Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമ്മിലടി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് തള്ളി കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ; പാർട്ടി നിർദ്ദേശിച്ചത് സിപിഎമ്മിനൊപ്പം കൈകോർക്കാൻ; വിപ്പ് ലംഘിച്ച അംഗങ്ങളെ ബിജെപിക്കൊപ്പം ചേർന്നുവെന്ന കാരണം നിരത്തി സസ്പെൻഡ് ചെയ്തു

തമ്മിലടി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് തള്ളി കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ; പാർട്ടി നിർദ്ദേശിച്ചത് സിപിഎമ്മിനൊപ്പം കൈകോർക്കാൻ; വിപ്പ് ലംഘിച്ച അംഗങ്ങളെ ബിജെപിക്കൊപ്പം ചേർന്നുവെന്ന കാരണം നിരത്തി സസ്പെൻഡ് ചെയ്തു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായിരിക്കുന്നതിനിടെ ഡിസിസി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ച് പഞ്ചായത്തംഗങ്ങൾ. അവിശ്വാസ പ്രമേയ ചർച്ചയിൽ സിപിഎമ്മിനൊപ്പം നില കൊള്ളാൻ ആവശ്യപ്പെട്ടു കൊണ്ട് നൽകിയ വിപ്പാണ് രണ്ട് വനിതാ അംഗങ്ങൾ ലംഘിച്ചത്. ഇതോടെ തോട്ടപ്പുഴശേരി പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് കോൺഗ്രസ് അംഗങ്ങൾ ചതിച്ചത് മൂലം സിപിഎം നാണം കെടുന്നത്. ആദ്യ തവണ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം വിട്ടു നിന്നാണ് സിപിഎമ്മിന് പണി കൊടുത്തതെങ്കിൽ ഇക്കുറി രണ്ട് അംഗങ്ങൾ ചേർന്നാണ് അവിശ്വാസം പരാജയപ്പെടുത്തിയത്. വി്പ്പ് ലംഘിച്ച അംഗങ്ങളെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

ഇടതു പക്ഷം നോട്ടീസ് നൽകിയ അവിശ്വാസ പ്രമേയം കോറം തികയാതെ വന്നതോടെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇടതു മുന്നണി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം ഇത്തവണ കോൺഗ്രസ് പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. ഭരണ സമിതിയിലെ മൂന്ന് കോൺഗ്രസ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിക്കാനാണ് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വിപ്പ് കൊടുത്തത്. എന്നാൽ കോൺഗ്രസ് അംഗങ്ങളായ ലത ചന്ദ്രൻ, ജെസി മാത്യു എന്നിവർ യോഗത്തിന് എത്തിയില്ല.

വിപ്പ് സ്വീകരിക്കാതെ ഇവർ വീടുകളിൽ നിന്ന് മുങ്ങി. നേരിട്ട് വാങ്ങാത്ത സ്ഥിതിക്ക് വീടുകളിൽ വിപ്പ് പതിക്കുകയാണുണ്ടായത്. അവിശ്വാസ ചർച്ച നടന്ന വ്യാഴാഴ്ചയും ഇവർ മടങ്ങി എത്തിയില്ല. ശേഷിച്ച കോൺഗ്രസ് അംഗം ടി.കെ.രാമചന്ദ്രൻ നായർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ കോറം തികയാൻ ആവശ്യമായ അംഗങ്ങൾ ഇല്ലാതിരുന്നത് മൂലം പ്രമേയാവതരണം നടന്നില്ല.

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിലെ വിഭാഗീയതയും ഗ്രൂപ്പ് വഴക്കും പരമോന്നതിയിൽ എത്തി നിൽക്കുകയാണ്. അതിനിടെയാണ് ഡിസിസി പ്രസിഡന്റിനും കൂട്ടർക്കും ഈ വിധത്തിൽ ഒരു തിരിച്ചടി കൂടി കിട്ടിയിരിക്കുന്നത്. വിപ്പ് ലംഘിച്ച ലത ചന്ദ്രൻ, ജെസി മാത്യു എന്നിവരെ സസ്പെൻഡ് ചെയ്തുവെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. സ്വതന്ത്രരും റിബലും ഒക്കെ ചേർന്നാണ് ഭരണം. 13 അംഗ പഞ്ചായത്തിൽ എൽഡിഎഫ്-5, കോൺഗ്രസ്-3, ബിജെപി-3, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ രണ്ട് സ്വതന്ത്രാംഗങ്ങളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. തുടക്കത്തിൽ കോൺഗ്രസ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ബിജെപി ആണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സഹായിക്കുന്നത്. ഇടത് പക്ഷത്തിനാകട്ടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയും. ഇവർ ആദ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും കോൺഗ്രസും ബിജെപിയും മാറി നിന്നു. പ്രമേയം പരാജയപ്പെടുകയും ചെയ്തു.

ബിജെ പിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവും പാടില്ലെന്ന കെപിസിസി നിലപാട് പാലിച്ച് പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാൻ ഡിസിസി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയത്. ഇതിന് മുൻപ് ഒരു തവണ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എൽഡിഎഫ് അവിശ്വാസം കൊണ്ടു വന്നിരുന്നു. പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കാൻ അന്ന് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപി യുമായുള്ള പരോക്ഷ ബന്ധം പോലും ദോഷം ചെയ്യുമെന്ന നേതൃത്വത്തിന്റെ നിലപാടാണ് അവിശ്വാസത്തെ ആനുകൂലിക്കാൻ ഇപ്പൊൾ വിപ്പ് നൽകിയതിന് പിന്നിലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. അതല്ല, നിലവിലെ ഡിസിസി പ്രസിഡന്റിന് കീഴിൽ ജില്ലയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും കോൺഗ്രസിന് ഭരണം പോയിരുന്നുവെന്നും ഒരെണ്ണമെങ്കിലും തിരിച്ചു പിടിച്ച് മേനി നടിക്കുകയായിരുന്നു ലക്ഷ്യം.

അതേ സമയം, എൽ.ഡിഎഫിന്റെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ വിപ്പ് നൽകിയ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെതിരേ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നുണ്ട്. മല്ലപ്പള്ളി കാർഷിക വികസന ബാങ്കിന്റെ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന പ്രസിഡന്റ് ഡോ. സജി ചാക്കോ സിപിഎമ്മുമായി ധാരണയുണ്ടാക്കിയത്. ഇതേ രീതി അടൂരിൽ മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജുവും പിന്തുടർന്നിരുന്നു. ഡോ. സജി ചാക്കോയെ ആറു വർഷത്തേക്ക് കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. ഏഴംകുളം അജുവിനെ സസ്പെൻഡ് ചെയ്തുവെങ്കിലും തിരിച്ചെടുത്തു. തോട്ടപ്പുഴശേരിയിലും മല്ലപ്പള്ളിയിലും പ്രസിഡന്റ് കാണിച്ച ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP