Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ രണ്ട് വോട്ട് മാത്രമാണെന്ന് പറഞ്ഞ് ലോക്കൽ സെക്രട്ടറി മുമ്പ് പരിഹസിച്ചിരുന്നു; നേതാക്കൾക്കെല്ലാം ഫാക്ടറിയുടെ പ്രശ്‌നം അറിയാമായിരുന്നു; റസാഖിന്റെ മരണത്തിന് ശേഷം ഒറ്റപ്പെട്ടതോടെയാണ് ഫാക്ടറി പൂട്ടണമെന്ന് സിപിഎം നിലപാട് മാറ്റിയത്; ഒരാഴ്ച മുമ്പ് പാർട്ടി പിന്തുണച്ചിരുന്നെങ്കിൽ റസാഖ് ജീവനോടെ ഉണ്ടായേന എന്ന് ഭാര്യ ഷീജ

നിങ്ങൾ രണ്ട് വോട്ട് മാത്രമാണെന്ന് പറഞ്ഞ് ലോക്കൽ സെക്രട്ടറി മുമ്പ് പരിഹസിച്ചിരുന്നു; നേതാക്കൾക്കെല്ലാം ഫാക്ടറിയുടെ പ്രശ്‌നം അറിയാമായിരുന്നു; റസാഖിന്റെ മരണത്തിന് ശേഷം ഒറ്റപ്പെട്ടതോടെയാണ് ഫാക്ടറി പൂട്ടണമെന്ന് സിപിഎം നിലപാട് മാറ്റിയത്; ഒരാഴ്ച മുമ്പ് പാർട്ടി പിന്തുണച്ചിരുന്നെങ്കിൽ റസാഖ് ജീവനോടെ ഉണ്ടായേന എന്ന് ഭാര്യ ഷീജ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: താൻ വിശ്വസിക്കുന്ന പാർട്ടിക്ക് വേണ്ടി ജീവിച്ച് ഒടുവിൽ അതേ പ്രസ്ഥാനത്തിന്റെ അവഹേളനം ഏറ്റവാങ്ങിയാണ് റസാഖ് പയമ്പ്രോട്ട് എന്ന പൊതുപ്രവർത്തകൻ പുളിക്കൽ പഞ്ചായത്തിൽ ജീവനൊടുക്കിയത്. സിപിഎമ്മെന്ന പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിച്ച് ആ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം സമ്പാദ്യങ്ങളെല്ലാം റസാഖ് എഴുതി നൽകിയിരുന്നു. എന്നിട്ടും പാർട്ടിയിൽ നിന്നും അവഗണനയാണ് നേരിടേണ്ടി വന്നത്. തുടർച്ചയായി അവഗണനകൾ നേരിടേണ്ടി വന്നതോടെ അടുത്തകാലത്തായി സിപിഎമ്മുമായി കലഹിക്കുകയായിരുന്നു റസാഖ്. ഈ കലഹത്തിന്റെ ഒടുവിലാണ് അദ്ദേഹം ജീവനൊടുക്കിയതും. റസാഖിന്റേ വേർപാടോടെ, ശക്തമായ പ്രതിഷേധമാണ് സിപിഎമ്മിന് എതിരെ ഉയർന്നുവന്നത്.

സമൂഹത്തിൽ ഒറ്റപ്പെട്ടതോടെയാണ് മലിനീകരണമുണ്ടാക്കുന്ന ഫാക്ടറി പൂട്ടണമെന്ന പുതിയ നിലപാടിൽ സിപിഎം എത്തിയതെന്ന് റസാഖ് പയമ്പ്രോട്ടിന്റെ ഭാര്യ ഷീജ സികെ പറഞ്ഞു. ഒരാഴ്ച മുമ്പെങ്കിലും പാർട്ടി പിന്തുണച്ചെങ്കിൽ സഖാവ് റസാഖ് ജീവനോടെ ഉണ്ടാകുമായിരുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടതോടെയാണ് ഫാക്ടറി പൂട്ടണം എന്ന പുതിയ നിലപാടിൽ പാർട്ടി എത്തിയതെന്നും ഷീജ സികെ പറഞ്ഞു. ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവർക്കെല്ലാം ഫാക്ടറിയുടെ പ്രശ്‌നം അറിയാമായിരുന്നു. നിങ്ങൾ രണ്ടു വോട്ടുകൾ മാത്രമാണെന്ന് പറഞ്ഞ് ഇതേ ലോക്കൽ സെക്രട്ടറി മുമ്പ് പരിഹസിച്ചു. ഞങ്ങൾ രണ്ടുപേരും അടിയുറച്ച സിപിഎം പ്രവർത്തകരാണ്. നിയമവഴിയിലല്ലാതെ മറ്റൊരു രീതിയിലും ഫാക്ടറിക്കെതിരെ നീങ്ങിയിട്ടില്ലെന്നും ഷീജ പറഞ്ഞു.

അതേസമയം, റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതിൽ വിമർശനം ശക്തമായതോടെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരെ സമരം ഏറ്റെടുത്ത് സിപിഎം രംഗത്തെത്തി. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടാണ് സിപിഎം കൊടികുത്തിയിരിക്കുന്നത്. ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്നും സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയത്. പാർട്ടി എടുത്ത തീരുമാനമാണിതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ സിപിഎം നടത്തിയത് കപടസമരമെന്ന് വിമർശിച്ച് യുഡിഎഫ് രംഗത്ത് വന്നു.

റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. പ്ലാന്റ് ഉടമ പാർട്ടിക്ക് പണം നൽകിയതിന് പിന്നാലെ നിർലോഭമായ സഹായം പാർട്ടി ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നൽകിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരൻ ആരോപിച്ചിരുന്നു.

പാണ്ടിയാട്ടുപുറത്തെ വിവാദ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രത്തിനെതിരേ റസാഖും കുടുംബവും പരാതി നൽകിയിരുന്നു. റസാഖിന്റെ സഹോദരൻ ബഷീർ ശ്വാസകോശസംബന്ധമായ അസുഖം (ഐ.എൽ.ഡി.) ബാധിച്ച് കഴിഞ്ഞ മാർച്ചിൽ മരിക്കാനിടയായത് വായുമലിനീകരണം മൂലമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും മറ്റും നൽകിയ പരാതിയിൽ അനുകൂല നടപടിയുണ്ടായില്ല. പ്രശ്‌നത്തിൽ സിപിഎം. നേതാക്കളും നീതിപൂർവമായ നിലപാടെടുക്കുന്നില്ലെന്ന് റസാഖിന് ആക്ഷേപമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം നേതാക്കൾക്കെതിരേ പലതവണ രംഗത്തെത്തിയിരുന്നു.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിയായിരുന്നു എല്ലാം. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശാലമായ ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കൊണ്ടോട്ടിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്നു വന്നിരുന്ന പസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. വർത്തമാനം ദിനപത്രത്തിൽ കോർഡിനേറ്റിങ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാനായി പലതവണ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങി. സിപിഎമ്മുകാരനായിട്ടു കൂടി ഭരണനേതൃത്വം അദ്ദേഹത്തെ നിഷ്‌ക്കരുണം അവഗണിച്ചു.

സഹോദരന്റെ മരണത്തിന്റെ ഷോക്കിൽ നിൽക്കുമ്പോഴും കൃത്യമായ തെളിവുകൾ സഹിതം താൻ നൽകിയ പരാതിക്കു നടപടിയുണ്ടാകാത്തതിൽ മനംനൊന്ത് തനിക്ക് നീതി നിഷേധിച്ച സിപിഎം ഭരിക്കുന്ന പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിക്കുകയാിരുന്നു അദ്ദേഹം. താൻ പഞ്ചായത്തിന് നൽകിയ പരാതികളുടെ ഫയൽ മൃതദേഹത്തിനു സമീപം വച്ചാണു ഇയാൾ ആത്മഹത്യചെയ്തത്. ഇത് പഞ്ചായത്തിനും സിപിഎമ്മിനു എതിരായ കുറ്റപത്രമായി തന്നെയാണ് വ്യാഖ്യാനവിക്കുന്നത്.

താൻ നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നും കാട്ടി റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി പായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. അതേസമയം റസാഖിന്റെ മരണത്തിന് പഞ്ചായത്ത് ഭരണ സമിതിയാണ് എന്നാരോപിച്ചു യുഡിഎഫും പ്രതിപക്ഷ പാർട്ടികളുമെല്ലാം പ്രതിഷേധിച്ചു രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP