Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരാർ വ്യവസ്ഥകൾ പാലിക്കാതെ കബളിപ്പിക്കൽ: വൈക്കം വിശ്വന്റെ മരുമകന്റെ സോണ്ട ഇൻഫ്രാടെക്ക് തട്ടിപ്പുകൾ പതിവാക്കിയവർ; കരാറുകൾ തെറ്റിച്ചതിന് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളും ബയോ മൈനിങ് സ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിച്ചു; ബ്രഹ്മപുരം കരാർ വീഴ്‌ച്ചകൾ കണ്ടില്ലെന്ന് നടിച്ച് കൊച്ചി കോർപ്പറേഷന്റെ ഒത്താശയും

കരാർ വ്യവസ്ഥകൾ പാലിക്കാതെ കബളിപ്പിക്കൽ: വൈക്കം വിശ്വന്റെ മരുമകന്റെ സോണ്ട ഇൻഫ്രാടെക്ക് തട്ടിപ്പുകൾ പതിവാക്കിയവർ; കരാറുകൾ തെറ്റിച്ചതിന് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളും ബയോ മൈനിങ് സ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിച്ചു; ബ്രഹ്മപുരം കരാർ വീഴ്‌ച്ചകൾ കണ്ടില്ലെന്ന് നടിച്ച് കൊച്ചി കോർപ്പറേഷന്റെ ഒത്താശയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷന് ബയോമൈനിങ് കരാർ നേടി ഇപ്പോൾ വിവാദത്തിലായ സോണ്ട ഇൻഫ്രാടെക്കിന് വേണ്ടി മുമ്പും വഴിവിട്ട ഇടപെടലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നടന്നു. കൊച്ചിയെ വിഷപ്പുകയിലാക്കിയതിന് പിന്നിൽ വൈക്കം വിശ്വന്റെ മകന്റെ കമ്പനി വിവാദത്തിലായിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിക്ക് പിന്നിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. കണ്ണൂർ, കൊല്ലം കോർപ്പറേഷനുകളും ഈ ബയോ മൈനിങ് സ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. യഥാർഥ കരാറുകളും ടെണ്ടറുകളും ലംഘിച്ചതു കൊണ്ടായിരുന്ന സോണ്ട ഇൻഫ്രാടെക്കിനെതിരെ നടപടി കൈക്കൊണ്ടത്.

രണ്ടിടങ്ങളിലും കോർപ്പറേഷനുകൾക്ക് ഈ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള സമ്മർദ്ദം മൂലമായിരുന്നു കരാർ സോണ്ടയ്ക്ക് നൽകിയത്. എന്നാൽ, കരാർ പ്രകാരമുള്ള ജോലി എടുക്കുന്നതിൽ കമ്പനി രണ്ടിടത്തും വീഴ്‌ച്ച വരുത്തി. ഇതോടെ ഈ സ്ഥാപനത്തെ ഒഴിവാക്കുകയാണ് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകൾ ചെയ്തത്.

യഥാർത്ഥ കരാറും ടെൻഡർ വ്യവസ്ഥകളും ലംഘിച്ചിട്ടും ബ്രഹ്മപുരത്ത് ജൈവ ഖനനം തുടരാനും ഇഇവർക്ക് സാധിച്ചു എന്നത് പരിശോധിക്കുമ്പോഴാണ് ഈ കമ്പനിയും സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ പുരത്തുവരുന്നത്. സോണ്ട ഇൻഫ്രാടെക് നിശ്ചിത സമയപരിധിയിൽ ഒമ്പത് മാസത്തോളം വീഴ്ച വരുത്തിയെങ്കിലും കരാർ അവസാനിപ്പിക്കുക എന്നതല്ലാതെ അവലോകനം ചെയ്യാൻ കൊച്ചി കോർപ്പറേഷൻ ഇതുവരെ ചിന്തിച്ചിരുന്നില്ല.

ഖനനം ചെയ്യേണ്ട മാലിന്യത്തിന്റെ അളവും നൽകാനുള്ള പണവും സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കണ്ണൂർ കോർപ്പറേഷൻ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതെന്ന് മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. പണം നൽകി. കോർപ്പറേഷനുമായി കരാറുണ്ടാക്കി മുൻകൂർ പണം വാങ്ങിയ ശേഷം മാലിന്യത്തിന്റെ അളവിനെച്ചൊല്ലി കമ്പനി തർക്കം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് സോണ്ടയെ നീക്കിയത്.

ഇതുമായി ബന്ധപ്പെട്ട് ടി ജെ വിനോദ് എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. ആ മറുപടി ഇങ്ങനെയായിരുന്നു: കെ.എസ്‌ഐ.ഡി.സി ടെണ്ടർ വ്യവസ്ഥകൾ പ്രകാരം പ്രവൃത്തി ഏറ്റെടുത്തു അഡ്വൻസ് തുക കൈപ്പറ്റിയ ശേഷം(മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കിയ കണക്ക് പ്രകാരം 40,000 ക്വുബിക്ക് മീറ്റർ) കൂടുതൽ അളവിലുള്ള മാലിന്യം ഉണ്ട് എന്ന തർക്കം ഉന്നയിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ സർക്കാറിലേക്ക് കത്തു നൽകുകയായിരുന്നു. തുടർന്ന് സർക്കാർ നിർദേശപ്രകാരം കോഴിക്കോട് എൻഐടിയെ കൊണ്ട് മാലിന്യത്തിന്റെ സർവേ നടത്തിയത്തിൽ 123833 മീറ്റർ സ്‌ക്വയർ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ തുക കമ്പനി ആവശ്യപ്പെടുകയും 21 കോടിയിൽ കൂടുതൽ തുക വരുന്ന സാഹചര്യത്തിൽ കൗൺസിൽ കമ്പനിയെ ഒഴിവാക്കുന്നതിനും അഡ്വാൻസ് തുക തിരിച്ചു പിടിക്കാൻ തുടർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

6.8 കോടിക്കായിരുന്നു സോണ്ടയുമായി കാർ. പത്ത് ശതമാനം അഡ്വാൻസ് തുകയായി 68.60 ലക്ഷം കോർപ്പറേഷൻ നൽകി. 21 കോടി ആവശ്യപ്പെട്ടതോടെ കരാർ റദ്ദാക്കുകയിയരുന്നു എന്ന് കണ്ണൂർ മേയർ മോഹനനും പറഞ്ഞു. ഇത് കൂടാതെ കൊല്ലം നഗരസഭയിലെ കാര്യവും എം വി ഗോവിന്ദൻ വ്യക്തമാക്കുകയുണ്ടായി. കൊല്ലം നഗരസഭയിലെ കരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി ബയോ മൈനിങ് നടത്തുന്നതിന് സോണ്ട ഇൻഫ്രാടെക്ക് രേഖപ്പെടുത്തി കുറഞ്ഞ നിരക്കിന് തിരഞ്ഞെടുത്തു. എന്നാൽ ടെണ്ടർ വ്യവസ്ഥകൾക്ക വിരുദ്ധമായി മുൻകൂർ പണം ആവശയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സോണ്ടയെ കൊല്ലം കോർപ്പറേഷനും ഒഴിവാക്കിയത്. തുടർന്ന് സിഗ്ന ഗ്ലോബർ എൻവിറോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈറോഡ് കമ്പനിയുമായാണ് കരാറിൽ എത്തിയതും.

സോണ്ടയുമായി മുൻകാലങ്ങളിൽ മറ്റ് കോർപ്പറേഷനുകൾക്ക് ഉണ്ടായ ദുരനുഭവം സിപിഎം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ അവഗണിച്ചു എന്നു തന്നെ വേണം കരുതാൻ. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തിന്റ പേരിൽ ആരോപണവിധേയരായ സോണ്ട ഇൻഫ്രടെക്ക് കമ്പനി കരാർ ഏറ്റെടുത്ത കോഴിക്കോട്ടെ വെയിസ്റ്റ് ടു എനർജി ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം നാലുവർഷമായിട്ടും തുടങ്ങിയിട്ടില്ല. അനുമതി രേഖകൾ ലഭ്യമാകാത്തതാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. അതിനിടെ സംസ്‌ക്കരണകേന്ദ്രത്തിലെ തീപിടിത്തത്തിൽ ആശങ്കയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് കോർപറേഷനിലേയും ഫറോക്ക് കൊയിലാണ്ടി രാമനാട്ടുകര നഗരസഭകളിലേയും കടലുണ്ടി, കുന്നമംഗലം, ഒളവണ്ണ പഞ്ചായത്തുകളിലേയും മാലിന്യങ്ങൾ സംസ്‌കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2019 സെപ്റ്റംബർ നാലിനാണ് സംസ്ഥാന വ്യവസായ വികസന കോർപറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സോണ്ട ഇൻഫ്ര ടെക്കുമായി കരാർ ഒപ്പുവച്ചത്. നേരിട്ടല്ല, മലബാർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചായിരുന്നു സോൺടയുടെ കരാർ.

കമ്പനിക്ക് അനുമതിരേഖകൾ കിട്ടാൻ വൈകിയതുകൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം തുടങ്ങാൻ വൈകുന്നതെന്നാണ് കോർപറേഷന്റ വിശദീകരണം. മാത്രമല്ല, പ്ലാന്റ് സ്ഥാപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യം പൂർണമായും നീക്കാനും കഴിഞ്ഞിട്ടുമില്ല. ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം ഞെളിയൻപറമ്പ് പരിസരവാസികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. മഴക്കാലമാകുമ്പോൾ സംസ്‌ക്കരണകേന്ദ്രത്തിൽ നിന്ന് വരുന്ന മലിനജലമാണ് പ്രശ്‌നമെങ്കിൽ വേനലിൽ തീപിടിത്തമാണ് ഭീതി പടർത്തുന്നത്. മാലിന്യം നീക്കം ചെയ്യാൻ കോർപറേഷൻ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയാണെന്ന് കൗൺസിലറും.

പ്ലാന്റിന് 2020 ഓഗസ്റ്റ് 12ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒക്ടോബർ 25ന് ഭൂമിപൂജയും നടത്തി. എന്നാൽ, രണ്ട് കൊല്ലം കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനായില്ല. കോവിഡ് നിയന്ത്രണങ്ങളും പ്രളയവും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുമെല്ലാം ഇതിന് കാരണമായി. ഇപ്പോൾ പ്ലാന്റിന്റെ നിർമ്മാണം നടക്കേണ്ട ഒന്നാം മേഖലയിലെ മാലിന്യം മുഴുവനായി മാറ്റിക്കഴിഞ്ഞതായും പൈലിങ് നടപടികൾ തുടങ്ങിയതായും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. മാലിന്യം നീക്കാനുള്ള 6.5 ഏക്കർ സ്ഥലത്തുനിന്ന് 2.15 കോടി ചെലവിൽ 40 ശതമാനത്തോളം സ്ഥലം മാലിന്യമുക്തമാക്കി നിർമ്മാണ പ്രവൃത്തി തുടങ്ങാനാവുന്ന വിധം വീണ്ടെടുത്തതായാണ് കണക്ക്. മൂന്ന് മേഖലകളാക്കിയാണ് പ്ലാന്റ് നിർമ്മാണം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP