Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപ്പുമാവ് മോഹിച്ച് നേരത്തെ സ്‌കൂളിൽ ചേർന്ന കുട്ടി; മകൻ എംഎൽഎ ആയിട്ടും റോഡ് പണിക്ക് പോയിരുന്നു അമ്മ; ചെരുപ്പിടുന്നതുപോലും പത്താംക്ലാസിനുശേഷം; കായികാധ്യാപക ജോലി ഉപേക്ഷിച്ചു; ട്രബിൾ ഷൂട്ടറും താത്വികനും; ജനകീയ പ്രതിരോധയാത്ര തീരുമ്പോൾ കരുത്തൻ; പിണറായിക്ക് ബദലാവുന്ന എം വി ഗോവിന്ദന്റെ ജീവിതകഥ

ഉപ്പുമാവ് മോഹിച്ച് നേരത്തെ സ്‌കൂളിൽ ചേർന്ന കുട്ടി; മകൻ എംഎൽഎ ആയിട്ടും റോഡ് പണിക്ക് പോയിരുന്നു അമ്മ; ചെരുപ്പിടുന്നതുപോലും പത്താംക്ലാസിനുശേഷം; കായികാധ്യാപക ജോലി ഉപേക്ഷിച്ചു; ട്രബിൾ ഷൂട്ടറും താത്വികനും; ജനകീയ പ്രതിരോധയാത്ര തീരുമ്പോൾ കരുത്തൻ; പിണറായിക്ക് ബദലാവുന്ന എം വി ഗോവിന്ദന്റെ ജീവിതകഥ

എം റിജു

'ടി ഗോ, എം വി ഗോ, എം വി കോ എന്നിവർ സംസാരിച്ചു'. കമ്പ്യൂട്ടറും ഇമെയിലുമൊന്നും പ്രചാരത്തിൽ വരുന്നതിന് പത്തിരുപത് വർഷംമുമ്പ്, കാസർകോട്ടെയും, കാഞ്ഞങ്ങാട്ടെയുമൊക്കെ പത്രക്കാർ ഫാക്സിൽ ചെലവുചുരുക്കി എഴുതാറുള്ളത് ഇങ്ങനെയായിരുന്നു. ചിര പരിചയം കൊണ്ട് ന്യൂസ് ഡെസ്‌ക്കുകളിൽ ഉള്ളവർക്ക് അറിയാം എന്താണ് ഇതിന്റെ ഫുൾ ഫോം എന്ന്. ടി ഗോ എന്നാൽ പിന്നീട് കാസർകോട് എം പിയായ ടി ഗോവിന്ദൻ, എം വി ഗോ യാണ് എം വി ഗോവിന്ദൻ മാസ്റ്റർ, എം വി കോ എന്നത് എം വി കോമൻ നമ്പ്യാർ. ഏത് സിപിഎം പൊതുയോഗത്തിലും ഈ മുന്നുപേരുടെ പേര് കാണാം. (ഈ ചുരക്കപ്പേര് ഒരിക്കൽ അങ്ങനെതന്നെ ദേശാഭിമാനിയിൽ അടിച്ചുവന്നുവെന്നാണ് പത്രക്കാർക്കിടയിലുള്ള തമാശ.) കാൽനൂറ്റാണ്ട് മുമ്പ് ചുക്കില്ലാത്ത കഷായമില്ല എന്ന് പറഞ്ഞപോലെ, എം വി ഗോവിന്ദൻ മാസ്റ്റർ ഇല്ലാത്ത ഒരുപരിപാടിയും കാഞ്ഞങ്ങാട്- പയ്യന്നുർ- തളിപ്പറമ്പ് ബെൽറ്റിൽ ഉണ്ടാവാറില്ല. ചിരിക്കുന്ന, ധാർഷ്ട്യമില്ലാത്ത, പാർട്ടി ഓഫീസിൽ ഫോൺ ചെയ്ത നമ്പർ കൊടുത്താൽ തിരിച്ചുവിളിക്കുന്ന സൗമ്യയായ ഈ യുവനേതാവ്, മറ്റ് മാർക്സിസ്റ്റ് നേതാക്കളിൽനിന്ന് തീർത്തും വ്യത്യസ്തനായിരുന്നു.

'നാലാം ലോകം' എന്ന വിഖ്യതമായ കഥയിൽ എൻ എസ് മാധവൻ ചോദിക്കുന്നുണ്ട്, 'അഴീക്കോടൻ രാഘവനുശേഷം ടി കെ രാമകൃഷണനല്ലാതെ ഒരു ചിരിക്കുന്ന മുഖം പാർട്ടിക്കുണ്ടോ എന്ന്'. പക്ഷേ അന്ന് പാർട്ടിക്ക് മുന്നോട്ട്വെക്കാൻ കഴിയുന്ന ചിരിക്കുന്ന മുഖമായിരുന്നു ഈ മുൻ കായിക അദ്ധ്യാപകൻ. പക്ഷേ കാലം എം വി ഗോവിന്ദനെയും ഒരുപാട് മാറ്റി. ഇപ്പോൾ ആ മുഖത്ത് അങ്ങനെ ചിരി അധികം വരാറില്ല. പകരം കാർക്കശ്യവും ക്രൗര്യവും തന്നെയാണ്. ഗോവിന്ദന്റെ ത്വാത്വിക വിശകലനങ്ങൾ നാട്ടുകാർക്ക് ചിരിയാവുമെങ്കിലും.

എം വി ഗോവിന്ദൻ ഇപ്പോൾ പഴയ പ്രാദേശിക നേതാവല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഭക്ഷണംപോലും കഴിക്കാൻ ഇല്ലാത്ത ദാരിദ്ര്യബാല്യം പിന്നിട്ട് വളർന്നുവന്നയാളാണ്, ഒരു മൈക്ക് ഓപ്പറേറ്ററെയൊക്കെ പരസ്യമായി ശാസിച്ച് വാർത്തകളിൽ ഇടം പിടിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കെട്ടിലും മട്ടിലും മറ്റൊരു പിണറായി വിജയൻ ആവുകയാണ് എം വി ഗോവിന്ദൻ! അടുപ്പക്കാരിൽ അമ്പരപ്പ് ഉണ്ടാക്കുന്നതാണ് ആ പരിണാമ കഥ.

എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കഴിയുന്നതോടെ സിപിഎമ്മിലെ ശാക്തിക ബലാബലങ്ങളിലും കാര്യമായ മാറ്റം വന്നുകഴിഞ്ഞു. വിജയ- ജയരാജന്മാർ എന്നായിരുന്നു ഒരുകാലത്ത് കേരളത്തിലെ പാർട്ടി അറിയപ്പെട്ടിരുന്നത്. ഇപി, എം വി, പി ജയരാജന്മാരും പിണറായി വിജയനും ചേർന്നാൽ എല്ലാമായി. പി ജയരാജനും, ഇ പി ജയരാജനും ഒരുപോലെ അപ്രസക്തിരായിരിക്കുന്നു. തിരുവായ്ക്ക് എതിർവാ ഇല്ലാ എന്ന രീതിയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബദലായി വളരാൻ എം വി ഗോവിന്ദന് കഴിയുന്നു. പിണറായിയുടെ ഒരു ഡമ്മി എന്ന നിലയിൽ സെക്രട്ടറിയായ അയാൾ അതിൽനിന്ന് കുതറി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ നകീയ പ്രതിരോധ യാത്ര അതിന് സാക്ഷ്യമാണെന്ന് ഇന്ത്യൻ എക്പ്രസ്പോലുള്ള ദേശീയ മാധ്യമങ്ങൾ എഴുതുന്നു.


ഉപ്പുമാവിനായി നേരത്തേ സ്‌കൂളിൽ

കർഷക സമരഭൂമിയായ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ മൊറാഴ ഗ്രാമത്തിലാണ് എം വി ഗോവിന്ദന്റെ ജനനം. കെ.കുഞ്ഞമ്പുവിന്റെയും, മാധവിയമ്മയുടേയും മകനായി 1953 ഏപ്രിൽ 23ന് ജനിച്ചു. കടുത്ത ദാരിദ്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ എം വി ഗോവിന്ദൻ ആക്കാലം അനുസരമിക്കുന്നുണ്ട്. '' ആറുമക്കളിൽ മൂത്തയാളായിരുന്നു ഞാൻ. അന്ന് മിക്ക വീടുകളിലും പട്ടിണിയായിരുന്നു. എന്റെ അമ്മയും അച്ഛനും സഹോദരങ്ങളും ദിവസങ്ങളോളം പട്ടിണിയിൽ ജീവിച്ചിട്ടുണ്ട്. പണിയില്ലെങ്കിൽ വീട്ടിൽ കഞ്ഞിയുണ്ടാകില്ല എന്ന അവസ്ഥയായിരുന്നു. ദാരിദ്ര്യം കൊണ്ട് അമ്മ എന്നെ അച്ചമ്മയുടെ വീട്ടിലാക്കി. അവിടെ ആയതുകൊണ്ട് എനിക്ക് രണ്ട് നേരം ഭക്ഷണം കിട്ടിയിരുന്നു. അമ്മ വല്ലപ്പോഴും എന്നെ വന്ന് കാണും.സ്‌കുൾ തുറക്കുമ്പോൾ പുതിയ ഉടുപ്പ് വാങ്ങിത്തരും. എനിക്ക് അച്ചനും അമ്മയുമെല്ലാ അച്ചമ്മയായിരുന്നു. അഞ്ച് വയസാകുന്നതിനു മുമ്പ് സ്‌കൂളിൽ ചേർത്തത് അവിടെ നിന്നും ഉച്ചയ്ക്ക് ഉപ്പുമാവ് ലഭിക്കുമായിരുന്നു എന്നതിലാണ്.

ഹൈസ്‌ക്കുളിൽ എത്തിയപ്പോഴും ദാരിദ്ര്യത്തിന് വലിയ മാറ്റം ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ആദ്യമായി ചെരുപ്പ് ധരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നും കഴിക്കാനില്ലാത്തപ്പോൾ സ്‌കൂളിലെ കിണറ്റിൽ നിന്നും വെള്ളം കോരിക്കുടിച്ചാണ് വിശപ്പടക്കിയിരുന്നത്. അതൊന്നും ഒരു പ്രതിസന്ധിയായി തോന്നിയിരുന്നില്ല.''- എം വി ഗോവിന്ദൻ പറയുന്നു. മൊഴാറയിലെ കുട്ടിക്കാലമാണ് ഇന്നത്തെ മനുഷ്യനാകാൻ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അച്ചമ്മയും അമ്മാവനുമെല്ലാം സജീവ പാർട്ടിക്കാർ ആയിരുന്നു. കൃഷ്ണപിള്ള ദിനം ഉൾപ്പടെ എല്ലാ പരിപാടികൾക്കും അച്ചമ്മക്കൊപ്പം പോവും. പിന്നെ, ബാലസംഘം, മൊറാഴ ഗ്രാമീണ ഗ്രന്ഥാലയം കേന്ദ്രീകരിച്ച പ്രവർത്തനങ്ങൾ, നാടകം. അങ്ങനെയാണ് സജീവ പാർട്ടിക്കാരനാവുന്നത്. മൊറാഴ സെൻട്രൽ യു.പി സ്‌കൂൾ, കല്യാശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്ലോമ പാസായി. പരിയാരം ഇരിങ്ങൽ യു.പി.സ്‌കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകനായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായപ്പോൾ അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിച്ചു.

ചെരിപ്പിടാതെ ഓടി ഒന്നാമൻ

ടീച്ചറാവാനും സഹായിച്ചത് പാർട്ടിയാണ്. ആ കഥ എം വി ഗോവിന്ദൻ വനിതക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''സ്‌കൂളിൽ പഠിക്കമ്പോഴേ സ്പോർട്സിലായിരുന്നു താൽപ്പര്യം. കോച്ചിങ്ങ് ഒന്നുമില്ല. ഓട്ടവും ചാട്ടവുമൊക്കെ ചെരിപ്പിടായൊണ്. സംസ്ഥാനതല മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് ടീച്ചർമാർക്കൊക്കെ വലിയ താൽപ്പര്യമായിരുന്നു.

പത്താംക്ലാസ് കഴിഞ്ഞപ്പോൾ, മുൻ എംഎൽഎ കെ കെ എൻ പരിയാരം എന്നോടു പറഞ്ഞു. 'നീ കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളജിൽ ചേരണം. സ്പോർട്സാണെല്ലോ ഇഷ്ടവിഷയം. ഞാൻ കോഴിക്കോട് ജില്ലാകമ്മറ്റിയിലെ ടി പി ദാസന് കത്തുതരാം'. അങ്ങനെ അദ്ദേഹം തന്ന കത്തുമായി ഞാൻ നേരെ കോഴിക്കോടിന് പോയി. പ്ലാസ്റ്റിക്ക് കവറിൽ മുണ്ടും തോർത്തും ഉണ്ട്. ചെല്ലുമ്പോൾ ടി പി ദാസൻ, യോഗത്തിൽ പങ്കെടുക്കയാണ്. വൈകീട്ടായി അത് കഴിഞ്ഞപ്പോൾ. കത്ത് കണ്ട് നേരെ ട്രെയിനിങ്ങ് കോളജിലേക്ക് പോയ്ക്കൊള്ളാൻ പറഞ്ഞു. അവിടെ ഒരു അറ്റൻഡർ മീശക്കാരൻ ഉണ്ട്. അയാളോട് പറഞ്ഞാൽ മതി എന്നാണ് നിർദ്ദേശം. നേരം ഇരുട്ടി. ആരൊടൊക്കെയോ ചോദിച്ച് കോളജ് കണ്ടുപിടിച്ചു. മുന്നിൽ ആളുവന്നാൽ നിന്നാൽ കാണാൻ പറ്റാത്ത ഇരുട്ട്. വരാന്തയിലുടെ നടക്കുമ്പോൾ പെട്ടെന്ന് ചോദ്യം. 'ആരാടാ അത്'. ദാസനെ കണ്ടിട്ട് വരികയാണെന്ന് പറഞ്ഞൊപ്പിച്ചു. ചെറിയ വെളിച്ചത്തിൽ കണ്ടു. നല്ല ഉയരുമുള്ള ഒരാൾ. അടുത്തചോദ്യം വല്ലതും കഴിച്ചോ, ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ ഓഫീസ് മുറിയിൽനിന്് ഒരു പായ എടുത്തുതന്നു. അതും വിരിച്ച് വരാന്തയിൽ കിടന്നുറങ്ങി.

നേരം വെളുത്തപ്പോഴാണ് പ്രവേശന പരീക്ഷ ഉണ്ടെന്ന് അറിഞ്ഞത്. രാവിലെ കുടിച്ച കാലിച്ചായ മാത്രമാണ് ശക്തി. ആദ്യം നൂറുമീറ്റർ ഓട്ടം. ഷൂസൊക്കെയിട്ട് കുറേപ്പേർ നിൽക്കുന്നു. എനിക്ക് ചെരിപ്പുപോലും ഇല്ല. സ്റ്റാർട്ട് എന്ന് കേട്ടതും ഓടി, 12 സെക്കൻഡിൽ ഒന്നാമത് എത്തി. പിന്നെ ലോങ്ങ് ജമ്പ്, ഹൈജമ്പ്, അങ്ങനെയാണ് ആ കോളജിൽ അഡ്‌മിഷൻ കിട്ടിയത്. കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കേറ്റ് കിട്ടിയതിന് പിറ്റേ ദിവസം, എരിയാരം ഇരിങ്ങൽ സ്‌കൂളിൽ കായിക അദ്ധ്യാപകനായി ജോലിക്ക് കയറി. പിന്നീട് അത് ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിൽ ഇറങ്ങി.

ക്രൂരമായ മർദനങ്ങൾ

എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ രൂപീകരിച്ച ബാലസംഘത്തിലൂടെയാണ് എം വി ഗോവിന്ദന്റെ പൊതുരംഗ പ്രവേശനം. ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റന്റായിരുന്നു. 1969ലാണ് പാർട്ടി അംഗമാകുന്നത്. യുവജന സംഘടനയായ കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980-ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ മാസ്റ്റർ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രക്കമ്മറ്റി അംഗമായും പ്രവർത്തിച്ചു. കായികാധ്യാപകൻ ആയതുകൊണ്ട് മാത്രമല്ല, പാർട്ടി ക്ലാസുകൾ എടുത്തതുകൊണ്ടാണ് മാഷ് എന്ന പേര് വീണത്. നൂറുകണണക്കിന് പാർട്ടി ക്ലാസുകൾ എടുത്തു. പലപ്പോഴും തിരിച്ച് വാഹനം ഇല്ലാതെ സഖാക്കളുടെ വീടുകളിൽ തന്നെ അന്തിയുറങ്ങി.

ക്രൂരമായ പൊലീസ് മർദനങ്ങളും അദ്ദേഹത്തിന് നേരിട്ടിട്ടുണ്ട്. അത് എം വി ഗോവിന്ദൻ പറയുന്നത് ഇങ്ങനെ. '' അടിയന്തരാവസ്ഥക്ക് ഇതുപോലെ ഒരു പാർട്ടി ക്ലാസിനായാണ് കുടിയാന്മലയിലേക്ക് പോയത്. എനിക്കൊപ്പം ഇ പി ജയരാജനും ഉണ്ട്. രാവിലെ പ്രസംഗം തുടങ്ങിയപ്പോഴേക്കും പൊലീസ് എത്തി, അടി തുടങ്ങി. ഞങ്ങളെ അറസ്റ്റ് ചെയ്ത് താഴെ എത്തിച്ചു. ചെറിയൊരു കവലയുണ്ട്. അവിടെ നിർത്തിയും തല്ലി. ഇവരെയൊക്കെ തല്ലാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിക്കാനായിരുന്നു, അങ്ങനെ ചെയ്തത്. ഇന്ദിരാഗാന്ധിക്കെതിരെ പ്രവർത്തിച്ചുവെന്ന കുറ്റത്തിന് ലോക്കപ്പിൽ അടച്ചു. പിന്നെ തലശ്ശേരി സബ് ജയിലിലേക്ക്. മുപ്പതോളം പേരെ ഒരു ചെറിയ മുറിക്കുള്ളിൽ കുത്തി നിറച്ചിട്ടിരിക്കുന്നു. ഒന്നു തിരിഞ്ഞാൽ അടുത്തയാളിന്റെ ദേഹത്ത് മുട്ടും. ആഹാരംപോലും പലപ്പോഴും കിട്ടില്ല. നാലുമാസം കഴിഞ്ഞപ്പോൾ കോടതി വെറുതെ വിട്ടു. പിന്നെ ജനങ്ങൾക്കിടിയിൽ ജീവിതം തുടങ്ങി. ''- അദ്ദേഹം പറയുന്നു.

പാർട്ടി കണ്ടെത്തിയ ഭാര്യ

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടിയായിരിക്കെയാണ്, എം വി ഗോവിന്ദന്റെ വിവാഹം നടക്കുന്നത്. വധുവിനെ കണ്ടെത്തിയതും പാർട്ടിയാണ്. '' ഭാര്യ പി കെ ശ്യാമളയും സജീവ പാർട്ടി പ്രവർത്തകയായിരുന്നു. എം വി രാഘവനും പി ശശിയുമാണ് ഈ ബന്ധം കൊണ്ടുവന്നത്. അവരുടെ വീട്ടിൽ പോയി വിവരം പറഞ്ഞതും, എം വി ആർ ആണ്. പാർട്ടി പരിപാടികൾ ഇല്ലാത്ത ഒരു ദിവസം ഡയറി നോക്കി വിവാഹ ദിനം നിശ്ചയിച്ചതും രാഘവൻ തന്നെ.

ചടയൻ ഗോവിന്ദനാണ്, വിവാഹ ക്ഷണക്കത്ത് എഴുതുന്നതും അച്ചടിക്കാൻ കൊടുക്കുന്നതും. ശ്യാമള പിന്നീട് ബിഎഡ് കഴിഞ്ഞ് മൊറാഴ സ്‌കൂളിൽ അദ്ധ്യാപികയായി. രണ്ടുപേരും പാർട്ടിയിലുള്ളതിനാൽ രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. മക്കളുടെ കാര്യങ്ങളിലൊന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല. പക്ഷേ അവർ വളർന്നത് മൊറാഴയിലാണ്. സിഗരറ്റ്‌വലിയും, മദ്യപാനവും, എല്ലാം വലിയ തെറ്റായി കണ്ട നാട്. അവരുടെ സ്വഭാവ രൂപീകരണത്തിലും, ജീവിതത്തിലും ഈ പാർട്ടി ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തിൽ എന്തായി തീരണം എന്ന തീരുമാനമൊക്കെ മക്കൾ തന്നെയാണ് എടുത്തത്. മകൻ ശ്യാംജിത്ത് സിനിമ പഠിക്കണം എന്നാണ് പറഞ്ഞത്. രണ്ടാമത്തെയാൾ തളിപറമ്പ് കോടതിയിൽ അഡ്വക്കേറ്റും. രണ്ടാളും പാർട്ടി വഴികളിലൂടെയാണ് നടന്നത്.''- എം വി ഗോവിന്ദൻ പറയുന്നു.

അതിൽ ഒരുകാര്യം ശരിയാണ്. കോടിയേരിയും, ഇ പിയും ഉൾപ്പെടെയുള്ള പ്രമുഖരായ സിപിഎം നേതാക്കൾക്ക് മക്കൾ ഒരു തീരാ തലവേദനയായപ്പോൾ എം വി ഗോവിന്ദന്റെ കാര്യത്തിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മക്കൾ വിവാദത്തിൽനിന്ന് പൂർണ്ണമായും അകന്നു നിൽക്കുന്നു. പക്ഷേ ഭാര്യയുടെ കാര്യം അങ്ങനെയല്ല. ആന്തൂറിലെ മുൻസിപ്പൽ ചെയർ പേഴ്സൺ അയിരുന്നു പി കെ ശ്യാമളയുടെ ധാർഷ്ട്യം ഒന്ന് കൊണ്ട് മാത്രമാണ്, വ്യവസായി സാജൻ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ പാർട്ടിക്കകത്ത് തന്നെ പരാതി ഉയർന്നതാണ്. സാജന്റെ അത്മഹത്യ പാർട്ടിയിൽ വിവാദക്കൊടുമുടി ഉയർത്തി. ഇപ്പോൾ പാർട്ടി പ്രവർത്തരെ ഗോവിന്ദൻ ശാസിക്കയും ഉപദേശിക്കുകയും ചെയ്യുമ്പോൾ, സോഷ്യൽ മീഡിയിൽ ഉയരുന്ന കമന്റ് 'ആദ്യം താൻ തന്റെ ഭാര്യയെ പഠിപ്പിക്കൂ' എന്നാണ്. എത്ര ന്യായീകരിച്ചാലും സിപിഎമ്മിന് മേൽ വീണ കരിനിഴൽ തന്നെയാണ്, ആന്തൂറിലെ സാജന്റെ ആത്മഹത്യ.

പക്ഷേ വൈകാതെ പാർട്ടി ഈ പ്രശ്നം പരിഹരിച്ചു. സാജന്റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തന അനുമതി കൊടുത്താണ് പ്രശ്നം തീർത്ത്. സാജന്റെ ആത്മഹത്യയിൽ പി.കെ ശ്യാമളക്കെതിരെ തെളിവും കിട്ടിയില്ല. അങ്ങനെ കേസ് എല്ലാം ആവിയായി. പക്ഷേ അപ്പോളും പാർട്ടിയിൽ വിഭാഗീയത മാറിയില്ല. ആന്തൂർ വിഷയത്തിൽ പാർട്ടിക്കെതിരെ നിന്നു എന്ന രീതിയിലാണ് പി ജയരാജനും ജെയിംസ് മാത്യുവിനും എതിരെ പ്രചാരണം ഉണ്ടായത്. തളിപ്പറമ്പ് നിയമസഭാ സീറ്റിൽ ജെയിംസ് മാത്യു മാറുമ്പോൾ പകരമെത്തുന്നത് എംവി ഗോവിന്ദനാണ്. അതുപോലെ പി ജയരാജനും സീറ്റ് കൊടുത്തില്ല. ഇതിൽനിന്നെല്ലാം കാര്യങ്ങൾ വ്യക്തമാണ്.

ടാറിലും പുകയിലും മൂടിയ അമ്മ

എല്ലുമുറിയെ പണിയെടുക്കുന്ന അമ്മയെ കണ്ടാണ് താൻ വളർന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പല അഭിമുഖങ്ങളിലും പറയാറുണ്ട്. താൻ എംഎൽഎ ആയിട്ടും അമ്മ റോഡ് പണിക്കും, പാടത്ത് പണിക്കും പോവുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചിരുന്നു. സ്വന്തമായി അധ്വാനിക്കുന്നതിൽ അഭിമാനിച്ചിരുന്ന സ്ത്രീയായിരുന്നു അവർ.

സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പറശിനിക്കടവിലേക്കുള്ള യാത്രയിൽ അമ്മയെ കണ്ട ഗോവിന്ദന്റെ ഓർമ്മ നേരത്തെ സോഷ്യൽ മീഡിയയിലും വൈറൽ ആയിരുന്നു. യാത്രയിൽ ഒപ്പം കർഷക തൊഴിലാളി നേതാവും കേന്ദ്ര കമ്മിറ്റി അംഗമായ സുനീത് ചോപ്രയുമുണ്ടായിരുന്നു. ഇതിനിടെ റോഡ് പണി കാരണം യാത്ര തടസപ്പെട്ടു. വെയിൽ ചൂടിൽ തൊഴിലാളികൾ പണിയെടുക്കുകയായിരുന്നു. ടാറിനും പുകയ്ക്കുമിടയിൽ നിൽക്കുന്ന തൊഴിലാളികൾക്കിടയിലേക്ക് ചൂണ്ടി ഞാൻ ചോപ്രയോട് പറഞ്ഞു. ആ നിൽക്കുന്നതാണ് എന്റെ അമ്മ.

ഞെട്ടിപ്പോയ ചോപ്ര കാറിൽ നിന്നും ഇറങ്ങി അമ്മയുടെ അടുക്കലേക്ക് ചെന്നു. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവെന്ന് ഗോവിന്ദൻ മാഷ് പറയുന്നു.എൺപത് വയസ് വരെ അമ്മ പാടത്തും പറമ്പിലും ജോലി ചെയ്തിട്ടുണ്ടെന്ന് ഗോവിന്ദൻ മാഷ് പറയുന്നു. എംഎൽഎയായിരിക്കുമ്പോഴും അമ്മ പാടത്ത് പണിക്കു പോകാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാകും തൊണ്ണൂറ്റി മൂന്ന് വയസ് വരെ അമ്മ ജീവിച്ചതെന്ന് അദ്ദേഹം പറയുന്നു. 2021ലാണ് അവർ നിര്യാതയാത്.അമ്മ മരിക്കുമ്പോൾ ഗോവിന്ദൻ തദ്ദേശ- എക്സൈസ് മന്ത്രിയാണ്.


പാർട്ടിയിലെ ക്രൈസിസ് മാനേജർ

പാർട്ടിയിലെ താർക്കികനും, ക്രെസിസ് മാനേജരും അയാണ് എം വി ഗോവിന്ദൻ അറിയപ്പെട്ടത്. സിപിഎം വിഭാഗീയതയിൽ പിണറായിക്ക് ഒപ്പം നിൽക്കുമ്പോളും, വിഎസുമായും അദ്ദേഹം പരസ്യമായി ഉടക്കിന് പോയില്ല. പക്ഷേ 2018ൽ നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലാണ് എം വി ഗോവിന്ദന്റെ സംഘടനാപാടവം പുറത്തറിഞ്ഞത്. അന്ന് സജി ചെറിയൻ ഇരുപതിനായിത്തിലേറെ വോട്ടുകൾ കിട്ടി ജയിച്ചത്, വീട് വീടാന്തരം കുടുംബയോഗങ്ങൾ നടത്തിയും മറ്റും എം വി ഗോവിന്ദൻ നടത്തിയ തന്ത്രങ്ങളുടെ ഭാഗം ആയിരുന്നു. അതുപോലെ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ, അന്ന് ഇടതിനൊപ്പം ഉറച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലെ ഇലക്ഷൻ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് എം.വി ഗോവിന്ദനായിരുന്നു.

എറണാകുളത്ത് വിഭാഗീയത മൂർഛിച്ച ഘട്ടത്തിൽ ജില്ലാ സെക്രട്ടറിയുടെ നിയോഗവും എം.വി ഗോവിന്ദന്മാസ്റ്റർക്കായിരുന്നു. പാർട്ടിയുടെ നയവ്യതിയാനങ്ങളിലേക്കോ പ്രത്യയശാസ്ത്രങ്ങളിലേക്കോ വിരൽചൂണ്ടുന്ന ഏത് ചർച്ചകളിലും വിവാദങ്ങളിലും ആരോപണങ്ങളിലും മാർക്‌സിയൻ വാദമുഖങ്ങളുമായി നിയമസഭയിലും പുറത്തും എം വിഗോവിന്ദന്റെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ ഇവയിൽ പലതും സന്ദേശം സിനിമിയിലെ ട്രോളുകൾ പോലെ ജനത്തെ ചിരിപ്പിക്കുന്ന അവസ്ഥയുണ്ടായി. 'ഒരു കാര്യത്തിന് ഒരു കാരണം ഉണ്ടാവും' എന്നൊക്കെപ്പറഞ്ഞ് മാസ്റ്റർ നടത്തുന്ന പ്രസംഗം, സോഷ്യൽ മീഡിയ ട്രോളാക്കി ആഘോഷിക്കാറുണ്ട്. അതിന്റെ തുടർച്ചയായാണ് കെ റെയിലിൽ കൂറ്റനാട്നിന്ന് കൊച്ചിയിൽ പോയി അപ്പം വിറ്റ് മടങ്ങിവരുന്ന കഥ! അതുപോലെ കേരളത്തെ സിങ്കപ്പുർ ആക്കുന്നതും, യുവാക്കൾക്ക് തൊഴിൽ കൊടുക്കുന്നതും അടക്കമുള്ള പ്രസംഗങ്ങളും വലിയ തമാശയായി.

പക്ഷേ അതിനിടെ ചില സുപ്രധാന നിരീക്ഷണങ്ങളും അദ്ദേഹം നടത്തി. ഇന്ത്യൻ സമൂഹത്തിൽ വൈരുധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു അത്. ഇത് വലിയ വിവാദമായി. പക്ഷേ ആനയെ കാണാൻ കുരുടന്മാർ പോയ പോലെയാണ് തന്റെ പ്രസ്താവന മനസിലാക്കാതെ ഓരോരുത്തരും വിമർശിക്കുന്നതെന്നാണ് ഗോവിന്ദൻ പറയുന്നത്. വെരുധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നല്ല. നിലവിലെ സാഹചര്യം പരിഗണിച്ച് വേണം അതു നടപ്പിലാക്കാൻ എന്നതാണ് താൻ പറഞ്ഞതെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

സിപിഎമ്മിൽ ഇനി ഗോവിന്ദകാലം

പക്ഷേ ഒരു കാര്യം വ്യക്തമാണ്. പിണറായിയോട് കിട പിടിക്കാൻ കഴിയുന്ന സിപിഎമ്മിലെ ഏകനേതാവായി ഇപ്പോൾ എം വി ഗോവിന്ദൻ വളർന്ന് വരികയാണ്. നേരത്തെ അദ്ദേഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി പദവി കിട്ടിയത് പിണറായിയുടെ കരുണയിൽ ആയിരുന്നുവെന്നായിരുന്നു വിമർശനം. ഇപ്പോൾ പിണറായിക്ക് ബദലായി എംവി ഗോവിന്ദൻ മാറുന്നുവെന്നാണ് ജനകീയ പ്രതിരോധ ജാഥയ്ക്ക് സമാപനം കുറിക്കവേ മാധ്യമങ്ങൾ എഴുതുന്നത്.

കാസർകോട് കുമ്പളയിൽനിന്ന് ഫെബ്രുവരി 20 ന് പുറപ്പെട്ട് 140 മണ്ഡലവും പിന്നിട്ടാണ് 28-ാം ദിവസം സമാപിക്കുന്നത്. എന്നാൽ വിവാദങ്ങളായിരുന്നു യാത്രയെ കൂടുതൽ ചർച്ചകളിൽ നിറച്ചത്. തുടക്കം ഗംഭീരമായിരുന്നു. കണ്ണൂരിൽ വമ്പൻ വിജയമായി. മുഖ്യമന്ത്രി പിണറായി വിജയന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ലെന്ന ഗോവിന്ദന്റെ പഖ്യാപനം വലിയ ചർച്ചയായി. എന്നാൽ കോഴിക്കോട് എത്തിയപ്പോൾ ചിലത് സംഭവിച്ചു. അതിലൊന്ന് ഗോവിന്ദൻ പ്രസംഗിക്കുമ്പോഴുള്ള ആളൊഴിഞ്ഞ കസേരകളായിരുന്നു. അതിനെ പ്രതിരോധിച്ച് മുമ്പോട്ട് പോകുമ്പോൾ പുതിയ വിവാദങ്ങൾ.

സ്വപ്നയും, കൊച്ചിയിലെ പുകയുമൊക്കെ യാത്രയെ തീർത്തും പ്രതിരോധത്തിലാക്കി. ജാഥയ്ക്കിടെ മുൻപ് തൃശൂരിൽ മെക്ക് ഓപ്പറേഷറ്ററോട് ഗോവിന്ദൻ തട്ടിക്കയറി. ശാന്ത സ്വഭാവിയായ നേതാവിന് ഇത് എന്തുപറ്റിയെന്ന് അണികൾ സംശയിച്ച നിമിഷം. കോട്ടയത്തെ പാമ്പാടിയിൽ പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയത് എം വിഗോവിന്ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടാമതും ആളുകൾ ഇറങ്ങിപ്പോയതോടെയാണ് അദ്ദേഹം ദേഷ്യപ്പെട്ടു. ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുന്നുവെന്ന് ഗോവിന്ദൻ ആരോപിച്ചു. കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിൽ നടമറച്ച് സ്ഥാപിച്ച എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം പ്രവർത്തകർ എടുത്തുമാറ്റിയിരുന്നു. കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഇതും വിവാദമായി.

അതിനിടെ മുഖ്യമന്ത്രി വേണ്ടത്ര താൽപ്പര്യം യാത്രയോട് കാട്ടുന്നില്ലേ എന്ന സംശയം സിപിഎമ്മിൽ ഉണ്ടായി. ഇടതു കൺവീനറായ ഇപി ജയാരാജനും ഗോവിന്ദന് എതിരാണെന്നത് പകൽ പോലെ വ്യക്തം. തന്റെ ജൂനിയർ ആയ ഗോവിന്ദന്റെ വളർച്ചയിൽ ഇ പിക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം. ഇ പി യാത്രയിൽ പങ്കെടുക്കാത്തതും വിവാദമായിതോടെ തൃശൂരിലാണ് അദ്ദേഹം യാത്രയിൽ പങ്കെടുത്തത്. അതും മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം. കണ്ണൂരിലെ വിരുദ്ധ ലോബിയാണോ മറ്റ് ജില്ലകളിൽ യാത്രയെ പൊളിക്കാൻ മുന്നിട്ട് നിൽക്കുന്നതെന്ന സംശയം സിപിഎമ്മിൽ സജീവമാണ്. യാത്ര കഴിഞ്ഞ ശേഷം ഇതെല്ലാം ഗോവിന്ദൻ പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാക്കും. നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. പി ജയരാജനെതിരായ വ്യക്തിപൂജാ ആരോപണവും സജീവമാക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ വിശ്വസ്തനായി കണ്ണൂർ സഖാവായാണ് ഗോവിന്ദൻ മാസ്റ്റർ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം നിഴലിൽനിന്ന് പുറത്തു കടക്കയാണ്. നേരത്തെ സമവായത്തിന്റെ നേതാവയാണ് ഗോവിന്ദൻ അറിയപ്പെട്ടിരുന്നത്. പിണറായിയുമായി ഉടക്കി നിൽക്കുന്ന എൻ എസ് എസിനെ അടുപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുഎൻ എസ് എസ് ആസ്ഥാനത്തേക്ക് മന്ത്രി കെ രാധാകൃഷ്ണനെ അയച്ചത് ഇതിന്റെ ഭാഗമായാണ്. ഇതിനൊപ്പം സഭാ തർക്കത്തിലും ഇടപെടാൻ ശ്രമിച്ചു. ജനകീയ മുഖമായി മാറാനുള്ള ഗോവിന്ദന്റെ ശ്രമം പക്ഷേ വിവാദങ്ങൾക്കിടെ മാറ്റ് കുറഞ്ഞതായി. അപ്പോഴും സ്വപ്നയ്‌ക്കെതിരെ കേസ് കൊടുത്ത് നട്ടെല്ലുള്ള നേതാവാണ് താനെന്ന് സഖാക്കൾക്കിടയിൽ തെളിയിച്ചു. പിണറായി ഇതുവരെ സ്വപ്നക്കെതിരെ കേസ് കൊടുത്തില്ല എന്നോർക്കണം. ഈ യാത്ര കഴിഞ്ഞതോടെ പിണറായികൊപ്പം തലപ്പൊക്കമുള്ള നേതാവായി എം വി ഗോവിന്ദനും ഉയരുകയാണ്. സിപിഎമ്മിലെ അധികാരകേന്ദ്രങ്ങളും ഇതോടെ മാറുകയാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത രീതി മാറ്റിയെടുക്കാൻ ഗോവിന്ദനാവുമോ. കേരളം ഉറ്റുനോക്കുന്നത് അതാണ്.

വാൽക്കഷ്ണം: ഹെഡ് മാസ്റ്റും കുട്ടികളും എന്നാണ് പിണറായി മന്ത്രിസഭ നേരത്തെ തന്നെ അറിയപ്പെട്ടിരുന്നത്. ഹെഡ്‌മാസ്റ്റർ പറയുന്നത് ചോദ്യം ചെയ്യാനുള്ള ശക്തിപോലും മന്ത്രിസഭയിലെ കുട്ടികൾക്ക് ഇല്ലായിരുന്നു. പാർട്ടി ഭരണത്തെ നിയന്ത്രിക്കുക എന്ന സിപിഎമ്മിലെ കാലാകാലങ്ങളായുള്ള രീതി പിണറായിക്ക് മുന്നിൽ ഇല്ലാതായിക്കഴിഞ്ഞു. ആ ഘട്ടത്തിൽ എം വി ഗോവിന്ദന് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP