Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താൽക്കാലിക സ്‌റ്റേ അനുവദിച്ചത് പത്ത് ദിവസം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ രാജയുടെ നീക്കം

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താൽക്കാലിക സ്‌റ്റേ അനുവദിച്ചത് പത്ത് ദിവസം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ രാജയുടെ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം. തിങ്കളാഴ്ച ചേർന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി കുമാറിന്റെ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നായിരുന്നു ഡി കുമാറിന്റെ വാദം. രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. അദ്ദേഹവും ഇതേ പള്ളിയിൽ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാർ ഹർജിയിൽ ആരോപിച്ചിരുന്നു.

പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ൽ മാവേലിക്കര ലോകസഭ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമപോരാട്ടത്തിലൂടെ കൊടിക്കുന്നിൽ സുരേഷ് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പ്രായപൂർത്തിയായപ്പോൾ ഹിന്ദു മതത്തിലേക്ക് സുരേഷ് പുനഃപരിവർത്തനം ചെയ്തെന്നും 1978 മുതൽ ഹിന്ദു ആചാരമനുസരിച്ച് ജീവിച്ചതിന് തെളിവുണ്ടെന്നും നിരീക്ഷിച്ച കോടതി തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുകയായിരുന്നു. നാല് തവണ സംവരണ സീറ്റിൽ മത്സരിച്ച് ജയിച്ചുവെന്നതും അന്ന് സുപ്രീംകോടതി കണക്കിലെടുത്തിരുന്നു. ഇതേ വഴി നീങ്ങാനാണ് സിപിഐഎമ്മിന്റേയും രാജയുടേയും നീക്കം.

കൊടിക്കുന്നിലിന്റെ പോരാട്ടം രാജയ്ക്ക് മാതൃക

കൊടിക്കുന്നിൽ സുരേഷിനെ ചേരമർ/ പുലയ അംഗമായി കാണാനാവില്ലെന്നും, ക്രിസ്ത്യാനിയായി മാത്രമേ കാണാനാകൂ എന്നും വിലയിരുത്തിയാണ് ഹൈക്കോടതി കേസ് അസാധുവാക്കിയത്. കൊടിക്കുന്നിലിന്റെ മാതാപിതാക്കൾ ക്രിസ്ത്യാനിയായതോടെ അവരുടെ ആദ്യ ജാതി അംഗത്വം നഷ്ടമായെന്നാണ് കോടതി പറഞ്ഞത്. അവർക്കുണ്ടായ കുട്ടികൾ വീണ്ടും മതം മാറുന്നതുവരെ മാതാപിതാക്കളുടെ ആദ്യ ജാതിയിൽ അംഗത്വം അവകാശപ്പെടാനാവില്ല. കൊടിക്കുന്നിൽ അവകാശപ്പെടുന്ന തരത്തിൽ തിരികെ മതംമാറ്റം നടന്നാൽ പോലും ഹിന്ദു മതത്തിലേക്കുള്ള മടങ്ങി വരവേ ആകൂ, ഏതെങ്കിലും പ്രത്യേക ജാതിയിലേക്കല്ല. ക്രിസ്ത്യാനിയായിരിക്കെ സ്‌കൂൾ രജിസ്റ്ററിൽ ചേരമർ എന്നു രേഖപ്പെടുത്തിയതു സ്വീകാര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു.

ലോക്‌സഭയിലേക്ക് ഏഴു തവണ മൽസരിച്ച സുരേഷ് നാലുവട്ടം അടൂരിൽ നിന്നും ഒരു തവണ മാവേലിക്കരയിൽ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. ആദ്യ വട്ടം (1989) പരാതിയുണ്ടായെങ്കിലും അന്നു വരണാധികാരി അതു തള്ളി. 91ൽ മുതിർന്ന നേതാവ് ഭാർഗവി തങ്കപ്പനെതിരെ മത്സരിച്ചു ജയിച്ചപ്പോഴും 96ൽ പി.കെ. രാഘവനെതിരെ ജയിച്ചപ്പോഴും തിരഞ്ഞെടുപ്പു കേസുണ്ടായില്ല. 2009 ൽ മാവേലിക്കരയിൽ സിപിഐയിലെ ആർ.എസ്. അനിലിനെ 48048 വോട്ടിന്റെ ഭൂരിപക്ഷത്തിനു സുരേഷ് തോൽപിച്ചതിനെ തുടർന്നുണ്ടായ കേസിലാണ് കൊടിക്കുന്നിലിനെ അയോഗ്യനാക്കിയത്.

കൊടിക്കുന്നിൽ സുരേഷിനെ ചേരമർ/ പുലയ അംഗമായി കാണാനാവില്ലെന്നും, ക്രിസ്ത്യാനിയായി മാത്രമേ കാണാനാകൂ എന്നും വിലയിരുത്തിയാണ് ഹൈക്കോടതി കേസ് അസാധുവാക്കിയത്. കൊടിക്കുന്നിൽ ജനിച്ചതും വളർന്നതും ക്രിസ്ത്യാനിയായിട്ടാണ് എന്ന ഹൈക്കോടതിയുടെ വിലയിരുത്തൽ സുപ്രീം കോടതി അംഗീകരിച്ചു. എന്നാൽ, കൊടിക്കുന്നിൽ നാല് വട്ടം തിരഞ്ഞെടുപ്പിൽ ജയിച്ചത് സമുദായം അദ്ദേഹത്തെ അംഗീകരിച്ചതിന്റെ തെളിവായി കോടതി നിരീക്ഷിച്ചു.താൻ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് തെളിയിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് കേരള ചേരമർ സംഘം പ്രസിഡന്റിന്റെ കത്തടക്കം ഹാജരാക്കിയിരുന്നു. 16 ാമത്തെ വയസിൽ ഹിന്ദുവായി മാറിയെന്നും, ഹിന്ദു ചേരമർ സമുദായത്തിന്റെ ആചാരങ്ങളാണ് പിന്തുടരുന്നതെന്നും മതംമാറ്റത്തിന് തെളിവുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി. തുടർന്ന് 2011 മെയ് 12-ന് സുപ്രീം കോടതി ഹൈക്കോടതി വിധി അസാധുവാക്കി.

എ രാജയ്ക്ക് സംഭവിച്ചത്

ദേവികുളം സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് കാണിച്ചാണ കോടതി എ രാജയുടെ തെരഞ്ഞെടുപ്പു റദ്ദക്കിയത്. രാജ തെരഞ്ഞെടുപ്പു വേളയിൽ ഹാജരാക്കിയത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. എേം രാജ ക്രൈസ്തവ വിഭാഗക്കാരനാണെന്ന കോൺഗ്രസിലെ സ്ഥാനാർത്ഥി ഡി കുമാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി. 2021-ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ വിജയിച്ചിരുന്നത്. ഈ കേസിൽ ഡി കുമാർ നടത്തിയത് നിർണായക പോരാട്ടമാണ്

എ.രാജ തമിഴ്പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ഏറെ സ്വാധീനം ഉള്ള സംവരണമണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടി നിയമസഭയിലെത്തിയ ആളാണ്. കാലാകാലങ്ങളായി പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച രാജ പരിവർത്തിത ക്രിസ്ത്യൻ ആണ്. പരിവർത്തനം ചെയ്തതോടെ പട്ടികജാതിക്കാരനല്ലാതായി. ദേവികുളം സി.എസ്ഐ പള്ളിയിൽ നടന്ന രാജയുടെ വിവാഹച്ചടങ്ങുകളുടെ ഫോട്ടോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രിസ്തീയ മതവിശ്വാസിയല്ലാത്ത ഒരാളുടെ വിവാഹം പള്ളിയിൽ നടക്കാൻ സാധ്യതയില്ലെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. ഒന്ന് മുതൽ 2216 വരയുള്ള ക്രമനമ്പറിൽ ഉള്ള രജിസ്റ്ററുകൾ കാണാതായി എന്നാണ് പാസ്റ്റർ കോടതിയിൽ അറിയിച്ചിട്ടുള്ളത്.

സി.എസ്ഐ പള്ളിയിൽ 1982 മുതലുള്ള രാജയുടെ പിതാവിന്റെയും കുടുംബാഗങ്ങളുടെയും അംഗത്വ രേഖകളുടെ പകർപ്പും നൽകി. 2016ൽ രാജയുടെ മാതാവ് മരണപ്പെട്ട സമയത്ത് സെൽവകുമാർ എന്ന പാസ്റ്ററാണ് ക്രസ്തീയ മതാചാരപ്രകാരം ചടങ്ങുകൾ ചെയ്തിട്ടുള്ളത്. ഇടുക്കിയിലെ തോട്ടംമേഖല ഉൾക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി/പട്ടികവർഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരമുള്ളൂ.

എന്നാൽ, ഈ നിയമം അട്ടിമറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ദേവികുളം എം എൽ എയായ അഡ്വ. എ രാജ മത്സരിച്ചതെന്ന ഡി കുമാറിന്റെ വാദമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. മാത്രമല്ല , എംഎൽഎ എ രാജയുടെ വിവാഹം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യൻ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയത്. ഇത്തരത്തിൽ തെരഞ്ഞടുപ്പിൽ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്ത്ായാലും അപ്പീൽ പോകുമ്പോൾ എ രാജയ്ക്ക് കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് കേസ് പരാമർശിക്കേണ്ടി വരും. മാത്രമല്ല, പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളാണെന്ന് തെളിയിക്കാൻ മതിയായ രേഖകളും ഹാജരാക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP