Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോൾ ആൾക്കൂട്ട മർദ്ദനം; ചേർപ്പിലെ സദാചാര കൊലപാതകത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെ പൊക്കിയത് വഴിത്തിരിവായി; ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിഞ്ഞ നാല് പ്രതികളെ പിടികൂടി അന്വേഷണ സംഘം; വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലേത്തിക്കാൻ നീക്കം തുടങ്ങി

വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോൾ ആൾക്കൂട്ട മർദ്ദനം; ചേർപ്പിലെ സദാചാര കൊലപാതകത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെ പൊക്കിയത് വഴിത്തിരിവായി; ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിഞ്ഞ നാല് പ്രതികളെ പിടികൂടി അന്വേഷണ സംഘം; വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലേത്തിക്കാൻ നീക്കം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ ചേർപ്പിലെ സദാചാര കൊലപാതകത്തിൽ ഒളിവിലായിരുന്ന നാലു പ്രതികൾ ഉത്തരാഖണ്ഡിൽനിന്നും പിടിയിലായി. ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് ഉത്തരാഖണ്ഡിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ശനിയാഴ്ച തൃശ്ശൂരിലെത്തിക്കും.

ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹാർ (32) മരിച്ചത്. ഗുരുതരപരിക്കേറ്റ് 17 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ സഹർ ചികിത്സയിലിരിക്കെ മാർച്ച് ഏഴാം തീയതി മരിച്ചു. ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മർദിച്ചത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

ആക്രമണത്തിൽ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സഹാർ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് നാലു പേരെ പൊലീസ് പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവർ ഒളിവിൽ പോകാൻ കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് വിമർശനം ശക്തമായിരുന്നു.

സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരേ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. പൊലീസ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും ആരോപിച്ചിരുന്നു.

ഇതിനിടെ, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് ഒളിവിൽപോയ പ്രതികളിൽ നാലുപേരെ ഉത്തരാഖണ്ഡിൽനിന്നും കസ്റ്റഡിയിലെടുത്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കൊലക്കേസിൽ അന്വേഷണം നടത്തുന്നത്. പ്രതികളിലൊരാളായ രാഹുൽ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ നിന്നും ലഭിച്ച വിവരം: വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ചെകിട്ടത്തടിച്ചു കൊണ്ടായിരുന്നു മർദനത്തിന്റെ തുടക്കം. പുലർച്ചെ 3 വരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. പിന്നീട് ഒരുവിധം നടന്നു വീട്ടിലെത്തിയ സഹാർ കുഴഞ്ഞുവീണു. വീട്ടുകാരാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പിന്നീടു വെന്റിലേറ്ററിലായി. ഷംസുദ്ദീന്റെയും സുഹറയുടെയും മകനാണ്. അവിവാഹിതൻ. സഹോദരി: ഷാബിത.

സംഭവത്തിൽ 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ വിദേശത്തേക്കു കടന്നെന്നും പൊലീസ് അറിയിച്ചിരുന്നു. സഹാറിന്റെ പരിചയക്കാരനായിരുന്നു രാഹുൽ. ഇവർ തമ്മിലുണ്ടായ തർക്കമാണു സംഭവത്തിന്റെ കാരണമെന്നു സംശയിക്കുന്നു. കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.

സഹാറിനെതിരായ ആക്രമണത്തിന്റെ ദൃശ്യം മുഴുവൻ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. സഹാറിൽ നിന്നു ശരിയായ മൊഴി ലഭിച്ചില്ലെന്നായിരുന്നു ന്യായം. തൃപ്രയാർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ ആയ തനിക്കു റൂട്ടിലെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ മർദനമേറ്റെന്നു സഹാർ പറഞ്ഞതായി പൊലീസ് വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP