Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്താംക്ലാസ് തോറ്റ മോഷ്ടാവ് പോക്‌സോ കേസ് പ്രതിയിൽ നിന്ന് അഞ്ചു ലക്ഷം തട്ടിയത് എഞ്ചിനിയറിങ് ബിരുദധാരിയെന്ന് നുണ പറഞ്ഞ്; ജെസ്‌നയെ കുറിച്ച് എല്ലാം അറിയാമെന്ന പച്ചക്കള്ളം പറഞ്ഞത് സഹതടവുകാരന്റെ വിശ്വാസ്യത നേടി വഞ്ചിക്കാൻ; ആ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്ന് സിബിഐ; ജെസ്‌നയെ കുറിച്ച് കേന്ദ്ര ഏജൻസിക്കും വിവരമൊന്നുമില്ല

പത്താംക്ലാസ് തോറ്റ മോഷ്ടാവ് പോക്‌സോ കേസ് പ്രതിയിൽ നിന്ന് അഞ്ചു ലക്ഷം തട്ടിയത് എഞ്ചിനിയറിങ് ബിരുദധാരിയെന്ന് നുണ പറഞ്ഞ്; ജെസ്‌നയെ കുറിച്ച് എല്ലാം അറിയാമെന്ന പച്ചക്കള്ളം പറഞ്ഞത് സഹതടവുകാരന്റെ വിശ്വാസ്യത നേടി വഞ്ചിക്കാൻ; ആ വെളിപ്പെടുത്തലിൽ കഴമ്പില്ലെന്ന് സിബിഐ; ജെസ്‌നയെ കുറിച്ച് കേന്ദ്ര ഏജൻസിക്കും വിവരമൊന്നുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനക്കേസിൽ വഴിത്തിരിവായി നിർണായക മൊഴി സിബിഐയ്ക്ക് കിട്ടിയെന്ന് റിപ്പോർട്ട് പച്ചക്കള്ളം. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജെസ്നയുടെ തിരോധാനത്തിൽ അറിവുണ്ടെന്ന് സിബിഐക്ക് മൊഴി ലഭിച്ചിരുന്നു. ഈ യുവാവിനൊപ്പം ജയിലിൽ കഴിഞ്ഞ മറ്റൊരു പ്രതിയുടേതായിരുന്നു വെളിപ്പെടുത്തൽ. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലെന്നും കണ്ടെത്തിയെന്നായിരുന്നു വാർത്തകൾ. എന്നാൽ ജയിലിലെ യുവാവിന്റെ മൊഴി പരിശോധിച്ച സിബിഐ ഒരു വിശ്വാസ്യതയും ഈ വെളിപ്പെടുത്തലിന് ഇല്ലെന്ന് കണ്ടെത്തി. മൊഴി സത്യമാകാനുള്ള സാധ്യത 'റൂൾ ഔട്ട്' ചെയ്യുകയും ചെയ്തു.

അഞ്ച് വർഷങ്ങൾക്ക് മുൻപൊരു മാർച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയതാണ് ജെസ്ന മരിയ ജെയിംസ്. പിന്നീട് എന്ത് സംഭവിച്ചൂവെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ച് നിഗമനങ്ങൾ തെറ്റെന്നും സിബിഐ കണ്ടെത്തി. ഇതിനിടെയാണ് പുതിയ മൊഴിയിൽ വാർത്ത എത്തിയത്. എന്നാൽ വസ്തുകൾ നിരക്കാത്തതാണ് ഈ മൊഴിയെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു.

നാല് മാസങ്ങൾക്ക് മുൻപ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സിബിഐക്ക് ഫോൺവിളിയെത്തുന്നത്. പോക്സോ കേസിൽ പ്രതിയായ കൊല്ലം ജില്ലക്കാരന് ജെസ്ന കേസിനേക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സിബിഐ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. മൊഴിയിലെ പ്രധാന ഭാഗം ഇങ്ങിനെയായിരുന്നു. ഈ യുവാവ് രണ്ട് വർഷം മുൻപ് മറ്റൊരു കേസിൽ പ്രതിയായി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കൽ ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൽ സിബിഐ പരിശോധന നടത്തി. എന്നാൽ ഭാവന മാത്രമാണ് ഈ മൊഴിയെന്നായിരുന്നു കണ്ടെത്തിയത്.

സെൻട്രൽ ജയിലിലെ പ്രതി നൽകിയ മേൽവിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇങ്ങിനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മൊഴി നൽകിയ പ്രതിക്കൊപ്പവുമായിരുന്നു ജയിൽവാസം. പത്തനംതിട്ടയിലെ മേൽവിലാസവും ശരിയാണ്. പക്ഷെ ജയിലിൽ നിന്നിറങ്ങിയ ശേഷം ഒളിവിലാണ്. രണ്ട് പ്രതികൾ ജയിലിൽ നടത്തിയ സംഭാഷണമായതിനാൽ ജെസ്നയേക്കുറിച്ചുള്ളത് വെറും വീരവാദമോ നുണയോ ആണെന്നും വ്യക്തമായി. ഇതിനൊപ്പം മറ്റു ചിലതു കൂടി സിബിഐ കണ്ടെത്തി. ജന്മനാ തന്നെ തട്ടിപ്പു നടത്തുന്ന വ്യക്തിയാണ് ഒളിവിലുള്ളത്. ഭാവനയിൽ മെനഞ്ഞെടുക്കുന്ന കഥ ഉപയോഗിച്ച് പോക്‌സോ കേസിലെ പ്രതിയെ പറ്റിക്കാനായിരുന്നു ശ്രമം.

പത്താംക്ലാസ് പോലും ജയിക്കാത്ത വ്യക്തിയാണ് പത്തനംതിട്ടയിലെ കള്ളൻ. ഇയാൾ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് പറഞ്ഞ് പോക്‌സോ കേസിലെ പ്രതിയിൽ നിന്നും അഞ്ചു ലക്ഷവും വാങ്ങിയത്രേ. കേസിൽ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിന് വേണ്ടി വിശ്വാസ്യത നേടാൻ പല കഥകളും പറഞ്ഞു. അതിൽ ഒന്നു മാത്രമാണ് ജെസ്‌നയിലെ വീരവാദം. അതുകൊണ്ട് തന്നെ ഇതിന് പിറകേ പോകേണ്ടതില്ലെന്ന് സിബിഐ മനസ്സിലാക്കുകയായിരുന്നു. ഇതെല്ലാം മാസങ്ങൾക്ക് മുമ്പേ സംഭവിച്ച കാര്യങ്ങളുമാണ്. വീരവാദം പറഞ്ഞ പ്രതിയെ കണ്ടെത്താൻ സിബിഐയും പൊലീസും ശ്രമം നടത്തുന്നുണ്ട്.

ജെസ്നയെ കണ്ടെത്താൻ സഹോദരൻ ജെയ്‌സ് ജോൺ ജയിംസ് ഉൾപ്പെടെ നൽകിയ ഹർജിയിൽ 2021 ഫെബ്രുവരി 19നാണു കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു.

മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് പത്തനംതിട്ടയിൽനിന്ന് കാണാതായ ജെസ്‌ന മരിയ വീട്ടിൽനിന്ന് പോയതെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോൾ ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്‌നയുടെ യാത്ര. ജെസ്‌നയുടെ ആൺസുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും കണ്ടെത്തിയിരുന്നു. പത്തനംതിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്-ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്‌നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടിൽനിന്ന് ഇറങ്ങുന്നത്. കൊല്ലമുളയിൽനിന്ന് രാവിലെ 9ന് ഓട്ടോയിൽ കയറി. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്ള ബസിൽ കയറിയതായാണു വിവരം. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതും കേസ് അന്വേഷണത്തെ അട്ടിമറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP