Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖര മാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തത് നിയമ വാഴ്ചയ്ക്ക് ഭീഷണിയെന്നും ഹരിത ട്രിബ്യൂണൽ; ബ്രഹ്മപുരം വിഷയത്തിലെ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്

ഖര മാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തത് നിയമ വാഴ്ചയ്ക്ക് ഭീഷണിയെന്നും ഹരിത ട്രിബ്യൂണൽ; ബ്രഹ്മപുരം വിഷയത്തിലെ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഖര മാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വീഴ്ചകൾക്ക് കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ഇട്ട വിധിയിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

വിഷയത്തിൽ ഉത്തരവാദികളെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കാത്ത മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. സംസ്ഥാന പൊലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി.

അതേ സമയം ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി നഗരസഭയ്ക്കെതിരായ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. ബ്രഹ്മപുരം വിഷയത്തിൽ അടിയന്തരമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ യു.ഡി.എഫ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും തുടർച്ചയായ വീഴ്‌ച്ചയുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് ദുരന്തനിവാരണനിയമം ഉപയോഗിച്ചുകൊണ്ട് സർക്കാർ ഇടപെട്ടതെന്നും എം.ബി. രാജേഷ് പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി ഒരു കർമപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മാർച്ച് പതിമൂന്ന് മുതൽ മെയ് ഒന്ന് വരെ നീളുന്നതും മറ്റൊന്ന് സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്നതും. ഈ രണ്ട് ഘട്ട പദ്ധതിയിലൂടെ കൊച്ചിയിലെ മുഴുവൻ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം പരാജയത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നില്ല. ഒരു സീനിയർ ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഭാവി പദ്ധതികളെ കുറിച്ച് പറയുന്നതല്ലാതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകുന്നതിനെ കുറിച്ച് ഇപ്പോൾ പോലും പറയാത്ത സർക്കാർ നടപടി തികച്ചും ഖേദകരമാണെന്നുമാണ് ട്രിബ്യൂണൽ വിധിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ സർക്കാർ ദീർഘകാലമായി അവഗണിക്കുകയാണ്. പരിസ്ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ട്രിബ്യൂണൽ കുറ്റപ്പെടുത്തി.

ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലോ, പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലോ കുറ്റക്കാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സർക്കാർ സംവിധാനങ്ങളുടെ ഇത്തരം മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. ആത്മ പരിശോധന അനിവാര്യമാണ്.

കുറ്റക്കാരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഹരിത ട്രിബ്യൂണൽ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് 2018 ൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതായി ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനാൽ ഇതിൽ സ്വീകരിക്കേണ്ട നടപടികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ആവർത്തിച്ച് വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകാനോ, നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ ബന്ധപ്പെട്ട സംവിധാനങ്ങൾ തയ്യാറായില്ലെന്ന് ട്രിബ്യൂണൽ തങ്ങളുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP