Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്മനാഭസ്വാമി ക്ഷേത്രക്കുളം നികത്തി ബിജു രമേശ് നിർമ്മിച്ച കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്ന് അടൂർ പ്രകാശ്; പൊളിക്കണമെന്ന വാശിയിൽ കെ ബാബു; വിവാദ ബാറുടമക്ക് വേണ്ടി മന്ത്രിസഭയിൽ തർക്കം തുടരുമ്പോഴും അപ്പീൽ നൽകാൻ മടിച്ച് സർക്കാർ

പത്മനാഭസ്വാമി ക്ഷേത്രക്കുളം നികത്തി ബിജു രമേശ് നിർമ്മിച്ച കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്ന് അടൂർ പ്രകാശ്; പൊളിക്കണമെന്ന വാശിയിൽ കെ ബാബു; വിവാദ ബാറുടമക്ക് വേണ്ടി മന്ത്രിസഭയിൽ തർക്കം തുടരുമ്പോഴും അപ്പീൽ നൽകാൻ മടിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജു രമേശിനെ ചൊല്ലി മന്ത്രിസഭയിൽ തർക്കം മുറുകുന്നു. മന്ത്രിസഭയിലെ ഈഴവ പ്രതിനിധികളാണ് ശ്രീനാരായണ ധർമ്മ വേദിയുടെ നേതാവ് കൂടിയായ ബാറുടമയ്ക്കായി രണ്ട് പക്ഷത്ത് നിലയുറപ്പിക്കുന്നത്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ തിരുവനന്തപുരത്തെ രാജധാനി ബാർ പൊളിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ശ്രീ പത്മനാഭ സ്വാമിക്ഷേത്രക്കുളം കൈയേറിയാണ് നിർമ്മാണമെന്നും കണ്ടെത്തിയിരുന്നു. എന്നാൽ റവന്യൂമന്ത്രിയായ അടൂർ പ്രകാശ് ഈ നീക്കത്തെ പിന്തുണച്ചില്ല. അടുത്ത കുടുംബ സുഹൃത്തായ ബിജു രമേശിനായി അടൂർ പ്രകാശ് ശക്തമായ നിലപാട് എടുത്തതോടെ കോടതിയിൽ പോയി അനുകൂല വിധി നേടിയെടുക്കാൻ ബിജു രമേശിന് കഴിഞ്ഞു. ഇതിന് ശേഷമാണ് ധനമന്ത്രി സ്ഥാനത്ത് നിന്ന് കെഎം മാണി രാജിവച്ചത്. ബാർ കോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ രംഗത്ത് വരികയും ചെയ്തു. ഇതോടെ ബിജു രമേശിന്റെ കെട്ടിടം പൊളിച്ചേ പറ്റൂവെന്ന് കെ ബാബു നിലപാട് എടുത്തു. ഇതിനെ റവന്യൂ വകുപ്പ് മന്ത്രിയെന്ന നിലയിൽ എതിർത്ത് തോൽപ്പിക്കാൻ അടൂർ പ്രകാശ് ശ്രമം തുരുകയാണ്.

മന്ത്രിമാർക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാർ ഉടമ ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികളുടെ പേരിൽ സർക്കാരിൽ പോര് രൂക്ഷമാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് ഹൈക്കോടതിയിൽ നിന്നു വാങ്ങിയ സ്റ്റേയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനം ഒരു മാസത്തിലേറെയായിട്ടും നടപ്പായില്ല. അതിനിടെ അപ്പീൽ വൈകുന്നതുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യമന്ത്രിയെ പരാതി അറിയിച്ചു. ബാർ കോഴയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചു സർക്കാരിനെ സമ്മർദത്തിലാക്കിയ ബിജു രമേശിനെ മന്ത്രിസഭയിലെ ചിലർ സഹായിക്കുന്നുവെന്നു മന്ത്രി കെ. ബാബുവും മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു. അടൂർ പ്രകാശിനെ ലക്ഷ്യമിട്ടാണ് ഈ ഒളിയമ്പ്. എന്നാൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് അപ്പീൽ ഉണ്ടാകില്ലെന്ന് വകുപ്പ് മന്ത്രിയായ അടൂർ പ്രകാശ് നിലപാട് എടുക്കുന്നതിനാൽ ബിജു രമേശ് രക്ഷപ്പെടുമെന്നാണ് സൂചന.

തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു കിഴക്കേക്കോട്ടയിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബിൽഡിങ് അനധികൃതമായി നിർമ്മിച്ചതാണെന്നു കണ്ടെത്തിയത്. തുടർന്നു കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. ഇതിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തനിവാരണ നിയമം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നു സർക്കാർ വിശദീകരിക്കണമെന്ന ആവശ്യവുമായാണു കോടതി സ്റ്റേ അനുവദിച്ചത്. സ്റ്റേ നീക്കിക്കിട്ടാൻ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഡിഎമ്മിനോടു ചീഫ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിനു കൈമാറി. എന്നാൽ, അപ്പീൽ നൽകാൻ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഈ ഫയൽ റവന്യു വകുപ്പിലേക്ക് അയയ്ക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും റവന്യു വകുപ്പിൽ നിന്നു വിശദാംശങ്ങൾ നൽകാതിരുന്നതിനെത്തുടർന്നാണു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ പരാതി അറിയിച്ചത്. അപ്പീൽ നൽകാനുള്ള വിശദാംശങ്ങൾ നേരത്തെ തന്നെ അഡ്വക്കറ്റ് ജനറലിനു നൽകിയിട്ടുണ്ടെന്നും ഇതുവരെ അപ്പീൽ സമർപ്പിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തെ കണ്ണായ സ്ഥലമാണ് കിഴക്കേ കോട്ട. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിനോട് അനുബന്ധിച്ച് രണ്ടര ഏക്കർ ഭൂമിയാണ് ബിജു രമേശിനുള്ളത്. ബിജുവിന്റെ അച്ഛൻ തിരുവിതാംകൂർ കൊട്ടരത്തിൽ നിന്ന് വിലയ്ക്ക് വാങ്ങിയതാണ് ഈ ഭൂമിയെന്നാണ് രേഖകൾ. ഇവിടെയുള്ള സർക്കാർ പുറമ്പോക്ക് കൈയേറി വ്യവസായി ബിജു രമേശ് നിർമ്മിച്ച രാജധാനി ഹോട്ടൽ പൊളിച്ചും നീക്കാനുള്ള നടപടി തുടങ്ങിയത് തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകർ ആണ്. തെക്കനംകര കനാൽ കൈയേറി നിർമ്മിച്ചതാണെന്നു ഓപ്പറേഷൻ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി ബിൽഡിങ്‌സ് പൊളിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടത്. ഇതിനെ അപ്പോൾ തന്നെ എതിർത്ത് അടൂർ പ്രകാശ് രംഗത്ത് വന്നിരുന്നു. തലസ്ഥാനത്തെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങളാണ് ഇതോടെ തടസ്സപ്പെടുന്നത്. ഓപ്പറേഷൻ അനന്തയ്ക്ക് നേതൃത്വം നൽകാനായി മുഖ്യമന്ത്രി നേരിട്ട് നിയമിച്ച കളക്ടർ ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകൾ ഗൂഢാലോചനകളുടേയും കള്ളക്കളികളുടേയും ആഴം വ്യക്തമാക്കുകയും ചെയ്തു.

തെക്കനംകര കനാൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ വസ്തുവകകളുമായി ബന്ധപ്പെട്ട കേസിൽനിന്ന് ഒഴിയുന്നതായി കളക്ടർ ബിജു പ്രഭാകർ അറിയിച്ചു. തികച്ചും വ്യക്തിപരമാണ് തീരുമാനം. ഈ വിഷയം സംബന്ധിച്ച് എന്തു തീരുമാനമെടുത്താലും വ്യത്യസ്ത അഭിപ്രായം വരുമെന്നതിനാലാണ് താൻ ഒഴിയുന്നതെന്ന് കളക്ടർ യോഗത്തിൽ വ്യക്തമാക്കി. താൻ എടുക്കുന്ന നിലപാടുകളിൽ ശക്തമായി ഉറച്ചു നിൽക്കുന്നയാളാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. ഓപ്പറേഷൻ അനന്ത സംബന്ധിച്ച അവലോകന യോഗത്തിലാണ് കളക്ടർ നിലപാട് വ്യക്തമാക്കിയത്. തുടർന്ന് ദുരന്തനിവാരണ അഥോറിറ്റി ചെയർമാന്റെ അധികാരം എ.ഡി.എമ്മിന് കൈമാറാൻ കളക്ടർ അഭ്യർത്ഥിച്ചു. യോഗം ഇതിന് അംഗീകാരം നൽകി. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കളക്ടർ പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് അപ്പീൽ നൽകാനുള്ള റവന്യൂ വകുപ്പിന്റെ മടിയും വാർത്തയാകുന്നത്.

രാജധാനി ബിൽഡിങ് പൊളിക്കാൻ പദ്ധതിയും മറ്റും തയ്യാറാക്കിയത് ബിജു പ്രഭാകറാണ്. ഈ ഉദ്യോഗസ്ഥന്റെ മാത്രം നിശ്ചയദാർഡ്യമാണ് ഓപ്പറേഷൻ അനന്ത മുന്നോട്ട് കൊണ്ട് പോയത്. പദ്ധതിയിൽ നിന്ന് കളക്ടർ പിന്മാറിയതോടെ ഓപ്പറേഷൻ അനന്തയുടെ താളവും തെറ്റി. ഇതു തന്നെയാണ് ബിജു രമേശ് ആഗ്രഹിച്ചത്. റവന്യൂ മന്ത്രിയുടെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് ഓപ്പറേഷൻ അനന്തയിൽ നിന്ന് ബിജു പ്രഭാകർ പിന്മാറിയെന്നാണ് സൂചന. മുഖ്യമന്ത്രിയേയും ഇക്കാര്യം കളക്ടർ അറിയിച്ചിരുന്നു. ഓപ്പറേഷൻ അനന്തയിൽ ബാറുടമാ നേതാവ് ബിജു രമേശിന്റെ രാജധാനി ബിൽഡിങ്ങ് പൊളിയാതിരിക്കാൻ വേണ്ടതെല്ലാം റവന്യു വകുപ്പ് ചെയ്‌തെന്ന വിലയിരുത്തലുകളെ ശരിവച്ച് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തു വന്നിരുന്നു. ഇതോടെ രാജധാനി ഓഡിറ്റോറിയം പൊളിക്കുന്നതിന് താൽക്കാലികമായി തടയിടാൻ ബിജു രമേശിനായി. തിരുവനന്തപുരം കളക്ടറായി ബിജു പ്രഭാകർ മടങ്ങി വന്ന സാഹചര്യത്തിൽ ഇനിയെങ്കിലും കർശന നടപിടയുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ബിജു പ്രഭാകറിന്റെ പിന്മാറ്റത്തോടെ അതും അവസാനിക്കുകയാണ്.

ബിജു രമേശിന്റെ തിരുവനന്തപുരത്തെ ഭൂമി സംബന്ധിച്ച തർക്കത്തിൽ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് മുഴുവൻ രേഖകളും നൽകാനും നിയമാനുസൃതമായ നടപടിക്രമങ്ങൾ കർശനമായി പാലിച്ച് വേണം നടപടികൾ തുടരാനെന്നും ഹൈക്കോടതി ഉത്തരവിട്ടത്. തെക്കനംകര കനാൽ കൈയേറി കെട്ടിടം നിർമ്മിച്ചെന്ന് ആരോപിച്ച് സർക്കാർ നൽകിയ നോട്ടീസിലെ തുടർനടപടികൾ റദ്ദാക്കാൻ ബിജു രമേശ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉത്തരവിട്ടത്. ഭൂമി കൈയേറിയെന്ന ആരോപണത്തിൽ കൃത്യതയും സുതാര്യതയുമില്ലെന്ന് ഹർജിക്കാർ വാദിച്ചു. ഈ സാഹചര്യത്തിൽ തുടർനടപടികൾ തുടങ്ങുന്നതിന് മുമ്പ് ഭൂമി സംബന്ധിച്ച് ഹർജിക്കാരന്റെ വാദം കേൾക്കണം. സ്ഥലപരിശോധന സംയുക്തമായി നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ലഭ്യമായ എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം ഹർജിക്കാരന് നൽകണം. രണ്ടാഴ്ചക്കകം സംയുക്ത പരിശോധന നടത്തി ഒരു മാസത്തിനകം ഉത്തരവ് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ തിരുവനന്തപുരത്തെ വെള്ളപ്പൊക്ക നിവാരണത്തിനായി നടത്തുന്ന ഓപ്പറേഷൻ അനന്ത തന്നെ പ്രതിസന്ധിയിലായി.

രാജധാനി ബിൽഡിങ് പൊളിക്കാനായില്ലെങ്കിൽ ഈ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരും. മതിയായ നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ചീഫ് സെക്രട്ടറി ജിജി തോംസണാണ് തിരുവനന്തപുരത്തിന്റെ വെള്ളപ്പൊക്ക പ്രശ്‌ന പരിഹാരത്തിന് ഓപ്പറേഷൻ അനന്ത അവതരിപ്പിച്ചത്. ബിജു പ്രഭാകറിനായിരുന്നു ചുമതല. തെക്കനംകര കനാൽ പുനഃസ്ഥാപിക്കലാണ് പരിഹാരമെന്ന് കണ്ടെത്തി. അപ്പോഴാണ് തെക്കനംകര കനാൽ കയ്യേറിയുള്ള ബിജു രമേശിന്റെ നിർമ്മാണം ശ്രദ്ധയിൽപ്പെട്ടത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കുളവും കൈയറിയിൽ വരും. ഇതോടെ ഈ കെട്ടിടം ഒഴുപ്പിക്കാനുള്ള നടപടികൾ തുടങ്ങി. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ ബന്ധുകൂടിയായ ബിജു രമേശിനെ തൊടാൻ ബിജു പ്രഭാകർ ഇറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തന്ത്രപരമായി കളക്ടറെ മാറ്റുകയും ചെയ്തു. ഇതിന് ശേഷം കാര്യങ്ങളെല്ലാം ബിജു രമേശിന് അനുകൂലമാക്കാനുള്ള ശ്രമവും നടന്നു.

ഇതിന്റെ ഫലമായാണ് നേരായ രീതിയിൽ കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് നൽകാത്തത്. കോടതിയിൽ നിന്ന് അനുകൂല വിധി ബിജു രമേശിന് നേടാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തി. ഇതിനിടെയിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. ബാർ കോഴയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിനെതിരെ കടുത്ത നിലപാട് വേണമെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും റവന്യൂ മന്ത്രിയും എതിരായിട്ട് കൂടി ബിജു പ്രഭാകറിനെ വീണ്ടും തിരുവനന്തപുരം കളക്ടറുമാക്കി. വീണ്ടും ഓപ്പറേഷൻ അനന്ത സജീവമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തടസ്സമായി കോടതി വിധിയെത്തുന്നത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തി ബിജു രമേശ് അനധികൃതമായി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാതിരിക്കാൻ സർക്കാരിന്റെ കള്ളക്കളി മറുനാടൻ മലയാളി നേരത്തെ തുറന്ന് കാട്ടിയിരുന്നു. വെള്ളക്കെട്ടിൽ നിന്നും തലസ്ഥാനത്തെ രക്ഷിക്കാൻ കളക്ടറായിരുന്ന ബിജു പ്രഭാകർ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ബിജു പ്രഭാകറിനെ വീണ്ടും കളക്ടറാക്കിയത്.

ഓപ്പറേഷൻ അനന്തയിൽ തെക്കനംകര കനാലിന് മുകളിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമാണ് പ്രശ്‌നം. രാജധാനി കല്ല്യാണമണ്ഡപം, ജ്യൂലറി എന്നിവയാണ് വിവാദത്തിൽപ്പെടുന്നത്. തെക്കനംകര കനാലായിരുന്നു തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചത്. കിഴക്കേകോട്ടയിലെ വെള്ളം ശാസ്ത്രീയമായി ശ്രീവരാഹത്തെ കനാലിൽ എത്തിക്കാനായിരുന്നു ഇത്. അനധികൃത കെട്ടിടങ്ങൾക്കൊപ്പം മാലിന്യവും നിറഞ്ഞതോടെ ഈ കനാൽ അടഞ്ഞു. കിഴക്കേ കോട്ടയിലേയും തമ്പാനൂരിലെയും വെള്ളക്കെട്ടും തുടങ്ങി. ഈ ഓട പുനഃസ്ഥാപിക്കാനായിരുന്നു ഓപ്പറേഷൻ അനന്ത. കർശന നിലപാടിലൂടെ ചെറുകിടക്കാരുടെ കൈയേറ്റങ്ങൾ മുഴുവൻ ബിജു പ്രഭാകർ ഒഴിപ്പിച്ചു. കനാലിന്റെ പഴയ സ്‌കെച്ചുകൾ പരിശോധിച്ചപ്പോഴാണ് കനാലിനെ ഇല്ലാതാക്കിയ കെട്ടിടം ബിജു രമേശിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെയും കർശന നിലപാട് എടുക്കാൻ കളക്ടർ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജു പ്രഭാകറിനെ തന്നെ മാറ്റി പദ്ധതി അട്ടിമറിച്ചു. ഇതിന്റെ തുടർ സമ്മർദ്ദമാണ് സ്വയം ഒഴിയാൻ കളക്ടറെ പ്രേരിപ്പിച്ചത്.

ശ്രീ പത്മനാഭക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുതിരമാളിക വളപ്പിലാണ് ഓപ്പറേഷൻ അനന്തയുടെ അവസാനവട്ട സർവേ നടന്നത്. അഞ്ചടിയോളം മണ്ണ് നീക്കംചെയ്ത് ഓട കണ്ടുപിടിക്കുകയായിരുന്നു. ഓട എത്തിനിൽക്കുന്നത് കുതിരമാളികയുടെ തൊട്ടടുത്ത അഞ്ചുനിലയുള്ള രാജധാനി ബിൽഡിങ്‌സിന്റെ ചുമരിനോട് ചേർന്നാണ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഹുനില കെട്ടിട്ടം. കല്യാണമണ്ഡപവും പഴയ രാജധാനി ബാറും ലക്ഷ്മി ജൂവലറിയുമൊക്കെ സ്ഥിതിചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. തെക്കനംകര കനാലിന്റെ പാതയും ഇതിന് തടസ്സമായേക്കാവുന്ന കെട്ടിടങ്ങളും കണ്ടത്തൊനാണ് റവന്യൂ വകുപ്പ് സർവേ നടത്തിയത്. അഞ്ച് അടി താഴെയാണ് തെക്കനംകര കനാലിന്റെ മുകളിലെ സൽബ്. ഇവിടെ 20 അടിയോളം ആഴത്തിലാണ് കനാൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലും ചാന്തും ഉപയോഗിച്ചു നിർമ്മിച്ച കനാൽ കാലപ്പഴക്കംകൊണ്ട് തകരാവുന്ന അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP