Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാരുടെ ഓഫീസുകൾ നോക്കുകുത്തികളാകുമോ? മറ്റു വകുപ്പുകളെയും അടക്കി ഭരിക്കാൻ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്; ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ്; ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പിലും കൈകടത്താൻ പിണറായി

മന്ത്രിമാരുടെ ഓഫീസുകൾ നോക്കുകുത്തികളാകുമോ? മറ്റു വകുപ്പുകളെയും അടക്കി ഭരിക്കാൻ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്; ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ്; ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പിലും കൈകടത്താൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം പാർട്ടി ശൈലിയിൽ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളെയും പിണറായി പരുവപ്പെടുത്തുന്നോ? പൊതുഭരണ വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ അടക്കം നേരിട്ടു കൈകടത്താൻ ഇനി മുതൽ അവസരം ലഭിക്കും. ഇതിനായി ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ് പുരത്തിറക്കി. ഫലത്തിൽ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രിക്ക് നേരിട്ട് ഭരിക്കാവുന്ന അവസ്ഥയിലാണ് കാര്യം.

ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉൾപ്പെടെ വർഷങ്ങളായി വകുപ്പു മേധാവികളുടെ ചുമതലയിലുണ്ടായിരുന്ന അധികാരങ്ങൾ സെക്രട്ടേറിയറ്റിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാർക്കു കൈമാറി കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാരുടെ പൂർണനിയന്ത്രണം മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിനാണ്. ഇതോടെ ഈ വകുപ്പുകളിലെല്ലാം ഇനി മുതൽ പിണറായി നേരിട്ട് ഇടപെടും.

പൊതുഭരണവകുപ്പിന് ഇതോടെ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ ഉൾപ്പെടെ നിയന്ത്രണം ലഭിക്കും. മറ്റു മന്ത്രിമരുടെ വകുപ്പുകളിൽ മുഖ്യമന്ത്രി കൈകടത്തുന്നതിൽ അതൃപ്തി പുകയുന്നുണ്ട്. ഇതിനെതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്തെത്തി. എല്ലാ അധികാരങ്ങളും പൊതുഭരണ വകുപ്പിൽ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാർക്ക് ഇത്രയേറെ അധികാരങ്ങൾ നൽകുന്നത് പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കൺവീനറായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ച പൊതുഭരണ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് കോടതി ഓഫിസർമാർ, സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാർ, സ്പെഷൽ ഓഫിസർമാർ എന്നിവർക്കാണ് കൂടുതൽ അധികാരം ലഭിക്കുക. പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണുവിന്റെ ഉത്തരവു പ്രകാരം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർമാർക്ക് നൽകിയിട്ടുള്ള ചുമതലകൾ വിശാലമാണ്.

അത് ഇങ്ങനെയാണ്: നിബന്ധനകൾക്കു വിധേയമായി വകുപ്പുകളിലെ വിജിലൻസ് മേധാവിയുടെ ചുമതല, ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയുടെ മേൽനോട്ടം, ജീവനക്കാരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ മേൽനോട്ടം, ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് എല്ലാ വർഷവും ജനുവരി ഒന്നിനു മുൻപ് ഇറക്കുന്നതിനു നടപടി സ്വീകരിക്കുക, വകുപ്പു തല പ്രമോഷൻ കമ്മിറ്റി (ഡിപിസി) ഡിസംബറിനകം ചേരുന്നതിനു നടപടി സ്വീകരിക്കുക, കോടതിയലക്ഷ്യത്തിനു സാഹചര്യം ഒരുക്കാതെ ഭരണപരമായ ഫയലുകൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി കൈകാര്യം ചെയ്യുക, നോൺ ഗസറ്റഡ് ജീവനക്കാരുടെ വർഷം തോറുമുള്ള ശമ്പള വർധന, അവധി, സർവീസ് ബുക്ക്, പെൻഷൻ, കുടുംബപെൻഷൻ തുടങ്ങിയവയുടെ ചുമതല.

ഇത്് കൂടാതെ ഇൻഫർമേഷൻ ഓഫിസറുടെ ചുമതലയും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്കാണ്. ജീവനക്കാരുടെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വകുപ്പിന്റെ ഓഫിസ് പ്രവർത്തനം സംബന്ധിച്ച ചുമതല, ഓഫിസ് ജീവനക്കാരുടെ കാര്യങ്ങളും കാഷ്ബുക്ക് മേൽനോട്ടവും, പെർമനന്റ് അഡ്വാൻസ് രജിസ്റ്റർ മേൽനോട്ടം, ട്രഷറിയിൽ സമർപ്പിക്കേണ്ട രേഖകളുടെ അധികാരം, വകുപ്പിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് അധികാരവും, ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടു പിഎസ്‌സിയുമായി കത്തിടപാട് നടത്തുക, നിയമനം ലഭിച്ച ജീവനക്കാരുടെ സ്വഭാവ പരിശോധന, സ്ഥാനക്കയറ്റം, ഹയർ ഗ്രേഡ് അനുവദിക്കൽ, നിയമനം സ്ഥിരപ്പെടുത്തൽ, സീനിയോറിറ്റി എന്നിവയുടെ ചുമതല തുടങ്ങിയ ചുമതലകളും ലഭിക്കും.

കൂടാതെ സംവരണസ്പോർട്സ് ക്വോട്ട നിയമനം, ഇഓഫിസ് പ്രവർത്തനം നടപ്പാക്കുക, പഞ്ചിങ്, പൗരാവകാശ രേഖ, ഹരിത പെരുമാറ്റച്ചട്ടം എന്നിവയുടെ ചുമതല, ഭരണ നിർവഹണ റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിക്കുക, വിവരാവകാശ രേഖകളുടെയും ഇന്റേണൽ ഓഡിറ്റിങ്ങിന്റെയും ചുമതല, നിയമസഭ, നിയമസഭാ സമിതികൾ, അക്കൗണ്ടന്റ് ജനറൽ (എജി) എന്നിവരുമായുള്ള കത്തിടപാട് തുടങ്ങിയ കാര്യങ്ങളും ലഭിക്കും.

ഭരണത്തിന്റെ വേഗം കൂട്ടുക എന്നതാണ് സർക്കാർ വാദമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് മറ്റു വകുപ്പുകളിൽ നേരിട്ട് ഇടപെടാൻ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഇതിൽ സിപിഐ മന്ത്രിമാർ എതിർപ്പുയർത്താനാണ സാധ്യതയും. അടുത്തിടെ ഹൗസിങ് ബോർഡ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട കുറിപ്പ് തിരുത്താഞ്ഞതിനെച്ചൊല്ലി മന്ത്രിസഭയിൽ മുൻ ീഫ് സെക്രട്ടറിയോട് കയർത്ത് മന്ത്രി കെ. രാജൻ രംഗത്തുവന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇടതുമുന്നണിക്കും മന്ത്രിസഭയ്ക്കും മുകളിലല്ല ഉദ്യോഗസ്ഥരെന്നും മന്ത്രിമാരുടെ നിർദേശങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും മന്ത്രി രാജൻ തുറന്നടിച്ചിരുന്നു.

ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പിന് ലഭിച്ച പണം വകമാറ്റാനുള്ള നിർദ്ദേശം മുന്നോട്ടുെവച്ച ചീഫ് സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്താണ് മന്ത്രി പ്രകോപിതനായത്. ഒരുഘട്ടത്തിൽ മന്ത്രിയെ വിലക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെങ്കിലും വഴങ്ങാത്ത അവസ്ഥ ഉണ്ടായത്. ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് ഫീസ് ഇനത്തിൽ റവന്യൂവകുപ്പ് 800 കോടിയിലധികം രൂപ അടുത്തിടെ സമാഹരിച്ചിരുന്നു. തരംമാറ്റം പൂർത്തിയാകാഞ്ഞതിനാൽ ഫീസ് ഇനത്തിൽ കൂടുതൽ പണം കിട്ടാനുമുണ്ട്. ഈ തുക തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിലേക്ക് വകമാറ്റാമെന്ന നിർദേശമാണ് ബജറ്റ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന പ്രാഥമിക ചർച്ചയ്ക്കിടെ ചീഫ് സെക്രട്ടറി വി.പി. ജോയി മുന്നോട്ടുെവച്ചത്. ഇതംഗീകരിക്കാൻ മന്ത്രി കെ. രാജൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP