Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളത്തിന്റെ മനസിലെ മായാത്ത മാന്നാർ മത്തായിയും കിട്ടുണ്ണിയും; ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിപ്പിക്കുന്ന അതുല്യ കഥാപാത്രങ്ങൾ; തീപ്പെട്ടിക്കമ്പനിയിൽ നിന്നും അമ്മയുടെ 'ഗോഡ്ഫാദർ' വരെ; കാൻസറിനെയും അതിജീവിച്ച ഹ്യൂമറെന്ന മറുമരുന്ന്; ചിരിയുടെ സൂപ്പർമാനായിരുന്ന ഇന്നസെന്റ്

മലയാളത്തിന്റെ മനസിലെ മായാത്ത മാന്നാർ മത്തായിയും കിട്ടുണ്ണിയും; ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിപ്പിക്കുന്ന അതുല്യ കഥാപാത്രങ്ങൾ; തീപ്പെട്ടിക്കമ്പനിയിൽ നിന്നും അമ്മയുടെ 'ഗോഡ്ഫാദർ' വരെ; കാൻസറിനെയും അതിജീവിച്ച ഹ്യൂമറെന്ന മറുമരുന്ന്; ചിരിയുടെ സൂപ്പർമാനായിരുന്ന ഇന്നസെന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അരനൂറ്റാണ്ട് കാലം നീണ്ട അഭിനയ ജീവിതം. ജീവൻ പകർന്ന കഥാപാത്രങ്ങൾ അത്രയും അസാമാന്യ രീതിയിൽ തിളങ്ങി മലയാളിയുടെ മനസിൽ എന്നുമൊരു കിലുക്കമായി തങ്ങിനിൽക്കുന്നതാക്കി മാറ്റിയ മികവ്. ഇന്നസെന്റ്- അതൊരു കാലഘട്ടത്തിന്റെ കൂടി പേരായിരുന്നു. നടനും നിർമ്മാതാവും എഴുത്തുകാരനും ഗായകനും രാഷ്ട്രീയക്കാരനുമായെല്ലാം മലയാളത്തിൽ നിറഞ്ഞ വ്യക്തിത്വം. ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് ആ ഇരിങ്ങാലക്കുടക്കാരൻ എത്തിയത്.

തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നച്ചൻ എന്ന സിനിമാ ലോകം സ്നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  ജീവിതവേഷം അഴിച്ച് യാത്രയായത്.

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം അതിനു ശേഷം മദ്രാസിലേക്ക് വണ്ടി കയറി. തുടർന്ന് തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. അക്കാലത്ത് ദാവൺഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും കാണികളുടെ കൈയടി നേടുകയും ചെയ്തു. ഒരു നടനെന്ന നിലയിൽ ആളുകൾ ഇന്നസെന്റിന്റെ കഴിവ് അടയാളപ്പെടുത്തിയ കാലം.

ഇന്നസെന്റ് എന്ന അഭിനാതാവിനെ വാർത്തടുത്തത് ഈ നാടകക്കാലം ആയിരുന്നു. പിന്നീട് സിനിമകളിൽ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായി ജോലി നോക്കി. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. എ.ബി രാജേഷ് സംവിധാനം ചെയ്ത് ആ സിനിമയിലൊരു പത്ര റിപ്പോർട്ടറുടെ വേഷമായിരുന്നു അദ്ദേഹത്തിന്. തുടർന്ന് ഉർവശി ഭാരതി, ഫുട്‌ബോൾ ചാമ്പ്യൻ, ജീസസ്, രാമു കാര്യാട്ടിന്റെ നെല്ല് തുടങ്ങിയ ചില സിനിമകളിൽ വേഷമിട്ടു.

തുടർന്ന്, ദാവൺഗരെയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് തിരികെയെത്തിയ ഇന്നസെന്റ് നാട്ടിൽ ചില ബിസിനസുകൾ ചെയ്യുകയും രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്തു. 1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ഉള്ളിലെ സിനിമാ മോഹങ്ങൾ അടങ്ങിയിരുന്നില്ല. ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ച ഇന്നസെന്റ് 1986 മുതലാണ് മേഖലയിൽ സജീവമാകാൻ തുടങ്ങിയത്.

1989 ഇന്നസെന്റിന്റെ കരിയറിലെ നാഴികക്കല്ലായ വർഷമാണ്. ആ വർഷമിറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന മുഴുനീള കോമഡി-കേന്ദ്ര കഥാപാത്രം വലിയ ജനപ്രീതി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.

മലയാള സിനിമാപ്രേക്ഷകർക്ക് ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക നൽകിയാണ് ഇന്നസെന്റ് എന്ന മഹാനടൻ അരങ്ങൊഴിയുന്നത്. എഴുന്നൂറോളം സിനിമകൾ അത്രയും തന്നെ കഥാപാത്രങ്ങൾ. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ.കെ ജോസഫും കെ.ടി മാത്യുവും ഇനാശുവും പണിക്കരും ശങ്കരൻകുട്ടി മേനോനും അയ്യപ്പൻ നായരും പൊതുവാളും വാര്യറും ഫാ തരക്കണ്ടവും ഡോ പശുപതിയും സ്വാമിനാഥനുമെല്ലാം സമ്മാനിച്ചാണ് ഈ മഹാനടന്റെ മടക്കം.



തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.

അതിന് കാരണം ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ കൂടെ പഠിപ്പിച്ചവരെല്ലാം ഇപ്പോൾ മാഷുമാരായി ചേർന്നു. അവരെന്നെ പഠിപ്പിക്കുന്നത് എനിക്ക് ഇഷ്ടായില്ല. അവര് തന്നെ ചോദിക്കാൻ തുടങ്ങി, താനിവിടെ കൊറേക്കാലം ആയാല്ലോ, നല്ല പ്രായം ഉണ്ടല്ലോ എന്ന്. അതോടെ പഠിപ്പിന് സുല്ലിട്ടു. ഐഎസ്ആർ ഒ ചെയർമാനായിരുന്ന എസ് രാധാകൃഷ്ണനും അദ്ദേഹത്തിന്റെ സഹോദരൻ ശിവദാസനും വി.പി. ഗംഗാധരനുമെല്ലാം ഇന്നസെന്റിന്റെ സഹപാഠികളായിരുന്നു. തന്റെ പോലെ 'ഇരുന്ന്'പഠിക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നില്ല എന്നതായിരുന്നു ഇന്നസെന്റിന്റെ ഭാഷ്യം.

സ്‌കൂൾ കാലം മുതൽ തന്നെ പൊതുപ്രവർത്തനത്തിൽ തുടക്കം കുറിച്ചിരുന്നു ഇന്നസെന്റ്. പഠിക്കുമ്പോൾ ക്ലാസ് ലീഡറായിരുന്നു, പിന്നീട് മുനിസിപ്പൽ കൗൺസിലറായി, യുവാവായി വിലസുമ്പോഴും വഴിയോര വർത്തമാനങ്ങൾക്കിടയിൽ തമാശകൾ പറയുമ്പോൾ ആളുകൾ ചിരിക്കുകയും അതിനിടയിൽ ആളാവുന്നതുമൊക്കെ പതിവായി.. വോളിബോൾ കോച്ചായി.. നടനായി..നിർമ്മാതാവായി.. എംപിയായി.. ഇനി തന്റെ ഉദ്ദേശ്യം വേറെയാണെന്ന് പറയുമായിരുന്നു ഇന്നസെന്റ്.

പഠനം അവസാനിപ്പിച്ച് പല ബിസിനസുകളും ചെയ്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ഗുണം പിടിച്ചില്ലെന്ന് പറയുമായിരുന്നു അദ്ദേഹം. നാട്ടിൽ ചില്ലറ നാടകങ്ങൾ ചെയ്താണ് അഭിനയം പരീക്ഷിക്കുന്നത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. നൃത്തശാലയായിരുന്നു ആദ്യ സിനിമ. അന്നത്തെ കാലത്ത് ഒട്ടുമിക്ക ഷൂട്ടിങുകൾ നടക്കുന്നത് മദ്രാസിലാണ്. സിനിമാക്കാരുടെ സ്വപ്ന ഭൂമി. ട്രെയിനിൽ കയറാനുള്ള കാശ് സംഘടിപ്പിച്ച് യാത്ര തിരിക്കും.



ഏതെങ്കിലും സിനിമയിൽ ചെറിയ വേഷമുണ്ടോ എന്ന് നോക്കി അലഞ്ഞു തിരിയും. ഭാഗ്യം കൊണ്ട് എന്തേലും ഒത്തുകിട്ടും. നടനെന്ന നിലയിൽ ജാടയിട്ട് നാട്ടുകാരുടെ മുന്നിലൂടെ നടക്കുമ്പോൾ അവർ ചോദിക്കും, അടുത്ത പടം എന്നാണെന്ന്. അങ്ങനെയൊന്നിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാൽ ചമ്മിയ ചിരിയാരിക്കും മറുപടി. അഭിനയിച്ച ചിത്രങ്ങൾ നാട്ടിൽ റിലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ ചെന്നിരുന്ന് ഇന്നസെന്റ് നാട്ടുകാർക്കൊപ്പം പടം കാണും. സിനിമയിൽ തന്നെ കാണുമ്പോൾ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവർ തിരിച്ചറിഞ്ഞോ എന്നറിയാൻ എന്നാൽ ആരും മൈൻഡ് ചെയ്യാതാകുമ്പോൾ അമർഷമുണ്ടാകാറുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് ഇന്നെസെന്റ്.

അതിനിടെ ഒരുപാട് വേഷങ്ങൾ ചെയ്തുവെങ്കിലും മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങളാണ് ഇന്നസെന്റിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷന്റെ ഒരു അവാർഡും ഇന്നസെന്റിന് ലഭിച്ചു. എന്നാൽ അതുകണ്ട് സിനിമാക്കാർ ആരും വിളിച്ചില്ലെങ്കിലും സിനിമകൊണ്ടു തന്നെ ജീവിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു ഇന്നസെന്റിന്. അതു തന്നെയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചതും. 

പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂൽ കല്യാണം, മിമിക്സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനൽക്കാറ്റ്, ഉത്സവമേളം, മക്കൾ മാഹാത്മ്യം, അർജുനൻ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവിൽക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കോട്ടയം കുഞ്ഞച്ചൻ, ദേവാസുരം, കിലുക്കം, മിഥുനം, നമ്പർ 20 മദ്രാസ് മെയൽ, ഡോക്ടർ പശുപതി, പൊന്മുട്ടയിടുന്ന താറാവ്, മൈ ഡിയർ മുത്തച്ഛൻ, വിയറ്റ്നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കൻ പത്രോസ്, പവിത്രം, പിൻഗാമി, പൈ ബ്രദേഴ്സ്, തൂവൽകൊട്ടാരം, അഴകിയ രാവണൻ, ചന്ദ്രലേഖ, അയാൾ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കാക്കക്കുയിൽ, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണൻസ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്ലർ, സ്നേഹിതൻ, മനസ്സിനക്കരെ, കല്യണരാമൻ, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരൻ, ക്രോണിക്ക് ബാച്ചിലർ, തുറുപ്പുഗുലാൻ, രസതന്ത്രം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

സിനിമയിലെ തുടക്കക്കാലത്ത് തന്നെ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.മാലാമാൽ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ മഴവിൽ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ൽ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.

കാൻസർ എന്നു കേട്ടാൽ വിറയ്ക്കാത്തവരില്ല. കാൻസർ വന്നാൽ തളർന്നുപോകാത്തവരുമില്ല. എന്നാൽ, കാൻസർ വീട്ടിലെ വിശേഷങ്ങൾ ഇന്നസെന്റ് പറയുമ്പോൾ ഭയമല്ല പകരം ചിരിയിലൂടെ പ്രത്യാശ ജനിക്കും. അതാണ് ഇന്നസെന്റ്, അതായിരുന്നു ഇന്നസെന്റ്. ഏത് പ്രതിസന്ധിയിലും ഹ്യൂമറാണ് അദ്ദേഹത്തിന്റെ മറുമരുന്ന്

2013 ലാണ് ഇന്നസെന്റിന് കാൻസർ സ്ഥിരീകരിക്കുന്നത്. സെന്റിമെന്റൽ മെലോഡ്രാമയൊന്നും നടപ്പില്ലെന്നു അദ്ദേഹം ആദ്യമേ കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. 'ചിരിച്ച മുഖവുമായി മാത്രമേ തന്നെ കാണാവൂ എന്ന് ആദ്യമേ പറഞ്ഞു. ഡോ വി.പി. ഗംഗാധരനാണ് കാൻസർ കണ്ടെത്തിയത്. റേഡിയേഷനു പോലും ആഘോഷമായാണ് പോയതെന്നും ഇന്നസെന്റിന്റെ ഇഷ്ടപ്രകാരം അന്നു തൊട്ടേ നിറഞ്ഞ പുഞ്ചിരിയോടെ തന്നെയാണ് രോഗത്തെ എതിരേറ്റതെന്നും ഭാര്യ ആലീസും പറയുന്നു.

രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ കടുത്ത വിഷാദരോഗത്തിലേക്ക് വഴുതി വീഴാതിരിക്കാൻ എഴുത്തിലേക്ക് തിരിയാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. മൂന്ന് തവണയാണ് ഇന്നസെന്റിനെ കാൻസർ വരിഞ്ഞു കെട്ടിയത്.

അഭിനയത്തിന്റെ അഞ്ച് പതിറ്റാണ്ടുകളിൽ പകർന്നാടിയ വേഷങ്ങൾ പലതും മലയാളികളുടെ മനസിലൊരു വിസ്മയായി മായാതെ നിലനിൽക്കുന്നവയാണ്. അവയിൽ മാന്നാർ മത്തായിയും കിലുക്കത്തിലെ കിട്ടുണ്ണിയും സന്ദേശത്തിലെ യശ്വന്ത് സഹായി ജിയും ദേവാസുരത്തിലെ വാരിയറും കാബൂളിവാലയിലെ കന്നാസും ചെറിയ ലോകവും വലിയ ലോകവും- സിനിമയിലെ റോക്കിയുമൊക്കെ ഡോക്ടർ പശുപതിയും മനസിനക്കരെയിലെ ചാക്കോ മാപ്പിളയും രസതന്ത്രത്തിലെ മണികണ്ഠൻ ആശാരിയും ക്രോണിക് ബാച്ച്‌ലറിലെ കുരുവിളയും കുടുംബകോടതിയിലെ ഡോ. രാമൻ നായരും ഗോഡ്ഫാദറിലെ സ്വാമിനാഥനും വിയറ്റ്‌നാം കോളനിയിലെ കെ.കെ ജോസഫും ഗജകേസരി യോഗത്തിലെ അയ്യപ്പൻ നായരുമൊക്കെ. അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് ഇനിയും മലയാളത്തിന്റെ മനസിൽ മായാതെ നിൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP