Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർക്ക് സ്നേഹം കൊണ്ട് മറുപടി നൽകിയ ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത; ഷഹാനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ല; ടുട്ടുമോനെ മരണം കൊണ്ടു പോകുമ്പോൾ കൂട്ടുകാരും വേദനയിൽ

ഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർക്ക് സ്നേഹം കൊണ്ട് മറുപടി നൽകിയ ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത; ഷഹാനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ല; ടുട്ടുമോനെ മരണം കൊണ്ടു പോകുമ്പോൾ കൂട്ടുകാരും വേദനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ; പ്രണവ് യാത്രയായി. ഷഹാന തനിച്ചും. എങ്ങനെ ഷഹാനയെ സമാധാനിപ്പിക്കണമെന്ന് ആർക്കും അറിയില്ല. മകളുടെ പ്രിയതമന്റെ വേർപാട് അറിഞ്ഞിട്ടും ഷഹാനയുടെ ബന്ധുക്കളാരും എത്തിയില്ല. നിരുപാധികമായ പ്രണയത്തിന്റെ പ്രതീകങ്ങളായിരുന്നു പ്രണവും ഷഹാനയും. ശരീരത്തിന് ചലനശേഷിയില്ലാതെ നാല് ചുമരുകൾക്കുള്ളിൽ ജീവിതം കുരുങ്ങിയ പ്രണവിന് ഹൃദയത്തിലിടം നൽകാൻ ഷഹാന കാണിച്ച ധൈര്യം അത് സമാനതകളില്ലാത്ത മാതൃകയായിരുന്നു. എന്നാൽ രണ്ടു വർഷം ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം മാത്രമേ ഈ ദമ്പതികൾക്ക് ഉണ്ടായുള്ളു. ഷഹാനയെ തനിച്ചാക്കി പ്രണവ് ഈ ലോകത്ത് നിന്ന് യാത്രയായി. ആ വീട്ടിലെത്തുന്ന ആർക്കും ഷഹാനയെ ഇപ്പോഴും സമാധാനിപ്പിക്കാൻ പോലും കഴിയുന്നില്ല.

2019-ന്റെ അവസാന നാളുകളിലാണ് പ്രണവിനെ ഷഹാന ആദ്യമായി കാണുന്നത്. വീൽചെയറിലിരുന്ന് ഉത്സവമേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകൾ ഫേസ്‌ബുക്കിൽ വൈറലായിരുന്നു. ഈ വീഡിയോ ഷഹാനയും കണ്ടു. പിന്നീട് പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോകളുടെ സ്ഥിരം കാഴ്‌ച്ചക്കാരിയായി ഷഹാന മാറി. 2021 ജനുവരിൽ ഫേസ്‌ബുക്കിൽ നിന്ന പ്രണവിന്റെ ഫോൺ നമ്പർ കണ്ടെത്തി ഷഹാന നേരിട്ട് വിളിച്ചു. ആ ഫോൺകോൾ പ്രണയത്തിലേക്ക് വഴി തെളിച്ചു. പിന്നീട് വിവാഹം കഴിക്കാനുള്ള താത്പര്യം ഷഹാന ഒരു ദിവസം തുറന്നുപറഞ്ഞു. എന്നാൽ അവളെ പിന്തിരിപ്പിക്കാനായിരുന്നു പ്രണവ് ശ്രമിച്ചത്. പക്ഷേ ഷഹാനയുടെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെ വിവാഹം നടന്നു.

തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ഷഹാനയുടെ വീട്ടിൽ ഈ വിവരം അറിഞ്ഞതോടെ കാര്യങ്ങൾ സങ്കീർണമായി. അവൾ വീടുവിട്ടിറങ്ങി തൃശ്ശൂരിലേക്ക് ബസ് കയറി. 2020 മാർച്ച് നാലിന് കൊടുങ്ങല്ലൂരിലെ ആല ക്ഷേത്രത്തിൽവെച്ച് വിവാഹിതരായി. പിന്നീട് മാതൃകാ ദമ്പതികളായി. ഷഹാനയുടെ മുഖം പ്രണവ് നെഞ്ചിൽ പച്ച കുത്തി പ്രിയതമയ്ക്ക് സർപ്രൈസ് നൽകി. ഇതിന്റെ വീഡിയോ ആയിരക്കണക്കിന് ആളുകൾ ഫേസ്‌ബുക്കിൽ കണ്ടു. പക്ഷേ ഇനി പ്രണവിന്റെ ഓർമകൾ മാത്രമാണ് ഇനി ഷഹാനയ്ക്ക് കൂട്ട്. ഷാഹനയ്‌ക്കൊപ്പം ടുട്ടു മോൻ എന്ന് വിളിച്ച് പ്രണവിനൊപ്പം നിന്ന കൂട്ടുകാരും വേദനയിലാണ്.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രണവിനെ നിറകണ്ണുകളോടെ നാട് യാത്രയാക്കി. രാവിലെ 11 മണിക്കായിരുന്നു സംസ്‌കാര ചടങ്ങുകൾ. ആയിരങ്ങളാണ് പ്രണവിനെ ഒരുനോക്ക് കാണാൻ അവസാനമായി എത്തിയത്. പ്രണവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരയുന്ന ഷഹാനയെ സമാധാനിപ്പിക്കാൻ ആർക്കുമാകുമായിരുന്നില്ല. മന്ത്രി ആർ. ബിന്ദുവും കണ്ണികരയിലെ പ്രണവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് പ്രണവ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2020 മാർച്ച് നാലിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു.

ശരീരത്തിനപ്പുറം മനസ്സുകളുടെ പ്രണയം എന്നും നിലനിൽക്കും അതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമയ്ക്കൽ സ്വദേശി പ്രണവും ഷഹാനയും. പ്രണവിന്റെ ശരീരം കഴുത്തിന് കീഴ്പ്പോട്ട് തളർന്നു പോയിരിക്കുകയാണ്. കൈകൾ മാത്രം ചലിപ്പിക്കാം. എന്നാൽ പ്രണവിന്റെ ഈ ശാരീരിക വൈകല്യമൊന്നും ഷഹാന എന്ന യുവതിക്ക് പ്രശ്നമല്ല. കാരണം അവൾ പ്രണയിച്ചത് ശരീരത്തിനപ്പുറം മനസ്സിനെയായിരുന്നു. ഒരുപാട് പേർ എതിർത്ത പ്രണയത്തിനൊടുവിൽ 2020ൽ വീൽചെയറിൽ ഇരുന്ന് പ്രണവ് താലികെട്ടി ഷഹാനയെ സ്വന്തമാക്കി. പക്ഷേ വിധി ഷാഹനയെ തനിച്ചാക്കി. ഇരിങ്ങാലക്കുടക്കാരുടെ ടുട്ടുമോനാണ് യാത്രയാകുന്നത്.

ഒന്നാം വിവാഹ വാർഷികത്തിൽ ഷാഹാന പങ്കുവച്ച വാക്കുകളിലുണ്ടായിരുന്നു സ്നേഹത്തിന്റെ വില. പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേർ എന്നെ തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവൻ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു. എന്നാൽ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടുള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്കിടയിൽ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് ഷഹാന കണ്ടത്.

പ്രണവും ഈ സ്നേഹത്തെ ഏറെ മതിച്ചിരുന്നു. ഒരു പാട് പ്രതിസന്ധികൾ മറികടന്നാണ് ഇത്രടം വരെയെത്തിയത്. അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്. പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്. ലക്ഷ്യബോധമില്ലാത്ത ജീവിതത്തിൽ അവൾ കടന്നു വന്നപ്പോൾ പലതും മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനാവും. അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ചേർത്തു പിടിച്ചവർക്കും വിമർശിച്ചവർക്കും നന്ദി;- പ്രണവ് മുമ്പ് മറുനാടനോട് പങ്കുവച്ചത് ഈ സ്നേഹമായിരുന്നു.

ബികോം വിദ്യാർത്ഥിയായിരിക്കെ എട്ടു വർഷം മുൻപ് കുതിരത്തടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിൽ താഴേക്കാട് സ്വദേശി മണപറമ്പിൽ സുരേഷ് ബാബുവിന്റെ മകൻ പ്രണവിന്റെ ശരീരം തളർന്നു പോവുകയായിരുന്നു. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. വീൽചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടറയിൽ കഴിയാൻ പ്രണവ് തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. അടുത്ത സുഹൃത്തായ വിനുവായിരുന്നു വർഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീൽചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകൾ ഫേസ്‌ബുക്കിൽ വൈറലായി. ഇതു കണ്ടാണു തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനി ഷഹാന പ്രണവിനെക്കുറിച്ച് അറിയുന്നത്.

അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചു. ഫേസ്‌ബുക്കിൽ നിന്നു ഫോൺ നമ്പറെടുത്തു ഷഹാന പ്രണവിനെ വിളിച്ചു. കുറച്ചുനാൾ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിച്ചു; വിവാഹം കഴിക്കാൻ തയാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതിനു ശ്രമിക്കുന്തോറും ഷഹാനയുടെ ഇഷ്ടം കൂടി. മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും ഷഹാന പിന്മാറിയില്ല. ഷഹാനയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ പ്രശ്‌നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹാന വീട്ടിൽ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു.

പ്രണവിന്റെ അവസ്ഥ ഷഹാന നേരിട്ടു കാണട്ടെ. മനം മാറിയാൽ തിരികെ വീട്ടിലെത്തിക്കാം. തുടർന്ന് ഷഹാന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഷഹാന ഉറച്ചുനിന്നു. തുടർന്ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഷഹ്ന പ്രണവിന്റെ സഖിയായി. പിന്നെ സന്തോഷത്തിന്റെ വർഷങ്ങൾ. ഒടുവിൽ വിധി പ്രണവിനെ കൊണ്ടു പോവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP