Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെഞ്ചിടിപ്പേറ്റി പെനാൽറ്റി ഷൂട്ടൗട്ടും സഡൻ ഡെത്തും; മെഹ്താബ് സിംഗിന് പിഴച്ചു; മുംബൈയെ ജീവന്മരണ പോരിൽ വീഴ്‌ത്തി ബെംഗളൂരു എഫ്‌സി ഐഎസ്എൽ ഫൈനലിൽ

നെഞ്ചിടിപ്പേറ്റി പെനാൽറ്റി ഷൂട്ടൗട്ടും സഡൻ ഡെത്തും; മെഹ്താബ് സിംഗിന് പിഴച്ചു; മുംബൈയെ ജീവന്മരണ പോരിൽ വീഴ്‌ത്തി ബെംഗളൂരു എഫ്‌സി ഐഎസ്എൽ ഫൈനലിൽ

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു; പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡത്തിലേക്ക് നീണ്ട രണ്ടാംപാദ സെമി പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ കീഴടക്കി ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ് സി. അഗ്രഗേറ്റ് സ്‌കോർ 2-2 ആയി എക്‌സ്ട്രാടൈമിലും സമനില തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും അവിടുന്ന് സഡൻ ഡത്തിലേക്കും നീളുകയായിരുന്നു.

ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഷൂട്ടൗട്ടിൽ 9-8 എന്ന സ്‌കോറിനാണ് ബെംഗളൂരുവിന്റെ വിജയം. രണ്ടാംപാദ സെമിയിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് മുംബൈ മുന്നിലെത്തിയെങ്കിലും അഗ്രിഗേറ്റ് സ്‌കോർ(2 - 2) തുല്യമായിരുന്നു. ആദ്യപാദ സെമിയിൽ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലും കണ്ടു. മുംബൈക്കായി ആദ്യ കിക്കെടുത്ത ഗ്രെഗ് സ്റ്റുവർട്ട് പന്ത് വലയിലാക്കി. ബെംഗളൂരുവിനായി ഹാവി ഹെർണാണ്ടസും ലക്ഷ്യം കണ്ടു. പിന്നാലെ മുംബൈക്കായി പെരേര ഡയസും വലകുലുക്കി. ബിഎഫ്‌സിക്കായി റോയ് കൃഷ്ണയും സ്‌കോർ ചെയ്തതോടെ 2-2. മുംബൈക്കായി ചാങ്‌തേയുടെ ഇടംകാലൻ ഷോട്ടും വല കുലുക്കി. അലൻ കോസ്റ്റയും വിജയിച്ചതോടെ 3-3. മുംബൈയുടെ അഹമ്മദ് ജാഹൂവിന്റെ കിക്കും ലക്ഷ്യം കാണാതിരുന്നില്ല. മറുപടിയായി ഛേത്രി 4-4ന് തുല്യതയിലാക്കി. അവസാന കിക്കിലേക്ക് നീണ്ടു ഇതോടെ കണ്ണുകൾ. മുംബൈയുടെ രാഹുൽ ഭേക്കേയും ബിഎഫ്‌സിയുടെ പാബ്ലോയും ഗോളിയെ കബളിപ്പിച്ചതോടെ 5-5!.

സഡൻ ഡത്തിൽ വിക്രം പ്രതാപ് സിങ് മുംബൈക്കായും പ്രഭീർ ദാസ് ബെംഗളൂരുവിനായും ലക്ഷ്യംകണ്ടു(6). വീണ്ടും ഗോളാക്കി മൊർത്താദാാ ഫോൾ ആവേശം കൂട്ടിയപ്പോൾ ബിഎഫ്‌സിക്കായി രോഹിത് കുമാറും ഗോൾ നേടിയതോടെ 7-7. പിന്നാലെ മുംബൈക്കായി വിനീത് റായ് ഗോൾ കണ്ടെത്തിയെങ്കിൽ സുരേഷ് വാങ്ജം ഗോൾ മടക്കി. ഇതോടെ 8-8. മുംബൈയുടെ മെഹ്താബ് സിംഗിന്റെ കിക്ക് ഗുർപ്രീത് തടുത്തപ്പോൾ ബിഎഫ്‌സിയെ സന്ദേശ് ജിങ്കൻ 9-8ന് ഫൈനലിലെത്തിച്ചു.

മത്സരത്തിന്റെ തുടക്കം തൊട്ട് മുംബൈ ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടു. വിജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ എട്ടാം മിനിറ്റിൽ തന്നെ ഒരു പെനാൽറ്റി നേടിയെടുത്തു. ബോക്സിനകത്തുവെച്ച് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഓർഗെ ഡയസ്സിനെ വീഴ്‌ത്തിയതിനെത്തുടർന്നാണ് മുംബൈയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.

എന്നാൽ കിക്കെടുത്ത സൂപ്പർതാരം ഗ്രെഗ് സ്റ്റ്യുവർട്ടിന് പിഴച്ചു. സ്റ്റ്യുവർട്ടിന്റെ കിക്ക് ഗുർപ്രീത് തട്ടിയകറ്റി. റീബൗണ്ടായി വന്ന പന്ത് ചങ്തെ പിടിച്ചെടുത്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ നോക്കിയെങ്കിലും ആ ഷോട്ടും രക്ഷപ്പെടുത്തിക്കൊണ്ട് ഗുർപ്രീത് ബെംഗളൂരുവിന്റെ രക്ഷകനായി.

എന്നാൽ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു 22-ാം മിനിറ്റിൽ വലകുലുക്കി. സൂപ്പർ താരം ഹാവി ഹെർണാണ്ടസാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ശിവശക്തി നാരായണിന്റെ കിറുകൃത്യമായ ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ ഹാവി വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു മത്സരത്തിൽ പിടിമുറുക്കി. ഈ സീസണിലെ താരത്തിന്റെ ഏഴാം ഗോളാണിത്. ഗോൾ വഴങ്ങിയതോടെ ചുരുങ്ങിയത് മൂന്ന് ഗോളെങ്കിലും അടിച്ചാൽ മാത്രമേ മുംബൈയ്ക്ക് വിജയിക്കാനാകൂ എന്ന അവസ്ഥവന്നു. ഇതോടെ ടീം ഒന്നടങ്കം ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ താരസമ്പന്നമായ ബെംഗളൂരു പ്രതിരോധം ഈ മുന്നേറ്റങ്ങളെയെല്ലാം സമർത്ഥമായി തന്നെ നേരിട്ടു.

എന്നാൽ ബെംഗളൂരുവിന്റെ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല. 31-ാം മിനിറ്റിൽ ബിപിൻ സിങ്ങിലൂടെ ബെംഗളൂരു ഒരു ഗോൾ തിരിച്ചുമടക്കി. ബോക്സിനകത്തുവെച്ച് റൗളിൻ ബോർജസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും ഗുർപ്രീത് അത് തട്ടിയകറ്റി. എന്നാൽ പന്ത് ചെന്നെത്തിയത് ബിപിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത ബിപിൻ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ട് ടീമിന് സമനില സമ്മാനിച്ചു.

38-ാം മിനിറ്റിൽ മുംബൈയുടെ വിഘ്നേഷിന്റെ ലോങ്റേഞ്ചർ ബെംഗളൂരു ക്രോസ് ബാറിലിടിച്ച് തെറിച്ചു. 41-ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഹാവി ഹെർണാണ്ടസിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് ഫുർബ ലാച്ചെൻപ തട്ടിയകറ്റി. വൈകാതെ ആവേശകരമായ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും മുംബൈ ആക്രമണം തുടർന്നു. തുടർച്ചയായി ആക്രമിച്ച് മുംബൈ ബെംഗളൂരുവിന് മേൽ സമ്മർദ്ദം ചെലുത്തി. ബെംഗളൂരുവും ആക്രമണത്തിന് ഒട്ടും പിശുക്കുകാണിച്ചില്ല. കൗണ്ടർ അറ്റാക്കിലൂടെ വിജയമുറപ്പിക്കാനായി ബെംഗളൂരു പരമാവധി ശ്രമിച്ചു. 57-ാം മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ ബെംഗളൂരുവിന്റെ ശിവശക്തി ശിഥിലമായിക്കിടന്ന മുംബൈ പ്രതിരോധത്തിനിടയിലൂടെ ഹാവിക്ക് പാസ് നൽകി. എന്നാൽ പാസ് സ്വീകരിച്ച ഹാവി തുറന്ന അവസരം പാഴാക്കിക്കളഞ്ഞു. താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ ലാച്ചെൻപ രക്ഷപ്പെടുത്തി.

65-ാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ ഗോളെന്നുറിച്ച മികച്ച ഹെഡ്ഡർ അത്ഭുതകരമായി ഗുർപ്രീത് സിങ് തട്ടിയകറ്റി. എന്നാൽ തൊട്ടുപിന്നാലെ മുംബൈ മത്സരത്തിലെ രണ്ടാം ഗോളടിച്ചു. ഇത്തവണ മെഹ്താബ് സിങ്ങാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. പ്രതിരോധതാരമായ മെഹ്താബ് കോർണർ കിക്കിലൂടെ വന്ന പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ മത്സരത്തിൽ മുംബൈ 2-1 ന് മുന്നിലെത്തുകയും ഇരുപാദങ്ങളിലുമായി ബെംഗളൂരുവിനോട് സമനില നേടുകയും ചെയ്തു.

തൊട്ടുപിന്നാലെ 69-ാം മിനിറ്റിൽ ഹാവിയുടെ ഗോളെന്നുറച്ച ഗ്രൗണ്ടർ അവിശ്വസനീയമായി മുംബൈ ഗോൾകീപ്പർ ലാച്ചെൻപ തട്ടിയകറ്റി. 86-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ റോയ് കൃഷ്ണയ്ക്ക് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ നിശ്ചിത സമയം മത്സരം സമനിലയിൽ കലാശിക്കുകയും എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു.

എക്സ്ട്രാ ടൈമിലും ഇരുടീമുകളും മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ബെംഗളൂരു എഫ്സി പലതവണ ഗോളിനടുത്തെത്തി. എന്നാൽ ഗോൾകീപ്പർ ലാച്ചെൻപയുടെ തകർപ്പൻ സേവുകൾ മുംബൈയുടെ രക്ഷക്കെത്തി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മുംബൈയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോൾനേടാനാവാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ അഞ്ച് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. പിന്നാലെ മൂന്നു കിക്കുകൾ കൂടി വലയിലെത്തിച്ചു. എന്നാൽ മുംബൈയുടെ മെഹ്താബ് സിങ് എടുത്ത അടുത്ത കിക്ക് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് തട്ടിയകറ്റി. പിന്നാലെ ബെംഗളൂരുവിനായി സന്ദേശ് ജിംഗൻ കിക്ക് വലയിലെത്തിച്ചതോടെ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറി. എടികെ മോഹൻ ബഗാനും ഹൈദരാബാദും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബെംഗളൂരുവിനെ നേരിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP