Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോട്ടറി ജീവനക്കാരന്റെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസെടുത്തില്ല; സിവിൽ വ്യവഹാരത്തിൽ ഒത്തു തീർപ്പുണ്ടാക്കിയ ശേഷം പിന്നീട് അഞ്ചു പേരെ ആ വീട് കാട്ടി പറ്റിച്ചു; ശ്രീകുമാരൻ തമ്പി ശാസ്തമംഗലത്തെ വീട് കാട്ടിയുണ്ടാക്കിയത് ലക്ഷങ്ങൾ; പിന്നിൽ വമ്പൻ മാഫിയ; ഒഎൽഎക്‌സിനെ മറയാക്കിയുള്ള കള്ളക്കളി പൊളിയുമ്പോൾ

ലോട്ടറി ജീവനക്കാരന്റെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസെടുത്തില്ല; സിവിൽ വ്യവഹാരത്തിൽ ഒത്തു തീർപ്പുണ്ടാക്കിയ ശേഷം പിന്നീട് അഞ്ചു പേരെ ആ വീട് കാട്ടി പറ്റിച്ചു; ശ്രീകുമാരൻ തമ്പി ശാസ്തമംഗലത്തെ വീട് കാട്ടിയുണ്ടാക്കിയത് ലക്ഷങ്ങൾ; പിന്നിൽ വമ്പൻ മാഫിയ; ഒഎൽഎക്‌സിനെ മറയാക്കിയുള്ള കള്ളക്കളി പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീട് ലീസിന് നൽകാമെന്ന പേരിൽ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാരൻ തമ്പിക്ക് പിന്നിൽ വമ്പൻ മാഫിയ. നിരവധി പേരിൽ നിന്നും ലക്ഷങ്ങളാണ് ശാസ്തമംഗലം സ്വദേശിയായ ശ്രീകുമാരൻ തമ്പി തട്ടിയത്. തന്റെ ശാസ്തമംഗലത്തുള്ള വീട് ഒറ്റിക്ക് നൽകാമെന്നു വാഗ്ദാനം ചെയ്തും റെയിൽവേയിൽ അടക്കം ജോലി വാഗ്ദാനം നടത്തിയുമാണ് നിരവധി പേരിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയത്. മറ്റ് ചിലരുടെ പ്രേരണയും തട്ടിപ്പിന് പിന്നിലുണ്ട്. എന്നാൽ അന്വേഷണം ശ്രീകുമാരൻ തമ്പിയുടെ പേരിൽ മാത്രമൊതുങ്ങുകയാണ്.

ലീസിന് വീട് നൽകാനുള്ള തട്ടിപ്പിൽ പലരേയും ഇടനിലക്കാർ എത്തിച്ചിരുന്നു. ഇവർ ശ്രീകുമാരൻ തമ്പിക്കൊപ്പം പണം പങ്കിട്ടെടുത്തുവെന്നാണ് സൂചന. എന്നാൽ ഇതിലേക്ക് അന്വേഷണം കടക്കുന്നില്ല. പൊലീസിൽ പരാതി നൽകാൻ നാലുപേർ തയ്യാറായതോടെയാണ് ശ്രീകുമാരൻ തമ്പി കുടുങ്ങിയത്. മുപ്പത്തിയഞ്ചു ലക്ഷത്തോളമാണ് ഇയാൾ ഇവരിൽ നിന്നും തട്ടിയത്. പൊലീസ് കേസ് എടുത്തതോടെ ശ്രീകുമാരൻ തമ്പി ഒളിവിൽ പോയി. തുടർന്ന് പേരൂർക്കട എസ്എച്ച്ഒ സൈജുനാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പൊലീസിന്റെയും ഗുണ്ടാ ബന്ധങ്ങളുടെയും തണലിലാണ് തട്ടിപ്പ് നടത്തി സ്വൈര്യവിഹാരം നടത്തിയത്. ആളുകളിൽ നിന്നു പണം തട്ടിയ ശേഷം മുങ്ങുന്നതാണ് രീതി. ആവശ്യമെങ്കിൽ ഭീഷണിപ്പെടുത്താനും മടിക്കാറില്ല.

തന്റെ ശാസ്തമംഗലം പൈപ്പിന്മൂടുള്ള വീട് ഒറ്റിക്ക് നൽകാമെന്നു പറഞ്ഞ് ഒഎൽഎക്‌സ് അടക്കമുള്ള വെബ്‌സൈറ്റുകളിലും പ്രമുഖ പത്രങ്ങളിലുമാണ് പരസ്യം നൽകുന്നത്. ഇത് കണ്ടു ആളുകൾ വിളിച്ചാൽ കരാർ എഴുതും. വീട് നൽകാൻ ഒരു തീയതിയും പറയും. ആ തീയതിക്ക് വീട് നൽകില്ല. പല കാരണങ്ങൾ പറഞ്ഞു അത് നീട്ടി നീട്ടിക്കൊണ്ട് പോകും. ഇങ്ങനെ പണം സ്വന്തമാക്കും. അസുഖമാണെന്നും മറ്റും പറഞ്ഞ് തടിയൂരും. നാല് കേസാണ് ഇപ്പോൾ എടുത്തത്. കൂടുതൽ മൊഴികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ആറുമുതൽ പത്ത് ലക്ഷം വരെയുള്ള തുകകളാണ് തട്ടിയത്. വീട് ഒറ്റിക്ക് നൽകാം എന്ന് പറഞ്ഞു ലക്ഷങ്ങൾ വാങ്ങും. റെയിൽവേയിൽ ജോലി നൽകാം എന്ന് പറഞ്ഞു ഇതേ ഇരകളിൽ നിന്നും മൂന്നര ലക്ഷം ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. പണം ലഭിക്കാൻ വൈകും എന്ന ഭീതിയിൽ പലരും പരാതി നൽകിയിട്ടില്ല. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്-പൊലീസ് പറയുന്നു.

ഒഎൽഎക്സ് തട്ടിപ്പുകാരനെ സഹായിക്കുന്നവരിൽ സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടെന്ന് വാർത്തകളെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തട്ടിപ്പുകാരനായ ശ്രീകുമാരൻ തമ്പി പൊലീസിനെ സ്വാധീനിക്കുന്നതെന്ന ആരോപണം ഉയർത്തുകയായിരുന്നു ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥൻ. ഈ സാഹചര്യത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂർ നാഗപ്പനും പരാതി നൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല. ജില്ലാ സെക്രട്ടറി മാറിയപ്പോൾ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടക്കത്തിൽ പണം നഷ്ടമായവർ പരാതി നൽകി രംഗത്തു വന്നിട്ടും പൊലീസ് ഇടപെടാൻ വിസമ്മതിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. സിവിൽ കേസുകളിൽ ഇടപെടില്ലെന്ന ന്യായം പറഞ്ഞാണ് പൊലീസ് തട്ടിപ്പിന് തുടക്കത്തിൽ കൂട്ടു നിന്നത്. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനും കമ്മീഷണർക്ക് മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ അന്നൊന്നും ആരും കേസെടുത്തില്ല. പെട്ടെത്ത് പൊലീസ് ഉണർന്നു. കൂടുതൽ പരാതിക്കാരും എത്തി.

ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥനുമായുള്ള കേസ് അന്ന് കോടതിയിൽ ഒത്തു തീർപ്പായിരുന്നു. അയാൾക്ക് പണവും തിരിച്ചു നൽകി. അതിന് ശേഷവും ഇയാൾ തട്ടിപ്പ് തുടർന്നു. പിന്നീടും അഞ്ചു പേരെ പറ്റിച്ചു. ഇവരാണ് ഇപ്പോൾ കേസ് കൊടുത്തത്. അത് നിർണ്ണായകവുമായി. ആളുകളിൽ നിന്ന് ലീസിന് വീട് നൽകാമെന്ന് പറഞ്ഞ് ആറുലക്ഷം വാങ്ങും. എന്നാൽ വീട് നൽകില്ല. ഒടുവിൽ ഒത്തു തീർപ്പ് ചർച്ചകൾ നൽകും. ഉള്ളത് നൽകാമെന്ന് പറഞ്ഞ് വാങ്ങുന്നതിൽ ഒരു ഭാഗം നൽകും. ബാക്കി കൈക്കലാക്കുകയും ചെയ്യും-ഇതായിരുന്നു ശ്രീകുമാരൻ തമ്പിയുടെ തട്ടിപ്പ് രീതി.

ലോട്ടറി വകുപ്പിലെ ജീവനക്കാരന്റെ 2022ൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതി ചുവടെ

ആലപ്പുഴ മാരാരിക്കുളം നിവാസിയായ ഞാൻ കഴിഞ്ഞ 15 വർഷമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലിചെയ്തു വരുന്നു. 2007 മുതൽ തിരുവനന്തപുരത്ത് വാടകയ്ക്കാണ് താമസിച്ചുവരുന്നത്. നാട്ടിലെ കുടുംബവിഹിതം വിറ്റുകിട്ടിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നതിനായി ശാസ്തമംഗലം പൈപ്പിൻ മൂട്, നിവാസിയായ ശ്രീകുമാരൻതമ്പി എന്ന വ്യക്തിയുടെ മൂന്ന് നിലയുള്ള വീടിന്റെ ആദ്യത്തേയും രൺണ്ടാമത്തേയും നില 2019 ഒക്ടോബർ 1 മുതൽ 3 വർഷത്തേക്ക് ഒറ്റിക്കരാർ പ്രകാരം ഏഴര ലക്ഷം രൂപ നല്കി ഞാൻ വാടകയ്ക്ക് ഏടുത്തിരുന്നു.

എഗ്രിമെന്റിന് ശേഷം ഞാൻ ഈ നാട്ടുകാരനല്ല എന്നു മനസിലാക്കി വാടകക്കെട്ടിടത്തിന്റെ താക്കോൽ കൈമാറുന്നത് വൈകിപ്പിക്കുകയും രണ്ട് മാസത്തിനു ശേഷം താമസിക്കുന്നതിന് വേണ്ടി സകുടുംബം എത്തിയപ്പോൾ എന്നെ ആക്രമിക്കുകയും കെട്ടാലറയ്ക്കുന്ന തെറിവിളിയോടു കൂടി എന്നെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി പൂറത്താക്കുകയും ചെയ്തു. തുടർന്ന് മധ്യസ്ഥന്മാർ മുഖേന കെട്ടിടത്തിൽ താമസിക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും പലപല തടസങ്ങൾ പറഞ്ഞ് ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്ന് പിന്മാറുകയും ചെയ്തു.

പിന്നീട് മേൽപ്പറഞ്ഞ വ്യക്തി ഇതേ കെട്ടിടം കാണിച്ചുകൊണ്ടൺ് സമാനമായ രീതിയിൽ പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി സ്ഥിരം തട്ടിപ്പ് നടത്തുന്ന ആളാണെന്ന് മനസിലായി, തുടർന്ന് പേരൂർക്കട സ്റ്റേഷനിൽ പലപ്രാവശ്യം പരാതി നല്കിയെങ്കിലും ടിയാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്റെ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ നിന്നും പൊലീസിനെ വിലക്കുകയും എന്നെ ഒറ്റപ്പെടുത്തുകയും ചെയ്തു.

നിലവിൽ എന്റെ ഒറ്റികരാർ കാലാവധി നിലനില്ക്കുന്ന സാഹചര്യത്തിൽ ശ്രീകുമാരൻതമ്പി, ടി വസ്തുവും വീടും പരിപൂർണ്ണ ക്രയവിക്രയാധികാരം മകന്റെ പേരിലേക്ക് നല്കി മറ്റൊരാൾക്ക് വില്ക്കാനുള്ള ശ്രമത്തിലുമാണ്. മേൽപറഞ്ഞ ഒറ്റിക്കരാർ ലംഘനവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ കോടതിയിലും നിയമനടപടികൾ നടന്നുവരികയാണ്. വളരെ ചുരുങ്ങിയ വരുമാനമുള്ള ഞാനും കുടുംബവും ഇപ്പോഴും വാടകവീട്ടിൽ തന്നെയാണ് താമസം. പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ചുമതല വഹിക്കുന്ന അംഗങ്ങൾ ഉൾപ്പെടെ, പാർട്ടി കുടുംബത്തിലെ അംഗവും അനുഭാവിയുമാണ് ഞാൻ.

മേൽപ്പറഞ്ഞ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലകളിൽ ഇരിക്കുന്ന അംഗങ്ങളോടും അനുഭാവികളോടും ശ്രീകുമാരൻതമ്പിയെന്ന തട്ടിപ്പുകാരന് വേണ്ടി ഇടപെടരുതെന്ന് നിർദ്ദേശിക്കുകയും, മേല്പറഞ്ഞ കെട്ടിടത്തിൽ കരാർ പ്രകാരം എനിക്ക് ലഭ്യമാകേണ്ട താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായുള്ള പാർട്ടിയുടെ പരിപൂർണ്ണ പിന്തുണയും ഇടപെടലുകളും ഉണ്ടാവണമെന്നും അപേക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP