Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരമിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോൾ സർക്കാർ ആഗ്രഹിച്ചത് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റി കഷ്ടപ്പെടുത്താൻ; ട്രിബ്യൂണൽ വിധി താൽകാലിക വിസിക്ക് ആശ്വാസം; സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക മുറി പൂട്ടി താക്കോൽ സ്വന്തമാക്കിയെന്ന് ദേശാഭിമാനി ആരോപണവും; ഡോ സിസാ തോമസ് കാറ്റ് പോരാട്ടം വിജയിക്കുമ്പോൾ

വിരമിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോൾ സർക്കാർ ആഗ്രഹിച്ചത് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റി കഷ്ടപ്പെടുത്താൻ; ട്രിബ്യൂണൽ വിധി താൽകാലിക വിസിക്ക് ആശ്വാസം; സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക മുറി പൂട്ടി താക്കോൽ സ്വന്തമാക്കിയെന്ന് ദേശാഭിമാനി ആരോപണവും; ഡോ സിസാ തോമസ് കാറ്റ് പോരാട്ടം വിജയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്നു പൊടുന്നനെ മാറ്റിയ സർക്കാർ തീരുമാനത്തിനു തിരിച്ചടിയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് കിട്ടിയത്. സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി പ്രവർത്തിക്കുന്ന ഡോ.സിസയ്ക്കു തിരുവനന്തപുരത്തു തന്നെ ഉചിതമായ നിയമനം നൽകണമെന്നു സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്.

മാർച്ച് 31നു ഡോ.സിസ സർവീസിൽ നിന്നു വിരമിക്കുന്നതും അവർ താൽക്കാലിക വിസിയായി പ്രവർത്തിക്കുന്നതും കണക്കിലെടുത്താണു ട്രിബ്യൂണലിന്റെ നിർദ്ദേശം. ഗവർണർ സർക്കാർ പോരിന് തുടർച്ചയെന്നോണമായിരുന്നു ഡോ. സിസയെ സ്ഥലംമാറ്റി പകരം നിയമനം നൽകാതെ സർക്കാർ നടപടിയെടുത്തത്. ഈ സാഹചര്യത്തിലാണ് വിഷയം ട്രിബ്യൂണലിന് മുമ്പിലെത്തിയത്. വിരമിക്കൽ തീയതി അടുത്തതു കൊണ്ട് തന്നെ വിധിക്കെതിരെ സർക്കാർ അപ്പീൽ പോകേണ്ടതില്ലെന്ന വിലയിരുത്തലും സജീവമാണ്. ഒരു മാസത്തേക്ക് പകരം നിയമനം സിസയ്ക്ക് എവിടെ നൽകുമെന്നതാണ് നിർണ്ണായകം.

അതിനിടെ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറുടെ ഔദ്യോഗിക മുറി പൂട്ടി താക്കോൽ സ്വന്തമാക്കി ഡോ. സിസ തോമസ് എന്ന ആരോപണം ദേശാഭിമാനി പത്രം ഉയർത്തുന്നുണ്ട്. സർക്കാർ ഉത്തരവിനെത്തുടർന്ന് തൽസ്ഥാനത്ത് ജോലിക്കെത്തിയ ഡോ. എം എസ് രാജശ്രീ ഇതോടെ മറ്റൊരു മുറിയിലിരുന്നാണ് ജോലിചെയ്തത്. താക്കോൽ ആവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് സിസയെ ബന്ധപ്പെട്ടപ്പോൾ ഉടൻ എത്തിക്കാമെന്നും അറിയിച്ചുവെന്നാണ് ദേശാഭിമാനി വാർത്ത. എന്നാൽ, അതിനിടെ അവർ നിയമന ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കൂടാതെ ഉച്ചവരെ സാങ്കേതിക സർവകലാശാലയിലും സിസയുണ്ടായിരുന്നു. ഡയറക്ടറേറ്റിൽ തുടരാമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച ഉത്തരവ് വന്നിട്ടും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടി സിസ തോമസ് ഇറങ്ങിയതെന്നും ദേശാഭിമാനി പറയുന്നു.

നിയമനം ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയും ഗവർണർ നൽകിയ ഇടക്കാല വിസി സ്ഥാനം ഒഴിയാനും തയ്യാറായിട്ടില്ലെന്നും ദേശാഭിമാനി ആരോപിക്കുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് താൽക്കാലിക വിസിയെ നിയമിക്കാൻ സർക്കാർ മൂന്നംഗ പാനൽ ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ ഗവർണറുടെ പിന്തുണയോടെ തുടരുന്ന സിസയുടെ താൽക്കാലിക വിസി പദവിയും പൂർണമായും നഷ്ടപ്പെടും. ഒരാഴ്ചയ്ക്കുള്ളിൽ സിസ തോമസിന്റെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിലേക്കുള്ള നിയമന ഉത്തരവ് സർക്കാർ ഇറക്കുമെന്നാണ് സൂചനയെന്നും ദേശാഭിമാനി പറയുന്നു. ഇത് ഏതായാലും ഇനി തിരുവനന്തപുരത്തു തന്നെയാകും.

സിസ തോമസ് മാർച്ച് 31ന് വിരമിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തുതന്നെ അനുയോജ്യമായ തസ്തികയിൽ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. സാങ്കേതിക സർവകലാശാല വി സി പദവിയിൽനിന്ന് സുപ്രിംകോടതി വിധിയെ തുടർന്ന് പുറത്തായ ഡോ. എം.എസ് രാജശ്രീ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് മാതൃവകുപ്പായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ തിരികെ പ്രവേശിക്കാൻ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് രാജശ്രീയെ ഡോ. സിസ ചുമതല വഹിച്ചിരുന്ന ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

സിസയുടെ നിയമനം പിന്നീട് തീരുമാനിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞത്. തിരുവനന്തപുരത്തിന് പുറത്ത് നിയമിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സിസ തോമസ് അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP