Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുർ പ്രകാശിനും കലമണ്ണലിനുമൊപ്പം കളക്ടറും കൂടി? ആറന്മുളയിലെ ഒരു ലോഡ് മണ്ണ് വിൽക്കുന്നത് 7000മുതൽ 9000വരെ രൂപയ്ക്ക്; സർക്കാരിന് റോയൽറ്റിയായി നൽകുന്നത് 120 രൂപയും; വിമാനത്താവളത്തിലെ മണ്ണ് മാറ്റലിലും അഴിമതിയോ?

അടുർ പ്രകാശിനും കലമണ്ണലിനുമൊപ്പം കളക്ടറും കൂടി? ആറന്മുളയിലെ ഒരു ലോഡ് മണ്ണ് വിൽക്കുന്നത് 7000മുതൽ 9000വരെ രൂപയ്ക്ക്; സർക്കാരിന് റോയൽറ്റിയായി നൽകുന്നത് 120 രൂപയും; വിമാനത്താവളത്തിലെ മണ്ണ് മാറ്റലിലും അഴിമതിയോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഉഡായിപ്പ് കാണിക്കാൻ ഏബ്രഹാം കലമണ്ണിലെന്ന പ്രവാസി വ്യവസായിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ആദ്യം ആറന്മുളയിലെ കൃഷിയില്ലാതെ കിടക്കുന്ന വയലെല്ലാം നക്കാപ്പിച്ച കൊടുത്ത് വാങ്ങിക്കൂട്ടി. പിന്നെ മൗണ്ട് സിയോൺ ഏവിയേഷൻ ഗ്രൂപ്പിന്റെ പേരിൽ എയർസ്ട്രിപ്പ് നിർമ്മിക്കാനെന്നു പറഞ്ഞ് ഒന്നൊഴിയാതെ നികത്തി. കൂട്ടത്തിൽ സർക്കാരിന്റെ തോടും ജലാശയങ്ങളും കൈയേറി നികത്തി.

ഒടുവിൽ ഈ ഭൂമിയെല്ലാം കൂടി കോടികൾക്ക് കെ.ജി.എസ് ഗ്രൂപ്പിനു വിറ്റു. പിന്നെ, കൈയേറി നികത്തിയ സർക്കാർ ഭൂമി പഴയ പടിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ, മികച്ച കലക്ടർക്കുള്ള അവാർഡ് നേടിയ ജില്ലാ കലക്ടർ എസ്. ഹരികിഷോർ മണ്ണു നീക്കുന്നതിനായി മുൻ ഉടമയായ ഏബ്രഹാം കലമണ്ണിലിനെത്തന്നെ ഏൽപിച്ചു. 3000 ലോഡ് മണ്ണു നീക്കാനായിരുന്നു നിർദ്ദേശം. ലോഡ് ഒന്നിന് സർക്കാരിന് റോയൽറ്റി 120 രൂപ. കലമണ്ണിൽ പുറത്തു വിറ്റത് ഏഴായിരം മുതൽ ഒമ്പതിനായിരം വരെ രൂപയ്ക്ക്.

ആറന്മുള വിമാനത്താവള പ്രദേശത്തെ നികത്തിയ തോട് പുനരുജ്ജീവിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവിൽ സർക്കാരിനു നഷ്ടമായത് കോടികൾ. പോക്കറ്റ് വീർത്ത ഏബ്രഹാം കലമണ്ണിലിന് ലഭിച്ചത് ആ കോടികളാണ്. ജില്ലാ കലക്ടർ എസ്. ഹരികിഷോർ കാണിച്ച മണ്ടത്തരത്തിന്റെ ഫലമെന്ന് പറഞ്ഞ് ആറന്മുള എംഎ‍ൽഎ ശിവദാസൻ നായർ കലക്ടർക്ക് കത്തെഴുതി. യഥാർഥത്തിൽ നടന്നതാകട്ടെ അടൂർ പ്രകാശ്-കലമണ്ണിൽ-ജില്ലാഭരണകൂടം എന്നീ കോക്കസുകളുടെ ഒത്തുകളി. അതു മനസിലാക്കാൻ ശിവദാസൻ നായർ എംഎ‍ൽഎയ്ക്ക് ഒട്ടു കഴിഞ്ഞതുമില്ല.

ഒരു ലോഡ് മണ്ണ് പദ്ധതി പ്രദേശത്തുനിന്ന് നീക്കുമ്പോൾ സർക്കാരിന് റോയൽറ്റി വിഹിതമായി ലഭിക്കുന്നത് ഒരു ക്യുബിക് മീറ്ററിനു വെറും 40 രൂപ മാത്രമാണ്. 3 മുതൽ 4 ക്യുബിക് മീറ്റർ വരെയാണ് ഒരു ലോഡ് മണ്ണ് . ഇപ്പോൾ ഒരു ലോഡിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വെറും 120 രൂപ. അതേസമയം ഒരു ലോഡ് 5 ക്യുബിക് മീറ്റർ വരെ കയറ്റുമെന്നും ഈ മണ്ണ് 7000 രൂപ മുതൽ 9000 രൂപ വരെ വാങ്ങി വിൽക്കുന്നതെന്നും വ്യക്തമായി. പദ്ധതിപ്രദേശത്തു നിന്നും കുറഞ്ഞത് 3000 ലോഡ് മണ്ണ് നീക്കം ചെയ്യേണ്ടി വരുമെന്ന കണക്കു കൂടി പരിഗണിക്കുമ്പോൾ ആണ് മാഫിയ നേടുന്ന വരുമാനം ഊഹിക്കേണ്ടത്.

ഒരു ലോഡിന് കുറഞ്ഞ തുക 7000 രൂപ ലഭിക്കുമെങ്കിലും പല ഇടങ്ങളിലേക്ക് വിഹിതം നൽകേണ്ടി വരുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ പൂർണ അറിവും സമ്മതവും ഈ നീക്കത്തിനുണ്ട്. മന്ത്രി അടൂർ പ്രകാശ് സ്വന്തം മണ്ഡലത്തിലേക്ക് എയർപോർട്ട് പദ്ധതി കൊണ്ടുപോകാനായി ആറന്മുളയെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയാണ്. പദ്ധതിപ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം ഇപ്പോൾ പറയുന്ന കാരണം ഹൈക്കോടതിയുടെ നടപടികളാണ്. പുറത്തേക്ക് കൊണ്ടുപോകുന്ന മണ്ണ് റെയിൽവേ ട്രാക്ക് ഇരട്ടിപ്പിക്കുന്ന മേഖലകളിലാണ് നിക്ഷേപിക്കുന്നത് എന്നാണു ജില്ലാ ഭരണകൂടം പറയുന്നത്.

10 ലോഡ് കൊണ്ടുപോകുമ്പോൾ ഒരു ലോഡ് റെയിൽപ്പാത ഇരട്ടിപ്പിക്കലിനും ബാക്കിയുള്ളത് മറ്റു സ്വകാര്യമേഖലകളിലേക്കും ആണെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച ആരോപണങ്ങൾ മുളയിലേ നുള്ളാൻ ജില്ലാ ഭരണകൂടം നടത്തുന്ന ചില കളികളാണ് ജില്ലയുടെ തലവനെയും സംശയനിഴലിലേക്ക് കൊണ്ടുവരുന്നത്. മാന്യനും കളങ്ക രഹിതനും അഴിമതിയെ ശക്തമായി എതിർക്കുന്നവനും എന്ന ധാരണ വളർത്തി ഉപായത്തിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നവരുടെ പട്ടികയിലേക്കാണ് ജില്ലാ ഭരണകൂടത്തിലെ പ്രമുഖരുടെ പേരുകൾ ഉൾപ്പെടുന്നത്.

നിയമവിരുദ്ധമായി ഭൂമി നികത്തിയ എബ്രഹാം കലമണ്ണിലിനു തന്നെ മണ്ണ് നീക്കം ചെയ്യാൻ അവസരം നല്കിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. നിയമവിരുദ്ധമായി മണ്ണിട്ട് നികത്തിയ പ്രദേശം നിയമവിരുദ്ധമായി ചെന്നൈ ആസ്ഥാനമായുള്ള കെ. ജി എസ് എന്ന കമ്പനിക്കു വിറ്റ വ്യക്തി ആ രീതിയിൽ പണം നേടിക്കഴിഞ്ഞു. ഇപ്പോൾ ആ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുവാൻ വീണ്ടും അയാളെ തന്നെ നിയോഗിക്കുന്നു. ആ പണവും അയാളുടെ കീശയിലേക്ക് പോകുന്നു.

നിയമ പ്രകാരം സർക്കാരിന് ഒരു ലോഡ് മണ്ണിനു വെറും 40 രൂപ റോയൽറ്റി നൽകിയാൽ മതി. അതിനു കഴിയുമെങ്കിൽ ആ മണ്ണ് ആർക്കും നീക്കം ചെയ്യാം. എന്തുകൊണ്ട് ലേലം വിളിച്ചു ഈ മണ്ണുനീക്കത്തിന് കലക്ടർ ശ്രമിച്ചില്ല? ഈ ചോദ്യത്തിന് ജില്ലാ ഭരണകൂടം നല്കുന്ന മറുപടി കള്ളനെ വീടിന്റെ ചുമതല എല്പിക്കുന്നതിനു സമമാണ്. ജില്ലാ ഭരണകൂടം പറയുന്നത് നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടുപോകുന്നത് കലമണ്ണിലിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രദേശത്തു കൂടിയാണ് എന്നാണ്. ഇയാളെ മണ്ണ് നീക്കം ചെയ്യാൻ അനുവദിക്കുന്നില്ല എങ്കിൽ തന്റെ സ്ഥലത്തു കൂടി മണ്ണ് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന വിചിത്രമായ മറുപടി. ജില്ലാ ഭരണകൂടം പറയുന്ന ഈ വാദം ശുദ്ധ അസംബന്ധമാണ്. കാരണം ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് കലക്ടർക്ക് ഏതു നടപടിയും സ്വീകരിക്കാം. അതായത് മണ്ണ് കൊണ്ടുപോകാൻ ഏതു പ്രദേശവും കലക്ടർക്ക് ഏറ്റെടുക്കാം. മാത്രമല്ല പദ്ധതി പ്രദേശം കലക്ടർ പറയുന്നതുപോലെ കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ളതല്ല. അത് നിർമ്മാണ കമ്പനിയായ കെ. ജി എസിന്റെ ഉടമസ്ഥതയിലുള്ളതാണ്.

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു ചേർന്ന ആലോചനായോഗത്തിൽ തങ്ങളുടെ പ്രദേശത്തു കൂടി മണ്ണ് കൊണ്ടുപോകുന്നതിൽ കെ. ജി എസ് കമ്പനി എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഈ എതിർപ്പ് കലക്ടർ വകവച്ചില്ല. മണ്ണ് എങ്ങനെ കൊണ്ടുപോകണം എന്ന് തനിക്ക് അറിയാമെന്ന് കലക്ടർ ഭീഷണിയുടെ സ്വരത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്യുവാൻ കരാർ വിളിക്കണമെന്ന ആവശ്യം എന്തുകൊണ്ട് ജില്ല കലക്ടർ പരിഗണിച്ചില്ല എന്ന ചോദ്യം ഉയരുന്നത്. ഈ ഘടകം കൂടി പരിഗണിക്കുമ്പോൾ ജില്ലാ ഭരണകൂടത്തിനു പല കാര്യങ്ങൾ ആറന്മുളയിൽ ഒളിപ്പിക്കാനുണ്ട് എന്ന് ശക്തമായ സംശയം ഉയരുന്നു. മറ്റു പലയിടത്തുമെന്നതു പോലെ കലമണ്ണിലിന് കൈ നനയാതെ മീൻപിടിക്കാൻ കഴിഞ്ഞിരിക്കുകയാണ്.

വലിയ ചെലവൊന്നുമില്ലാതെ കോടികൾ കലമണ്ണിലിന്റെ പോക്കറ്റിൽ എത്തി എന്നു പറയാം. വിമാനത്താവള പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മണ്ണ് എടുത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ഇടാൻ കെ.ജി.എസ് ഗ്രൂപ്പ് തയാറായിരുന്നു. യഥാർഥത്തിൽ ഈ പ്രദേശത്തിന്റെ ഉടമസ്ഥത കെ.ജി.എസ് ഗ്രൂപ്പിനാണ്. എന്നാൽ, അവരുടെ അപേക്ഷ നിഷ്‌കരുണം തള്ളുകയാണ് കലക്ടർ എസ്. ഹരികിഷോർ ചെയ്തത്. ഇതിന് പിന്നിൽ മന്ത്രി അടൂർ പ്രകാശ് ആണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP