Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഹരിനുണഞ്ഞ് രക്തസാക്ഷിയായി പീരുമേട്ടിലെ 13കാരൻ: പുറത്തുവരുന്നത് കുറഞ്ഞ ചെലവിൽ പൂസാകാനുള്ള പുത്തൻ വിദ്യകൾ; ലഹരിക്കായി ഉപയോഗിക്കുന്നത് പശയും തിന്നറും അലോപ്പതി ഗുളികകളും

ലഹരിനുണഞ്ഞ് രക്തസാക്ഷിയായി പീരുമേട്ടിലെ 13കാരൻ: പുറത്തുവരുന്നത് കുറഞ്ഞ ചെലവിൽ പൂസാകാനുള്ള പുത്തൻ വിദ്യകൾ; ലഹരിക്കായി ഉപയോഗിക്കുന്നത് പശയും തിന്നറും അലോപ്പതി ഗുളികകളും

ഇടുക്കി: ലഹരിയുടെ മാസ്മരികത തേടുന്ന പുതുതലമുറയ്ക്ക് മുന്നറിയിപ്പായി ഇടുക്കിയിൽ 13 വയസുകാരന്റെ ദാരുണാന്ത്യം. പീരുമേട് കൊടുവാക്കരണം എസ്റ്റേറ്റിലെ സുലോചനയുടെ മകൻ സുരേഷാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. റബർ വസ്തുക്കളും മറ്റും ഒട്ടിക്കുന്ന പശ ലഹരിക്കായി സ്ഥിരമായി വലിച്ചിരുന്ന സുരേഷിന്റെ ശാരീരികക്ഷമത നശിച്ച് ആന്തരീക രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചതെന്ന് പൊലിസ് പറഞ്ഞു.

ഒരുകാലത്ത് കഞ്ചാവിന്റെ വിളനിലവും ഉപയോഗവും വ്യാപകമായിരുന്ന ഇടുക്കി ജില്ലയിൽ ഇന്ന് ലഹരി തേടുന്നത് ഇത്തരം പുത്തൻ വസ്തുക്കളിലാണ്. പ്രത്യേകിച്ച് സ്‌കൂൾ-കോളജ് വിദ്യാർത്ഥികൾ. തോട്ടം മേഖലയിലും തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലും പരമ്പരാഗത ലഹരി വസ്തുക്കളിൽനിന്നു മാറി കുറഞ്ഞ വിലയിൽ കൂടുതൽ ലഹരി അകത്താക്കുന്ന പ്രവണത പ്രചുരപ്രചാരം നേടുന്നതിന്റെ തെളിവാണ് സുരേഷിന്റെ മരണം. ലഹരി വീര്യത്തിൽ കുട്ടിക്കുറ്റവാളികൾ പെരുകുന്നതും കൊലപാതകവും പീഡനവും വർധിക്കുന്നതും ഇടുക്കിയിലെ തോട്ടം മേഖലയിൽ പതിവുസംഭവങ്ങളാകുന്നത് മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. ഈ കൊടുംവിപത്തിനെതിരെ പൊരുതാൻ സർക്കാരിനോ, ബന്ധപ്പെട്ട വകുപ്പുകൾക്കോ കഴിയുന്നില്ലെന്നതാണ് വാസ്തവം.

കുമളിക്കടുത്തുള്ള തോട്ടത്തിൽ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മരപ്പൊത്തിലൊളിപ്പിച്ചതും നെടുങ്കണ്ടത്തിനുടുത്ത് വട്ടപ്പാറയിൽ ബാലികയെ പീഡനശ്രമത്തിനിടെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതും ലഹരിയിൽ അമർന്ന കുട്ടിക്കുറ്റവാളികളായിരുന്നു. അണക്കര ചെല്ലാർകോവിലിൽ സുഹൃത്തിനെ 2000 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് തൂക്കിയെറിഞ്ഞു കൊലപ്പെടുത്തിയ സുഹൃത്തുക്കൾക്ക് ഇതിനു പ്രചോദനമായത് പെയിന്റ് ഉൽപന്നങ്ങൾ ഉപയോഗിച്ചപ്പോൾ ലഭിച്ച ലഹരി ആയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിനിടെയാണ് കൗമാരം മൊട്ടിട്ട പ്രായത്തിൽ സുരേഷിന്റെ മരണം.

അടുത്ത നാളിൽവരെ പാമ്പനാറിൽ താമസിച്ചിരുന്ന സുലോചന പിന്നീട് കൊടുവാക്കരണത്തേയ്ക്ക് താമസം മാറ്റിയിരുന്നു. അഞ്ചാം ക്ലാസ് വരെ പഠിച്ച സുരേഷ് ഏറെനാളായി പശ വലിച്ചു ലഹരി തേടുന്ന ശീലക്കാരനായിരുന്നു. ചെറിയ ട്യൂബിൽ അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന പശ പ്ലാസ്റ്റിക് കവറിൽ ഒഴിച്ചശേഷം മൂക്കിനോട് ചേർത്തുവച്ച് ഗന്ധം ഉള്ളിലേയ്ക്ക് വലിച്ചെടുത്താണ് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ലഹരിയിൽ പൂസായ അനുഭൂതിയിൽ മണിക്കൂറുകളോളം നടക്കാനാകും. സ്‌കൂളിലെയും സമീപ മേഖലകളിലേയും മുതിർന്ന കുട്ടികളിൽനിന്നാണ് സുരേഷിനും ഈ ശീലം പകർന്നു കിട്ടിയത്. പൂസായ രീതിയിൽ നടന്നാലും മണമോ, മറ്റ് അസ്വാഭാവികതകളോ മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയില്ലെന്നതിനാൽ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കുക എളുപ്പമല്ല.

തുടർച്ചയായി പശയിൽനിന്നും ലഹരി കണ്ടെത്തിയ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരത്തെ പ്രവേശിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് വീട്ടുകാർപോലും അറിഞ്ഞത്. എന്നാൽ ചികിത്സ പൂർത്തിയാക്കുംമുമ്പേ സുരേഷ് ആശുപത്രിയിൽനിന്നു വീട്ടിലേയ്ക്ക് മടങ്ങിയെന്നും ഇത് പല തവണ ആവർത്തിച്ചുവെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ഏതാനും ദിവസം മുമ്പ് വീട്ടിൽ ബോധരഹിതനായി വീണ കുട്ടിയെ വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. അവയവങ്ങളുടെ പ്രവർത്തനം വീണ്ടെടുക്കാൻ പറ്റാത്തവിധം മന്ദീഭവിച്ച അവസ്ഥിയാലായിരുന്നു. ഇതിനെ തുടർന്നുണ്ടായ ആന്തരീക രക്തസ്രവമാണ് സുരേഷിനെ അകാലത്തിൽ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ചശേഷം കുട്ടി വീടുവിട്ട് തമിവ്‌നാട്ടിലേയ്ക്ക് പോയി. അവിടെയെത്തി വീട്ടുകാർ തിരികെ കൊണ്ടുവന്നെങ്കിലും തുടർപഠനത്തിന് വഴങ്ങിയില്ല.

സാമ്പത്തികമായി തകർന്ന പീരുമേട്ടിലെ തോട്ടം മേഖലയിലും കുമളി അതിർത്തിപ്രദേശത്തും കുറഞ്ഞ ചെലവിൽ ലഹരി നുണയുന്ന കൗമാരക്കാരും യുവാക്കളും ആയിരക്കണക്കിനുണ്ടെന്നാണ് 2014-ൽ നടത്തിയ അനൗദ്യോഗിക പഠനത്തിൽ വ്യക്തമായത്. അഞ്ച് രൂപ മുടക്കിയാൽ കുറഞ്ഞത് രണ്ട് മണിക്കൂർ ലഹരിയിൽ ഉന്മാദിക്കാം. 50 രൂപ മുടക്കിയാൽ ആറ് പേർക്ക് ദിവസം മുഴുവൻ അപ്പൂപ്പൻതാടിപോലെ അന്തരീക്ഷത്തിൽ പറന്നു കളിക്കുന്ന അനുഭൂതി നുകരാം. അസ്സൽ ലഹരിയാണെങ്കിലും ആരെയും പേടിക്കേണ്ട. പൊലിസ് ഊതിച്ചാലോ, മണത്തു നോക്കിയാലോ തിരിച്ചറിയില്ലെന്നതും മെച്ചമാണ്. യാതൊരു കാരണവുമില്ലാതെ കുട്ടികൾ പൂസായതുപോലെ നടക്കുന്നതായി പറയുന്ന രക്ഷിതാക്കൾ ഈ ലഹരിയുടെ അപകടാവസ്ഥ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. പെയിന്റിങ്ങിന് ഉപയോഗിക്കുന്ന എസ്ആർ, ഫെവിബോണ്ട് തുടങ്ങിയ പശകളാണ് സ്ഥിരമായി ഉപോയഗിക്കുന്നത്.

40-50 രൂപ വിലയുള്ള ചെറിയ ബോട്ടിൽ പശ പ്ലാസ്റ്റിക് കൂടിൽ ഇട്ട് തിരുമ്മി ചൂടാക്കി മൂക്കിനോട് ചേർത്തുവച്ചു വലിക്കും. പിന്നെ ലഹരിയിലമരാൻ അധികനേരം വേണ്ട. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഉന്മാദാവസ്ഥയുടെ ദൈർഘ്യം വർധിപ്പിക്കാൻ തിന്നറും ചേർത്തുള്ള മിശ്രിതമാക്കിയാണ് ഉപയോഗിക്കുന്നത്. ബംഗളൂരുവിൽ പഠിച്ച കുട്ടികൾ പകർന്നതാണീ വിദ്യയെന്നു പറയുന്നു. കുമളി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ മേഖലകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഈ ലഹരി ഉപയോഗിക്കാൻ സ്ഥിരമായി ചെല്ലാർകോവിൽമെട്ടിലെ മലമുകളിൽ എത്തിയിരുന്ന ആറംഗ സംഘത്തിലെ കണ്ണൻ എന്ന രാജേഷി(17)നെ 2014 ഓഗസ്റ്റ് മൂന്നിന് മലമുകളിൽനിന്ന് തമിഴ്‌നാട് വക സ്ഥലത്തുള്ള കൊക്കയിലേയ്ക്ക് എറിഞ്ഞുകൊന്ന കേസിൽ മൂന്നുപേർ ഏതാനും ദിവസങ്ങൾക്കുശേഷം അറസ്റ്റിലായിരുന്നു.

തിന്നറും പശയും കലർത്തിയ മിശ്രിതം മൂക്കിലൂടെ വലിച്ച് എല്ലാവരും പൂസാവുകയും രണ്ട് പേർ അബോധാവസ്ഥയിലാവുകയും ചെയ്തു. ലഹരിയിൽ ബോധം നശിച്ച സംഘാംഗം ജോൺ തൂക്കിയെറിയുകയായിരുന്നുവെന്നാണ് കേസ്. സന്തോഷ്, വിനീഷ് എന്നിവർ കേസ് മറച്ചുവച്ചു. അഞ്ചുപേരെയും പൊലിസ് അന്ന് കസ്റ്റഡിയിലെടുത്തെങ്കിലും അബോധാവസ്ഥയിൽ ആിരുന്നവർക്ക് കൊലപാതകത്തിൽ പങ്കിലെന്നുകണ്ട് വിട്ടയച്ചു. ഈ കൊലപാതകത്തെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പശയും തിന്നറും അലോപ്പതി ഗുളികകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമാണെന്നു കണ്ടെത്തിയത്.

കടുത്ത വിഷമാണ് തിന്നറും പശയും. തലയോട്ടിയെ ദ്രവിപ്പിച്ചും ഓർമ്മക്കുറവുണ്ടാക്കിയും ഏതാനും വർഷം കൊണ്ട് ഇവ മരണത്തിലേയ്ക്ക് നയിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. അഞ്ച് രൂപയ്ക്ക് വാങ്ങുന്ന സാമ്പിൾ ട്യൂബ് പശയാണ് മറ്റൊരു പ്രധാന ലഹരി ദാതാവ്. മൂക്കിനോട് ചേർത്തുപിടിച്ച് വലിച്ചു കുട്ടികൾ ഇതിന്റെ മണം ആസ്വദിക്കും. അൽപനേരത്തിനകം ശരീരം ചൂടുപിടിച്ചു തുടങ്ങും. മാനസികമായ പിരിമുറുക്കം മാറും. എന്തിനും പോന്ന ധൈര്യം ലഭിക്കും. ഏതാണ്ട് കഞ്ചാവിന് സമാനമാണത്രേ ഇത് നൽകുന്ന ലഹരി. ഇടുക്കി ജില്ലയിൽ ചെറുകിട കടകളിൽ ഈ പശ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പുകയില ഉൽപ്പന്നമായ മൂക്കിപ്പൊടി നനച്ച് ശരീരഭാഗങ്ങളിൽ വച്ച് ലഹരി തേടുന്ന നൂറുകണക്കിന് യുവത്വങ്ങളും സർവസാധാരണമാണ്. വാലിയം 10 പോലുള്ള സൈക്കാട്രിക് മെഡിസിനുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേദനസംഹാരി ഗുളികകളായ സ്പാസ്‌മോ പ്രോക്‌സിവോൻ, ഡൈസൈക്ലാമീൻ, നൈട്രാവേറ്റ് എന്നിവയും മലയോരമേഖലയിൽ ലഹരി ഉൽപ്പന്നങ്ങളായി പ്രചരിക്കുന്നു. ബംഗളൂരുവിൽനിന്നാണ് ഇവ ലഭിക്കുന്നതെന്നു പറയുന്നു. സ്ട്രിപ്പൊന്നിന് 10 മുതൽ 20 വരെ രൂപയ്ക്ക് കിട്ടുന്ന ഈ ഗുളികയുടെ ഒരെണ്ണം 50 മുതൽ നൂറു വരെ രൂപയ്ക്കാണ് കുട്ടികൾക്കിടയിൽ വിൽക്കുന്നത്. കലാലയങ്ങളിൽ ഗുളികകളും മറ്റ് ലഹരി വസ്തുക്കളുമെത്തിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ബൈക്കുകളിൽ കറങ്ങി നടക്കുന്ന യുവാക്കളാണ് വിൽപ്പനയ്ക്ക് പിന്നിലെന്നു കുട്ടികൾ പറയുന്നു.

കടുത്ത വിഷമാണ് തിന്നറും പശയും. തലയോട്ടിയെ ദ്രവിപ്പിച്ചും ഓർമ്മക്കുറവുണ്ടാക്കിയും ഏതാനും വർഷം കൊണ്ട് ഇവ മരണത്തിലേയ്ക്ക് നയിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇതിന്റെ ഉപയോഗം നിയന്ത്രിക്കാൻ നമ്മുടെ നാട്ടിൽ നടപടികളില്ല. അഞ്ച് രൂപയ്ക്ക് വാങ്ങുന്ന സാമ്പിൾ ട്യൂബ് പശയാണ് മറ്റൊരു പ്രധാന ലഹരി ദാതാവ്. മൂക്കിനോട് ചേർത്തുപിടിച്ച് വലിച്ചു കുട്ടികൾ ഇതിന്റെ മണം ആസ്വദിക്കും. അൽപനേരത്തിനകം ശരീരം ചൂടുപിടിച്ചു തുടങ്ങും. മാനസികമായ പിരിമുറുക്കം മാറും. എന്തെന്നില്ലാത്ത ധൈര്യം ലഭിക്കും. ഏതാണ്ട് കഞ്ചാവിന് സമാനമാണത്രേ ഇത് നൽകുന്ന ലഹരി. ഇടുക്കി ജില്ലയിൽ ചെറുകിട കടകളിൽ ഈ പശ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. പുകയില ഉൽപ്പന്നമായ മൂക്കിപ്പൊടി നനച്ച് ശരീരഭാഗങ്ങളിൽ വച്ച് ലഹരി തേടുന്ന നൂറുകണക്കിന് യുവത്വങ്ങളും സർവസാധാരണമായിരിക്കുന്നു. വാലിയം 10 പോലുള്ള സൈക്കാട്രിക് മെഡിസിനുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വേദനസംഹാരി ഗുളികകളായ സ്പാസ്‌മോ പ്രോക്‌സിവോൻ, ഡൈസൈക്ലാമീൻ, നൈട്രാവേറ്റ് എന്നിവയും ഇടുക്കിയിലെ കലാലയങ്ങളിൽ ലഹരി ഉൽപ്പന്നങ്ങളായി പ്രചരിക്കുന്നു. ബംഗലൂരുവിൽനിന്നാണ് ഇവ ലഭിക്കുന്നതെന്നു പറയുന്നു. സ്ട്രിപ്പൊന്നിന് 10 മുതൽ 20 വരെ രൂപയ്ക്ക് കിട്ടുന്ന ഈ ഗുളികയുടെ ഒരെണ്ണം 50 മുതൽ നൂറു വരെ രൂപയ്ക്കാണ് കുട്ടികൾക്കിടയിൽ വിൽക്കുന്നത്. കലാലയങ്ങളിൽ ഗുളികകളും മറ്റ് ലഹരി വസ്തുക്കളുമെത്തിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ബൈക്കുകളിൽ കറങ്ങി നടക്കുന്ന യുവാക്കളാണ് വിൽപ്പനയ്ക്ക് പിന്നിലെന്നു കുട്ടികൾ പറയുന്നു. ഇവർ പിടിയിലായാൽ തങ്ങളുടെ ഇഷ്ടവസ്തുക്കൾ കിട്ടാതാകുമെന്ന ഭയം ഇത്തരക്കാരെ ഒറ്റിക്കൊടുക്കാൻ വിദ്യാർത്ഥികൾക്ക് തടസമാണ്. നെടുങ്കണ്ടം ചോറ്റുപാറ സ്‌കൂൾ പരിസരത്തെ കടയിൽ ഒരിനം ലഹരി മിഠായി അധികൃതർ പിടികൂടിയിരുന്നു. കേരളത്തിൽ പാൻ ഉൽപ്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതോടെയാണ് ഇത്തരം പുത്തൻ ലഹരി ഉൽപന്നങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

മൂന്നു വർഷം മുമ്പാണ് കുമളിക്കടുത്ത് നാലര വയസുകാരിയെ കുട്ടിക്കുറ്റവാളികൾ പീഡിപ്പിക്കാൻ ശ്രമിച്ച് കൊലപ്പെടുത്തി വലിയ മരത്തിന്റെ പൊത്തിൽ മൃതദേഹം ഒളിപ്പിച്ചത്. ഇതിനു പിന്നാലെ വട്ടപ്പാറയിലും സമാനസംഭവത്തിൽ പിഞ്ചുപെൺകുട്ടിയുടെ ജഡം കിണറ്റിൽ കാണപ്പെട്ടു. രണ്ടു സംഭവങ്ങളിലും കുട്ടിക്കുറ്റവാളികൾ ലഹരിക്ക് അടിമകളായിരുന്നെന്ന് വ്യക്തമായി. കൗമാരവും യുവത്വവും ലഹരിയിലേയ്ക്ക് വഴുതി വീഴുന്നത് വ്യാപകമാണെന്നു തെളിയിക്കുന്നതാണ് ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളിലൂടെ കഞ്ചാവ് കടത്തുന്നതിനിടെ പിടിക്കപ്പെടുന്നവരുടെ എണ്ണം. 2014-ൽ അറുനൂറിലേറെ കഞ്ചാവ് കടത്തു കേസുകളാണ് ചാർജ് ചെയ്തതെങ്കിൽ പോയ വർഷം ഇതിന്റെ ഇരട്ടിയോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരിയുടെ ഉപയോഗത്തിലൂടെ സ്വയം മരണം വരിക്കുന്നവരും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരും നിരവധിയാണെങ്കിലും ലഹരി നുണഞ്ഞ് സ്വയം രക്തസാക്ഷിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുരേഷെന്ന് ഡോക്ടർമാരും പൊലിസും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP