Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരിക്കൊമ്പൻ ഇനി കളക്കാട് കടുവാ സങ്കേതത്തിൽ; മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷം കാട്ടാനയെ തുറന്നുവിട്ടു; മണിമുത്താർ വനത്തിൽ ആനയെ തുറന്നുവിടുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ; വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

അരിക്കൊമ്പൻ ഇനി കളക്കാട് കടുവാ സങ്കേതത്തിൽ; മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷം കാട്ടാനയെ തുറന്നുവിട്ടു; മണിമുത്താർ വനത്തിൽ ആനയെ തുറന്നുവിടുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ; വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുനെൽവേലി: കമ്പം തേനി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിട്ടത്. അരിക്കൊമ്പൻ ആനയെ പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ആനിമൽ ആംബുലൻസിൽ 18 മണിക്കൂറോളം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ആനയെ മണിമുത്താർ വനമേഖലയിലേക്കെത്തിച്ചത്.

അരിക്കൊമ്പനെ വനമേഖലയിൽ തുറന്നുവിടുന്നതിനെതിരേ കളക്കാട് മേഖലയിൽ പ്രതിഷേധം ഉയർന്നിരുന്നു. മയക്കുവെടിവെച്ച് പിടികൂടിയ ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്താർ വനത്തിൽ തുറന്നുവിടുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്തെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മുദ്രാവാക്യംവിളികളുമായി തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

മണിമുത്താറിൽനിന്ന് 30 കിലോമീറ്റർ അകലെ മാഞ്ചോല എന്ന സ്ഥലത്ത് അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ മണിമുത്താറിൽനിന്ന് വനമേഖലയായ മാഞ്ചോലയിലേക്ക് എത്താൻ വാഹനം പോകുന്ന വഴിയില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് കിലോമീറ്റർ വരെ മാത്രമാണ് വാഹനഗതാഗതം സാധിക്കുകയെന്നും അവിടെ തുറന്നുവിടാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നുമാണ് ജനങ്ങളുടെ ആരോപണം.

പൊലീസും വനംവകുപ്പുമായി ജനങ്ങൾ ചർച്ചനടത്തിയെങ്കിലും പ്രതിഷേധക്കാർ ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി നൽകാൻ അവർക്ക് സാധിച്ചില്ല. സമവായത്തിലെത്താൻ സാധിക്കാതെവന്നതിനെ തുടർന്ന് ജനങ്ങൾ മുദ്രാവാക്യം വിളികളുമായി വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്‌പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല.

തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. മേഘമലയിലെ വെള്ളിമലയിലേക്കു കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.

അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേർപ്പെടുത്തിയത്. 'അരിക്കൊമ്പൻ മിഷനും' കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്.

തമിഴ്‌നാട് വനംവകുപ്പാണ് രാത്രി 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്.

രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് അരിക്കൊമ്പന് മയക്കുവെടിവച്ചത്. രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക.

മെയ്‌ 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു.

ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്‌നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP