Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണം; പ്രളയശേഷം നടപ്പാക്കിയ പുനർജ്ജനി പദ്ധതിയുടെ പേരിൽ വി ഡി സതീശന് എതിരെ വിജിലൻസ് അന്വേഷണം; വിദേശയാത്രയ്ക്ക് പോകും മുമ്പേ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദനാക്കാൻ നീക്കം

അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണം; പ്രളയശേഷം നടപ്പാക്കിയ പുനർജ്ജനി പദ്ധതിയുടെ പേരിൽ വി ഡി സതീശന് എതിരെ വിജിലൻസ് അന്വേഷണം; വിദേശയാത്രയ്ക്ക് പോകും മുമ്പേ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദനാക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി ഡി സതീശനെ കുരുക്കിലാക്കാൻ സർക്കാരിന്റെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം. വിദേശത്തേയ്ക്ക് പോകുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാൽ എറണാകുളം വിജിലൻസ് യൂണിറ്റിന് അന്വേഷണത്തിന് നിർദ്ദേശം നൽകും.

പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദനാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. പ്രളയബാധിതർക്കെന്ന പേരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിദേശഫണ്ട് കടത്തി മുക്കിയെന്ന പരാതിയിൽ വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ പദവി ദുരുപയോഗത്തിനുൾപ്പെടെ കേസെടുത്ത് വിശദാന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയിരുന്നു. ഇതിനാണ് സർക്കാർ അനുമതി നൽകിയത്.

സ്വന്തം മണ്ഡലമായ പറവൂരിൽ, 2018ലെ പ്രളയബാധിതർക്ക് വീട് നിർമ്മിക്കുന്ന പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്ത് വൻ പണപ്പിരിവ് നടത്തിയെന്നാണ് പരാതി. സിപിഎം നേരിട്ടാണ് ഈ വിഷയം ചർച്ചയാക്കിയത്. എന്നാൽ ആരോപണങ്ങൾ പല തവണ വിഡി സതീശൻ നിഷേധിച്ചതാണ്. കേന്ദ്ര സർക്കാരിനെ ഇടപെടുപ്പിക്കുന്ന ഇഡി അന്വേഷണമാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ലേക കേരളാ സഭയുമായി ബന്ധപ്പെട്ട അമേരിക്കൻ പിരിവ് ചർച്ചകളിൽ എത്തുമ്പോഴാണ് പുതിയ നീക്കം.

വിദേശരാജ്യങ്ങളിൽനിന്ന് പണപ്പിരിവ് നടത്താൻ 2017-2020 കാലത്ത് സതീശന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക് ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന് കൈമാറിയിരുന്നു. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം കൈമാറിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിലെ പിരിവിൽ പ്രതിപക്ഷ നേതാവ് ഗൗരവ ആരോപണങ്ങൾ ഉയർത്തിയിരുന്നു.

യുകെ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നതിന്റെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിട്ടുമുണ്ട്. ബർമിങ്ഹാമിൽ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആരോപണം ഉയർന്നപ്പോൾ, പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ആരോപണം.

യൂത്ത്‌കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്രപ്രസാദ്, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്‌സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. അനധികൃതമായി വിദേശത്തുനിന്ന് കോടികൾ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചില്ല. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്‌പോൺസർ ചെയ്ത തുക ഉപയോഗിച്ച് നിർമ്മിച്ച വീടുകൾക്ക് പുനർജനി എന്ന് പേര് നൽകുകയായിരുന്നു.

പണം മുടക്കിയ ലയൻസ് ക്ലബ് പുനർജനി ബോർഡ് വയ്ക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നുവെന്നും പരാതിക്കാർ പറയുന്നു. ഇതെല്ലാം ചർച്ചയാക്കി വിഡിയെ കുടുക്കാനാണ് നീക്കം. കെഫോണിലും എഐ ക്യാമറയിലും സർക്കാരിനെതിരെ നിരവധി തെളിവുകൾ പുറത്തു വിട്ടു. അതിശക്തമായി തന്നെ അത് പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെയാണ് പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP