Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ദുരിതങ്ങളുണ്ടാക്കുന്നത് നീണ്ടുനിൽക്കുന്ന വിലക്കയറ്റം; വിലക്കയറ്റത്തിലേക്ക് നയിക്കുന്ന വിദേശ നാണ്യ ശേഖരം എപ്പോഴും വിസ്മരിക്കപ്പെടുന്നു; വിദേശ നാണ്യ ശേഖരം വിലക്കയറ്റമുണ്ടാക്കുന്നത് എങ്ങിനെ; പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി: ചില പാഠങ്ങൾ- ഹരിദാസൻ പി ബി എഴുതുന്നു

രാജ്യത്ത് ദുരിതങ്ങളുണ്ടാക്കുന്നത് നീണ്ടുനിൽക്കുന്ന വിലക്കയറ്റം; വിലക്കയറ്റത്തിലേക്ക് നയിക്കുന്ന വിദേശ നാണ്യ ശേഖരം എപ്പോഴും വിസ്മരിക്കപ്പെടുന്നു;  വിദേശ നാണ്യ ശേഖരം വിലക്കയറ്റമുണ്ടാക്കുന്നത് എങ്ങിനെ; പാക്കിസ്ഥാനിലെ  സാമ്പത്തിക പ്രതിസന്ധി: ചില പാഠങ്ങൾ-  ഹരിദാസൻ പി ബി എഴുതുന്നു

ഹരിദാസൻ പി ബി

പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചാണ് മീഡിയകളിലെ ചർച്ചകളെല്ലാം. 'തകർന്ന് പാക്ക് സാമ്പത്തിക വ്യവസ്ഥ', 'പാക്കിസ്ഥാൻ ഇരുട്ടിൽ', ഭക്ഷണവും വൈദ്യുതിയുമില്ല; പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം, അവരുടെ വിദേശ നാണ്യ ശേഖരം വളരെ ഇടിഞ്ഞു, IMF പുതിയ കടം കൊടുക്കുന്നതിൽ നിന്ന് പിന്മാറിയത് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കി, വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു, ഒരു ചാക്ക് ധാന്യത്തിനുവേണ്ടി പിടിവലി നടത്തുന്ന ജനത. എന്നിങ്ങനെ പോകുന്നു റിപ്പോർട്ടേജ്. എല്ലാം ശരിതന്നെ. പക്ഷെ ഇതിനൊക്കെ അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്. അതാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യാനുദ്ദേശിക്കുന്നത്.

ഒരു രാജ്യത്തെ വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നാണ്യ പെരുപ്പമാണ്. ഇനിയൊന്ന് വിദേശ നാണ്യ ശേഖരം. അല്ലാതെ കുത്തകകൾ പൂഴ്‌ത്തിവെക്കുന്നതുകൊണ്ടൊ ട്രേഡ് യൂണിയൻ സമരം ചെയ്ത് തൊഴിലാളികളുടെ വേദനം വർദ്ധിപ്പിച്ചതുകൊണ്ടോ അല്ല നീണ്ടുനിൽക്കുന്ന വിലക്കയറ്റങ്ങളുണ്ടാകുന്നത് ദുരിതങ്ങളുണ്ടാകുന്നത്. നാണ്യ പെരുപ്പം വിലക്കയറ്റമുണ്ടാക്കുന്നു എന്നത് എപ്പോഴും ചർച്ചകളിൽ വരാറുള്ള വിഷയമാണ്. എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. വിദേശ നാണ്യ ശേഖരം വിലക്കയറ്റമുണ്ടാക്കുന്ന കാര്യം ചർച്ചയിൽ വരാറില്ല.

എന്തുകൊണ്ട് വിദേശ നാണ്യ ശേഖരം വിലക്കയറ്റമുണ്ടാക്കുന്നു. മാനവരാശി വളരെ വളരെ പരസ്പര ആശ്രിതമായി ഇന്റഗ്രേറ്റഡ് ആയി, ആഗോളവൽക്കരിക്കപ്പെട്ടാണ് മുന്നോട്ടുപോയി കൊണ്ടിരിക്കുന്നത്. പൗരന്മാർ എത്തിനിൽക്കുന്ന ജീവിത നിലവാരത്തിനാവശ്യമായ വസ്തുക്കളെല്ലാം അതാത് രാജ്യത്തിൽ ഉൽപാദിപ്പിക്കുക എന്ന ഒരവസ്ഥയില്ല. മാത്രമല്ല മാനവരാശി വളരെയേറെ ഊർജം, പെട്രോൾ, ആശ്രിതമാണ്. എണ്ണ വളരെ കുറച്ചു രാജ്യങ്ങളിലെ കുഴിച്ചെടുക്കപെടുന്നുള്ളു എങ്കിലും മാനവരാശി മുഴുവൻ എണ്ണയിലൂടെ ഉണ്ടാകുന്ന ഊർജ്ജ ആശ്രിതമാണ്. ഇവിടെയാണ് വിദേശ നാണ്യ ശേഖരം നിര്ണ്ണാടയകമാകുന്നത്.

വിദേശ നാണ്യം ആരും സ്‌നേഹ പൂർവം കൊണ്ട് തരുന്നതല്ല. അത് നിങ്ങൾ സ്വയം നേടേണ്ടതാണ്. ലോകം വിലകല്പിക്കുന്ന എന്തെങ്കിലും എപ്പോഴും നിങ്ങൾക്ക് വിൽക്കാനുണ്ടായിരിക്കണം. അത് നിങ്ങൾ ഉണ്ടാക്കുന്ന തേയില ആകാം. അല്ലെങ്കിൽ ടൈഗർ പ്രോൺസ് ആകാം. അല്ലെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷത്തിലേക്ക് വരുന്ന ടൂറിസ്റ്റ് കളിലൂടെ ആകാം. അല്ലെങ്കിൽ നിങ്ങൾ വ്യവസായ ഉല്പന്നങ്ങൾ ഉണ്ടാക്കി കയറ്റു മതി ചെയ്യണം. പരസ്പരമുള്ള കൊടുക്കൽ വാങ്ങലിൽ മാത്രമേ ഒരു രാജ്യത്തിന് ആധുനിക കാലത്ത് നിലനിൽക്കാൻ കഴിയുകയുള്ളു.

ഈ കൊടുക്കൽ വാങ്ങലിന്റെ തോത് വർദ്ധിക്കുന്നതിനനുസൃതമായി ആണ് ഒരു രാജ്യത്തെ ജീവിത നിലവാരം നിലനിൽക്കുന്നത്, വർദ്ധിക്കുന്നത്. ആധുനിക ലോകത്തിലെ സാമ്പത്തിക സാമൂഹിക ഘടന, അതി തീവ്ര മത്സരത്തിൽ അധിഷ്ടിതമാണ്. അതിലൂടെയാണ് മാനവരാശിയാകെ മുന്നോട്ടുപോകുന്നത്. നിങ്ങളും ഒരു രാജ്യമെന്ന നിലക്ക് ആ മത്സരത്തിൽ പങ്കെടുത്തെ പറ്റൂ. അതിൽ നിന്ന് ഒരു രാജ്യത്തിനും മാറി നിൽക്കാൻ കഴിയില്ല. ആഗോളീകരക്കപെട്ട ആ അതി മത്സര ലോകത്തേക്ക് നിങ്ങളുടെ രാജ്യവും സ്വയം തയ്യാറെടുത്ത് കൂടെ ചേർന്ന് മുന്നേറണം. ഇവിടെയാണ് പാക്കിസ്ഥാൻ പരാജയപ്പെടുന്നത്. പാക്കിസ്ഥാൻ ഒരു ചെറിയ രാജ്യമല്ല . ഇരുപത്തി രണ്ടു കോടി ജനങ്ങളെയും കൊണ്ട് മുന്നോട്ടുപോകുന്ന രാജ്യമാണ്.

വിദേശ നാണ്യം ആരും സ്‌നേഹ പൂർവം കൊണ്ട് തരുന്നതല്ല എന്ന് പറഞ്ഞത് വിശദീകരിക്കാം. ഇന്ത്യയുടെ ഉദാഹരണത്തിലൂടെ കാര്യങ്ങൾ വിശദമാക്കാം. നമ്മുടെ വിദേശ നാണ്യ ശേഖരം 607 ബില്ല്യൺ ഡോളറാണ് ( Mar 22). ഇതെവിടെ നിന്ന് വരുന്നു. അത് ഗ്യാരണ്ടി പോലൊരു സ്റ്റാറ്റിക് തുകയല്ല. അതൊരു റണ്ണിങ് അക്കൗണ്ട് ആണ്. ഈ വിദേശനാണ്യ ശേഖരത്തിലേക്ക് നിരന്തരം പണം ഒഴുക്കേണ്ടതുണ്ട്. ഇത് നേടുന്നത് നമ്മുടെ ബിസിനസ്സ് കമ്മ്യൂണിറ്റിയാണ്. ഇത് നേടുന്നത് നമ്മുടെ 'മുതലാളി' മാരാണ്. ഇത് നേടുന്നത് നമ്മുടെ 'കോര്പറേറ്റുകളാണ്' ഇത് നേടുന്നത് നമ്മുടെ മാനവശേഷിയാണ്. ആ മാനവശേഷി തുറന്ന് വിടപ്പെട്ട് കിടക്കുന്നതുകൊണ്ടാണ് അവരിലൊരുത്തരെയും അവരവരുടെ കഴിവിനനുസൃതമായി പ്രവർത്തിക്കാനനുവദിക്കുന്ന വ്യവസ്ഥിതി നമുക്കുള്ളതുകൊണ്ടാണ് നമ്മുടെ വിദേശ നാണ്യ ശേഖരം എന്ന കിറ്റിയിലേക്ക് പണം ഒഴുകികൊണ്ടിരിക്കുന്നത്.

ദ്രുത ഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആ വരാൻ പോകുന്ന മാറ്റങ്ങൾ പ്രതീക്ഷിച്ചു് മനസ്സിലാക്കി മത്സരിച്ചു് ഉൽപന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്താണ് നമ്മുടെ 'മുതാളിമാർ' , 'കോർപറേറ്റുകൾ' നമ്മുടെ ഈ കിറ്റി (kitty) യിലേക്ക്, പൊതു ഖജാന പെട്ടിയിലേക്ക് നിരന്തരം പണമൊഴുക്കുന്നത്. USD607 ബില്ല്യണിൽ എത്തിനിൽക്കുന്ന ആ പൊതു ഖജാന പെട്ടി സമൃദ്ധമായി നിലനിൽക്കുന്നതുകൊണ്ടാണ് നമ്മൾ പെട്രോൾ പമ്പുകളിലെ നീണ്ട വരികളിൽ നിൽക്കാൻ ഇടവരാത്തത്. അതുകൊണ്ടാണ് നമുക്ക് ആവശ്യമായ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും രാജ്യത്തിന്റെ കോണോടുകോൺ നിലനിൽക്കുന്നത്. അതുകൊണ്ടു കൂടിയാണ് നമ്മുടെ ജനത ഒരു ചാക്ക് ധാന്യത്തിനായി ഉന്തും തള്ളുമില്ലാതെ ജീവിക്കാൻ കഴിയുന്നത്..

വിദേശ നാണ്യ ശേഖരം എന്തൊക്കെയാണ്, നമ്മുടെ വിദേശ നാണ്യ ശേഖരത്തിൽ എന്തൊക്കെ അടങ്ങുന്നു എന്ന് നോക്കാം. അത് ഉൾക്കൊള്ളുന്നത് 1) റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ വിദേശ ബാങ്കുകളിൽ, പ്രധാനമായും അമേരിക്കയിൽ, നിലനിർത്തുന്ന ഡെപ്പോസിറ്റുകളും ബോണ്ടുകളും. (അമേരിക്കക്കു പുറമെ യൂറോയും ജാപ്പനീസ് യെൻ മുതലായവയും ഉണ്ട്). 2) റിസേർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ വില, 3) IMF ൽ ഇന്ത്യമുടക്കിയിരിക്കുന്ന ഷെയറിന്റെ ഭാഗവും (ഇന്ത്യയുടെ ഭാഗം 2 .75 % ആകുന്നു), 4) പ്ലസ് അതിനനുസൃതമായി ഐഎംഫ് ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന സ്പെഷ്യൽ ഡ്രായിങ് റൈറ്‌സ്, SDR, ആയ $17.86 ബില്യണും ചേർന്നതാണ് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം.

ഇതിലെ ഐറ്റം 1) ......As at end-March 2022, out of the total FCA of USD 540.72 billion, USD 363.03 billion was invested in securities, USD 140.54 billion was deposited with other central banks and the BIS and the balance USD 37.16 billion comprised deposits with commercial banks overseas

ഇതിലെ ഐറ്റം 2) As at end-March 2022, the Reserve Bank held 760.42 metric tonnes of gold (including gold deposits of 11.08 metric tonnes). While 453.52 metric tonnes of gold is held overseas in safe custody with the Bank of England and the Bank of International Settlements (BIS), 295.82 metric tonnes of gold is held domestically. In value terms (USD), the share of gold in the total foreign exchange reserves increased from about 5.88 per cent as at end-September 2021 to about 7.01 per cent as at end-March 2022. ( ആർ ബി ഐI സൈറ്റ് ൽ നിന്നും എടുത്തതാണ്)

 വിശദീകരിക്കാം ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 607 ബില്ല്യൺ ഡോളറാണ് . ഈ 607 ബില്ല്യൺ ഡോളറിൽ $540 ബില്യണും ഇന്ത്യയുടെ ഫോറിൻ കറൻസി അസ്സറ്റുകളാണ് (1ൽ പറഞ്ഞിരിക്കുന്നവ). ബാക്കി മാത്രമേ സ്വർണ്ണവും SDR ഉം കൂടിച്ചേർന്ന് ഉള്ളൂ. ഈ $ 540 ഡോളറിലെ 89 ബില്ല്യൺ ഡോളർ വിദേശ ഇന്ത്യക്കാർ അവരുടെ നാട്ടിലേക്ക്, നാടിനോടുള്ള സ്‌നേഹം കൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതയിൽ വിശ്വാസമുള്ളതുകൊണ്ട് അവർ അയക്കുന്നതാണ്.

അവർ ഇന്ത്യയിൽ സൂക്ഷിക്കുന്നതാണ്. 567 ബില്ല്യൺ ഡോളറിലെ 89 ബില്ല്യൺ കഴിഞ്ഞുള്ള തുക മുഴുവൻ ഇവിടത്തെ 'മുതലാളിമാർ' 'കോർപറേറ്റുകൾ ഉണ്ടാക്കുന്നതാണ്. Kitex സാബു ജേക്കബ് മാർ ഉണ്ടാക്കുന്നതാണ്. സാബു ജേക്കബ് ആയിരകണക്കിന് സാധാരണക്കാർക്ക് ജോലി കൊടുക്കുന്നു എന്നതാണ് നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്ന ബഹുമാനം. എന്നാൽ അതിനോടൊപ്പം പ്രധാനമാണ് സാബു എന്ന 'മുതലാളി' നമ്മുടെ വിദേശ നാണ്യ ശേഖരം എന്ന കിറ്റി നിറക്കുന്നതിൽ വഹിക്കുന്ന പങ്ക്.

 വിദേശ നാണ്യ ശേഖരം എന്ന കിറ്റി സാബു ജേക്കബ് മാർ നിറക്കുന്നതെങ്ങനെ എന്നതിന്റെ വഴി വിശദീകരിക്കാം. നമ്മുടെ സാബു അല്ലെങ്കിൽ തിരുപ്പൂരിലെ ഒരു ഗാർമെന്റ് എക്‌സ്‌പോർട്ടർ പത്തുകോടി രൂപയുടെ ഉടുപ്പകൾ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു എന്ന് കരുതുക. എന്താണ് അതിലെ വിദേശ നാണ്യ ഇടപാടുകൾ. ചരക്ക് കയറ്റി അയച്ചതിനു ശേഷം അദ്ദേഹം തിരുപ്പൂരിലെ ബാങ്കിൽ ചെന്ന് അവർക്കു കിട്ടിയ LC അവരുടെ ബാങ്കിൽ കൊടുക്കുന്നു. തിരുപ്പൂരിൽ കൊടുത്ത ആ LC തുക മുംബൈയിലുള്ള forex മാർകെറ്റിൽ എത്തുന്നു. അവിടെ ഫോറെഎക്‌സ് ഡീലർസ് കാരുടെ വലിയൊരു മാർക്കറ്റ് പ്രവർത്തിക്കുന്നു. ഒരു ദിവസം 7.5 ട്രില്യൺ ഡോളർ, അതായത് ഏഴര ലക്ഷം കോടി ഡോളർ മൂല്യം ദിവസേന കച്ചവടം നടക്കുന്ന സ്ഥലമാണ് ഇന്ത്യൻ ഫോറെഎക്‌സ് മാർക്കറ്റ് .റിപ്പീറ്റ് ദിവസേന ഏഴര ലക്ഷം കോടി ഡോളർ. മുകളിൽ പറഞ്ഞ പത്തുകോടി, യൂറോപ്പിലുള്ള സാബുവിന്റെ ക്ലയന്റ് വഴി അവരുടെ ബാങ്കിലൂടെ, തുക ന്യൂയോർക്കിൽ എത്തുന്നു. ഇന്ത്യയുടെ മുകളിൽ പറഞ്ഞ 567 ബില്യൺ ഡോളർ ശേഖരത്തിൽ ചേർക്കപെടുന്നു.

ഇങ്ങനെ എത്തുന്ന തുകകൾ ഉപയോഗിച്ചാണ് നമ്മുടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), SBI ലൂടെ RBI യിൽ നിന്ന് ആ ഡോളർ വാങ്ങി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. അതെത്തുന്നതുകൊണ്ടാണ് നമ്മുടെ ട്രക്കുകളിൽ എണ്ണ നിറക്കപെടുന്നത്, ആ ട്രക്കുകളാണ് ഉള്ളിയും ഉരുളക്കിഴങ്ങും നമ്മുടെ തീൻ മേശകളിലെത്തിക്കുന്നത്. നമ്മുടെ ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ നിന്ന് ധാന്യങ്ങൾ റേഷൻ കടകളിലെത്തുന്നത്. ഈ വരവ് പെട്രോൾ ക്ഷാമം മൂലം ഭംഗപെടുമ്പോഴാണ് ധാന്യ ചാക്കുകളുടെ വില ക്രമാതീതമായി കൂടുന്നത്. 'മുതലാളിത്തം' എന്ന് നാഴികക്ക് നാല്പതുവട്ടം സംസാരിക്കുന്ന നമ്മുടെ പ്രൊഫസർമാർ അവരുടെ കാറുകളിൽ, മണിക്കൂറുകൾ വരി നിൽക്കാതെ പെട്രോൾ നിറച്ചു്, അടുത്ത വേദിയിൽ പോയി സാബുമാർക്കെതിരെ 'ഈ ലാഭം എവിടെ നിന്ന് വരുന്നു' എന്ന് ഭൽസിക്കാൻ കഴിയുന്നത്, അദ്ദേഹം നേടിയ ഡോളർ കൊണ്ടാണ്.

അതുപോലെതന്നെ അംബാനിമാരും നമ്മുടെ വിദേശ നാണയ കിറ്റിയെ നിരന്തരം നിറച്ചുകൊണ്ടിരിക്കുന്നു.. നിരന്തരം എന്ന വാക്ക് പ്രധാനമാണ്. അത് മുടങ്ങിയാൽ നമ്മൾ പെട്രോൾ പമ്പുകളിൽ നീണ്ട വരികളിൽ നിൽക്കേണ്ടിവരും. സൗദി അറേബ്യയയിലും റഷ്യയിലും കിടക്കുന്ന ക്രൂഡ് ഓയിൽ ജാംനഗർ ൽ എത്തിച്ചു ശുദ്ധീകരിച്ചു് പെട്രോളാക്കി, ഏവിയേഷൻ ഓയിൽ ആക്കി, Propylene, Naphtha, Feedstock for fertilizers and pharmaceuticals എന്നിവ ഉണ്ടാക്കി, തിരിച്ചു് അമേരിക്കയിലേക്കും ലോകത്തെ പല രാജ്യങ്ങളിലേക്കും കയറ്റി അയച്ചു് ആണ് അംബാനി ഈ വിദേശ നാണ്യ കിറ്റി നിറക്കുന്നത്. ഈ കഴിഞ്ഞ മാസങ്ങളിൽ റിലയൻസ് അവർ ശുദ്ധീകരിച്ച എണ്ണയുടെ എൺപതു ശതമാനവും തിരികെ കയറ്റി അയക്കുകയാണ് ഉണ്ടായത്.

>>RIL has reversed the share of exports and local sales to 80 per cent and 20 per cent respectively from 20 per cent and 80 per cent in a matter of 10 days to beat the slowdown after the lockdown was announced in late March.( Economic Times).
>>The complex in Gujarat state on India's west coast can process 1.36 million barrels of crude a day from two refineries and is able to export most of the fuel. ( Business-Standard March 9, 2022 ).

വിദേശ നാണ്യ ശേഖരം നിരക്കുന്നതിനു പുറമെ കസ്റ്റംസ് തീരുവകളായും മറ്റ് നികുതികളായും ഒരു വര്ഷം 180000 കോടിയിലധികം രൂപ സർക്കാർ ഖജനാവിലേക്കും റിലയൻസ് അടക്കുന്നു. രണ്ടുലക്ഷം പേർക്ക് നേരിട്ടും, അമ്പതു ലക്ഷത്തോളം പേർക്ക് പരോക്ഷമായും ജോലിയും കൊടുക്കുന്നു. അതായത് സൗദി അറബിയയിലും റഷ്യയിലും കിടക്കുന്ന ക്രൂഡ് ഓയിൽ ഇവിടെ കൊണ്ടുവന്ന് ശുദ്ധീകരിച്ചു് അതിലെ എണ്പത് ശതമാനവും തിരിച്ചു കയറ്റി അയക്കുന്നു. മേൽ വിവരിച്ച വെൽത്ത് ക്രിയേഷനുകൾ പ്രവര്ത്ത്‌നശക്തി ഇന്ത്യൻ ഇക്കണോമിയിൽ ഉണ്ടാക്കുന്നു.

ഈ അംബാനിക്കെതിരെയാണ് ചൂഷകൻ, കോര്പറേറ്റ് എന്നിങ്ങനെ വേദികൾ തോറും നമ്മുടെ പ്രോഫസറന്മാർ പ്രസംഗിച്ചുനടക്കുന്നത്. അവരുടെ കോളേജ് കാലത്ത് പഠിച്ചുവെച്ചതിനെ സ്വയം ഒന്നും അപ്‌ഡേറ്റ് ചെയ്യാതെ പ്രസംഗിച്ചു നടക്കുന്നു. ഒരു ദിവസത്തെ അംബാനിയുടെ വരുമാനം എന്നൊക്കെ വേദിയിളക്കി മധുര മനോജ്ഞ മലയാളത്തിൽ, അംബാനിമാർ ഉണ്ടാക്കിയ വെൽത്തിൽ നിന്ന് ശമ്പളവും പറ്റി, യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു പ്രസംഗിച്ചു നടക്കുന്നു. ഈ പ്രൊഫെസ്സർമാർക്ക് 'Dr' പട്ടം പേറുന്നവർക്ക് ഇതേക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലെന്നാണ് തോന്നുന്നത്.

 ഇത്തരം വിദേശ നാണയ കിറ്റിയുടെ വർദ്ധന പാക്കിസ്ഥാനിൽ വലിയ തോതിൽ നടക്കുന്നില്ല എന്നതാണ് പ്രാഥമികമായും അവരുടെ പ്രതിസന്ധി. അവരുടെ പ്രധാന കയറ്റുമതി കോട്ടണും കോട്ടൺ ഉല്പന്നങ്ങളുമാണെങ്കിലും അവിടെ പ്രത്യേകിച്ച് ഈ മേഖലയിൽ കോർപറേറ്റുകൾ ഒന്നും വളർന്നുവന്നില്ല. അരവിന്ദ് മിൽസ് പോലുള്ള , ലക്ഷ്മി മെഷീൻ വർക്‌സ് കോയമ്പത്തൂർ, പോലുള്ള വൻ കിടകളൊന്നും പാക്കിസ്ഥാനിൽ വളർന്നുവന്നില്ല. എന്തുകൊണ്ട് കോർപറേറ്റുകൾ വളർന്നുവന്നില്ല എന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം സുദൃഢമായ ലോങ്ങ് ട്ടേം പോളിസികൾ വേണം. നിഷ്പക്ഷമായ നീതി പൂർണമായ ദാദ ഗിരി കളില്ലാത്ത Rule of Law നില നിൽക്കണം.

പാക്കിസ്ഥാനിൽ നിന്ന് വരുന്ന വിശ്വസനീയം എന്ന് തോന്നുന്ന യൂട്യൂബ് കാരെ ആശ്രയിക്കാമെങ്കിൽ, പാക്കിസ്ഥാനിലെ കഴിവുള്ള ബിസിനസ്സ് കാരൊക്കെ, പല മേഖലകളിലും കഴിവുള്ളവരൊക്കെ വിദേശങ്ങളിലേക്ക് ചേക്കേറുകയാണ്. ഇനി ഈ മേഖലയിൽ എന്തുകൊണ്ട് കോർപറേറ്റുകൾ ഉണ്ടാകണം ? അതി മത്സരം നിലനിക്കുന്ന, ദ്രുതഗതിയിൽ മാറ്റങ്ങൾ നടക്കുന്ന, ലോക ഉത്പാദന പ്രക്രിയകൾക്ക് ബിഗ് മണിയും യും ബിഗ് പ്രോജക്ടുകളും ആവശ്യമുണ്ട്. അത് മാനേജ് ചെയ്യുകയും കൊണ്ടുനടക്കുകയും ചെയ്യുക എന്നത് വളരെ വൈദഗ്ധ്യം ആവശ്യമുള്ള, ഹാർഡ് വർക്ക് ആവശ്യമുള്ള, വിഷൻ ആവശ്യമുള്ള ജോലിയാണ്.

അത് കൈകാര്യം ചെയ്യാൻ എല്ലാവരാലും കഴിയില്ല. അത് കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ് 'മുതലാളിമാർ'. അവരെ മാനിക്കാൻ പഠിക്കണം. അവർക്ക് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങളുണ്ടാകണം. പാക്കിസ്ഥാനിൽ ബിസിനസ്സ് കാരെ 'കോർപറേറ്റുകൾ' എന്ന് വിളിച്ചു ബൽസിക്കുകയൊന്നുമില്ല. ഇസ്ലാം പ്രാഥമികമായും ബിസിനസ്സ്‌നെ മാനിക്കുന്ന പ്രകൃതമാണ്. പക്ഷെ പാക്കിസ്ഥാനിൽ വൻ ബിസിനെസ്സുകാർക്ക് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ കാലങ്ങളായി നിലനിൽക്കുന്നില്ല.

 ഇപ്പോഴത്തെ അവസ്ഥായാണെങ്കിൽ പാക്കിസ്ഥാനിലെ ഉള്ള വ്യവസായങ്ങൾക്ക് കയറ്റുമതിയിലേർപ്പെടാൻ പെടാപാടുപെടുന്നു. കാരണം റാമേറ്റിരിയൽ ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല കാരണം ബാങ്കുകൾക്ക് അവരെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ല. കാരണം ഫോറെക്‌സ് റിസേർവ് ഇല്ല. ഇൻഡസ്ട്രികൾക്ക് കപ്പാസിറ്റിക്കനുസരിച്ചു പ്രവർത്തിക്കാനാകുന്നില്ല കാരണം പവർ ഷോർട്ടേജ്. കാരണം അവിടെ പവർ ഉത്പാദിപ്പിക്കുന്നത് എണ്ണ കൊണ്ടാണ്. എണ്ണ ഇറക്കുമതി ചെയ്യാൻ കിറ്റിയിൽ പണം എത്തുന്നില്ല. തൊഴിൽ മേഖല തൊഴിലില്ലായ്മ വർദ്ധിക്കുന്നു. കാര്യങ്ങൾ അങ്ങനെ മൾട്ടിപ്ലയർ എഫെക്ട് ഉണ്ടാക്കുന്നു.

പാക്കിസ്ഥാനിൽ ധാന്യങ്ങൾ ആവശ്യത്തിനില്ല പക്ഷെ ഇപ്പോൾ തുറമുഖത്തിൽ കണ്ടെയ്‌നറുകളിൽ ധാന്യമുണ്ട് ഇറക്കാൻ കിറ്റിയിൽ ഡോളറില്ല. പാക്കിസ്ഥാനിൽ നൂറ്റാണ്ടിലെ വലിയ വെള്ളപൊക്കമുണ്ടായി കൃഷിക്ക് വളരെ നാശ നഷ്ടങ്ങളുണ്ടായി. ശരിതന്നെ പക്ഷെ അവിടത്തെ വ്യവസായങ്ങൾ വളർന്നിരുന്നു എങ്കിൽ, അവിടെ വൻ കോർപറേറ്റുകൾ വളർന്നു വന്നിരുന്നു എങ്കിൽ അവരുണ്ടാക്കുന്ന വിദേശ നാണയങ്ങൾകൊണ്ട് ജനങ്ങളുടെ ആവശ്യത്തിന് ധാന്യങ്ങളും ഉള്ളിയും ഉരുളക്കിഴങ്ങും മരുന്നുകളും ഇറക്കുമതി ചെയ്യാൻ കഴിയുമായിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാക്കുന്ന ദുരിതങ്ങളെ ലഘൂകരിക്കാൻ കഴിയുമായിരുന്നു.


ഉദാഹരണമായി ഇന്ത്യൻ ഫോറെക്‌സ് കിറ്റിയെ നിറച്ചുകൊണ്ടിരിക്കുന്ന പ്രധാന വരുമാന മാർഗ്ഗം നോക്കാം. നമ്മുടെ യുവാക്കൾ എല്ലാവർഷവും കൊണ്ടുവരുന്ന ഐ ട്ടി മേഖലയിൽ നിന്നും വരുന്ന 156 ബില്ല്യൺ ഡോളറിലൂടെ ആണ് ആ കിറ്റി നിരന്തരം നിറക്കപെടുന്നത്. ഫർമാ മേഖലയിലെ ഇന്ത്യൻ മുതലാളിമാരും കോര്പറേറ്റ്‌സും കൂടി അതിലേക്ക് ഓരോ വർഷവും $ 24.62 ബില്ല്യൺ നിറക്കുന്നു. ജെംസ് ആൻഡ് ജൂവലറി മേഖലയിലെ മുതലാളിമാരും കോര്പറേറ്റ്‌സും കൂടി USD 22 ബില്ല്യൺ അതിലേക്ക് അവരുടെ പങ്കായി നിറക്കുന്നു( നമ്മുടെ മെഹുൽ ചോക്സി മേഖല ).

ടെക്‌സ്‌റ്റൈൽ ഗാർമെന്റ് മേഖലയിലെ സാബു പോലുള്ള മുതലാളിമാരും അരവിന്ദ് മിൽസ് മുതലായ കോര്പറേറ്‌സും ചേർന്ന് 44 ബില്ല്യൺ ഡോളർ ലഭ്യമാക്കുന്നു. സ്റ്റീൽ ഉണ്ടാക്കുന്ന കോർപറേറ്റുകളും സിമെന്റ് ഉണ്ടാക്കുന്ന കോർപറേറ്റുകളും ഈ കിറ്റിയിലേക്കു വൻ തുകകൾ ഉണ്ടാക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ നമ്മുടെ ടി വി അങ്കേർസ് എന്ന 'പ്രബുദ്ധരും' സോഷ്യൽ മീഡിയ ബുദ്ധിജീവികളും ചേർന്ന് അവരെ വൻ കിട, കോര്പറേറ്റ്സ്, കുത്തക, എന്നൊക്കെ നിരന്തരം ഭൽസിക്കുകയാണ്, മലയാളികളുടെ പ്രബുദ്ധതയെ 'ഓട്ടോ ചേട്ടന്മാരുടെ' നിലവാരത്തിലേക്ക് താഴ്‌ത്തുകയാണ്.


പാക്കിസ്ഥാൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഇനിയൊരു പ്രധാന കാരണം ഫിസ്‌കൽ പ്രൊഫ്‌ളിഗസിയാണ്. വരവിലധികം ചെലവാക്കുമ്പോൾ ഉണ്ടാകുന്ന കുറവ്, നോട്ടടിയിലൂടെ പരിഹരിക്കൽ. അത് പക്ഷെ പാക്കിസ്ഥാനിൽ മാത്രമൊന്നുമല്ല. ആധുനിക മോണിറ്ററി തിയറി ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ കുഴിയിൽ പോയി വീഴാത്ത രാജ്യങ്ങൾ വളരെ കുറവാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ പരിഹരിക്കാൻ പ്രിന്റിങ് പ്രസ് ഉപയോഗിക്കുക. ഈ കാര്യത്തിൽ അച്ചടക്കം ഇല്ലാത്ത രാജ്യങ്ങളൊക്കെ ഒരു തരത്തിലല്ലെങ്കിൽ വേറോരു തലത്തിൽ ഇതിന്റെ അസ്‌ക്യത അനുഭവിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണ മുതൽ വൈദ്യുതി എന്നിങ്ങനെ പല വസ്തുക്കളും സബ്സിഡി കൊടുത്തുകൊണ്ട് ആണ് പാക്കിസ്ഥാൻ ഇത്തരം പ്രതിസന്ധിയിൽ എത്തിയത്. ഒരു ഇക്കണോമിക്ക് താങ്ങാവുന്നതിലധികം സബ്സിഡി കൊടുത്തുകൊണ്ടുള്ള, ജനതയെ പ്രീതിപ്പെടുത്തികൊണ്ടുള്ള, ഭരണം പല ഭരണകൂടങ്ങളും നടപ്പാക്കുന്നു.

അവയിൽ പല രാജ്യങ്ങളും ഇന്ന് സാമ്പത്തിക ഞെരുക്കങ്ങളിലാണ്. പാക്കിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധി ഇടവിട്ട് അവിടെ വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ, ഇതുവരെ അമേരിക്കക്കാരന്റെ ചെലവിൽ അഫ് ഗാനിസ്താനിലെ ഭീകര വാദം അക്കൗണ്ടിൽ കണക്കെഴുതി, മുന്നോട്ടുപോകുകയായിരുന്നു. ആ വഴി മുടങ്ങിയപ്പോൾ എല്ലാം ചേർന്ന് ഇപ്പോൾ ഈ അവസ്ഥയിൽ എത്തിയതാണ്. വിദേശ സഹായ ഹസ്തങ്ങളൊക്കെ താൽക്കാലിക പരിഹാരങ്ങളാണ്. വിദേശ ഫണ്ടിങ് ഏജൻസികൾ, രാജ്യങ്ങൾ കുറച്ചു ബില്ല്യൻസ് കൊടുത്തു എന്ന് തന്നെ കരുതുക. അത് താൽക്കാലിക പരിഹാരമേ ആകുന്നുള്ളു. ഒരു ഡിഫോൾട്ട് ൽ നിന്ന് വെളിയേ വരാം.

ഇരുപത്തി രണ്ടു കോടി വരുന്ന, ജനസംഖ്യയിൽ ലോകത്തെ അഞ്ചാമത്തെ രാജ്യമായ, ഇത്രയും വലിയ ജനതതിക്ക് കടം കിട്ടൽ ഒരു പരിഹാരമല്ല. ഒരു വർഷത്തിന് ശേഷം ഒരു പക്ഷെ വീണ്ടും ഭിക്ഷാപാത്രവുമായി പാക്കിസ്ഥാന് പോകേണ്ടി വരും. ശാശ്വത പരിഹാരമെന്നത് ആധുനിക ലോകത്ത് ജീവിച്ചു പോകാൻ ആവശ്യമായ ഉല്പന്നങ്ങളും അത് നിലനിർത്താനാവശ്യമായ മാനവശേഷിയും വർദ്ധിപ്പിക്കൽ മാത്രമാണ്. ഇടയ്ക്കിടെ ദൈവത്തെ വിളിച്ചതുകൊണ്ടോ ദൈവനാമത്തെ ആശ്രയിച്ചതുകൊണ്ടോ വിദേശ നാണ്യ ശേഖര കിറ്റി വർദ്ധിക്കാൻ പോകുന്നില്ല. അതിന് ബിസിനസ്സ്‌കൾ വളരുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP