Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നുവയസ്സുള്ള മകളെ പരിചരിക്കാൻ 13കാരിയെ എത്തിച്ചത് ഏജൻസി വഴി; മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു; ലൈംഗികാതിക്രമവും; വിശപ്പടക്കിയത് ചവറ്റുകുട്ടയിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടം കഴിച്ച്; ഗുരുഗ്രാമിൽ ദമ്പതികൾ അറസ്റ്റിൽ

മൂന്നുവയസ്സുള്ള മകളെ പരിചരിക്കാൻ 13കാരിയെ എത്തിച്ചത് ഏജൻസി വഴി; മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു; ലൈംഗികാതിക്രമവും;  വിശപ്പടക്കിയത് ചവറ്റുകുട്ടയിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടം കഴിച്ച്; ഗുരുഗ്രാമിൽ ദമ്പതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. ഗുരുഗ്രാമിലെ ന്യൂ കോളനിയിൽ താമസിക്കുന്ന മനീഷ് ഖട്ടാർ, കമൽജിത് കൗർ എന്നിവരെയാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് വയസുകാരിയായ മകളെ പരിചരിക്കാനും വീട്ടുജോലിക്കായി കൊണ്ടുവന്ന പെൺകുട്ടിയെയാണ് ഇവർ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും വീട്ടിലെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ദമ്പതികൾ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ഇവർ മാസങ്ങളോളം പീഡിപ്പിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിലാകമാനം മുറിവുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ദേഹമാസകലം പരിക്കേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജാർഖണ്ഡ് സ്വദേശിയായ 13-കാരിയെയാണ് ദമ്പതിമാർ വീട്ടുജോലിക്കാരിയായി നിർത്തിയത്. എന്നാൽ കൃത്യമായി ഭക്ഷണംപോലും നൽകാതെ ഇരുവരും പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. മർദനമേറ്റ് പെൺകുട്ടിയുടെ നെറ്റിയിലും ചുണ്ടുകളിലും കവിളുകളിലും കൈകാലുകളിലും പരിക്കുണ്ട്.

ദിപീക നാരായൺ ദരദ്വാജ് എന്ന ആക്ടിവിസ്റ്റാണ് പെൺകുട്ടി നേരിടുന്ന ക്രൂരത ആദ്യം ട്വിറ്ററിൽ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സന്നദ്ധസംഘടന വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് ദമ്പതിമാരുടെ വീട്ടിലെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.

സ്വകാര്യ കമ്പനികളിലെ ജീവനക്കാരായ ദമ്പതിമാർ മൂന്നുവയസ്സുള്ള മകളെ പരിചരിക്കാനും വീട്ടുജോലിക്കുമായി ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരുഏജൻസി വഴിയാണ് 13-കാരിയെ കൊണ്ടുവന്നത്. എന്നാൽ ശരിയായി ജോലിചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇരുവരും പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചും മർദിച്ചു. മാത്രമല്ല, ദിവസങ്ങളോളം പെൺകുട്ടിയെ പട്ടിണിക്കിട്ടതായും പരാതിയുണ്ട്. മിക്കദിവസങ്ങളിലും ബാക്കിവന്ന് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഭക്ഷണമാണ് പെൺകുട്ടി കഴിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

രാത്രി ഉറങ്ങാൻ അനുവദിക്കാത്തതിനൊപ്പം പെൺകുട്ടിക്ക് ഭക്ഷണവും നൽകാൻ അവർ തയ്യാറായില്ല. ശരീരത്തിൽ എല്ലായിടത്തും മുറിവേറ്റ പാടുകളും വായ പൂർണമായി നീര് വന്ന് വീർത്ത നിലയിലുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണ്.

അറസ്റ്റിലായ ദമ്പതിമാർക്കെതിരേ പോക്സോ, ജുവനൈൽ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ലൈംഗികാതിക്രമത്തിന് ഇരയായോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ സംഭവം ചർച്ചയായതോടെ നിരവധിപേരാണ് ദമ്പതിമാർക്കെതിരേ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച ദമ്പതിമാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഏവരുടെയും ആവശ്യം. ദേഹമാസകലം മുറിവേറ്റ പെൺകുട്ടിയുടെ ചിത്രങ്ങളും പലരും ഏറെ സങ്കടത്തോടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP