Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുംബന സമരം മുതൽ ഫാറൂഖ് കോളേജ് വരെ കാലം സൈബർ സഖാവിനായി മാറ്റി വെക്കുന്നത്....

ചുംബന സമരം മുതൽ ഫാറൂഖ് കോളേജ് വരെ കാലം സൈബർ സഖാവിനായി മാറ്റി വെക്കുന്നത്....

യവഞ്ചകത്വം എന്നത് ഒരു കലയാണ്. ആ കലയുടെ മൊത്തവിതരണവും കുത്തക സംഭരണവും ഒരു സമൂഹം എന്ന നിലയിൽ മലയാളിയാണ് ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെയുള്ള മലയാളിയുടെ പാടിപ്പുകഴ്‌ത്തപ്പെട്ട സാംസ്‌കാരിക നഭോമണ്ഡലത്തിലെ ഭൂകമ്പമായിരുന്നു ചുംബന സമരം. പങ്കെടുത്തവരും വിവിധ ഇടങ്ങളിൽ നിന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവരും പുത്തൻ നവോത്ഥാനം എന്നാണു ഇതിനു നൽകിയ വിശേഷണം. ഒന്നാം ലോകമഹായുദ്ധം തുടങ്ങാൻ പെട്ടെന്നുണ്ടായ കാരണം, ഓസ്ട്രിയയുടെ കിരീടാവകാശിയായ ആർച്ച ഡ്യൂക്ക് ഫ്രാൻസിചസ് ഫെർഡിനാൻഡ് മാർകോസിനെയും പത്‌നി സോഫിയയും സെർബിനയൻ വംശജനായ ഗാവ്രിലോ പ്രിൻസപ്പ് എന്ന വിപ്ലവകാരി തീവ്രവാദി വെടിവച്ചുകൊന്നതാണ്. തൊട്ടുപിന്നാലെ ഓസ്ട്രിയ സെർബിരയയുടെ മേൽ പടയോട്ടം നടത്തി. യൂറോപ്പിലാകെ ഉരുണ്ടുകൂടിയ വംശീയവെറിയുടെ കരിമേഘം യുദ്ധമായി പെയ്തിറങ്ങി. പക്ഷെ നാമിപ്പോഴും ഒന്നാം ലോകമാഹായുദ്ധത്തിന്റെ കാരണക്കാരനായി ഗാവ്രിലോ പ്രിൻസപ്പിനെ ചൂണ്ടിക്കാണിക്കുന്നു. അതേപോലെ ഒന്നാം ചുംബന സമരത്തിന്റെയും പെട്ടെന്നുണ്ടായ പ്രകോപനം കോഴിക്കോട്ടെ റസ്റ്റോറന്റിൽ യുവമോർച്ച എന്ന ബിജെപി അനുകൂല സംഘടന കടന്നു കയറി നിയമ വിരുദ്ധമായി അതിക്രമം കാണിച്ചു എന്നതത്രേ.
എന്തായിരുന്നു അങ്ങനെയൊരു പ്രതികരണം നടത്താൻ യുവമോർച്ചക്കുണ്ടായ പ്രകോപനം?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടുകൂടി പ്രവർത്തിക്കുന്ന ജയ്ഹിന്ദ് എന്ന ചാനലിൽ കോഴിക്കോട്ടെ റസ്റ്റോറന്റിനെക്കുറിച്ച് ചില അസുഖകരമായ വാർത്തകൾ വരുന്നു.

ഏതു കോഴിക്കോട്?

ഐസ്‌ക്രീമിന്റെ മണവും ഗുണവുമുള്ള കോഴിക്കോട്, ലൗ ജിഹാദിന്റെ ഭയവും ഞെട്ടലുമുള്ള കോഴിക്കോട്. അങ്ങനെയുള്ള കോഴിക്കോട്ട് കാമുകീകാമുകന്മാർക്ക് സ്വൈര്യ സല്ലാപത്തിന് ഏതോ ഒരു റസ്റ്റോറന്റുകാർ സ്ഥല സംവിധാന സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന അഭ്യന്തരവകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ചാനൽ റിപ്പോർട്ട് ചെയ്താൽ ഏതച്ഛന്റെയും ഏതു രക്ഷിതാവിന്റെയും ഉള്ളൊന്നു കാളും. അത്തരമാധികളുടെ ഒരു പ്രത്യക്ഷ പ്രതിരോധം മാത്രമായിരുന്നു യുവമോർച്ചയുടെ ജാഥ. എന്നാൽ പ്രതിഷേധം അതിര് കടന്നു. അവരാ ഹോട്ടൽ തല്ലിതകർത്തു. തീർച്ചയായും അത് നിയമ വിരുദ്ധമാണ്. അതേ സമയം തന്നെ കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ചിടമൊന്നും കിട്ടാതിരുന്ന യുവമോർച്ചക്ക് സദാചാരപൊലീസ് എന്ന് പട്ടവും കിട്ടി.

ഹിന്ദുത്വവിരുദ്ധർ എന്ന് മേനി നടിക്കുന്ന വർഗ്ഗീയവാദികളുടെ വാക്കുകളുടെ പ്രയോഗപാടവത്തിനുമുന്നിൽ ആയുധം വച്ച് കീഴടങ്ങിയവരാണ് കേരളത്തിലെ ഹിന്ദു സമൂഹം. അങ്ങനെയുള്ള ഹിന്ദു സമൂഹത്തിന്റെ മുന്നിലേക്ക് ഒരു പാരിവാരിക സംഘടനയായ യുവമോർച്ചയെ ചൂണ്ടി മതതീവ്രവാദികളും പുരോഗമന വാദികളും ഇടതന്മാരും യുക്തിവാദികളും എന്ന് വേണ്ട കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള് മുരട് മൂർഖൻ പാമ്പു വരെ ഒരേ താളത്തിൽ ആശയ വിസർജജ്ജനം നടത്തി. യുവമോർച്ചയാകട്ടെ, പാരിവാർ സംഘനകളിലെ ഏറ്റവും ദുർബലമായ ഒന്നാണ് താനും. മറ്റുള്ള കേഡർ യുവജന സംഘനകളെ അപേക്ഷിച്ചു കെട്ടുറപ്പില്ലാത്ത അവരെ ചൂണ്ടിക്കാട്ടി കാളി കൂളികൾ ദാ സദാചാരപൊലീസ് വരുന്നേ എന്ന് ആർത്തറട്ടഹസിച്ചു. ചിന്താശേഷിയുള്ളവരായ നാം മനസ്സിലാക്കേണ്ടത് യുവമോർച്ചയുടെ നെറ്റിയിൽ പണ്ടേ കുത്തിയ ഫാസിസ്റ്റ് എന്ന ചാപ്പയിൽ പറ്റിയ സമയം നോക്കി അവർ സദാചാര പൊലീസ് എന്ന് കൂടി എഴുതി ചേർത്തു എന്നതാണ്. മലയാളി സദാചാര പൊലീസ് എന്ന് കേൾക്കുന്നത് ആദ്യമായിട്ടല്ല, മഞ്ചേരിയിലെ തസ്‌നി ബാനു മുതൽ കാസർഗോഡ് മരിച്ചു കിടന്ന യൂത്ത് കോൺഗ്രസ്സ് നേതാവിലൂടെ, ഈയിടെ വധിക്കപ്പെട്ട ഷാഹിദ് ബാവയിൽ എത്തി നിന്നിരുന്നു ആ പദം. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ മതത്തെയും സമുദായത്തെയും സംരക്ഷിക്കാൻ എന്നപേരിൽ സെമിറ്റിക് ഫാസിസ്റ്റുകൾ എടുത്തു പുതച്ച പട്ടുകുപ്പായമായിരുന്നു സദാചാര പൊലീസ്. സ്ത്രീകൾ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയാൽ, മതാചാരങ്ങൾ അനുസരിക്കാതിരുന്നാൽ എതിർ ലിംഗത്തിൽ പെട്ട ഹിന്ദുവിനോട് സംസാരിച്ചാൽ അവിടെയൊക്കെ മത സംരക്ഷണാർത്ഥം ഈ വിഭാഗക്കാർ പ്രത്യക്ഷപ്പെട്ടിരുന്നു. ബീവിറേജസ് കോർപ്പൊറേഷന്റെ ക്യൂവിന് സമീപം ഭാര്യയെ കൊണ്ടുചെന്നു നിർത്തിയതിന് ഒരു യുവാവിനെ ഈ ദുരാചാര ഗുണ്ടകൾ തല്ലിയൊടിക്കുന്നത് നാം സൈബറിടത്തിൽ കണ്ടു രസിച്ചതാണ്. നീയൊക്കെ സമുദായത്തെ പറയിപ്പിക്കും അല്ലേ എന്ന് യുവാവിനോടു ആ ദുരാചാര ഗുണ്ടകൾ ചോദിക്കുന്നത് നാം കേട്ടതുമാണ്. ഇങ്ങനെ ഓരോ സംഭവവും എണ്ണിയെണ്ണിപ്പറഞ്ഞാൽ മതതീവ്രവാദ ദുരാചാരഗുണ്ടായിസത്തിന്റെ കണക്ക് നിരത്തുവാൻ പേജുകൾ തന്നെ വേണ്ടി വരും. എന്തായാലും ഒരു കാര്യം ഉറപ്പാണ്, മഞ്ചേരിയിലെ തസ്‌നി ബാനു മുതൽ ഇങ്ങോട്ട്, 2014 വരെ ഒരു പാടു ദുരാചാര ഗുണ്ടായിസം നാം കണ്ടു. സദാചാര പൊലീസ് എന്ന പോസിറ്റീവ് വാക്കുപയോഗിച്ച് നാം അതിനെ പൊതിഞ്ഞു വച്ചു. അതിലൊന്നും, ഒരൊറ്റ സംഭവത്തിൽ പോലും ഒരൊറ്റ ഹൈന്ദവ സ്പർശനം പോലുമുണ്ടായിട്ടില്ല. എന്നാൽ ഒരൊറ്റ ഡൗൺ ടൗൺ സംഭവത്തോടെ നക്‌സൽ മത തീവ്ര വാദ ഇടതു സംയുക്ത സഖ്യം, മലയാളി സമൂഹം പൊതുവേ വെറുക്കുന്ന, ഭയക്കുന്ന സദാചാര പൊലീസ് എന്ന അശ്ലീല ഹാരത്തെ വളരെ വിദഗ്ധമായി ഹിന്ദു സംഘടനകളുടെ കഴുത്തിൽ അണിയിച്ചു. കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷമായി ഉത്തര കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന സെമിറ്റിക് സദാചാര പൊലീസിങ്ങിനു മുൻപിൽ ഓഛാനിച്ചു നിന്നവർ ഹിന്ദുക്കൾക്കെിതിരെ മനുഷ്യാവകാശത്തിന്റെയും പുരോഗമനവാദത്തിന്റെയും പ്രചാരകരായി രംഗത്തുവന്നു.

ഇനി നമുക്ക് കോഴിക്കോട് ഡൗൺ ടൗൺ സംഭവത്തിന്റെ മെരിറ്റിലേക്ക് നോക്കാം. ഒരു പ്രണയ ജോഡികൾ തങ്ങളുടെ പ്രണയം കൈമാറുന്ന രംഗം ജയ്ഹിന്ദ് ചാനലിൽ വാർത്തക്കിടയിൽ കാണിച്ചു. അതിക്രമം നടത്താൻ ഇതാണ് യുവമോർച്ചക്കു പ്രേരകമായത്. തീർച്ചലയായും രണ്ടു പേർ ചുംബിച്ചു എന്നുള്ളതല്ല, അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു എന്നുള്ളതാണ് പ്രകോപനം. കേരളത്തിൽ ആരെങ്കിലും പ്രേമിക്കരുതെന്നോ കാമിക്കരുതെന്നോ സകാമമോ അല്ലാതെയോ ചുംബിക്കരുതെന്നോ യുവമോർച്ചയോ സംഘപരിവാറോ ഒരിടത്തും പറഞ്ഞിട്ടില്ല ഒട്ടുപറയുകയുമില്ല. പക്ഷേ അതിനു സാഹചര്യമൊരുക്കി കൊടുത്തു എന്നു പറയുന്ന ഒരു സ്ഥാപനത്തിനെതിരെ നിയമപരമല്ലാത്ത മാർഗ്ഗത്തിലൂടെ പ്രതിഷേധിച്ചു എന്നത് സത്യമാണ്. പിന്നീട് നടന്നത് വ്യാജപ്രാചാരണങ്ങളുടെ ഭീഷണമായ വേലിയേറ്റമായിരുന്നു. ഹൈന്ദവ സംഘടനകൾ സ്‌നേഹത്തെയും ചുംബനത്തെയും എതിർക്കുന്നു എന്നുള്ള പ്രചണ്ഡമായ പ്രചാരണമായിരുന്നു തുടർന്ന്. എല്ലാ ഹിന്ദു വിരുദ്ധരും ഈ ഗീബൽസിയൻ നുണ ഏറ്റുപറയാൻ ഒന്നിച്ചു. പ്രചാരണം സംഘപരിവാറിനെതിരെയായതു കൊണ്ടും ആക്രമിക്കപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥരുടെ മത വിശ്വാസം കൊണ്ടും ഇസ്ലാമിസ്റ്റ് സംഘടനകളും രംഗം കൊഴുപ്പിക്കാനെത്തി. കഥയുടെ പ്രധാന ട്വിസ്റ്റ് ഇനിയാണ്. രണ്ടുപേർ ചുംബിച്ചതിനെ ഹിന്ദു ഫാസിസ്റ്റുകൾ എതിർത്തെന്നും അതുകൊണ്ടു തന്നെ ചുംബനം ഒരു സമര മാർഗ്ഗമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സ്വതന്ത്ര ചിന്തകരായ ചിലർ രംഗത്തു വന്നു. ചുംബനം നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രതീകമാണെന്നും ഹിന്ദു സംഘടനകൾ സ്‌നേഹത്തെ വെറുക്കുന്നുവെന്നും പ്രചാരണമുണ്ടായി. (ചാനലിൽ കാണിച്ച ചുംബനം നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രകടനമായിരുന്നില്ല എന്നത് വേറെ കാര്യം) അങ്ങനെ ആരൊക്കെയോ ചേർന്ന് ചുംബന സമരത്തിന് ആഹ്വാനം ചെയ്തു. മറൈൻ ഡ്രൈവ് ആദ്യ ചുംബന സമരത്തിന്റെ വേദിയായും തിരഞ്ഞെടുത്തു. സംഘടനാ രൂപമുള്ള ഇടതുപക്ഷം തന്ത്രപരമായ മൗനം പാലിച്ചപ്പോൾ, സൈബർ മേഖലയിലെ ഇടതു ചിന്തകർ ചുംബന സമരത്തിന് പ്രത്യശാസ്ത്ര പരിപ്രേക്ഷ്യം നൽകി. ചുംബന ലഹള നവോത്ഥാനാനാന്തര കേരളത്തിലെ ഏറ്റവും വലിയ ഏടാണെന്ന് മാരീചാദികൾ ഒളിയമ്പുകൾ എയ്തു. നക്‌സൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ജനം മറൈൻ ഡ്രൈവിൽ എത്തി. പക്ഷേ സൈബറിടത്തിൽ ഹിന്ദു സംഘടനകളെ എതിർക്കാൻ തോളോട് തോൾ ചേർന്ന് യുദ്ധം ചെയ്ത ഇസ്ലാമിസ്റ്റ് സംഘടനകൾ കളം മാറ്റിച്ചവിട്ടി. അന്നുവരെ പറഞ്ഞ സകല പുരോഗമന നാട്യങ്ങളും തൊണ്ടതൊടാതെ വിഴുങ്ങിയ അവരിൽ ചിലർ ചുംബന സമരത്തെ എതിർത്തു കൊണ്ട് രംഗത്തെത്തി, ചിലർ പോത്തുകളെ തെളിച്ചു കൊണ്ടു വന്നു.

അതിനു ശേഷം കോഴിക്കോട്ടും ആലപ്പുഴയിലും ചുംബന സമരം നടന്നു. അവിടെയും രംഗം പഴയത് തന്നെ. കോഴിക്കോട്ട് ഏതോ ഒരു ഹനുമാൻ സേനയും പിന്നെ ജനക്കൂട്ടവും ചുംബന സമരക്കാരെ ആക്രമിച്ചു. ആലപ്പുഴയിൽ ചുംബന സമരത്തെ നേരിടാൻ വിവിധ സംഘടനകൾ ചേർന്ന് കോർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി. അതിലെ അംഗ സംഘടനകളിൽ പക്ഷേ സംഘപരിവാറോ വാനര സേനയോ പോലും ഉണ്ടായിരുന്നില്ല. പക്ഷേ വാർത്താ ഡെസ്‌ക്കുകളിലെ പ്രോ ഇസ്ലാമിസ്റ്റ് എക്‌സ് എസ്എഫ്‌ഐ സഖ്യം കോഴിക്കോട്ടും ആലപ്പുഴയിലും നടന്ന ആക്രമങ്ങളുടെ എല്ലാ പിതൃത്വവും സംഘ പരിവാറിന് കൽപ്പിച്ചു നല്കി.

പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഹിന്ദു സഖാക്കളെ സംബന്ധിച്ച് ഹിന്ദു ഫാസിസത്തിനും മത തീവ്രവാദത്തിനും സദാചാര പൊലീസ് എന്ന ഗുണ്ടായിസത്തിനും എതിരെയുള്ള സർഗാത്മക പോരാട്ടമായിരുന്നു ചുംബന സമരം. ഇവരിൽ പലരും ചുംബനമേളപ്പെരുക്കത്തിന് കൊഴുപ്പേകാൻ അഷ്ടപദിയിലെ ശീലുകൾ പോലും ദുരുപയോഗം ചെയ്തു. ലളിതാ സഹസ്രനാമത്തിന് പോലും ദുർവ്യാ ഖ്യാനമുണ്ടായി. ഇത്തരത്തിലുള്ള അവരുടെ പോസ്റ്റുകൾക്കും കമ്മന്റുകൾക്കും മതരാഷ്ട്രവാദികളുടെ നിർലോഭ പ്രോത്സാഹനവും ലഭിച്ചു. പക്ഷേ 2014 നവംബർ രണ്ടാം തീയതി മറൈൻ ഡ്രൈവിലും പിന്നെ കോഴിക്കോട്ടും ആലപ്പുഴയിലും കണ്ട കാഴ്ച ഏതൊരു ഹിന്ദു സഖാവിന്റെയും നെഞ്ചിൻകൂട് തകർക്കുന്നതായിരുന്നു. അവന്റെ ചിന്താമണ്ഡലത്തിലെ ഫാസിസ്റ്റ് ദുർദേവതകൾ ബജ്രംഗദൽ, യുവമോർച്ച, ശിവസേന തുടങ്ങിയവർ മാത്രമായിരുന്നു സഖാക്കൾ, ഹിന്ദു ഫാസിസ്റ്റുകൾ എന്നാരോപിച്ചിരുന്നവർക്കെതിരെ, ഇന്നലെ വരെ തങ്ങളോടൊപ്പം പോരാടിയ ചിലർ അവിടെ എതിർ പക്ഷത്തു നിൽക്കുന്നു. ആരുടെ പുറത്താണോ സൈബർ സഖാക്കൾ ഇന്നുവരെ യാത്ര ചെയ്തത് ആ ജീവി അതിന്റെ യഥാർത്ഥ മുഖം വെളിവാക്കി.

മലയാളി ഹിന്ദു സഖാവിനെ സംബന്ധിച്ച ഏറ്റവും വലിയ സ്വത്വപ്രതിസന്ധി അവിടെ തുടങ്ങി. വിവിധ വർഗ്ഗീയവാദികൾ പുരോഗമനവാദത്തിനെതിരെ ഒന്നിച്ചു എന്നു പറയേണ്ട കാര്യമില്ല. കാരണം, ചുംബന സമരത്തിന്റെയും സദാചാര പൊലീസിന്റെയും പേരിൽ ഇടതുപക്ഷക്കാരുടെ നിരന്തരമായ കല്ലെറിന് വിധേയമായവരാണ് എല്ലാ ഹിന്ദു സംഘടനകളും. അഥവാ സൈബർ സഖാക്കൾ സദാചാര പൊലീസ് എന്നു വിളിച്ചത് ഹിന്ദു സംഘടനകളെ മാത്രമാണ്. ഒരൊറ്റ ഹിന്ദു സംഘടനയും സ്‌നേഹകാമചുംബന പ്രണയലീലകൾക്ക് എതിരല്ല. ഒരൊറ്റ ഹിന്ദു സംഘടനയും സദാചാരപൊലീസ് എന്നു പറയപ്പെടാവുന്ന ഒരു പ്രവർത്തി പോലും കേരളത്തിൽ ചെയ്തിട്ടുമില്ല. തങ്ങൾക്ക് നേരെ അനാവശ്യമായി വിരൽ ചൂണ്ടുന്നതിനെ, നുണകൾ ആവർത്തിച്ചു പറയുന്നതിനെ മാത്രമാണു ഹൈന്ദവർ എതിർത്തത്. എന്നാൽ ചുംബന സമരത്തിന് കാരണമായ വിഷയങ്ങളിൽ ഒരു വിധത്തിലും കക്ഷി ചേരാത്ത, സഖാക്കളോടൊപ്പം ഹിന്ദു സംഘടനകളെ ഫാസിസ്റ്റുകൾ എന്നു വിളിച്ച, സഖാവിനെ കൊണ്ടു അവന്റെ രക്തത്തെമാത്രം പുലഭ്യം പറയിക്കുന്നതിൽ ആനന്ദം കൊണ്ടിരുന്ന, സെമിറ്റിക് ഫാസിസ്റ്റുകൾ എന്തുകൊണ്ടാണ് ചുംബന സമരത്തിനെതിരെ ഈ അത്യാവേശത്തോടെ രംഗത്തു വന്നത്? ചുംബന സമര നായകന്റെ വീഴ്ചയെ സൈബറിടത്തിലെ സംഘപരിവാർ അനുകൂലികൾ ആഘോഷിക്കുന്നതിനെക്കാൾ ആവേശത്തോടെ എന്തുകൊണ്ടാണ് ഈ റൈറ്റ് തിങ്കേഴ്‌സ്് ആഘോഷിക്കുന്നത്? ഇന്നലെ വരെ ഹിന്ദു ഫാസിസ്റ്റുകളെ നേരിടാൻ സഖാക്കളോട് തോൾ ചേർന്ന് നിന്നവർ എന്തുകൊണ്ടാണ് കടകം തിരിഞ്ഞത്?

അതിനു ശേഷം പശുവിറച്ചി സമരം നടന്നു, കേരള വർമ്മയിൽ ഇറച്ചിക്കറി വിതരണം ചെയ്യപ്പെട്ടു. അപ്പോഴുമീ ഇരട്ടകൾ ഒരുമിച്ചു, പിണറായി വിജയൻ കേരളവർമ്മ വിഷയത്തിൽ ഹിന്ദു ഫാസിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ, ഫാറൂഖ് കോളേജിൽ ഒരേ ബെഞ്ചിൽ ഇരുന്നതിന്റെ പേരിൽ ഒരു സംഘം വിദ്യാർത്ഥികൾ പുറത്താക്കപ്പെട്ടു. കേരളവർമ്മയിൽ കാട്ടിയ, ഡൽഹിയിൽ കേരളഹൗസിലെ ബീഫ് വിഷയത്തിൽ വിമാനത്തിൽ പറന്നിറങ്ങി പ്രതിഷേധിച്ച പിണറായി വിജയന്റെ വിപ്ലവവീര്യം ഫാറൂഖ് വിഷയത്തിൽ കണ്ടതേയില്ല. മറ്റൊരു വിപ്ലവ നായകൻ മരിയൻ അലക്‌സാണ്ടർ ബേബിയാകട്ടെ ഫാറൂഖ് കോളേജിനെ അപകീർത്തിപ്പെടുത്താൻ ഹിന്ദുക്കൾ ശ്രമിക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന പ്രതികരണം നടത്തി. കേരളത്തിലെ സൈബർ പ്രസ്താവനാ ചരിത്രത്തിൽ ട്രിപ്പീസ് കളിക്ക് അവാർഡ് ഏർപ്പെടുത്തിയാൽ അത് ബേബിക്ക് തന്നെ ലഭിക്കും.

എന്തുകൊണ്ടാണ് മുതിർന്ന സഖാക്കൾക്കു കേരള വർമ്മയും ഫാറൂഖ് കോളേജും രണ്ടു രീതിയിൽ കൈകാര്യം ചെയ്യേണ്ടി വരുന്നത്? എന്തുകൊണ്ടാണ് തങ്ങളെ ബാധിക്കാത്ത ചുംബന സമരത്തെ ഇസ്ലാമിക സംഘടനകൾ ഇത്ര വാശിയിൽ എതിർക്കുന്നത്? ഓരോ മലയാളി സഖാവും ആലോചിക്കേണ്ട വിഷയമാണത്.

കമ്യൂണിസ്റ്റ് പാർട്ടി മതത്തിന്റെ പുറത്തു കയറി യാത്ര ചെയ്ത ഇറാനിലും ഇന്തോനേഷ്യയിലും മതം പാർട്ടിയെ നക്കിത്തുടച്ച കഥ നമുക്കറിയാം. എന്തിനേറെ പറയുന്നു, അവിഭക്ത ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വീരകഥകളിൽ ഇന്നത്തെ പാക്കിസ്ഥാനിൽ ഉൾപ്പെട്ട മിക്കവാറും എല്ലാ വലിയ പട്ടണങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അവശിഷ്ട പാക്കിസ്ഥാനിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരേപോലെ ശക്തിയുണ്ടാകേണ്ടതാണ്. ഇന്ത്യയിൽ ആദ്യ പ്രതിപക്ഷ നേതാവ് കമ്യൂണിസ്റ്റ്കാരനായിരുന്നു. പിന്നാലേ വന്ന ഓരോ തിരഞ്ഞെടുപ്പിലും മാന്യമായ സ്ഥാനം നിലനിർത്താൻ കമ്യൂണിസ്റ്റുകൾക്ക് ആയിട്ടുണ്ട്. ഇടതുപക്ഷം മൂന്നു സംസ്ഥാനങ്ങളിൽ ഭരണത്തിൽ കയറുന്നു. ചെങ്കൊടി പിടിച്ചവർ സിപിഐ(എം) മുതൽ ആർഎസ്‌പി വരെ, നക്‌സൽ മുതൽ ആർഎംപിയും ജെഎസ്എസും വരെ ഒരുമിച്ചു നിന്നാൽ ഇന്ത്യയിലിന്നും ഗണനീയ ശക്തി തന്നെയാണ്. എന്നാൽ പാക്കിസ്ഥാനിലോ? ഇന്ത്യയിലെ പോലെ വളർന്നില്ലെങ്കിൽ പോലും അതിന്റെ നിഴലെങ്കിലും പാക്കിസ്ഥാനിലെ കമ്യൂണിസ്റ്റ് പാർട്ടി കാണിക്കേണ്ടതല്ലേ?എന്താണ് പാക്കിസ്ഥാനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥ? എന്തുകൊണ്ടാണത് .,..?

പുരോഗമന വാദിയെന്ന് സ്വയം പുകഴ്‌ത്തുന്ന കമ്യൂണിസ്റ്റുകാരൻ എവിടെയൊക്കെ മതത്തിന്റെ പുറത്തുകയറി യാത്ര ചെയ്തിട്ടുണ്ടോ കിട്ടിയ ആദ്യ അവസരത്തിൽ മതം കമ്യൂണിസത്തിന്റെ ഉദകക്രിയ നടത്തിയിട്ടുണ്ട്. മതം അധികാരത്തിലെത്തുമ്പോൾ മതമൂല്യങ്ങൾ പ്രചരിപ്പിക്കേണ്ടത് മതപരമായ ബാധ്യത കൂടിയാവുന്നു. അതിനു വിലങ്ങനെ നിന്നാൽ വിശറി വീശും എന്നു പ്രതീക്ഷിക്കരുത്, വാൾ തന്നെയവർ വീശും. ലോകത്തെല്ലായിടത്തും അത് മനസ്സിലായിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ്കാരന് മനസിലാവുന്നില്ല. ചുംബന സമരം മുതൽ ഫാറൂഖ് കോളേജ് വരെ അവന്റെ മുന്നിൽ അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ ദാർശനിക പ്രശ്‌നമാണിത്. സൂര്യന് താഴെയുള്ള എന്തിനെയും തലമുടി നാരിഴ കീറി വിശകലനം ചെയ്യുന്നവർ ഇതുകൂടി ചിന്തിക്കണം.

ചുംബന വിഷയത്തിൽ പത്രപ്രവർത്തകരുടെ കുറ്റകരമായ പങ്കാളിത്തമാണ് എന്നു പറയേണ്ടി വരും. തെരുവ് ചുംബനത്തെ ഇത്രയും ഹിറ്റാക്കിയത് പത്ര ചാനൽ ഓൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ചുംബന അനുകൂലികളാണ്. ഒറ്റ വായനയിൽ ആർക്കും സമരക്കാരോട് അലിവ് തോന്നുന്ന രീതിയിൽ പത്രക്കാരും ചാനലുകാരും കാര്യങ്ങൾ അവതരിപ്പിച്ചു. പൊലീസാകട്ടെ തങ്ങളുടെ മന്ത്രിയാണ് ഹനുമാൻസേനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന രീതിയിലാണ് സമരക്കാരെ നേരിട്ടത്.

ശ്രദ്ധിക്കുക, കോഴിക്കോട്ടെ സമരചുംബനത്തെപ്പറ്റിയുള്ള മാദ്ധ്യമവാർത്തകളിൽ എതിർത്ത സംഘടനകളുടെ പേരുകൾ ഹനുമാൻ സേന ശിവസേന എന്നിവ മാത്രം .മറൈൻഡ്രൈവിലെ ആദ്യ ചുംബന പ്രദർശനത്തെ എതിർക്കാൻ വന്ന മതതീവ്രവാദികളുടെ പേരുകൾ കാണുന്നതേയില്ല. അവർ പ്രത്യക്ഷമായി രംഗത്തില്ലായിരുന്നു താനും.

നാം ഭയപ്പെടെണ്ടതിവിടെയാണ്.

വാർത്തകൾ വിശദമായി വായിക്കുമ്പോൾ ആകെ അറസ്റ്റ് ചെയ്യപ്പെട്ടത് ഇരുപതോളം ശിവസേനക്കാരും പന്ത്രണ്ടു കുരങ്ങന്മാരും മാത്രം. അവരെയൊക്കെ ആദ്യമേ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അപ്പോൾ അതിനു ശേഷം കോഴിക്കോടിനെ കലാപ ഭൂമിയാക്കിയത് ആരാണ്? സമരക്കാരെ പിന്തുടർന്ന് ആക്രമിച്ച ക്രിമിനലുകൾ ആരാണ്?
അവിടേക്ക് വന്ന ദമ്പതികളെപ്പോലും കയ്യേറ്റം ചെയ്ത,'നാട്ടുകാർ' എന്ന് നിങ്ങൾ പേരിട്ട മഹാന്മാർ ആരാണ്?

ഹനുമാൻസേന എന്ന് പേരിട്ട ആ തെമ്മാടിക്കൂട്ടത്തെ പരിവാർ കുടുംബത്തിൽപ്പെടുത്തി സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് മതവാദബുദ്ധി കേന്ദ്രങ്ങൾ. പത്രലേഖകരും ഇടതരും അതിനു ചൂട്ടു പിടിക്കുന്നു.

സിപിഐ(എം) എന്ന് പറഞ്ഞു കുറേക്കാലം നടന്ന ഏതെങ്കിലും ഗുണ്ടകൾ തങ്ങളുടെ അഭ്യാസങ്ങൾ പാർട്ടിയുടെ ചെലവിൽ നടക്കാതെയാകുമ്പോൾ അതിൽ നിന്ന് മാറി ചെഗുവേര സെനയെന്നോ പിണറായി സേനയെന്നോ അച്യുതാനന്ദൻ സേനയെന്നോ പേരും ധരിച്ചു വന്നാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ സിപിഎമ്മിന് കൊടുക്കുമോ?

കുറേകാലം എസ്എഫ്‌ഐയിലും പിന്നീട് മൗദൂദിസത്തിലും അഭിരമിച്ച തടിയന്റവിടെ നസീറിന്റെയും സർഫ്രാസ് നവാസിന്റെയും ഉത്തരവാദിത്തം നിങ്ങൾ സിപിഎമ്മിനോ ജമാഅത്തെഇസ്ലാമിക്കോ നല്കുവമോ?

ഇതേ ന്യായമെടുത്താൽ ബിൻ ലാദൻ മുതൽ അബൂബക്കർ ബാഗ്ദാദി വരെ ചെയ്യുന്ന കാര്യങ്ങൾക്ക് മറ്റു ഇസ്ലാമിക സംഘടനകള്ക്ക് ഉത്തരവാദിത്തമുണ്ട് എന്ന് പറയേണ്ടി വരും..!!!

കൊണ്ടപ്പള്ളി സീതാരാമയ്യ മുതൽ കിഷന്ജിയും രൂപേഷും വരെയുള്ള കമ്യൂണിസ്റ്റ് അതിതീവ്രവാദികളുടെ കാര്യത്തിൽ സിപിഎമ്മിനും സിപി ഐക്കും ഉത്തരവാദിത്വം ഉണ്ടെന്നു പറയേണ്ടിവരും..!!!

ഇവിടെയൊന്നും കാണാത്ത ഒരു ഇരട്ടത്താപ്പ് പരിവാറിന്റെ കാര്യം വരുമ്പോൾ എന്താണ്..?

നെറ്റിയിൽ കുങ്കുമം പൂശിയ ഏതു തെമ്മാടിക്കും പരിവാർ എന്നുള്ള പ്രതിച്ഛായ നല്കുമ്പോൾ അവന്റെ സ്വീകാര്യത കൂട്ടുകയാണ് നിങ്ങൾ ചെയ്യുന്നത്.

ശിവസേനയുടെ കാര്യമെടുത്താൽ കേരളത്തിൽ അത് രൂപീകരിക്കപ്പെട്ടതും ഇന്ന് കാണുന്ന രീതിയിൽ കേരളരാജ്യപ്രമുഖ സ്ഥാനവും മറ്റുമുണ്ടായതും ഒക്കെ പരിവാർ രാഷ്ട്രീയം പുറന്തള്ളിയ പലരും മറ്റു മേച്ചിൽപ്പുറങ്ങൾ തേടിയതാണെന്ന് സുവ്യക്തമാണ്. ഇളവൂർ തൂക്കം മുതൽ ശബരിമല കാളവണ്ടി യാത്ര വരെ കേരളശിവസേന ചെയ്ത സമരങ്ങൾ ഒക്കെ തന്നെ പരിവാറിന്റെ അക്കൗണ്ടിൽ ചേർത്ത് ശിവസൈനികർക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാകുകയാണ് മാദ്ധ്യമങ്ങൾ കാലാകാലങ്ങളിൽ ചെയ്തു വന്നത്.

ഇന്നലെ ഹനുമാൻ സേന എന്ന കടലാസ്സ് സംഘടനയുടെപ്രതിനിധിക്ക് ചാനലിൽ ഇരിപ്പിടം പോലും അനുവദിച്ചുകളഞ്ഞു. നെറ്റിക്ക് കുറിയും കയ്യിൽ ചരടുമായി ഏതെങ്കിലും വിവര ദോഷിയെ ഹനുമാന്റെ സന്തതി എന്നപേരിൽ ചാനലുകളിൽ എഴുന്നെള്ളിക്കും. അർഘ്യപാദ്യാദികൾ നല്കി പൂജിക്കും. എന്നിട്ട് ആ വാനരപുത്രൻ പറയുന്ന ശുദ്ധവിഡ്ഢിത്തങ്ങളുടെ മറവിൽ ഹനുമാനെ മുതൽ നരേന്ദ്ര മോദിയെ വരെ പുലഭ്യം പറയും. ആലപ്പുഴയിലെ ചുംബന സമരത്തിനെതിരെ ശിവസേന മാത്രം പ്രതിഷേധിച്ചു എന്ന നിലയിലാണ് പല പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്.

വിവിധ സംഘടനകൾ ഉൾപ്പെട്ട 'ആലപ്പി യൂത്ത് കോ ഓർഡിനേഷൻ കമ്മിറ്റി' എന്നൊരു സംവിധാനം കൂടി അവിടെ പ്രതിഷേധിക്കാൻ ഉണ്ടായിരുന്നു. ഈ വിവരമോ പ്രസ്തുത ആലപ്പി യൂത്ത് കോ ഓർഡിനേഷൻ കമ്മിറ്റി എന്ന സംവിധാനത്തിലെ അംഗ സംഘടനകളുടെ പേരോ പല പത്രങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചുംബന സമര അതിക്രമ വിഷയത്തിലാകട്ടെ വിവിധ ചാനലുകളിൽ/ പത്രഡസ്‌ക്കുകളിൽ അടയിരിക്കുന്ന മുൻ എസ്എഫ്‌ഐക്കാർ ആകെ പറയുന്നത് പരിവാർ എന്ന് മാത്രം. മറ്റുള്ളവരെ പേരുപോലും പറയാതെ സംരക്ഷിക്കുന്നു.

പത്രക്കാരുടെ കയ്യിലുള്ള ഫോട്ടോകളിലും ക്ലിപ്പിങ്ങുകളിലും ഉള്ളവരെ കണ്ടെത്തണം. നാട്ടുകാർ എന്ന സമസ്തപദത്തിന്റെ ശീതളിമയിലും സുരക്ഷയിലും മുങ്ങിയിരിക്കുന്ന അവർ ഏതു പാർട്ടിക്കാർ,ഏതു സംഘടനക്കാർ എന്നുള്ളത് തെളിയട്ടെ.

ആ ഗുണ്ടകളെ പുറത്തുകൊണ്ടു വരിക എന്നത് പത്രക്കാരുടെയും പൊലീസിന്റെയും ചുമതലയാണ്. ഇല്ലെങ്കിൽ മതതീവ്രവാദികൾ ആൾക്കൂട്ടത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന പല ആക്ഷനുകളും ഇനിയും നാം കാണേണ്ടിവരും.

ഈ വിഷയം നാം മനസ്സിലാക്കിയേ പറ്റൂ. കാരണം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...ഉണ്ടെന്നേ...

വാൽക്കഷണം

കേരളത്തിലെ ഇന്നലെവരെയുള്ള എല്ലാ സദാചാരപൊലീസ് അക്രമങ്ങളിലും മത തീവ്രവാദികളായിരുന്നു പ്രതികൾ. അപ്പോഴൊന്നും മിണ്ടാതെ സദാചാരപൊലീസ് എന്നുള്ള പദം ഹിന്ദു സംഘടനകൾക്കെതിരെ മാത്രം ചുരുക്കാനുള്ള ഒരു ഗൂഡലക്ഷ്യമാണ് ഇപ്പോൾ കാണുന്നത്. രാഷ്ട്രീയം കലർത്താതെയുള്ള എല്ലാ സദാചാരവിരുദ്ധപോരാട്ടങ്ങൾക്കും ഞാൻ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.'സദാചാര പൊലീസ് വിരുദ്ധത' എന്നുള്ള ആശയത്തെ അനുകൂലിക്കുന്നു. എന്നാൽ കേരളത്തിൽ ഹിന്ദു സംഘടനകൾ മാത്രമാണ് സദാചാര പൊലീസ് എന്നുള്ള നിലപാടിനെ, അത് രാഷ്ട്രീയപ്രേരിതമാകയാൽ എതിർക്കേണ്ടി വരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP