Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പോർട്സ് ഹോസ്റ്റലിലേക്ക് രാത്രിയിൽ ബോംബെറിഞ്ഞു; മാരകായുധങ്ങളുമായി ആക്രമണം; ഏത് സമയത്തും ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത; കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്‌ഐ ആക്രമണ ഭീതിയിൽ കായികവിഭാഗം വിദ്യാർത്ഥികൾ; പ്രതികളെ പൊലീസുകാരിൽ നിന്നും സംരക്ഷിച്ച് നേതാക്കൾ

സ്പോർട്സ് ഹോസ്റ്റലിലേക്ക് രാത്രിയിൽ ബോംബെറിഞ്ഞു; മാരകായുധങ്ങളുമായി ആക്രമണം; ഏത് സമയത്തും ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത; കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്‌ഐ ആക്രമണ ഭീതിയിൽ കായികവിഭാഗം വിദ്യാർത്ഥികൾ; പ്രതികളെ പൊലീസുകാരിൽ നിന്നും സംരക്ഷിച്ച് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശായിൽ പഠിക്കുന്ന ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കുമെതിരെ എസ്എഫ്‌ഐ ആക്രമണം തുടർക്കഥയായതോടെ വിദ്യാർത്ഥികൾ ഭീതിയിൽ. ആക്രമണത്തിന് ഇരയായി ഗുരുതര പരിക്കേറ്റ ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അതേ സമയം ആക്രമണം ചെറുക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ കേസിൽ പെടുത്തി റിമാൻഡ് ചെയ്തതായും ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ഏത് സമയത്ത് വേണമെങ്കിലും യൂണിയൻ ഭരിക്കുന്ന എസ്എഫ്‌ഐയുടെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് വിദ്യാർത്ഥികൾ. ആക്രമണത്തെ തുടർന്ന് ദിവസങ്ങളോളും ക്ലാസുകൾ നഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥിനിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ അംഗമായ വിദ്യാർത്ഥിയും സംഘവും ഫിസികൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണ പരമ്പര അരങ്ങേറിയത്. നിരവധി വിദ്യാർത്ഥികൾക്ക് മർദ്ദനം ഏറ്റിരുന്നു. സ്പോർട്സ് ഹോസ്റ്റലിന്റെ മുന്നിൽ പ്രതിഷേധവുമായി എത്തി എസ്എഫ്‌ഐ വിദ്യാർത്ഥികൾ കൊലവിളി നടത്തുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

ജീവന് വരെ ഭീഷണിയാകുന്ന വിധത്തിലാണ് ഇപ്പോഴും ക്യാമ്പസിലെ സാഹചര്യങ്ങളെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്‌മെന്റ്ിലെ കായികതാരങ്ങൾക്ക് നോമ്പ് തുറക്കാനും, വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും, മറ്റു പഠനആവശ്യങ്ങൾക്കും ഒന്നും തന്നെ പുറത്തിറങ്ങാൻ പോലും കഴിയാത്ത സങ്കീർണ്ണ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോകുന്നത്.

ഏത് സമയത്തും ആക്രമിക്കപ്പെടുകയും ജീവൻ വരെ നഷ്ട്ടപ്പെടുകയും ചെയ്യാൻ സാധ്യതയുള്ള ഒരു അന്തരീക്ഷത്തിലാണ് നിലവിൽ ക്യാമ്പസിനുള്ളിൽ കായിക വിദ്യാർത്ഥികൾ തങ്ങുന്നതെന്ന് അവർ പറയുന്നു. വഴികളെലാം തടസ്സപ്പെടുത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തി ഭീകരഅന്തരീക്ഷം സൃഷ്ട്ടിക്കുകയും, രാത്രി സമയങ്ങളിൽ സ്പോർട്സ് ഹോസ്റ്റലിലേക്ക് ബോംബ് എറിഞ്ഞ് ഭീതി വിതയ്ക്കുകയും ചെയ്യുന്നുവെന്ന് കായികതാരങ്ങളായ വിദ്യാർത്ഥികൾ പറയുന്നു. വൈകുന്നേരം പ്രാക്ടീസ് കഴിഞ്ഞ് താമസിക്കുന്ന മെൻസ് ഹോസ്റ്റലിലേക്ക് പോയ MPED വിദ്യാർത്ഥി അഖിലിനെ ഹോസ്റ്റലിന്റെ അടുത്ത് വെച്ച് നാലഞ്ചു പേരടങ്ങുന്ന എസ് എഫ് ഐ സംഘം വട്ടമിട്ടു ആക്രമിക്കുകയായിരുന്നു,

എന്നാൽ കായികവിഭാഗം വിദ്യാർത്ഥികൾ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി എസ്.എഫ്.ഐ. പ്രവർത്തകരുമായി ഏറ്റുമുട്ടിയെന്ന രീതിയിലാണ് സംഭവങ്ങൾ ചിത്രീകരിക്കപ്പെട്ടത്. എസ്എഫ്‌ഐ ആക്രമണത്തിന് പിന്നാലെ പ്രതിരോധിക്കാൻ ശ്രമിച്ച കായിക വിഭാഗത്തിലെ നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവരെ തിരൂർ സബ്ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്‌മെന്റ് (എംപി.എഡ്.) വിദ്യാർത്ഥികളായ അരവിന്ദ് മേനോൻ, അക്ഷയ്, അതുൽ, അൻഷാദ് എന്നിവരാണ് റിമാൻഡിലുള്ളത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേ സമയം ആക്രമണം നടത്തിയ എസ്എഫ്‌ഐ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ക്യാമ്പസിൽ കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് മുന്നിൽ നിന്നും പ്രതികളെ എസ് എഫ് ഐ നേതാക്കൾ രക്ഷിച്ചെടുക്കുകയാണ് ഉണ്ടായതെന്ന് കായിക വിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിദ്യാർത്ഥികളെ മർദ്ദിച്ഛ് നെറ്റിയും, കയ്യും എല്ലാം അടിച്ചു പൊട്ടിക്കുകയും ചെയ്തു, അവശരായ വിദ്യാർത്ഥികളെ ഉടനെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇഫ്താറിനെത്തിയ വിദ്യാർത്ഥികളെയും എസ്എഫ്‌ഐ സംഘം ആക്രമിച്ചു. ഉടനെ പ്രതിഷേധ സമരവുമായ് കായികതാരങ്ങൾ മെൻസ് ഹോസ്റ്റലിലെത്തി. പ്രതിഷേധ സമരത്തിന് നേരെയും എസ്എഫ്‌ഐ ഗുണ്ടാ സംഘങ്ങൾ ബോംബെറിയുകയും, മാരക ആയുധങ്ങളുമായ് അക്രമിക്കുകയും ചെയ്തുവെന്ന് ഫിസിക്കൽ എജ്യൂക്കേഷൻ വിദ്യാർത്ഥികൾ പറയുന്നു.

സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി കായിക വിദ്യാർത്ഥികളുടെ കയ്യിനും, തലയ്ക്കും എല്ലാം പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി കായിക രംഗം ശാന്തമാകാൻ ശ്രെമിക്കുമ്പോഴും, സമാധാനപരമായ ചർച്ചകൾക്കോ, തീരുമാനങ്ങൾക്കോ അവർ തെയ്യാറായില്ല, പ്രകോപിത സമീപനമാണ് അവരിൽ നിന്നും ഉണ്ടായത്, അവർ സ്‌ഫോടന വസ്തുകൾ എറിയുകയും , വധഭീഷണി മുഴക്കുകയും ചെയ്യുകയുണ്ടായി,

നിലവിൽ അടികിട്ടി അവശരായ കായികതാരങ്ങൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വീണ്ടും എസ്എഫ്‌ഐ സംഘം ആക്രമിക്കുമോ എന്ന ഭീതിയിലാണ് വിദ്യാർത്ഥികൾ. കായികതാരങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന പ്രവർത്തികൾ നടത്തിയിട്ടും യാതൊരു വിലയും കൽപ്പിക്കാതെ ഈ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് അധികൃതരുടേതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് കായിക വിഭാഗം വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്രമണം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകരുടെ പേരിലും കേസെടുക്കണമെന്ന് കായികവിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. കായികവിഭാഗം വിദ്യാർത്ഥികൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. എം.ബി. അമൽ. എ. അജിനേഷ്, വി. അരവിന്ദമേനോൻ എന്നിവരാണ് ചികിത്സയിലുള്ളത്.

ആക്രമണത്തിനിടെ പതിനഞ്ചോളം എസ്.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സ്റ്റുഡന്റസ് യൂണിയൻ (ഡി.എസ്.യു.) ചെയർമാൻ സ്‌നേഹിൽ, എസ്.എഫ്.ഐ. പ്രവർത്തകൻ സൗഹൃദ് എന്നിവരെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകരായ ഷിതിൻ, അലേഖ് തുടങ്ങിയവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.

അതേ സമയം എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിച്ച കായികവിഭാഗം വിദ്യാർത്ഥികളെ സർവകലാശാലയിൽനിന്ന് സസ്‌പെൻസ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിയൻ ചെയർപേഴ്‌സൺ ടി. സ്‌നേഹയുടെ നേതൃത്വത്തിൽ ഭരണകാര്യാലയത്തിന് മുന്നിൽ ഉപരോധിച്ചു.

കായികവിഭാഗം വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ആവശ്യപ്പെട്ട് രാവിലെ പതിനൊന്നോടെയാണ് സ്‌നേഹയുടെ നേതൃത്വത്തിൽ ഭരണകാര്യാലയം ഉപരോധിച്ചത്. പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിലേക്ക് കടന്നതോടെ ഭരണകാര്യാലയം പൊലീസ് പുറത്തുനിന്ന് പൂട്ടി. ഭരണകാര്യാലയത്തിന് അകത്തും പുറത്തും ഒരേസമയം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

കാമ്പസിലെ സംഘർഷസാധ്യത കണക്കിലെടുത്ത് പെൺകുട്ടികളുടെ ഹോസ്റ്റൽ അടക്കം അടച്ചു. കായികവിഭാഗം ഹോസ്റ്റലും എസ്.എഫ്.ഐ. വിദ്യാർത്ഥികളുണ്ടായിരുന്ന ആൺകുട്ടികളുടെ ഹോസ്റ്റലും ബുധനാഴ്ച രാത്രിയോടെ അടച്ചിരുന്നു. പെൺകുട്ടിയുടെ ഫോട്ടോ എടുത്തുവെന്നാരോപിച്ച് തുടങ്ങിയ ഇരുവിഭാഗം വിദ്യാർത്ഥികളുടെയും ഏറ്റുമുട്ടലാണ് സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും വീണ്ടും സംഘർഷത്തിലേക്ക് വഴിവെച്ചത്.ഹോസ്റ്റൽ അടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP