Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രഹ്‌മപുരം തട്ടിപ്പിൽ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ; വാച്ച് ആൻഡ് വാർഡിന് പരിക്കില്ലെന്ന് വ്യക്തമായതോടെ പച്ചക്കള്ളം പറഞ്ഞത് പിണറായിയും ഗോവിന്ദനും; ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ; സോണ്ടയിൽ ആരോപണം തുടരാൻ പ്രതിപക്ഷം

ബ്രഹ്‌മപുരം തട്ടിപ്പിൽ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ; വാച്ച് ആൻഡ് വാർഡിന് പരിക്കില്ലെന്ന് വ്യക്തമായതോടെ പച്ചക്കള്ളം പറഞ്ഞത് പിണറായിയും ഗോവിന്ദനും; ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ; സോണ്ടയിൽ ആരോപണം തുടരാൻ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ ഒന്നും പറഞ്ഞില്ലെങ്കിലും പുറത്ത് നടന്ന പൊതുയോഗത്തിലെങ്കിലും നിയമസഭയിൽ നടന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം സഭ്യേതരമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് നിയമസഭാ ചരിത്രത്തിൽ കറുത്തപാട് വീഴ്‌ത്തിയ സഭ്യേതരമായ പ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫ് എംഎ‍ൽഎമാർക്ക് നിർദ്ദേശം നൽകിയ പാർട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി വിജയൻ മറന്നു പോയി. നിയമസഭയിൽ പ്രതിപക്ഷ എംഎ‍ൽഎമാർ ഏത് തരത്തിലാണ് സഭ്യേതരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശൻ.

വനിതാ വാച്ച് ആൻഡ് വാർഡിനെ വരെ പ്രതിപക്ഷ എംഎ‍ൽഎമാർ ആക്രമിച്ചെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ പറഞ്ഞത്. ഇരിക്കുന്ന പദവിയോട് മാന്യത പുലർത്താതെയുള്ള പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. വാച്ച് ആൻഡ് വാർഡിന് ഒരു പൊട്ടൽ പോലും ഇല്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു ഫോൺ വിളിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സത്യം മനസിലാക്കാൻ കഴിയുമായിരുന്ന സംഭവത്തിലാണ് മുഖ്യമന്ത്രി കള്ളം ആവർത്തിക്കുന്നത്. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് 7 പ്രതിപക്ഷ എംഎ‍ൽഎമാർക്കെതിരെ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കള്ളക്കേസെടുത്തത്. വാച്ച് ആൻഡ് വാർഡിന് പരിക്കില്ലെന്ന വാർത്ത വന്നതോടെ മുഖ്യമന്ത്രിയാണ് കള്ളപ്രചരണം നടത്തുന്നതെന്ന് വ്യക്തമായിരിക്കുകയാണ്-വിഡി സതീശൻ പറഞ്ഞു.

കെ.കെ രമയുടെ കയ്യിൽ പ്ലാസ്റ്ററിട്ടപ്പോൾ വ്യാപകമായ സൈബർ ആക്രമണമുണ്ടായി. വ്യാജ എക്സ് റേ പ്രചരിപ്പിച്ചു കൊണ്ടാണ് ജയ്ൻരാജ്, ടി.സി രമേശൻ എന്നിവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എക്സ് റേ വ്യാജമാണെന്നും ലിഗ്മെന്റിന് പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടർ തന്നെ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. എംഎ‍ൽഎ ഉൾപ്പെടെയുള്ളവർ രമയ്ക്കെതിരെ നടത്തിയ വ്യാജ പ്രചരണം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ഏറ്റുപിടിച്ചു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് യാതൊരു മടിയുമില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ആര് മൂടി വച്ചാലും സത്യം പുറത്ത് വരും. ചരിത്രം മറുന്ന് പോകുന്നതുകൊണ്ടാണ് നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങാൻ പാടില്ലെന്നും സത്യഗ്രഹം നടത്താൻ പാടില്ലെന്നുമൊക്കെ പറയുന്നത്. ഏറ്റവം കൂടുതൽ തവണ നടുത്തളത്തിൽ ഇറങ്ങിയിട്ടുള്ളത് എൽ.ഡി.എഫ് പ്രതിപക്ഷത്ത് ഇരിക്കുന്ന കാലത്താണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് തടസപ്പെടുത്താൻ ചെയ്തതു പോലുള്ള മോശമായ പ്രവൃത്തി ഇന്ത്യയിലെ ഒരു പ്രതിപക്ഷവും ഇന്നുവരെ ചെയ്തിട്ടില്ല.

ലൈഫ് മിഷനെയും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിനെയും സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസുകളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഈ രണ്ട് വിഷയങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് പൊള്ളിക്കുന്ന വിഷയങ്ങളാണ്. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾ ജയിലിലാണ്. അഡീഷണൽ പി.സിനെയും ലൈഫ് മിഷൻ മുൻ സിഇഒയെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. യുണീടാക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നതാണ് യാഥാർത്ഥ്യം. ലൈഫ് മിഷൻ ചെയർമാനെന്ന നിലയിൽ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. അതാണ് മുഖ്യമന്ത്രിയെ വിഷമിപ്പിക്കുന്നതും അലോസരപ്പെടുത്തുന്നതും.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ 54 കോടി രൂപയ്ക്ക് ബയോ മൈനിങ് കരാർ ലഭിച്ച സോണ്ട കമ്പനി കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി 22 കോടി രൂപയ്ക്ക് ഉപകരാർ നൽകി. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയിൽ ഒൻപതേകാൽ കോടിയാണ് അടിച്ചുമാറ്റിയത്. അതിനെയും വെല്ലുന്ന തരത്തിൽ ബ്രഹ്‌മപുരത്ത് 32 കോടിയുടെ തട്ടിപ്പും അഴിമതിയുമാണ് നടന്നത്. ബ്രഹ്‌മപുരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ആരും തിരിച്ച് ചോദിക്കില്ലെന്ന ഉറപ്പിലാണ് നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎമ്മിന്റെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കുന്നത്. ചോദ്യങ്ങളെയും വിമർശനങ്ങളെയും ഭയന്നാണ് നിയമസഭ പോലും ഗില്ലറ്റിൻ ചെയ്ത് മുഖ്യമന്ത്രി ഓടിയത്.

1. പ്രളയത്തിന് ശേഷം 2019-ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലന്റ്‌സ് സന്ദർശിച്ചപ്പോൾ സോണ്ട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ?

2. കേരളത്തിലെ വിവിധ കോർപറേഷനുകളിൽ ബയോ മൈനിങ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പ് കരാർ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?

3. സിപിഎം നേതൃത്വം നൽകുന്ന കൊല്ലം കോർപറേഷനിലും കണ്ണൂർ കോർപറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുൻ പരിചയവും ഇല്ലെന്ന കാരണത്താൽ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി പദ്ധതി കൂടി നൽകാൻ തീരുമാനിച്ചതും എന്തിന്?

4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?

5. ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാർ നൽകിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തത് എന്തുകൊണ്ട്?

6. കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?

7. കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നൽകുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷൻ അഡ്വാൻസും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?

ഇത്രയും നിയമലംഘനങ്ങൾ നടത്തിയ കമ്പനിയെയാണ് തദ്ദേശ മന്ത്രിയും വ്യവസായമന്ത്രിയും നിയമസഭയിൽ പ്രതിരോധിച്ചത്. അപ്പോൾ കമ്പനിയും സിപിഎമ്മും തമ്മിലുള്ള ബന്ധം എന്താണെന്നു കൂടി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേതാക്കൾക്കും ഈ കമ്പനിയുമായുള്ള ബന്ധം എന്താണ്? സോണ്ടാ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും സിപിഎമ്മും പ്രതിക്കൂട്ടിലായതിനാലാണ് അടിയന്തര പ്രമേയ നോട്ടീസിനെ ഭയപ്പെട്ടതും കള്ളക്കേസെടുത്ത് പ്രകോപിപ്പിക്കാനും നിയമസഭ നടത്തിക്കാതിരിക്കാനുള്ള നടപടിയുമായി ഭരണപക്ഷം മുന്നോട്ട് പോയത്. എന്തെങ്കിലും സഭ്യേതര പ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ തെളിവുകൾ പുറത്ത് വിടട്ടേ.

ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ സിറ്റി പൊലീസ് കമ്മിഷണറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ 12 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയില്ല. സിബിഐ വരുമെന്ന് കണ്ട് ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം നടത്തിയതു പോലെ ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണവും വിജിലൻസിനെ ഏൽപ്പിച്ചിരിക്കുകയാണ്. സ്വന്തക്കാരെയും കരാറുകാരെയും രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനൊക്കെ മറുപടി പറയാതെയാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്.

ബ്രഹ്‌മപുരത്ത് ഒരു കോൺഗ്രസ് നേതാവിനും പങ്കില്ല. ഞങ്ങൾ മാത്രമല്ല നിങ്ങളും കൂടിയാണ് കട്ടതെന്ന് വരുത്താനാണ് ഈ പ്രചരണം. കോൺഗ്രസുകാർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതുകൂടി സിബിഐ അന്വേഷിക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയിട്ട് പോലും കോൺഗ്രസ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ നിന്നും സോണ്ട കമ്പനിയെ ഓടിച്ച് വിട്ടിട്ടുണ്ട്. സിപിഎമ്മിനെ രക്ഷിക്കാൻ വേണ്ടിയാണ് ബിജെപി കോൺഗ്രസിനെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതേക്കുറിച്ചൊക്കെ സിബിഐ അന്വേഷിക്കട്ടെ.

ബംഗലുരുവിൽ നടന്ന ഒരു സംഭവത്തിന്റെ പുറത്ത് സിപിഎം ഏരിയാ സെക്രട്ടറി കേരളത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി സ്വപ്ന സുരേഷിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ മുഖ്യമന്ത്രിക്ക് പേടിയായതുകൊണ്ടാണ് ഏരിയാ സെക്രട്ടറിയെക്കൊണ്ട് പരാതി കൊടുപ്പിച്ചത്. മുഖ്യമന്ത്രിക്ക് മാനനഷ്ട കേസ് കൊടുക്കാൻ ധൈര്യമില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് എം.വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ്. കെ.കെ രമ നൽകിയ പരാതിയിൽ കേസെടുക്കാത്ത പൊലീസാണ് ബംഗലുരുവിൽ നടന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം പാറ്റൂരിൽ സ്ത്രീ ആക്രമിക്കപ്പെട്ട കേസിൽ പോലും കേസെടുത്തില്ല. ഇപ്പോൾ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ പൊലീസിന് എന്തൊരു ഉത്സാഹമാണ്. സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയം പോലും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമാണ്.

കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ഹീനമായ സംഭവമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടായത്. ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണങ്ങൾക്ക് ഏറ്റവും കൂടുതൽ ഉത്തരവുകൾ ഇറക്കിയെന്ന നിലയിൽ ആരോഗ്യമന്ത്രിക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാം. ഉത്തരവുകളെല്ലാം പുസ്തകമാക്കി മന്ത്രി പ്രസിദ്ധീകരിക്കണം. ഇപ്പോൾ കോഴിക്കോട് അപമാനിക്കപ്പെട്ട സ്ത്രീയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ സിപിഎം സംഘടന നേതാക്കൾ ഇറങ്ങിയിരിക്കുകയാണ്. എന്ത് നാണംകെട്ട കാര്യവും ചെയ്യുമെന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

റബർ കർഷകരുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ചുള്ള വൈകാരികമായ പ്രതികരണമാണ് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ലാനി നടത്തിയത്. ബിജെപി വച്ചിരിക്കുന്ന കല്ലിൽ തേങ്ങ എറിയാൻ ഞങ്ങളെ കിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗം ഒരിക്കലും ബിജെപിക്ക് പിന്നാലെ പോകില്ല. 598 ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാൻസാമി ഉൾപ്പെടെയുള്ളവർ ജയിലിൽ കൊലചെയ്യപ്പെട്ടു. നിരവധി വൈദികർ ജയിലിലാണ്. സംഘപരിവാർ ദേവാലയങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

റബർ കർഷകർ ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗത്തെയാണ് കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധാനം ചെയ്യുന്നത്. കെ.എം മാണി കൂടി മുൻകൈയെടുത്താണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 500 കോടിയുടെ വില സ്ഥിരതാഫണ്ട് കൊണ്ടു വന്നത്. അതിൽ 500 കോടിയും ചെലവഴിച്ചു. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് രണ്ട് തവണയായി ഉൾപ്പെടുത്തിയ 1000 കോടിയിൽ 88 കോടി മാത്രമാണ് ചെലവഴിച്ചത്. യു.പി.എ സർക്കാരിന്റെ കാലത്ത് ഇറക്കുമതി ചുങ്കം 25 ശതമാനമാക്കിയപ്പോൾ റബർ ഇറക്കുമതി കുറയുകയും ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന റബറിന് വില കൂടുകയും ചെയ്തത്. എന്നാലിപ്പോൾ ടയർ ഉൽപാദകരെ സഹായിക്കാനായി ബിജെപി സർക്കാർ റബർ കോപൗണ്ടിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനം കുറച്ചുകൊടുത്തു. ഇതോടെ ടയർ കമ്പനികൾക്ക് സ്വാഭാവിക റബർ വേണ്ടെന്ന അവസ്ഥയായി. ബിജെപി സർക്കാർ എടുത്ത തീരുമാനമാണ് റബർ കർഷകരുടെ തലയിൽ ഇടിത്തീ പോലെ പതിച്ചത്. കർഷകരെ സഹായിച്ചിരുന്ന റബർ ബോർഡ് അടച്ചുപൂട്ടാനുള്ള തീരുമാനവുമായി ബിജെപി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇങ്ങനെയുള്ള ബിജെപിക്ക് പിന്നാലെ ഏതെങ്കിലും റബർ കർഷകർ പോകുമോ? ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ കർഷകരെ ബോധ്യപ്പെടുത്തും. കോട്ടയത്തെ കർഷകസമ്മേളനത്തിൽ റബർ ബോർഡ് ആസ്ഥാനത്തേക്കുള്ള കർഷക മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. യു.ഡു.എഫ് കാലത്ത് കോൺഗ്രസ് ചെയ്തത് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ബിജെപിയും സിപിഎമ്മും എന്താണ് ചെയ്തെന്ന് ജനങ്ങൾ വിലയിരുത്തട്ടേ. കേരളാ കോൺഗ്രസും റബർ കർഷകർക്ക് വേണ്ടി പോരാടണമെന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. അല്ലാതെ കേരള കോൺഗ്രസ് മാണി വിഭാഗത്തെ ആക്രമിക്കേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ല. കേരള കോൺഗ്രസ് കൂടി ഉൾപ്പെടുന്ന വിഭാഗത്തോട് അവർക്ക് നീതി പുലർത്താനാകുന്നില്ലെന്ന് ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തത്.

പ്രത്യക്ഷമായും പരോക്ഷമായും സർക്കാർ ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണ്. ബജറ്റിലെ 4000 കോടിയുടെ അധിക നികുതി ഭാരത്തിന് പുറമെ 500 കോടിയുടെ വെള്ളക്കരം കൂടി ചുമത്തി. ഇന്ധന സെസ് 750 കോടിയല്ല 950 കോടിയോളം പിരിഞ്ഞു കിട്ടും. സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ പരാജയം മറയ്ക്കാനാണ് ജനങ്ങൾക്ക് മേൽ നികുതി ഭാരം ചുമത്തുന്നത്-സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP