്കുന്ന രീതിയിൽ വെള്ളാപ്പള്ളി സംസാരിച്ചതിൽ ഒരു മകനെന്നെ നിലയിൽ തനിക്ക് അധിയായ അമർഷവും ദുഃഖവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വെള്ളാപ്പള്ളിയുടെ നിലവാരത്തിൽ ഒരുവാക്കോ പ്രസ്ഥാവനയോ തന്റെ ഭാഗത്തുനിനന്ന് ഉണ്ടായാൽ അത് തന്റെ പ്രസ്ഥാനത്തിനും താൻ പ്രതിനിധീകരിക്കുന്ന പറവൂരിലെ ജനങ്ങൾക്കും അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് പറവൂരിൽ എസ്എൻഡിപി യോഗത്തിന്റെ ഒരു പരിപാടിയിൽ തന്നെ ക്ഷണിക്കുകയും എടപ്പാൾ അപകടത്തിൽ മരിച്ചവർക്ക് നൗഷാദിന്റെ കുടുംബത്തിന് ലഭിച്ചപോലെ സഹായം ലഭിക്കാത്തത് മരിച്ചവർ ഹിന്ദുക്കളായതിനാലാണെന്നും സ്വന്തം മണ്ഡലത്തിലുള്ളവർ അപകടത്തിൽപെട്ടിട്ടുപോലും ചിലർ തയ്യാറായില്ലെന്നും പറഞ്ഞ് തനിക്കെതിരെ വെള്ളാപ്പള്ളി പറയുകയും ചെയ്തിരുന്നു. എന്നാൽ താൻ അതിന് മറുപടി ന്‌ലകുന്നതിന് മുൻപ് വെള്ളാപ്പള്ളി സ്ഥലം വിട്ടു. എന്നാൽ താൻ വേണ്ടകാര്യങ്ങൾ ചെയ്തു എന്ന തന്റെ മറുപടി കേട്ട് അവിടെയുണ്ടായിരുന്ന ശ്രീനാരായണീയർ കൈയടിച്ചുവെന്നും അതിന് പോലും വെള്ളാപ്പള്ളി അവർക്കെതിരെ നടപടിയണ്ടാകുമെന്നും പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞതു കേട്ട് ശ്രീനാരായണീയർ പോലും ലജ്ജിച്ച് തലതാഴ്‌ത്തും. സമുദായവുമായി നല്ല ബന്ധമാണുള്ളതെന്നും എന്നാൽ വെള്ളാപ്പള്ളിയുടെ കാലുപിടിക്കാൻ തന്നെ കിട്ടില്ലെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കോ യുഡിഎഫിനോ ബിഡിജെഎസിനോട് മൃദു സമീപനമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഇതേ അഭിപ്രായമാണുള്ളത്. നേരത്തെ തീരുമാനിച്ച പോലെ തന്നെ ബിഡിജെഎസിനെ പൂർണമായി എതിർക്കാൻ തന്നെയാണ് പാർട്ടിയിലേയും മുന്നണിയിലേയും തീരുമാനമെന്നും സതീശൻ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന മുന്നണിയിലും പാർട്ടിയിലും ചർച്ചയായിട്ടുണ്ട്. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി ഉൽപ്പെടെയുള്ളവരോട് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പ്രസ്ഥാവനയിൽ ഇടതുപക്ഷത്തിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ ഇതുവരെ പ്രതികരിച്ചതായി കണ്ടില്ലെന്നും എന്നാൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP