Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണ സംഖ്യ 8000-ലേക്ക്; 20,000 കടക്കുമെന്ന് ആശങ്ക; 2.3 കോടി ജനങ്ങളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; അത്ഭുതകരമായ രക്ഷപ്പെടലുകളുടെ വാർത്തകൾ പ്രതീക്ഷയേകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികൾ എങ്ങും; ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ; ഭൂകമ്പത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വീഡിയോയിൽ വിറങ്ങലിച്ച് ലോകം

മരണ സംഖ്യ 8000-ലേക്ക്; 20,000 കടക്കുമെന്ന് ആശങ്ക; 2.3 കോടി ജനങ്ങളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; അത്ഭുതകരമായ രക്ഷപ്പെടലുകളുടെ വാർത്തകൾ പ്രതീക്ഷയേകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികൾ എങ്ങും; ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ; ഭൂകമ്പത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വീഡിയോയിൽ വിറങ്ങലിച്ച് ലോകം

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: ലോകത്തിന്റെ കണ്ണുനീരായി മാറിക്കഴിഞ്ഞ തുർക്കിയിലും സിറിയയിലും ഇന്നലെ വീണ്ടുംഭൂചലനം. ഇന്നലെ വെളുപ്പിനാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും വീണ്ടും ഭൂചലനം ഉണ്ടായത്. നേരത്തേ നടന്ന ഭൂചലനങ്ങളിലെ മരണ സംഖ്യ 8000 ലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ, മരണസംഖ്യ 20,000 കടന്നെക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

തുർക്കിയിൽ ഇതുവരെ 5,434 പേരും സിറിയയിൽ 1,872 പേരും മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 20,000 പേരെങ്കിലും മരണമടഞ്ഞതായി കണക്കാക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ എമർജൻസി മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചതായി സംഘടന തലവൻ ടെഡ്രോസ് ഗെബ്രിയാസസ് അറിയിച്ചു. പരിക്കേറ്റവരേയും ഏറ്റവും അവശരായവരെയും ശുശ്രൂഷിക്കുക എന്ന ദൗത്യമാണ് ഈ ടീം ഏറ്റെടുത്തിട്ടുള്ളത്.

ഇന്ന് രാവിലെ അമേരിക്കയിൽ നിന്നുള്ള രണ്ട് രക്ഷാ പ്രവർത്തക സംഘങ്ങൾ തുർക്കിയിൽ എത്തിച്ചേരും. അദിയാമൻ പ്രവിശ്യയിലേക്ക് നീങ്ങുന്ന ഈ സംഘം പ്രധാനമായും നഗരമേഖലകൾ കേന്ദ്രീകരിച്ചായിരിക്കും രക്ഷാ പ്രവർത്തനങ്ങൾ നടത്തുക. ഓരോ ടീമിലും 80 വീതം രക്ഷാ പ്രവർത്തകർ ഉണ്ടാകും. അവരെ സഹായിക്കുന്നതിനായി രക്ഷാ പ്രവർത്തനങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച 12 വീതം നായകളും ഓരോ ടീമിലും ഉണ്ടാകും. കൂടാതെ കോൺക്രീറ്റ് ഘടനകൾ പൊട്ടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ഉൾപ്പടെ സുസജ്ജമായാണ് ഇവർ തുർക്കിയിൽ എത്തുക.

വിവിധ ഷിഫ്റ്റുകളിലായി ഇവർ 24 മണിക്കൂറും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് യു എസ് ഈീ ഡി തലവൻ സ്റ്റീഫൻ അലൻ അറിയിച്ചു. ഏതൊരു ദുരന്തം നടന്നാലും ആദ്യ ദിവസങ്ങളിലെ ഓരോ മണിക്കൂറും രക്ഷാ പ്രവർത്തനത്തിന് അതീവ പ്രാധാന്യമുള്ള ഒന്നാണെന്നും അതിനാലാണ് പൂർണ്ണസമയം ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയും സഹായ സംഘത്തെ തുർക്കിയിലേക്ക് അയച്ചിരുന്നു.

യു കെയിൽ നിന്നുള്ള 77 പേരടങ്ങുന്ന രക്ഷാ പ്രവർത്തക സംഘം ഇന്ന് തുർക്കിയിൽ എത്തിച്ചേർന്നു. അത്യന്താധുനിക ഉപകരണങ്ങളും, പ്രത്യെക പരിശീലനം ലഭിച്ച നാല് നായകളുമായിട്ടാണ് സംഘം ഇവിടെ എത്തിയിരിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ അവർ തെക്ക് കിഴക്കൻ തുർക്കിയിലെ ഗസ്സിയാന്റെപ് നഗരത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.

ആവശ്യത്തിന് സഹായം ലഭിക്കാതെ സിറിയ

സിറിയക്കെതിരെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം നിലനിൽക്കുന്നതിനാൽ ഇപ്പോഴും മിക്ക രാജ്യങ്ങൾക്കും സിറിയ ഭ്രഷ്ട് കൽപിക്കപ്പെട്ട ഒരു രാജ്യം തന്നെയാണ്. അതുകൊണ്ടു തന്നെ, നേരിട്ടുള്ള ഒരു സഹായത്തിന് പല രാജ്യങ്ങളും വിമുഖത പ്രദർശിപ്പിക്കുകയാണ്. ഭൂചലനം തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ല എന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി കഴിഞ്ഞതുമാണ്.

അതുകൊണ്ടു തന്നെ, തുർക്കിക്ക് ലഭിക്കുന്ന സഹായം പോലെ സിറിയയ്ക്ക് സഹായം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിന് പ്രധാന കാരണം സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധം തന്നെയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ഭരണകൂടവും വിമതരും വ്യത്യസ്ത നിലപാടുകളാണ് എടുത്തിരിക്കുന്നത്. മാത്രമല്ല, തുർക്കിയുമായുള്ള അതിർത്തിയിൽ കനത്ത നാശമുണ്ടായതും അതിർത്തി കടന്നുള്ള സഹായമെത്തിക്കൽ പ്രശ്നത്തിലാക്കുന്നുണ്ട്.

അതിനിടയിൽ വടക്കൻ ചൈനയിലെ ആശുപത്രികളിൽ കനത്ത ഇന്ധനക്ഷാമം നേരിടുന്നു വെന്ന് അമേരിക്കൻ ചാരിറ്റി സംഘടനയായ എസ് കെ ടി വെസ്ഫെയർ പറയുന്നു. വൈദ്യൂതി ക്ഷാമം കടുക്കുകയാണ്. ഒപ്പം ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള എണ്ണക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത് മരണസംഖ്യ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നുമവർ മുന്നറിയിപ്പ് നൽകുന്നു.

രക്ഷപ്പെട്ടവരുടെ ആശ്വാസ നിശ്വാസങ്ങൾ; മറുപുറത്ത് എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികളും

കടുത്ത ദുരന്തത്തിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ചിലരുടെ കഥകൾ പുറത്തു വരുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി രക്ഷിച്ച ഒരു നവജാത ശിശു ഉൾപ്പടെ ഇങ്ങനെ രക്ഷപ്പെട്ടവർ നിരവധിയുണ്ട്. ഈ കുഞ്ഞിന്റെ തൊട്ടടുത്ത ബന്ധുക്കൾ എല്ലാവരും ദുരന്തത്തിൽ മരണമടഞ്ഞതായി കരുതുന്നു. ഏതാനും അകന്ന ബന്ധുക്കളാണ് കുഞ്ഞിനെ രക്ഷിച്ചത്.

അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വലിച്ചെടുക്കുമ്പോൾ ഭയന്ന് നിലവിളിക്കുന്ന മറ്റൊരു കുട്ടിയോട്, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു തന്നെ, പേടിക്കണ്ട, അച്ഛൻ ഇവിടെ തന്നെയുണ്ട് എന്ന് വിളിച്ചു പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ കണ്ണുനീരോടെയാണ് ലോകം ഏറ്റെടുത്തത്. തെക്കൻ തുർക്കിയിൽ ഒരു വനിതയേയും അവരുടെ കുഞ്ഞു കുട്ടിയേയും രക്ഷിച്ചത് 29 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതിനു ശേഷമാണ്.

രക്ഷപ്പെട്ടവരുടെ ആശ്വാനിശ്വാസങ്ങൾക്കൊപ്പം എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളിയൊച്ചകളുംതുർക്കിയിലും സിറിയയിലും ഉയരുകയാണ്. നൂറുകണക്കിന് കുരുന്നുകൾ കൊല്ലപ്പെട്ടതായി യൂണിസെഫ് പറയുന്നു. താപനില പൂജ്യം ഡിഗ്രിയിലും താഴ്ന്നതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർ ഹൈപ്പർതെർമിയ ബാധിച്ച് മരിക്കാൻ ഇടയുണ്ട് എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇപ്പോഴും പല ഭാഗങ്ങളിലും,തകർന്നറ്റിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികൾ ഉയരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു.

നിരത്തുകൾ പലയിടങ്ങളിലും തകർന്ന് പോയത് രക്ഷാ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിനും മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതായി രക്ഷാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പായതിനാൽ, വീടുകൾ നഷ്ടപ്പെട്ട് പുറത്തു കഴിയുന്നവർക്ക് ശൈത്യകാല വസ്ത്രങ്ങളും ആവശ്യമാണ്.

ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ

തെക്കൻ തുർക്കിയിലെ എല്ബിസ്റ്റാൻ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം മനുഷ ജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്തിക്കൊണ്ട് വൈറലാവുകയാണ്. ബഹുനില മന്ദിരങ്ങൾ ഇരു വശവും അതിർത്തി തീർത്ത ഒരു തെരുവ് കേവലം നിമിഷങ്ങൾക്കുള്ളിൽ ഒരു കോൺക്രീറ്റ് ശ്മശാനമായി മാറുന്ന ദൃശ്യമാണിത്.

ആ തെരുവിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കാറിലെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യത്തിൽ ആദ്യം ഒരു കെട്ടിടം കുലുങ്ങുന്നത് കാണാം. പിന്നീട് അതിനു ചുറ്റുമുള്ള കെട്ടിടങ്ങൾ ഓരോന്നായി നിലം പൊത്തുന്നതും കാണാം. പിന്നീട് പൊടിപടലങ്ങളുടെ കടുത്ത പുക ക്യാമറയുടെ കണ്ണുകൾ മറയ്ക്കുകയാണ്. പിന്നീറ്റ് പൊടിപടലം ചെറുതായി അടങ്ങുമ്പോൾ കാണുന്നത് ആ തെരുവ് ഒരു കോൺക്രീറ്റ് ശ്മശാനമായി മാറിയതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP