Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസ് ക്വാട്ട് ചെയ്തത് ഏറ്റവും കുറഞ്ഞ തുക; പക്ഷേ വാങ്ങുമ്പോൾ കോളടിച്ചത് ലക്‌നൗവിലെ ബങ്കെബിഹാറി കെമിക്കൽസിനും; ഉളിയക്കോവിലിലും മേനംകുളത്തെ കത്തിയത് പൊതു ടെൻഡർ ഒഴിവാക്കി വാങ്ങിയ വേഗത്തിൽ കത്തും മുതൽ; ഇനിയും വാങ്ങലിന് സുവർണ്ണാവസരം; മെഡിക്കൽ സർവീസസ് കോർപറേഷനിൽ എല്ലാം അട്ടിമറി

പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസ് ക്വാട്ട് ചെയ്തത് ഏറ്റവും കുറഞ്ഞ തുക; പക്ഷേ വാങ്ങുമ്പോൾ കോളടിച്ചത് ലക്‌നൗവിലെ ബങ്കെബിഹാറി കെമിക്കൽസിനും; ഉളിയക്കോവിലിലും മേനംകുളത്തെ കത്തിയത് പൊതു ടെൻഡർ ഒഴിവാക്കി വാങ്ങിയ വേഗത്തിൽ കത്തും മുതൽ; ഇനിയും വാങ്ങലിന് സുവർണ്ണാവസരം; മെഡിക്കൽ സർവീസസ് കോർപറേഷനിൽ എല്ലാം അട്ടിമറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കെട്ടിടം കത്തലിന് പിന്നിൽ ബ്ലീച്ചിങ് പൗഡർ അഴിമതിയോ? ബ്ലീച്ചിങ് പൗഡർ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ( കെഎംഎസ്സിഎൽ) വഴിയുള്ള ടെൻഡർ ഒഴിവാക്കി അവർക്കു കീഴിലെ കാരുണ്യ വഴി ക്വട്ടേഷൻ വിളിച്ചതു മുതൽ എല്ലാ ഇടപാടുകളിലും ദുരൂഹതയുണ്ട്. തിരുവനന്തപുരത്ത് തുമ്പയിലും കൊല്ലത്തും കത്തിയ ഗോഡൗണുകളിൽ നിറയെ ബ്ലീച്ചിങ് പൗഡറായിരുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തുടർച്ചയായ തിപിടിത്തം പല ദുരൂഹതകളും ഉയർത്തുന്നുണ്ട്. അതിനിടെയാണ് ബ്ലീച്ചിങ് പൗഡർ അട്ടിമറി പുറത്താകുന്നത്.

പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ലക്‌നൗവിലെ ബങ്കെബിഹാറി കെമിക്കൽസ് രണ്ടാമത് എത്തിയിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നൽകാമെന്നു പറഞ്ഞ കമ്പനിക്കു മുഴുവൻ ഓർഡറും നൽകാൻ കോർപറേഷന്റെയും കാരുണ്യയുടെയും ഉന്നതർ തയാറായില്ല. അവർ പാർക്കിൻസിനു പുറമേ ബങ്കെബിഹാറിയിൽ നിന്നും ബ്ലീച്ചിങ് പൗഡർ വാങ്ങാൻ തീരുമാനിച്ചു. ഈ കമ്പനി വിതരണം ചെയ്ത ബ്ലീച്ചിങ് പൗഡറാണു കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം മേനംകുളത്തും വൻ തീപിടിത്തത്തിനു കാരണമായത്. അതുകൊണ്ടു തന്നെ തെളിവ് നശീകരണമാണോ നടന്നതെന്ന സംശയം ഉയരുന്നുണ്ട്.

ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 2023-24 ൽ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർ ഇതേ കമ്പനിയിൽ നിന്നു വാങ്ങാൻ ധാരണയായിട്ടുണ്ടെന്നാണു വിവരം. ഇതിന്റെ ഒരു ഭാഗം വിതരണം ചെയ്തിട്ടുമുണ്ട്. പൊതു ടെൻഡർ ഒഴിവാക്കി, 'കാരുണ്യ ഫാർമസി' വഴി ക്വട്ടേഷൻ അടിസ്ഥാനത്തിൽ ബ്ലീച്ചിങ് പൗഡർ വാങ്ങിയത് അഴിമതിയാണെന്നാണ് ആരോപണം. മഴക്കാല ശുചീകരണത്തിനായി മെഡിക്കൽ സർവീസസ് കോർപറേഷന്റെ എല്ലാ സംഭരണ കേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളിൽ ബ്ലീച്ചിങ് പൗഡർ ശേഖരിച്ചിട്ടുണ്ട്. എന്നാൽ മഴക്കാല ശുചീകരണം എത്തുമ്പോൾ അതിൽ പകുതിയും കത്തിപോയി അതുകൊണ്ട് ഇനിയും ഇഷ്ടം പോലെ ബ്ലീച്ചിങ് പൗഡർ വാങ്ങാമെന്നതാണ് അവസ്ഥ.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായതിൽ ദുരൂഹത ചർച്ചയായിരുന്നു. മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്. പക്ഷേ കുറ്റക്കാരെ കണ്ടെത്തുകയോ ശിക്ഷിക്കുയോ ചെയ്തില്ല. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. രണ്ടു കൊല്ലത്തിനിടെ ഒൻപത് എംഡിമാരെത്തിയ മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലെ 'അഴിമതികളിൽ' സംശയങ്ങൾ നിറയ്ക്കുന്നതാണ് തുമ്പയിലേയും ഉളിയകോവിലിലേയും തീപിടിത്തം എന്ന ആരോപണം ശക്തമാണ്.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നിൽ തെളിവ് നശീകരണമാണെന്ന ചർച്ച സജീവമായിരുന്നു. 2022 ജനുവരിയിലാണ് ഫയലുകൾ നഷ്ടമായത്. സെക്ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ ഇക്കാര്യം അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകൾ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാർക്കുമാർ പൊലീസിനെ അറിയിച്ചിരുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പൊലീസിനെ അറിയിച്ചത്. ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം നടത്തി. എന്നാൽ നടപടികളൊന്നും ആർക്കും നേരിടേണ്ടി വന്നില്ല. ഈ ഫയലുകൾ അപ്രത്യക്ഷമായതോടെ കോവിഡ് അഴിമതിക്ക് തന്നെ തെളിവില്ലാതെയായി. തുമ്പയിലേയും ഉളിയകോവിലിലേയും തീപിടിത്തത്തോടെ എല്ലാം കത്തി തീരുകയാണ്. ഇതിനൊപ്പമാണ് ബ്ലീച്ചിങ് പൗഡർ ഇടപാടിലെ സംശയവും.

സിമന്റ് കട്ടയും ഷീറ്റും കൊണ്ടുണ്ടാക്കിയ താൽകാലിക കെട്ടിടമാണ് തുമ്പയിൽ കത്തിയത്. പ്രധാന കെട്ടിടത്തിന് തൊട്ടടുത്തുള്ള താൽകാലിക കെട്ടിടം. തീ പിടിത്തത്തിൽ ഇതിനുള്ളിലെ ഇരുമ്പ് അലമാരകൾ പോലും ഉരുകി പോയി. അത്ര കഠിനമായിരുന്നു തീ പിടിത്തത്തിന്റെ ചൂട്. ബ്ലിച്ചിങ് പൗഡറും സർജിക്കൽ സ്പിരിറ്റും അടക്കമുള്ള രാസവസ്തുക്കളാണ് ഇത്തരമൊരു താൽകാലിക ഗോഡൗണിൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സൂക്ഷിച്ചത്. നിരവധി കെമിക്കലുകൾ ഇവിടെയുണ്ടായിരുന്നു. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ ഗോഡൗൺ.

എല്ലാം കത്തി പടർന്നതിന്റെ അവശിഷ്ടത്തിൽ മരുന്നുകൾ ഈ കെട്ടിടത്തിലുണ്ടായിരുന്നതിന്റെ സൂചനകളുണ്ട്. കത്തി നശിക്കാത്ത ഇരുമ്പ് അലമാരകളിൽ മരുന്നുകളും ക്ലീനിംഗിനുള്ള വസ്തുക്കളുടെ കുപ്പികളും കാണാം. വലിയ രാസ ദുരന്തത്തിനുള്ള വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണാണ് കത്തിയത്. 2014ൽ എക്‌സ്പയറി കഴിഞ്ഞ മരുന്നുകളും ഇവിടെ സൂക്ഷിച്ചിരുന്നു. കാലപ്പഴക്കം വന്ന മരുന്നുകൾ എന്തിനാണ് സൂക്ഷിച്ചതെന്നതും ആർക്കും ഉത്തരമില്ലാത്ത ചോദ്യമാണ്. ആവശ്യത്തിൽ അധികം മരുന്നുകൾ സർക്കാർ ഖജനാവിലെ പണമുപയോഗിച്ച് വാങ്ങിക്കുന്നുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP