Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ ലഹരി ഇടപാടുകളിൽ സജീവമായ 300 പേരുടെ ചുരുക്കപ്പട്ടികയിൽ നിരവധി സിനിമാക്കാരും; ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചു താരത്തെ കുറിച്ചുള്ള ടിനി ടോമിന്റെ വെളിപ്പെടുത്തലും സിനിമയിൽ നിറയ്ക്കുന്നത് ആശങ്ക; ലഹരിക്കെതിരെ പ്രതികരിച്ചവരെ ചേരിതിരിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിയെന്നും വിമർശനം

കൊച്ചിയിൽ ലഹരി ഇടപാടുകളിൽ സജീവമായ 300 പേരുടെ ചുരുക്കപ്പട്ടികയിൽ നിരവധി സിനിമാക്കാരും; ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചു താരത്തെ കുറിച്ചുള്ള ടിനി ടോമിന്റെ വെളിപ്പെടുത്തലും സിനിമയിൽ നിറയ്ക്കുന്നത് ആശങ്ക; ലഹരിക്കെതിരെ പ്രതികരിച്ചവരെ ചേരിതിരിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിയെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയിൽ മലയാളത്തിലെ സിനിമാ താരങ്ങളുടെ പങ്ക് നേരത്തെ വ്യക്തമായതാണ്. ലഹരി ഉപയോഗം സിനിമയുടെ അണിയറക്കാർക്ക് ശല്യമായി മാറിയതോടെ നിർമ്മാതാക്കളും സംഘടനകളും ലഹിക്കാർക്കെതിരെ പരസ്യമായി പ്രതികരിച്ചു രംഗത്തുവന്നു. എന്നാൽ, സിനിമാ ലൊക്കേഷനുകളിലെ എക്‌സൈസ് പരിശോധന അടക്കം ഇപ്പോഴും അന്യമായിരിക്കയാണ്. ഇതിനിടെയാണ് കൂടതൽ സിനിമാക്കാരുടെ ലഹരി ഉപയോഗത്തിന്റെ കഥകൾ പുറത്തുവരുന്നത്.

കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായി പഠിച്ച പൊലീസ് സംഘം 3000 ലേറെ കാരിയർമാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തിയിരുന്നു. ഇവരുമായി സജീവമായി ഇടപെടുന്ന 300 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കിയപ്പോൾ പൊലീസ് ശരിക്കും ഞെട്ടുകയുണ്ടായി. ഇവയിലെല്ലാം സിനിമ പ്രവർത്തകരുടെ പേരുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, സിനിമാക്കാരിലേക്ക് അന്വേഷണം എത്തുമ്പോൾ എല്ലാം വഴിമാറിപ്പോകുന്ന അവസ്ഥയാണുള്ളത്.

ഇതിനിടെ ടിനി ടോമിന്റെ വെളിപ്പെടുത്തലും സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. മകനെ സിനിമയിൽ അഭിനയിക്കാൻ വിടാഞ്ഞത് ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലമാണെന്നും ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നും നടൻ ടിനി ടോം തുറന്നടിച്ചത് പൊതുസമൂഹത്തെ ശരിക്കും ഞെട്ടിക്കുകയുണ്ടായി.

താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാൻ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും നിർദ്ദേശമുണ്ട്. കർശനമായ പരിശോധനകൾക്കു ശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് അമ്മ. 14 അംഗ എക്‌സിക്യൂട്ടീവ് ഏകകണ്ഠമായി അംഗീകരിച്ചാൽ മാത്രമേ ഇപ്പോൾ അംഗത്വം നൽകാൻ കഴിയൂ. പ്രശ്‌നങ്ങൾ ഉണ്ടായതിനു തൊട്ടു പിന്നാലെ ശ്രീനാഥ് ഭാസിയും മറ്റും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല.

ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട് എന്നവകാശപ്പെട്ട നിർമ്മാതാക്കൾ ഇക്കാര്യത്തിൽ പരസ്യമായ ഏറ്റുമുട്ടലിന് തൽക്കാലം തയാറല്ല. ലഹരിക്കാരുമായി തൽക്കാലം അകലം പാലിക്കാനാണ് തീരുമാനം. എന്നാൽ സെറ്റിൽ പൊലീസോ എക്‌സൈസോ നിയമാനുസൃത പരിശോധന നടത്തിയാൽ എതിർക്കില്ല. ലഹരി ഉപയോഗം സംബന്ധിച്ച് നിർണായക വിവരം കിട്ടിയ എക്‌സൈസ് സംഘം പ്രമുഖ നടന്റെ കാറിന്റെ അരികിൽ വരെയെത്തി എന്ന ബാബുരാജിന്റെ അഭിമുഖവും സജീവ ചർച്ചയായിട്ടുണ്ട്. പലരും ലഹരി ഉപയോഗിക്കുന്നത് പരസ്യമായാണെന്നും ബാബു വെളിപ്പെടുത്തുന്നു.

ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായി എത്തിയ ടിനി ടോം പ്രമുഖ താരങ്ങളുടെ ശബ്ദം അനുകരിച്ച് സദസ്സിനെ കയ്യിലെടുത്തു. ഇതിനൊപ്പമാണ് ലഹരിയിലെ വെളിപ്പെടുത്തൽ.

''സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 161-8 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു'' ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി ടിനി ടോം പറഞ്ഞു.

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടനും അമ്മ എക്സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെ മൊഴിയെടുക്കാൻ എക്സൈസ് വകുപ്പ് വിളിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിലാണു മൊഴിയെടുക്കൽ. ടിനിയുടെ മൊഴി എടുത്ത ശേഷം ആന്റണി പെരുമ്പാവൂരിനേയും വിളിപ്പിക്കും. നടൻ ബാബു രാജിന്റെ വെളിപ്പെടുത്തലും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഈ മൊഴികളിൽ ബാബുരാജ് പറയുന്നതാകും കൂടുതൽ നിർണ്ണായകം. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ടിനി ടോം നടത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തിൽ നടൻ ബാബുരാജിനെയും എക്സൈസ് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. ഗുരുതര ആരോപണമാണ് ബാബു രാജ് ഉന്നയിച്ചിട്ടുള്ളത്.

ലഹരി ഉപയോഗിക്കുന്നവരെ എല്ലാവർക്കും അറിയാം. പക്ഷെ, പട്ടിക തയാറാക്കിയിട്ടില്ലെന്നു വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നവരാൽ സിനിമാ മേഖല ബുദ്ധിമുട്ടുകയാണെന്നതു വാസ്തവമാണ്, എന്നാലും സംഘടന അത്തരമാളുകളുടെ പട്ടിക തയാറാക്കി സൂക്ഷിക്കുകയെന്നതു പ്രായോഗികമല്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. അതേസമയം, ലഹരി ഉപയോഗം ശരിയല്ലെന്നു മാത്രമേ ഈ ഘട്ടത്തിൽ പ്രതികരിക്കാനാകൂ എന്ന് എക്സിക്യൂട്ടീവ് അംഗം സുധീർ കരമന പറഞ്ഞു.

ലഹരി ഉപയോഗത്തെക്കുറിച്ചു ചർച്ചചെയ്ത അമ്മയുടെ കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകില്ലെന്നും സുധീർ വ്യക്തമാക്കി. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം ഫെഫ്കയുമായുള്ള ചർച്ചയിൽ നിർമ്മാതാക്കൾ നിലപാടെടുത്തതോടെയാണു സിനിമാമേഖലയിലെ ലഹരി ഉപയോഗം വീണ്ടും സജീവ ചർച്ചയായത്. ഇതിനിടെയാണ് ബാബുരാജും ടിനു ടോമും പരസ്യമായ നിലപാടുകൾ എടുത്തത്. ഇതോടെ ഇവരിൽ നിന്നും എക്‌സൈസിന് വിവരം തേടേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന് പരസ്യമായി ടിനി ടോം പ്രഖ്യാപിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP